ഗസ്സ സിറ്റി: അന്താരാഷ്ട്ര തലത്തില്‍ നിന്നും യു.എന്‍, യു.എസ് അടക്കമുള്ള നേതൃത്വവും ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പാലിക്കണമെന്ന് ആഹ്വാനം ചെയ്‌തെങ്കിലും അവയൊന്നും ഗൗനിക്കാതെ മുന്നോട്ടുപോകുകയാണ് ഇസ്രായേല്‍ സൈന്യവും നെതന്യാഹുവും. ബുധനാഴ്ചയും ഗസ്സയില്‍ വ്യോമാക്രമണം നടന്നു. താമസ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ബോംബിങ്ങില്‍ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
ബുധനാഴ്ച പുലര്‍ച്ചെയും നിരവധി ഇസ്രായേല്‍ പോര്‍വിമാനങ്ങളാണ് ഗസ്സ മുനമ്പിനെ ലക്ഷ്യമിട്ട് വന്നത്. ബോംബ് വര്‍ഷിച്ച് താമസ കെട്ടിടങ്ങള്‍ ചിന്നിച്ചിതറി. വടക്കന്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി ഫലസ്തീന്‍ ഗ്രൂപ്പുകള്‍ കൂടുതല്‍ റോക്കറ്റുകളും വിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അതേസമയം, ഇസ്രായേല്‍ ബോംബിങിനെതിരെ ഫലസ്തീനികള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് പുരോഗമിക്കുകയാണ്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും പണിമുടക്ക് സമരക്കാര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ 10 ദിവസമായി തുടരുന്ന ഇസ്രായേല്‍ നരനായാട്ടില്‍ ഇതുവരെയായി 219 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 63 പേര്‍ കുട്ടികളാണ്. 1500ലധികം പേര്‍ക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളടക്കം 12 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. 300 ഇസ്രായേലികള്‍ക്കാണ് പരുക്ക് പറ്റിയത്. മേയ് 10നാണ് ബോംബിങ് ആരംഭിച്ചത്.