Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ പ്രഥമ അംബാസഡർ: മുസ്അബ്(റ)

ഹിജ്റയുടെ സമയത്ത് മക്കയിൽ നടന്ന സംഭവങ്ങളെകുറിച്ച് വിവരിക്കുന്നതിനിടക്ക് പലരും വിസ്മരിക്കാറുള്ള ഒന്നാണ് ഹിജ്റക്ക് മുമ്പ് മക്കക്ക് പുറത്ത് ഇസ്‌ലാമിനെ വളർത്തുന്നതിൽ സ്വഹാബിമാർ വഹിച്ച പങ്ക്. ഹിജ്റയുടെ 3 വർഷം മുമ്പ്, ഹജ്ജിന് വന്ന ഇതരഗോത്രക്കാർക്ക് നബി(സ) ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദർഭം: ഏകനായ അല്ലാഹുവിൽ വിശ്വസിക്കാനും അവന്റെ ദൂതനായ തനിക്ക് അഭയം നൽകുവാനും അവരോരോരുത്തരോടും പ്രവാചകൻ അഭ്യർഥിച്ചുകൊണ്ടിരുന്നു.

ബനീശൈബാൻ ഗോത്രവുമായി ഒരു ദീർഘസംഭാഷണത്തിന് ശേഷം നബി(സ) ഖസ്റജ് ഗോത്രത്തിലെ ഏതാനും പേരെ കണ്ടുമുട്ടി. യസ്രിബിലെ രണ്ട് പ്രബല ഗോത്രങ്ങളിൽ ഒന്നായിരുന്നല്ലോ ഖസ്റജ് അദ്ദേഹമവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിയപ്പോൾ അവർ നിസ്സംശയം വിശ്വസിച്ചു. സാധാരണക്കാരായിരുന്നതിനാൽ തനിക്ക് അഭയം നൽകാൻ നബി(സ) അവരോടഭ്യർഥിച്ചില്ല.

ഇവർ യസ്രിബിലേക്ക് തിരിച്ചുപോവുകയും തങ്ങളുടെ നാട്ടുകാർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അടുത്ത വർഷം ഇസ്‌ലാമിൽ തൽപരരായ മറ്റ് അറ് പേരോടൊപ്പമാണ് അവർ പ്രവാചകനെ കാണാൻ പുറപ്പെട്ടത്. അവർ അഖബയിൽ വെച്ച് പ്രവാചകനെ കണ്ടുമുട്ടി.

Also read: ചില്ലുടച്ച് നന്നാക്കുന്നവർ

അല്ലാഹുവെ മാത്രമേ അരാധിക്കുകയുള്ളുവെന്നും അവനിൽ മറ്റാരെയും പങ്കുചേർക്കില്ലെന്നും കളവ് നടത്തില്ലെന്നും മക്കളെ കൊലപ്പെടുത്തില്ലെന്നും വ്യഭിചരിക്കില്ലെന്നും പ്രവാചകന്റെ ആജ്ഞകളെ അനുസരിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു. ഇതാണ് ഒന്നാം അഖബാ ഉടമ്പടിയായി ചരിത്രത്തിൽ അറിയപ്പെട്ടത്.

യസ്രിബ് ഇസ്‌ലാമിന്റെ വളർച്ചക്ക് പറ്റിയ നഗരമാണെന്ന് നബി(സ) മനസ്സിലാക്കി. ഈ അവസരം ഉപയോഗപ്പെടുത്താൻ തന്നെ അദ്ദേഹം തിരുമാനിച്ചു. അവിടുത്തെ ജനങ്ങൾക്ക് ഇസ്‌ലാം പഠിപ്പിച്ചുകൊടുക്കാൻ ഒരാളെ നിയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഈ ദൗത്യത്തിന്റെ വിജയത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആളുടെ പങ്ക് പ്രധാനമാണ് – ആരെ തെരഞ്ഞെടുക്കും? നബി(സ) തെരഞ്ഞെടുത്തത് മുസ്അബുബ്നു ഉമൈർ(റ)വിനെയാണ്. എന്തുകൊണ്ടായിരിക്കും പ്രവാചകൻ അദ്ദേഹത്തെ തെരഞ്ഞെടുത്തത്?

മുപ്പതുകാരനായ മുസ്അബ് അപക്വമായ തീരുമാനങ്ങളെടുക്കുന്ന ചെറുപ്പക്കാരനായിരുന്നില്ല. യസ്രിബിൽ ഈ വലിയ ദൗത്യം നിർവഹിക്കാനാവാത്ത വിധം പ്രായാധിക്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

മുമ്പ് അബ്സീനിയയിലേക്ക് ഹിജ്റ പോയ അനുഭവവും മുസ്അബ്(റ)വിനുണ്ട്. ദീർഘകാലത്തേക്ക് മക്കയിൽനിന്നും വിട്ടുനിൽക്കുന്നത് അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല. വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളുമുള്ളവരുമായി ഇടപഴകിയുള്ള ജീവിതം അദ്ദേഹത്തിന് സുപരിചിതമായിരുന്നു.

മക്കയിലെ കുലീനമായ ബനീ അബ്ദിദ്ദാർ കുടുംബത്തിൽ പെട്ടവനാണ് മുസ്അബ്(റ).
അവരാണല്ലോ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുക്കാർ. അപ്പോൾ യസ്രിബിലെ ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കാനുള്ള സാധ്യതയേറെയാണ്. അദ്ദേഹവുമായി സംസാരിക്കുവാനും ഇടപഴകുവാനും അവർക്കെളുപ്പമായിരിക്കും.

Also read: തൗബയും ഇസ്തിഗ്ഫാറും മനസ്സിനുള്ള ചികിത്സയോ?

ഇസ്‌ലാം എന്നത് ധനികരോടുള്ള ദരിദ്രരുടെ പോരാട്ടമല്ലെന്ന വ്യകതമായ സന്ദേശം നൽകാൻ മുസ്അബ്(റ)വിനാവും. ഇത് യസ്രിബിലെ ധനികരെ ഇസ്‌ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കാം. ഇസ്‌ലാം സ്വീകരിച്ചാൽ തങ്ങളുടെ സമ്പത്ത് കൈയ്യൊഴിയേണ്ടി വന്നേക്കാവുന്നവർക്ക് പ്രചോദനമാവാനും അദ്ദേഹത്തിന് സാധിക്കും.

തുടക്കത്തിൽ തന്നെ നബി(സ)യിൽ വിശ്വസിച്ച ചുരുക്കം ചിലരിൽ പെട്ടയാളാണ് മുസ്അബ്(റ). പ്രവാചകനിൽ നിന്ന് നേരിട്ട് ഇസ്‌ലാമിനെയും ഖുർആനും പഠിച്ചവരാണവർ. യസ്രിബുകാർക്ക് ഇസ്‌ലാമിനെകുറിച്ച അറിവ് പകർന്നുനൽകാൻ എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം.

വിവേകവും ലാളിത്യവും വാക്സാമർഥ്യവും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു. യസ്രിബിലെ ജനങ്ങൾക്ക് ഇസ്‌ലാമിനെകുറിച്ച് വ്യക്തമായി പറഞ്ഞുകൊടുക്കാനും അവരിൽ ഇസ്‌ലാമിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുവാനും ഈ കഴിവുകൾ അദ്ദേഹത്തെ സഹായിക്കും.

യസ്രിബിലെത്തിയാലും അദ്ദേഹം ഭൗതികതയിലേക്ക് വഴുതിപ്പോവില്ലെന്ന് നബി(സ)ക്കുറപ്പുണ്ടായിരുന്നു. ഈ പരീക്ഷണം അദ്ദേഹം മുമ്പേ അതിജയിച്ചതാണ്. അദ്ദേഹത്തിന്റെ ഉമ്മ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അദ്ദേഹത്തെ വിഗ്രഹാരാധനയിലേക്ക് മടക്കിക്കൊണ്ട് വരാൻ അവർക്കായിരുന്നില്ല. അങ്ങനെ അതുവരെ അനുഭവിച്ചുപോന്ന എല്ലാ ആർഭാടങ്ങളും സുഖസൗകര്യങ്ങളും അവരദ്ദേഹത്തിന് നിഷേധിച്ചു. തന്റെ എല്ലാ സമ്പത്തും ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹത്തെ പോലൊരാൾ ഒരിക്കലും ഭൗതികതയിലേക്ക് വഴുതിപ്പോവില്ല.

Also read: സഹധര്‍മ്മിണിയും ഖലീഫ ഉമറും

യസ്രിബിൽ ഒരുപാടാളുകൾ തന്നെ അനുസരിക്കുമ്പോൾ അദ്ദേഹം അധികാരമോഹിയാവുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാൽ, ഈ സംശയവും അസ്ഥാനത്താണെന്ന് തെളിയിച്ചാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരിക്കാനായി സ്വന്തം ഗോത്രത്തിലെ നേതൃസ്ഥാനം പോലും അദ്ദേഹം വേണ്ടെന്നുവെച്ചല്ലോ.

മുസ്അബ്(റ)വിന്റെ മദീനയിലേക്കുള്ള നിയോഗം എന്തായാലും വലിയ വിജയമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു വർഷം കൊണ്ട് തന്നെ മദീനയിലെ എല്ലാ വീടുകളിലും ഇസ്‌ലാം. ഇസ്‌ലാം സ്വീകരിച്ച ഒരു വ്യക്തിയെങ്കിലുമില്ലാത്ത വീടുകൾ മദീനയിൽ ഉണ്ടായിരുന്നില്ല. മുസ്അബ്(റ) മദീനയെ ഒരുക്കുകയായിരുന്നു. പ്രവാചകന് അഭയമേകാൻ പോകുന്ന നഗരമായി മാത്രമല്ല, ലോകർക്കാകമാനം ദിവ്യ വെളിച്ചം നൽകുന്ന കേന്ദ്രമാകുവാൻ കൂടി.

( അവലംബം- aboutislam.net )

Related Articles