Current Date

Search
Close this search box.
Search
Close this search box.

രണ്ട്‌ ഫിലിമുകൾ

ചൈനയിൽ 1979-ൽ തുടങ്ങി 2015-ൽ അവസാനിച്ച one child policy യെ അധികരിച്ചുള്ള ഡോക്യുമെന്ററിയായ One Child Nation-ഉം, അതേ വിഷയമുൾകൊള്ളുന്ന, ചൈനയുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ ആസ്പദമാക്കി ചിത്രീകരിച്ച So Long, My Son എന്ന സിനിമയുമാണ്‌ അവസാനമായി കണ്ട രണ്ട്‌ ഫിലിമുകൾ.

One Child Nation ഡോക്യുമെന്ററിയിൽ നമുക്ക്‌ കാണാൻ സാധിക്കുന്നത് മാൽത്യൂസിയൻ ‌തിയറിയെ മുൻനിർത്തി, ജനസംഖ്യയ്ക്ക്‌ ആനുപാതികമായി വിഭവങ്ങളുടെ ലഭ്യത ചുരുങ്ങുമെന്ന ഭയത്താൽ ജനസംഖ്യ നിയന്ത്രിക്കാൻ ചൈന കണ്ട പോംവഴിയായായ ‘ഒരു കുടുംബത്തിന്‌ ഒരു കുട്ടി’ എന്ന പോളിസിയെക്കുറിച്ചും, അതു നടപ്പാക്കിയ രീതിയും, ആ കാലയളവിൽ ജനങ്ങളും ഉദ്യോഗസ്ഥരും അനുഭവിച്ച മാനസിക സംഘര്ഷങ്ങളെയും ശാരീരിക ബുദ്ധിമുട്ടുകളെ പറ്റിയുമാണ്‌‌. സ്റ്റേറ്റിന്‌ മീതെ, സ്റ്റേറ്റിന്റെ അധികാരത്തിനും തീരുമാനങ്ങൾക്കും മീതെ, ഒരു മനുഷ്യത്വവും പറക്കാത്ത കാലത്ത്‌ ഉദ്ദ്യോഗസ്ഥർ നിയമം നടപ്പാക്കാൻ നിർബന്ധിതരാവുകയായിരുന്നു. രണ്ടാമത്‌ ഗർഭം ധരിക്കാതിരിക്കാൻ നിർബന്ധ വന്ധീകരണത്തിനും അഥവാ ഗർഭം ധരിച്ചാൽ നിർബന്ധിത അലസിപ്പിക്കലിനും ഓരോരുത്തരും വിധേയമകേണ്ടതുണ്ടായിരുന്നു. അത്‌ ചിലപ്പോ ഗർഭം എഴോ എട്ടോ മാസമായലും ചെയ്യുമായിരുന്നെന്നും അന്നേരങ്ങളിൽ കുഞ്ഞുങ്ങൾക്ക്‌ ജീവനുണ്ടാവാറുണ്ടായിരുന്നെന്നും അങ്ങനുള്ള കുഞ്ഞുങ്ങളെ കൊല്ലേണ്ടി വന്നിട്ടുള്ളതായും ഒരു മിഡ് വൈഫ്‌ കുറ്റസമ്മതം നടത്തുന്നുണ്ട് ഇതിൽ ഒരിടത്ത്‌..

അതിലും സങ്കടകരമായി തോന്നിയത്‌, ഒറ്റകുട്ടിയായതിനാൽ അത്‌ കുടുംബശ്രേണി നിലനിർത്താൻ ആണാവണമെന്ന് അധിക കുടുംബവും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ആദ്യം ജനിക്കുന്നത്‌ പെൺകുട്ടിയാണെങ്കിൽ അവർ ബാസ്ക്കറ്റിലാക്കി മാർക്കറ്റിലും മറ്റും ഉപേക്ഷിക്കാറായിരുന്നത്രെ! അങ്ങനെ മരിച്ചു പോയ നിരവധി കുഞ്ഞുങ്ങളുടെ കണക്കും നമുക്കിതിൽ കാണാം. മക്കളെ അനാഥാലയങ്ങളിലേക്കും മനുഷ്യക്കടത്തുകാർക്കും കൈമാറിയ കഥകൾ വേറേയുമുണ്ട്‌. കുറച്ച്‌ കാലം മുൻപ്‌ വരെ നടന്നിരുന്ന ഈ കൊടുംചെയ്തികൾ ഒരു കെട്ടുകഥകൾ പോലെയേ നമുക്ക്‌ കേട്ടിരിക്കാനാവൂ. നിർബന്ധിച്ചും കെട്ടിയും വലിച്ചിഴച്ചുമൊക്കെയായിരുന്നത്രെ പലരേയും ഗർഭം അലസിപ്പിക്കാൻ എത്തിച്ചിരുന്നത്‌. നിവൃത്തികേടാണ്‌ ഞങ്ങളെ ഇതൊക്കെ ചെയ്യിപ്പിച്ചതെന്ന് ചെയ്തവരും വിധേയപ്പെട്ടവരും ഒരു പോലെ നിസ്സംഗതയോടെയും ചിലരെങ്കിലും നിറഞ്ഞ കുറ്റബോധത്തോടെയും കൈമലർത്തുന്നു. Fighting Population War എന്ന ധാരണ ജനങ്ങളിൽ കുത്തിത്തിരുകി, യുദ്ധത്തിൽ മരണം അനിവാര്യമാണെന്നപോലെ ഈ അരുംകൊലകൾക്ക്‌ സ്റ്റേറ്റ്‌ പിന്തുണ തേടുകയായിരുന്നു.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ഏഴ്

‘So Long, My Son’ എന്ന സിനിമ ഫിക്ഷന്റെ മേമ്പൊടിയോടെ ഈ സംഭവങ്ങളിലേക്ക്‌ തന്നെ നമ്മുടെ കണ്ണു തുറപ്പിക്കുന്നു. ഇതിലെ കഥാനായികയ്ക്ക്‌ രണ്ടാം ഗർഭം അലസിപ്പിക്കേണ്ടി വരുന്നതും ആദ്യത്തെ കുട്ടി നഷ്ടപ്പെടുന്നതും ആ കാലഘട്ടത്തിലെ അവിടുത്തെ ജനങ്ങളുടെ ആത്മസംഘർഷത്തിലേക്ക്‌ നമ്മെ നയിക്കുന്നുണ്ട്‌. സാമൂഹികം മാത്രമല്ല, ചൈനയുടെ സാമ്പത്തിക നയത്തിലുമുണ്ടായ മാറ്റങ്ങളും സിനിമ കാണിക്കുന്നുണ്ട്. സ്റ്റേറ്റിന്റെ കുത്തകാധികാരത്തിൽനിന്ന് സ്വകാര്യ സ്വത്തെന്ന സങ്കൽപ്പത്തിലേക്ക്‌ മാറിയത്‌ രണ്ടു സുഹൃത്തുക്കളുടെ കുടുംബങ്ങളുടെ കഥകളിലൂടെ നമുക്ക്‌ അനുഭവിക്കാനാവുന്നു.

Related Articles