ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ അപകടം പിടിച്ചതാണെന്നും അത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. രാജ്യത്തിന്റെ സുരക്ഷയെയും മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യത്തെയുമെല്ലാം അത് ബാധിക്കുമെന്നും നവംബര്‍ 22നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ജസ്റ്റിസുമാരായ എംആര്‍ ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണങ്ങളുണ്ട്, പ്രത്യേകിച്ച് മധ്യപ്രദേശിലും ഒഡീഷയിലുമാണെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം എല്ലാ ആഴ്ചകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും. വഞ്ചന, പാരിതോഷികം നല്‍കല്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയിലൂടെയും മന്ത്രവാദം, അന്ധവിശ്വാസം, അത്ഭുതങ്ങള്‍ എന്നിവയിലൂടെയും വശീകരിച്ച് ഇത്തരത്തില്‍ മന്ത്രവാദം നടത്തുന്നുണ്ടെന്നും ഇതിനെ തടയാന്‍ കേന്ദ്രം കര്‍ശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ പറഞ്ഞു.