Current Date

Search
Close this search box.
Search
Close this search box.

‘പൊളിറ്റിക്കല്‍ വെന്റെറ്റ’ വൃത്തികെട്ട രീതിയില്‍

ഗുജറാത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട രണ്ടായിരത്തിലേറെ പേരെ (കോണ്‍ഗ്രസിന്റെ മുന്‍ എം.പി ഇഹ്‌സാന്‍ ജഫ്രിയടക്കം) നിഷ്ഠൂരമായി കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയവരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യർക്ക് വാഹനത്തിനടിയില്‍പെടുന്ന പട്ടിക്കുട്ടികളുടെ വില പോലും കല്‍പിക്കാത്തയാള്‍ പ്രധാനമന്ത്രിക്കസേരയില്‍. വ്യാജ ഏറ്റുമുട്ടല്‍കൊലകളുടെ ആശാനും സൊറാബുദ്ദീന്‍ ഷെയ്ഖ് കൊലപാതകക്കേസില്‍ അറസ്റ്റിലായി ജയിലില്‍ അടക്കപ്പെടുകയും രണ്ടു വര്‍ഷത്തോളം സ്വന്തം നാട്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് സുപ്രീം കോടതിയുടെ വിലക്ക് നേരിടുകയും കയും ചെയ്തയാള്‍ ആഭ്യന്തര മന്ത്രിക്കസേരയിലും!

1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പങ്ക് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു. നല്ല കാര്യം. കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്നു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്. അന്ന് പാര്‍ട്ടിയുടെ ദല്‍ഹി നേതാക്കളായ ജഗ്ദീഷ് ടെറ്റ്‌ലറും സജ്ജന്‍കുമാറുമാണ് മറ്റു രണ്ടുപേര്‍. ടെറ്റ്‌ലര്‍ക്കെതിരായ സി.ബി.ഐ അന്വേഷണം തുടരുന്നു. സജ്ജന്‍കുമാറാകട്ടെ, ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മധ്യ ദല്‍ഹിയിലെ രകബ്ഗഞ്ച് ഗുരുദ്വാരയിലേക്ക് ആക്രമാസക്തരായ ജനക്കൂട്ടത്തെ നയിച്ചത് കമല്‍നാഥായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ടതെന്നും കേസ് അന്വേഷിച്ച നാനാവതി കമ്മീഷനു മുമ്പാകെ രണ്ട് സാക്ഷിമൊഴികളുണ്ടായിരുന്നു. അതിലൊന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ സഞ്ജയ് സൂരിയുടേതായിരുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ശാന്തരാക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു കമല്‍നാഥിന്റെ വാദം. അദ്ദേഹത്തിന്റെ പങ്കിനു തെളിവില്ലെന്ന് കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ച 220ലേറെ കേസുകളില്‍ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ രണ്ടു വര്‍ഷം മുമ്പാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ദല്‍ഹി ഹൈക്കോടതി 88 പേരുടെ ശിക്ഷ ശരിവെച്ചിരുന്നു. കമല്‍നാഥിന് കലാപത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കണം. എന്നാല്‍, സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. പൊളിറ്റിക്കല്‍ വെന്റെറ്റ ഇത്ര വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കപ്പട്ട ഒരുകാലം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളെയും അവരുടെ മക്കളെയും മരുമക്കളെയുമൊക്ക വേട്ടയാടലാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന ജോലി. അന്വേഷണം നടക്കുന്നതിനിടയില്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രത്യേക ഇന്‍സന്റീവുണ്ട്. അത്തരക്കാരുടെ വീടിനടുത്തേക്ക് സി ബി ഐയെയോ മറ്റു അന്വേഷണ ഏജന്‍സികളെയോ മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല! സ്വന്തം പാര്‍ട്ടിയിലെ അഴിമതി വീരന്മാരും കലാപത്തിന് നേതൃത്വം നല്‍കിയവരും പുണ്യവാളന്‍മാരായി വിലസുകയും ചെയ്യുന്നു.

സിഖ് വിരുദ്ധ കലാപം മാത്രമല്ല, ഗുജറാത്ത്, മുസഫര്‍ നഗര്‍ തുടങ്ങി മോദിക്കും അമിത് ഷാക്കും പങ്കുള്ളവ ഉള്‍പ്പെടെ അസംഖ്യം വര്‍ഗീയ (മുസ്ലിം വിരുദ്ധ) കലാപങ്ങളും പുനരന്വേഷിക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോ? മോദിക്ക് സ്തുതി പാടുന്ന സര്‍ക്കാര്‍ വിലാസം ഏജന്‍സികളുടെ അന്വേഷണത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സര്‍ക്കാറിന്റെ ഒരുതരത്തിലുള്ള ഇടപെടലുകളും ഇല്ലാത്ത നിഷ്പക്ഷ അന്വേഷണം നടന്നാല്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവർ അഴിയെണ്ണേണ്ടി വരും. സിഖ് വിരുദ്ധ കലാപത്തെ ‘കൂട്ടക്കൊല’യെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് അങ്ങനെപറയാന്‍ ഇവര്‍ക്ക് നാവു പൊങ്ങില്ല. ബാബ്‌റി മസ്ജിദ് തകർക്കാൻ ഒത്താശ ചെയ്യുകയും പത്തു കൊല്ലം തുടർച്ചയായി ഭരണം കയ്യാളിയിട്ടും ഗുജറാത്ത് ഉൾപ്പെടെയുള്ള ഭീകര കലാപങ്ങളിൽ പങ്കുള്ളവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ അലംഭാവം കാട്ടുകയും ചെയ്ത കോൺഗ്രസ് വിതച്ചത് കൊയ്യുകയല്ലേ.

Related Articles