ദഅവ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കെ ഞങ്ങളുടെ പ്രധാനാധ്യാപകന്‍ മര്‍ഹൂം സി.സി.നൂറുദ്ദീന്‍ അസ്ഹരി വന്ന് പറഞ്ഞു: കൊയിലാണ്ടിയില്‍ ഒരാളുണ്ട്. അദ്ദേഹത്തിന്റെ കയ്യില്‍ എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാണിക്ക ഉള്‍പ്പടെ നിരവധി ഗ്രന്ഥശേഖരങ്ങളുണ്ട്. നിങ്ങള്‍ ചെന്ന് അത് ഏറ്റുവാങ്ങി കോളേജ് ലൈബ്രറിയിലേക്ക് കൊണ്ടുവരണം. അങ്ങിനെ ഞങ്ങള്‍ കൊയിലാണ്ടിയില്‍ മുനഫര്‍ തങ്ങളുടെ വീട്ടിലെത്തി. മൂല്യവത്തായ അനേകം പുസ്തകങ്ങള്‍ ശേഖരിച്ച് മടങ്ങി.കോളേജില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ച് അതിലേക്ക് മുനഫര്‍ തങ്ങളെ ക്ഷണിച്ചു വരുത്തി ആദരിക്കുകയുമുണ്ടായി. അന്ന് തൊട്ടാണ് തങ്ങളുമായുള്ള ബന്ധമാരംഭിച്ചത്.വിജ്ഞാന കുതുകി ആയതിനാണല്ലൊ ബ്രിട്ടാണിക്ക പോലുള്ള ഗ്രന്ഥ പരമ്പര അന്നത്തെ കാലത്ത് അദ്ദേഹം ശേഖരിച്ചത്. ഇതു പോലുള്ള പ്രയോജനകരമായ അറിവിന്റെ കൂടി ശേഖരം അടുത്ത തലമുറക്ക് കൈമാറിയാണ് തങ്ങളുടെ അന്ത്യ യാത്ര. മരിച്ചാലും പ്രതിഫലം ലഭ്യമാകുന്ന പുണ്യം.
പിന്നീട് ഹിറയില്‍ വരുമ്പോഴൊക്കെ കണ്ടുമുട്ടി. സൗഹൃദങ്ങള്‍ പുതുക്കി.ജിദ്ദയില്‍ ജോലി ചെയ്തതിനാല്‍ അവിടുന്ന് മാത്രമേ ലഭിക്കൂ എന്ന തങ്ങള്‍ക്ക് തോന്നിയ ചില വസ്തുക്കള്‍, മക്കയില്‍ പോകുന്ന എന്നോടും മജീദിനോടും കൊണ്ടു വരാം പറയും. അധികവും ചില സുഗന്ധ വസ്തുക്കളായിരിക്കുമത്. ചിലതൊക്കെ ലഭ്യമായിട്ടുമുണ്ട്. പ്രവാചകന്ന് ഇഷ്ടമായിരുന്നു സുഗന്ധം.പ്രവാചകനെ ഇഷ്ടപ്പെട്ട തങ്ങള്‍ക്ക് അതെങ്ങിനെ ഇഷ്ടമാവാതിരിക്കും?
ആഹാരരീതികളില്‍ ചില പ്രതേകതകള്‍ പുലര്‍ത്തിയിരുന്നു അദ്ദേഹം. എരുവും പുളിയും അധികം ഉപയോഗിച്ചില്ല. ഉച്ച ചോറിന് ഉപയോഗിക്കാന്‍ ഒരു കൊച്ച്പാക്കറ്റ് മോര് വാങ്ങിയിട്ടുണ്ടാകും.പിന്നെ തൊട്ടുകൂട്ടാന്‍ ഇത്തിരി ഉപ്പും.
ലളിത ഭക്ഷണം, സന്തോഷ ജീവിതം.
ഹിറയില്‍ നിന്ന് നേരത്തെ പിരിഞ്ഞിരുന്നു.എന്നാല്‍ ഹിറയെ പിരിഞ്ഞിരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ വീണ്ടും ഹിറ തന്നെയായിരുന്നു തങ്ങളുടെ കേന്ദ്രം. അവിടെയിരുന്ന് ഇസ്ലാം ഓണ്‍ലൈവിനും മറ്റും ലേഖനമെഴുതും. ചിലപ്പോള്‍ ലേഖനങ്ങള്‍ ടൈപ് ചെയ്യും. ‘ ‘അഹ് ലു ബൈതില്‍ ‘പെട്ട ആളായതിനാല്‍ ആ വിഷയത്തില്‍ നല്ല പിടിപാടുണ്ടായിരുന്നു.പ്രസ്തുത വിഷയത്തില്‍ ലേഖനവും എഴുതിയിട്ടുണ്ട്. അവസാന നാള്‍ വരെ ഹിറയില്‍ വന്നിരുന്നു.പ്രസംഗകരുടെ സംസ്ഥാന ശില്പശാല നടന്ന അന്നാണ് അവസാനമായി കണ്ടത്. കാരുണ്യവാന്‍ ആ സാത്വികന് ജന്നാതുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്