കവികളുടെ നേതാവ് എന്ന് ലോകം വിളിക്കുന്ന ഒരു മഹാകവിയുണ്ടായിരുന്നു ഈജിപ്റ്റിൽ. വിനഷ്ടമായ ഖിലാഫത്തിനെ കുറിച്ച് അതി സുന്ദരമായി വിലപിച്ച് കാവ്യമെഴുതിയ മറ്റൊരു കവിയുണ്ടോ എന്ന് സംശമാണ്. പ്രവാചക കീർത്തനങ്ങളിൽ പ്രസിദ്ധമായ ബുർദ ത്രയങ്ങളിൽ ഏറ്റവും ആധുനിക കാലത്ത് പ്രസിദ്ധമായതും അദ്ദേഹത്തിന്റേതു തന്നെ. കഅബിന്റേയും ബൂസ്വീരിയുടേയും ബുർദ കഴിഞ്ഞാൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പ്രവാചക പ്രകീർത്തനം ശൗഖിയുടേതാണ് .അദ്ദേഹത്തിന്റെ കാവ്യ സമാഹാരമായ ദീവാനുശ്ശൗഖിയിൽ ( ശൗഖിയാത്ത്) ഖിലാഫത്തിന്റെ അകാല മരണത്തെ അനുശോചിച്ചു എഴുതിയ ചില വരികളെ മലയാളത്തിലേക്ക് പരാവർത്തനം നടത്തിയ ചില വരികളാണ് താഴെ:-
വിവാഹ ഗാനങ്ങൾ വിലാപകാവ്യങ്ങളായി
സന്തോഷ നാഴികകൾ വിരഹാതുരമായി
കാനോത്ത് നാളിൽ കഫൻ പുടവയുമായി
ഖബറടക്കം കഴിയുമ്പോഴേ പുലർച്ചയായി
ചിരിയോ കരച്ചിലോ കണ്ടവർ പരിഭ്രാന്തിയായി
എല്ലാവരും വാവിട്ടതാ കരച്ചിലലമുറയായി
മിനാരങ്ങളും ബാങ്കിടങ്ങളുമൊച്ചത്തിലായി
രാജ്യങ്ങളും വിലാപകരും നിലവിളിയായി
ഇന്ത്യ ഖിന്നയായി, ഈജിപ്ത് ദുഃഖിതയായി
നിന്നെയോർത്തെങ്ങും തോരാ മഴയായി
ശാം വിതുമ്പി, ഇറാഖും പേർഷ്യയുമായി
ഖിലാഫത്ത് ഭൂമിയിൽ മായിക്കപ്പെട്ടതായി
ജനക്കൂട്ടങ്ങൾ വന്നു വിലാപ ജാഥയായി
വീടുകളും കെട്ടിടങ്ങളും കരഞ്ഞിരുപ്പായി
സ്വതന്ത്രയായവളിതാ കുഴിച്ചുമൂടപ്പെട്ടവളായി
നിപരാധയായി , മക്കളേ രക്തസാക്ഷിയായി
യുദ്ധം നിങ്ങളുടെ ദേഹത്ത് മുറിവുകളായി
രക്തമില്ലാതെയും നിങ്ങളെ കൊല്ലാമെന്നായി
അവർ തൻ അംഗവസ്ത്രം അവരൂരിയമട്ടായി
ജേതാവിൻ അലംങ്കൃത വേഷം അപമാനിതനായി
കണ്ഠാഭരണമേ തന്നെ കണ്ടാൽ വഷളായി
അവർതൻ വിരളമാ ജൗളികളുപേക്ഷിക്കലായി
അവനില്ലാത്ത കാളരാത്രി വരുന്നിടത്തോളമായി
വൈകുന്നേരവും രാവിലെയും അലഞ്ഞീടലായി
ബന്ധത്തിന്റെ നിമിത്തങ്ങൾ താറുമാറായി
വിലയേറിയ പലതും പറ്റേ തീർന്ന പോലായി
നീതിയും സത്യവും ശേഖരിക്കാനാവത്തതായി
രഹസ്യങ്ങളെല്ലാം അന്ന് സ്ഥാനഭ്രംശത്തിലായി
മുസ്‌ലിം പടകളോ സംഘടിച്ചിരിപ്പായി
വെള്ളിയാം ദിനമിലും ജുമുഅ രാവിലായി
നിസ്കാരവും വിർദുമെല്ലാം കരച്ചിലായി
റബ്ബിനോടിരന്നു സകല ദുഃഖം പറച്ചിലായി
കുഫ്ർ ഖുറാഫി ശിർക്ക് ബിദ്ഈ ഫത്‌വയായി
രാജ്യമെങ്ങും ദൈവദൂഷണം നിത്യവിഭവമായി
ഫിഖ്ഹിന്റെ വിധേയരാവരെല്ലാം ഒരുക്കമായി
ഫത് വ തന്നെയവർക്കുള്ള കച്ചിത്തുരുമ്പുമായി
വാക്കുകൾ ഭീമമായവർ സൊൽകീടലായി
കുന്തമുനയാൽ മറുപടി ,തീർത്തും മൗനിയായി
ക്ഷമ ചോദിക്കട്ടെ കേവലം സദാചാരിയായി
ഗണിക്കരുതെന്നെ ഒരിക്കലും നിഷേധിയായി
അഹ്‌മദ് ശൗഖി 1287 റജബ് 21 ന് 1869 CE യിൽ ഈജിപ്തിൽ ജനിച്ചു. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം തർജ്ജമയിൽ ബിരുദമെടുത്തു. ഒരു വർഷത്തിനു ശേഷം നിയമ പഠനം തുടരാനായി പാരീസിലേക്കു പോയി. 1894-ൽ ഈജിപ്തിൽ തിരിച്ചെത്തി. 1914-ൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ സ്പെയിനിലേക്കു നാടു കടത്തി. 1920-വരേ അന്തലൂസിലായിരുന്നു. നാലു വാല്യങ്ങളുള്ള ശൗഖിയാത് എന്ന കാവ്യസമാഹാരമാണ് പ്രധാന രചന. അതിലെ ഒരു കാവ്യമാണ് നഹ്‌ജുൽ ബുർദ. ശൗഖിയുടേ ‘വുലിദൽ ഹുദാ ഫൽ ഖാഇനാതു ളിയാഹു’ എന്നു തുടങ്ങുന്ന മറ്റൊരു പ്രവാചക പ്രകീർത്തന കാവ്യവ്യും പ്രസിദ്ധമാണ്. ഗാന്ധിജിയെ കുറിച്ചും അദ്ദേഹം കവിത എഴുതിയിട്ടുണ്ട്. 1932- ഒക്ടോബർ 14 CE/1351 , 13 ജുമാദൽ ഉഖ്റാലായിരുന്നു മരണം.
ഉസ്മാനീ ഖിലാഫത്തിന്റെ അനുസ്മരണം നടക്കുന്നതിനിടയിൽ ശൗഖിയുടെ വരികൾ കൂടി അനുസ്മരിക്കപ്പെടുന്നത് നന്നാവും. അനുസ്മരണം മനുഷ്യന്റെ രണ്ടാം ആയുസാണെന്നാണ് ശൗഖി നമ്മെ ഓർമിപ്പിച്ചിട്ടുള്ളത്.