Current Date

Search
Close this search box.
Search
Close this search box.

വാണിദാസ് എളയാവൂർ

ബഹുമാന്യനായ വാണിദാസ് സാഹിത്യലോകത്ത് നൽകിയ ബഹുമുഖ സംഭാവനകൾ പുരസ്കാരം എന്ന ഖ്യാതിക്കും, ബഹുമാനാദരവിന്റെ മറ്റേത് ഭൗതിക ശാഖകൾ കൊണ്ടും നിർവചിക്കാനാവാത്തതാണ്. അതിനാൽ, ഈ അവാർഡ് നന്മ മനസ്സുകൾ കോർത്ത് വെച്ച ഊഷ്മളതയുടെ തൂവൽസ്പർഷമാകുന്നു. ചിന്താപരമായ ഐക്യം കാത്ത് സൂക്ഷിക്കുന്നവർ തമ്മിലുള്ള പ്രണയപൂർണ്ണത കൂടിയാണിത്.

ആദരണീയനായ വാണിദാസ് എളയാവൂർ ചെറുതും വലുതുമായ അമ്പതിലേറെ ഗ്രന്ഥങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ പതിനഞ്ചിലേറെ ഇസ്ലാമിക സാഹിത്യങ്ങളാണ്.

ഐതിഹ്യങ്ങളും വിജ്ഞാനപരവുമായ 35 ഓളം ഗ്രന്ഥങ്ങൾ വേറെയുണ്ട്. മതവിശ്വാസ രംഗത്ത് പാരസ്പര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സത്യപ്രബോധന ദൗത്യത്തിന്റെയും ശിഖരങ്ങളെ പച്ചയണിയിക്കാനുപകരിച്ച ഇസ്ലാമിക രചനാ പൈതൃകത്തെ ആദരിച്ചാണ് ഈ പുരസ്കാരം സമർപ്പിക്കുന്നത്.

ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ രചനകളിൽ ചിലത് ഇവിടെ പരാമർശിക്കപ്പെടേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുർആനും മുഹമ്മദ് നബിയുടെ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെടുകയും ഇസ്ലാമിലെ വിശുദ്ധമായ സാങ്കേതിക പ്രയോഗങ്ങൾ പോലും പ്രശ്നവൽകരിക്കുകയും ചെയ്യുന്ന ഈ കാലത്ത്, വാണിദാസിനെപ്പോലുള്ള സ്വതന്ത്ര ചിന്തയുടെ രചനാ സവിശേഷത സമൂഹം അറിയേണ്ടതും ഏറ്റെടുക്കേണ്ടതുമുണ്ട്.

 ‘ഖുർആന്റെ മുന്നിൽ വിനയാന്വിതം’

വാണിദാസ് മാസ്റ്ററുടെ ഇസ്ലാമിക രചനകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന കൃതിയാണ് ‘ഖുർആന്റെ മുന്നിൽ വിനയാന്വിതം’ .
മത താരതമ്യ വിലയിരുത്തലിൽ സത്യം തുറന്നു പറയുന്ന രചനയാണത്. സംസ്കാരത്തിലും സാക്ഷരതയിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ വിഭാഗീയതയുടെ വിത്തുകൾ പാകാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഖുർആനിൻ്റെ മാനവീക സർഗഭാവം ഉയർത്തിക്കാട്ടുന്ന വാണിദാസിൻ്റെ ഈ കൃതി ഏറെ പ്രാധാന്യമുള്ളതാവുന്നു.

ചുറ്റും കാണുന്നതും കേൾക്കുന്നതുമല്ല ഇസ് ലാമും ഖുർആനും എന്ന് വാണിദാസ് ഈ രചനയിൽ സമർഥിക്കുന്നുണ്ട്. പരേതനായ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസ്സൻ സാഹിബ് ജമാഅത്തെ ഇസ് ലാമിയുടെ ദേശീയ ഉപാധ്യക്ഷനായിരിക്കെ മുൻ കൈ എടുത്ത് ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഡൽഹിയിൽ നിന്ന് പുറത്തിറക്കുകയുണ്ടായി.അങ്ങിനെ ദേശാന്തരീയമായി അത് വായിക്കപ്പെടുന്ന വാണിദാസിന്റെ മാസ്റ്റർ പീസ് രചനയാണിത്.

‘ജിഹാദ് സത്യ വേദത്തിന്റെ ആത്മഭാവം’

ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ഇസ് ലാമിലെ ജിഹാദിനെ ഏറ്റവും സത്യസന്ധമായി സമർഥിക്കുന്ന ഉജ്ജ്വലവും പഠനാർഹവുമായ ഗ്രന്ഥമാണ് ‘ജിഹാദ് സത്യ വേദത്തിന്റെ ആത്മഭാവം’ എന്നത്. ഈ തലക്കെട്ട് സൂചിപ്പിക്കുന്ന വിധം ജിഹാദിന്റെ ആത്മീയ തലത്തെ കണിശവും വ്യക്തവൂം സൂക്ഷ്മവുമായ വാക്കുകളിലൂടെ വാണിദാസ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തി. ജിഹാദിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു നിഷ്പക്ഷ നിരീക്ഷകന്റെ അകക്കണ്ണിന്റെ കാഴ്ചയുടെ പ്രകാശത്താൽ ഈ ഗ്രന്ന്ഥം വഴി കാണിക്കാതിരിക്കില്ല.

‘ഇസ്ലാം സംസ്കൃതി ചില സൗമ്യവിചാരങ്ങൾ’

പ്രവാചക ജീവിതത്തിന്റെ പ്രകാശധാരയിൽ മദീനയിൽ രൂപം കൊണ്ട മാതൃകാ സമൂഹവും രാഷ്ട്രവും കേന്ദ്രീകൃതമാക്കിയുള്ള ഗ്രന്ഥമാണ് ‘ഇസ്ലാം സംസ്കൃതി ചില സൗമ്യവിചാരങ്ങൾ’ .

മദീനയിലെ മാതൃകാ സമൂഹത്തിന്റെ ജീവിത ചിത്രത്തിലൂടെ ഇസ്ലാം സംസ്കൃതിയെ സമൂഹസമക്ഷം പ്രാമാണികമായും, യുക്തിഭദ്രമായും അതിലേറെ ഭാഷാ ചാരുതയാലും ഈ ഗ്രന്ഥത്തിലൂടെ വാണിദാസ് സമർപ്പിച്ചു.

ഖുർആൻ ലളിതസാരം:

പണ്ഡിതനും ഒട്ടനവധി ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കർത്താവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തയ്യാറാക്കിയ ഖുർആൻലളിതസാരത്തിന് വാണിദാസ് എളയാവൂർ ഭാഷാപരമായ അലങ്കാരം ചേർത്ത് വെച്ചു. ജാതിമത ഭേദമന്യേ എല്ലാവർക്കും എളുപ്പത്തിൽ വിശുദ്ധ ഖുർആനിന്റെ ആശയം ഗ്രഹിക്കാൻ സാധ്യമാകുന്ന വിധം ആകർഷകമായ ഭാഷാ അകമ്പടി ചേർത്ത്  വായനക്കാരന്റെ ഹൃദയത്തിലേക്ക് പ്രസരിപ്പിക്കുന്നതിൽ വാണിദാസ് നിർവഹിച്ച ദൗത്യം വലുതാണ്.

ഖുർആൻസർവ്വാതിശായിയാ വേദഗ്രന്ഥം

ഖുർആനിനെ ആഴത്തിൽ മനസ്സിലാക്കാനുള്ള വാണിദാസിന്റെ ശ്രമം അറ്റമില്ലാതെ തുടരുകയാണെന്ന് ബോധിപ്പിക്കുന്ന ഒരു രചന കൂടി അടുത്ത കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ” ഖുർആൻസർവ്വാതിശായിയായ വേദഗ്രന്ഥം” എന്ന ഈ കൃതിയിൽ ഖുർആന്റെ പ്രകാശത്തിൽ പതിരൊന്നും ഞാൻ കണ്ടില്ല എന്ന് അദ്ദേഹം വിവരിക്കുമ്പോൾ, അതിനിടയിലുള്ള എല്ലാ സന്ദേഹങ്ങളെയും നിരാകരിക്കുക കൂടിയായിരുന്നു.

പ്രവാചക കഥകൾ

സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാൻ മാനവസമൂഹത്തെ പ്രേരിതമാക്കുന്ന മുഹമ്മദ് നബിയുടെ ജീവിത സാക്ഷ്യത്തിന്റെ ശ്രദ്ധേയമായ ഏടുകൾ ‘പ്രവാചക കഥകൾ’ എന്ന ഗ്രന്ഥത്തിലൂടെ മനോഹരമായി വാണിദാസ് കോർത്തിണക്കി.
മുഹമ്മദ്‌നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാർഭാടമായ അവതരണമാണീ പുസ്തകം.
മുഹമ്മദ് മാനുഷ്യകത്തിൻ്റെ മഹാചാര്യൻ…..
മരുഭൂമിയിൽ പിറന്ന മഹാ മനുഷ്യൻ…..
തെറ്റിദ്ധരിക്കപ്പെട്ട ജിഹാദ്…….
തുടങ്ങിയ വാണിദാസിൻ്റെ രചനകൾ സമാനമായ ദൗത്യം നിറവേറ്റുന്നു.
ഈ രചനകളിലെല്ലാം വാണിദാസ് പുലർത്തിയ ഒരു സൂക്ഷ്മതലമുണ്ട്. തനിക്ക് ഏറെ ഇഷ്ടപ്പെട്ടതിനെ മറയില്ലാതെ തുറന്നു പറഞ്ഞു എന്നതാണത്.

രചനയുടെ തപസ്യയും നിർഭയത്വവും, നിശ്ചയദാർഡ്യവും അഭിപ്രായസുബദ്ധതയുമാണ് ബഹുമാന്യനായ വാണിദാസിനെ ഇസ്ലാമിക സാഹിത്യ ശാഖയിൽ സമാദരണീയമായി വേറിട്ടു നിർത്തുന്നത്. ഇസ് ലാമിക ദർശനത്തെ ചികഞ്ഞു പരിശോധിക്കുക എന്ന അസാധാരണമായ തപസ്യയാണ് അദ്ദേഹം കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിർവഹിച്ചത്.

ഞങ്ങളുടെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ടാണ് പ്രിയപ്പെട്ട വാണിദാസ് എളയാവൂരിന് ഈ ബഹുമതി സമർപ്പിക്കുന്നത്. തീർച്ചയായും ഇത് മുഖസ്തുതിയല്ല.

മുഖസ്തുതി  ഇഷ്ടപ്പെടാത്ത വാണിദാസിന്റെ വിനീതമായ ഹൃദയവികാരത്തെ മാനിച്ചു കൊണ്ട് തന്നെ, ഇസ്ലാമിനെയും അതിന്റെ പ്രമാണങ്ങളെയും സംസ്കാരത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കാലത്തിന്റെ മറുസാക്ഷ്യ മുദ്രയാണിത്. വാണിദാസിനെയും അദ്ദേഹത്തിന്റെ ഇസ്ലാമിക സർഗാവീഷ്കാരത്തെയും അത്ര മാത്രം ഉയർത്തി വെക്കപ്പെടേണ്ടതുണ്ട്.

1934 ജൂൺ നാലിന് കണ്ണൂർ ജില്ലയിലെ എളയാവൂർ ഗ്രാമത്തിൽ വി. കൃഷ്ണൻ നമ്പ്യാരുടെയും പടിഞ്ഞാറേവീട്ടിൽ അമ്മാളു അമ്മയുടേയും മകനായി ജനിച്ച വാണിദാസ്, 36 വർഷത്തെ അദ്ധ്യാപനത്തിന് ശേഷം കൂടാളി ഹൈസ്‌കൂളിൽ നിന്ന് വിരമിച്ചു. 1985 ൽ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് നേടിയ അദ്ദേഹത്തെ ഇന്നേവരെ തേടിയെത്തിയ സാഹിത്യ ബഹുമതികൾ രണ്ട് ഡസനിലേറെ വരും.

ഏകബോധിനി എന്ന ഗ്രന്ഥത്തി് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ അവാർഡ്
രചനയിൽ ഒരു അനുശീലനം എന്ന പ്രൊജക്ടിന് എൻ.സി.ഇ.ആർ.ടി. അവാർഡ്
പ്രവാചക കഥകൾക്ക് കുവൈത്ത് കേരള സാംസ്കാരിക വേദിയുടെയും, മൈസൂർ കേരള സമാജത്തിന്റെയും അവാർഡുകൾ,
ഖൂർആന്റെ മുന്നിൽ വിനയാന്വിതം എന്ന ഗ്രന്ഥത്തിന് തിരുവനന്തപുരം എസ്.എം.എ. അവാർഡ്,
സമഗ്ര രചനകൾക്ക് കെ.സി.അബ്ദുല്ല മൗലവി ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡ്,
പത്മഭൂഷൺ യേശുദാസിൽ നിന്ന് മമ്പറം ഇന്ദിരാഗാന്ധി പ്രഥമ അവാർഡ്,
തുടങ്ങിയ ഇതിൽ ചിലതാണ്.

സംസ്ഥാന ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
സിലബസ് ഈവാല്വേഷൻ കമ്മിറ്റി അംഗം
ആർക്കിയോളജി ഉപദേശകസമിതി അംഗം
ആൾ ഇന്ത്യ റേഡിയോ ഉപദേശക സമിതി അംഗം
നാഷനൽ കൗൺസിൽ ഫോർ ചൈൽഡ് എജുക്കേഷൻ ബോർഡ് അംഗം
ചിൽഡ്രൻസ് ലിറ്റററി ഇൻസ്റ്റിറ്റ്യൂട്ട് അംഗം
തുടങ്ങി ഔദ്യോഗികവും അല്ലാത്തതുമായ നിരവധി വേദികളിൽ വാണിദാസ് ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്.

വാണിദാസിന്റെ എഴുത്തിനും വായനക്കും മറ്റാർക്കുമില്ലാത്ത ചില വ്യതിരിക്ത മുഖമുണ്ട്. പതിനയ്യായിരത്തോളം പുസ്തകങ്ങൾ അടുക്കി വെച്ച ഒരു വായനാ മുറിയുണ്ട് അദ്ദേഹത്തിന്. ഇരിക്കാൻ മാത്രമുള്ള ഒരു കസേരക്കും മേശക്കും മാത്രം ഇടം ബാക്കി വെച്ച ആ മുറിയുടെ അക്ഷര പ്രൗഡി ഒരായുസ്സ് മുഴുവൻ പ്രകാശിച്ചു നിൽക്കുന്ന ജ്യോതിസ്സാണ്.

തന്റെ പുസ്തകമുറിയിൽ അടുക്കി വെച്ച ശേഖരത്തിൽ ഏതെല്ലാം ഗ്രന്ഥങ്ങൾ ഏതൊക്കെ ഇടങ്ങളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് ഒരു ഇൻറക്സിന്റെയും സഹായമില്ലാതെ മാഷ് നമുക്ക് തൊട്ടു കാണിച്ചു തരും. അത്രത്തോളമുണ്ട് ഗ്രന്ഥങ്ങളുമായുള്ള ആത്മബന്ധം.

കണ്ണൂരിൻറ പൈതൃക സംസ്കൃതിയായ കോലത്ത് നാട്ടിൻ്റെ കടലും, കരയും, മലയും, ദേശങ്ങളും ചേർന്ന സകല ഐതിഹ്യങ്ങളെക്കുറിച്ചും വാണിദാസ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. പ്രസംഗ കലയെക്കുറിച്ച വാണിദാസിന്റെ രചന മികച്ച അക്കാദമിക് തല സവിശേഷത ഉള്ളതായിരുന്നു.
പി.വി.ഗംഗാധരൻ നമ്പ്യാർ വാണിദാസ് എളയാവൂർ എന്നായി മാറിയതിന്റെ പിന്നിലെ കഥ പോലും ക്രമാനുഗതമായി ഒരു ധിഷണാശാലിയെ മലയാളത്തിന് ലഭിച്ചതിന്റെ കൗതുകകരമായ അനുഭവം സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്.

ചൊവ്വ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ മാഷ് ട്രൗസർ വേഷത്തിൽ വിദ്യാർഥി പ്രതിനിധിയായി പ്രസംഗിച്ച് സദസ്സിനെ അൽഭുതപ്പെടുത്തിക്കളഞ്ഞു. ഇത് കണ്ട് വിദ്വാൻ കെ.കെ.പണിക്കർ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ‘എടോ ഗംഗാധരാ നീ വാണിദാസിനെപ്പോലെ സംസാരിച്ചു’ എന്ന് അഭിനന്ദിച്ചുവത്രെ. ഉത്തരമലബാറിന്റെ ഏറ്റവും പ്രശസ്തമായ ആ തൂലികാ നാമം അന്നാണ് മാഷിൻ്റെ ഹൃദയത്തിൽ തറച്ചത്.

1953 ഇൻ്റർ കോളജിയറ്റ് പ്രസംഗ മൽസരത്തിൽ 114 വിദ്യാർഥികളോട് മൽസരിച്ച് ഒന്നാം സ്ഥാനം നേടുമ്പോൾ പ്രഭാഷണ കലയുടെ പിന്നാമ്പുറത്ത് ഒരു രചയിതാവ് കൂടി ജനിക്കുകയായിരുന്നു. തൊട്ടടുത്ത വർഷം കോളജ് തലത്തിൽ സംസ്ഥാന തല കവിതാ മൽസരത്തിലാണ് ‘വാണിദാസ്’എന്ന തൂലികാ നാമം ഒന്നാം സ്ഥാനത്തോടെ സ്ഥിര പ്രതിഷ്ഠ നേടുന്നത്. ഒരു പക്ഷെ മലയാളിയുടെ ആദ്യത്തെയും എന്നത്തെയും അക്ഷര ഖ്യാതിയായി ആ തൂലിക വളർന്നു.

രചനയുടെ അതി കഠിനമായ തപസ്യക്കിടയിലും ദാമ്പത്യത്തെയും കുടുംബത്തെയും അരിക് ചേർത്ത് വെച്ച മാതൃകാപരമായ ഒരു കടുംബനാഥനെ വാണിദാസിൽ നമുക്ക് കാണാം. പ്രണയ സമ്പൂർണ്ണമായിരുന്നു ദാമ്പത്യം. ഭാര്യ യശോദയുടെ വേർപാടിലുള്ള വ്യഥ മാഷിന്റെ മനസ്സിൽ ഇനിയും മാഞ്ഞിട്ടില്ല. മക്കൾ അമർനാഥ്, അജിത്കുമാർ, യശോധരൻ, ധർമേന്ദ്രൻ എന്നിവരാണ്. മരുമക്കൾ: ശാന്തി, വിദ്യ, മായ, ആശ എന്നിവരുമാണ്.
മലയാള സാഹിത്യത്തിനും, ഇസ്ലാമിക സാഹിത്യ ലോകത്തിനും സർവോപരി മുഴുവൻ വായനക്കാർക്കും വേണ്ടി അദ്ദേഹത്തെ നെഞ്ചിൽ ചേർത്ത് പിടിച്ച് കൊണ്ടാണ് ഈ ആദരവ് ഇവിടെ സമർപ്പിക്കുന്നത്.

Related Articles