തെല്‍അവീവ്: മസ്ജിദുല്‍ അഖ്സക്ക് മേല്‍ തങ്ങളുടെ പരമാധികാരം അടിച്ചേല്പിക്കാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് ഫലസ്തീന് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ്. മസ്ജിദുല്‍ അഖ്സ ജൂതന്മാരുടെ പവിത്ര സ്ഥലമാണെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത് നിങ്ങളോട് പറയല്‍ തന്റെ നിര്‍ബന്ധ ബാധ്യതയായിട്ടാണ് താന്‍ മനസ്സിലാക്കുന്നതെന്നും അറബ് മുസ്ലിം ലോകത്തെ നേതാക്കള്‍ക്കും മുസ്ലിം പണ്ഡിതന്മാര്ക്കും അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.
നിയമത്തിന്റെ പേരില്‍ മസ്ജിദുല്‍ അഖ്സക്ക് മേല്‍ അധിനിവേശകരുടെ ആധിപത്യം സ്ഥാപിക്കലാണ് അതിന് പിന്നിലെ ഉദ്ദേശ്യം. മസ്ജിദുല്‍ അഖ്സക്ക് മേലുള്ള പരമാധികാരവും നിരുപാധിക കൈകാര്യകര്‍തൃത്വവും തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഇസ്രയേല്‍ ഭരണകൂടം ആഗ്രഹിക്കുന്നു. മസ്ജിദിന് മേലുള്ള ഏക അധികാരശക്തിയും അവിടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും അവരായിരിക്കണം എന്നപോലെയാണ് അവരുടെ നീക്കം.
മസ്ജിദുല്‍ അഖ്സ ജൂതന്മാരുടെ വിശുദ്ധ സ്ഥലമാണെന്നും അവിടെ ആരാധന നിര്‍വഹിക്കാന്‍ ജൂതവിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ തിങ്കളാഴ്ച്ച ഇസ്രയേല്‍ കോടതി വിധിച്ചിരുന്നു. അതിന്റെ അങ്കണത്തില്‍ അവര്‍ വരുന്നതും ‘ടെംപില്‍ മൗണ്ട്’ കയറുന്നതും തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. അവിടെ ഒരു മസ്ജിദ് ഇല്ലെന്നും ഉള്ളത് സുലൈമാന്‍ നബിയുടെ പേരിലുള്ള ജൂതദേവാലയം മാത്രമാണെന്ന തരത്തിലാണ് അവരുടെ ഈ സമീപനം. മസ്ജിദുല്‍ അഖ്സയെന്ന നാമം നശിപ്പിക്കലും ആ നാമം കുറിക്കുന്നതിനെ നശിപ്പിക്കലുമാണ് ഇതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. മസ്ജിദുല്‍ അഖ്സയുടെ കെട്ടിടം തകര്‍ക്കുന്നത് വലിയ ദുരന്തമാണെങ്കിലും അതിനേക്കാള്‍ വലിയ ദുരന്തമാണിത്. എന്ന് അദ്ദേഹം ഉണര്‍ത്തി. മേല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ‘തീപ്പൊരി പ്രസ്താവനകള്‍ക്കും അപലപിക്കലുകള്ക്കും അപ്പുറം അതിന് വേണ്ടി നിങ്ങളെന്താണ് ചെയ്യുക?’ എന്ന് നിങ്ങളോട് ചോദിക്കലും ‘അറിഞ്ഞു കൊള്ളുക മസ്ജിദുല്‍ അഖ്സ നമ്മെ വിളിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് പറയലും നിര്‍ബന്ധ ബാധ്യതയായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.