നരേന്ദ്ര മോദി ‘ഗാന്ധിവധം’ നടത്തിയ ന്യൂയോര്‍ക്ക് ടൈസ് ഇന്റര്‍നാഷനല്‍ എഡിഷന്റെ കോപ്പി ഇന്നാണ് മേശപ്പുറത്ത് എത്തിയത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, ഡോ. നെല്‍സണ്‍ മണ്ടേല തുടങ്ങിയവരുടെ ഉദ്ധരണികളാണ് ലേഖനത്തിന്റെ പകുതി ഭാഗവും. പിന്നെ ഗാന്ധിജി മാധ്യസ്ഥം വഹിച്ച 1917ലെ അഹമ്മദാബാദ് ടെക്‌സ്റ്റൈല്‍ സമരം, മഹാത്മജി നേതൃത്വം നല്‍കിയ ഉപ്പു സത്യഗ്രഹം എന്നിവയൊക്കെ തലോടിയ ശേഷം ലേഖനം അവസാനിപ്പിക്കുന്ന ഖണ്ഡികയില്‍ കണ്ണുകള്‍ ഉടക്കി നിന്നു.
അതിങ്ങനെ: ‘വെറുപ്പില്‍നിന്നും കലാപങ്ങളില്‍നിന്നും പ്രയാസങ്ങളില്‍നിന്നും മുക്തമായതും സമൃദ്ധി കളിയാടുന്നതുമായ ഒരു ലോകത്തിന് വേണ്ടി നമുക്ക് തോളോടു തോള്‍ ചേര്‍ന്ന് പണിയെടുക്കാം. അപ്പോഴേ വൈഷ്ണവ ജന തോ.. എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍….’
ബാക്കി ഞാന്‍ എഴുതുന്നില്ല. ഗുജറാത്തിലെ കരിഞ്ഞ പച്ച മനുഷ്യമാംസത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നു. ത്രിശൂലവുമായി ‘പട്ടിക്കുഞ്ഞുങ്ങളെ’ തിരയുന്ന നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ചിത്രമാണ് മുന്നിലേക്കെത്തുന്നത്. പിന്നെ, ഹിന്ദുത്വ ഭീകരര്‍ അടിച്ചുകൊല്ലുമ്പോള്‍ അരുതെയെന്ന് വിളിച്ച് അലമുറയിടുന്ന മുഹമ്മദ് അഖ്‌ലാഖ് സെയിഫി, മസ്‌ലും അന്‍സാരി, ഇംതിയാസ് ഖാന്‍, പെഹ്‌ലു ഖാന്‍, അലിമുദ്ദീന്‍, ഉമ്മര്‍ഖാന്‍, നഈം അഹമ്മദ് ഷാ. മദ്രസാ വിദ്യാര്‍ഥികളായ ജുനൈദ്, മുഹമ്മദ് അസീം എന്നിവരുടെ രോദനങ്ങളും. ഏറ്റവുമൊടുവില്‍, സ്വന്തം ജനതയെ മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാന്‍ ഒരുമ്പെടുന്ന കൊടും ഫാഷിസ്റ്റായ അദ്ദേഹത്തിന്റെ ചങ്ങാതിയുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രസംഗവും.