പലപ്പോഴും ഒരു അവധൂതനെ പോലെയുള്ള യാത്രകൾ വൈക്കം മുഹമ്മദ് ബശീറിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഉമ്മാക്ക് അത് പരിചിതവുമാണ്. യാത്രയും ജീവതാനുഭവങ്ങളും കുറിച്ചിട്ടത് തന്നെയാണല്ലോ ബഷീറിന്റെ പല എഴുത്തുകളും.
ഒരു യാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോളുണ്ടായ അനുഭവം അദ്ദേഹം എഴുതിയിട്ടുണ്ട്. പാതിരാത്രിയിൽ വീടണയുമ്പോൾ മുനിഞ്ഞു കത്തുന്ന ചിമ്മിണി വെളിച്ചത്തിൽ ഉമ്മ ഖുർആൻ പാരായണം ചെയ്യുന്നുണ്ട്.
“നിനക്ക് വിശക്കുന്നുണ്ടാവുമല്ലോ? അടുപ്പിനടുത്ത് കഞ്ഞി വെച്ചിട്ടുണ്ട്”
വിശപ്പടക്കിയ ശേഷം ബശീർ ചോദിച്ചു പോവുന്നുണ്ട്
“ഞാൻ ഇന്നെത്തുമെന്നു എങ്ങിനെ ഉമ്മ അറിഞ്ഞു”?
“നീ പോയ ശേഷം എല്ലാദിവസവും ഞാൻ ആ കഞ്ഞി അവിടെ വച്ചിട്ടുണ്ട്”
കൂടു വിട്ടു പോയ മകനെ കാത്തിരിക്കുന്ന ഒരു ഉമ്മയുടെ പിരിശത്തിന്റെ ആർദ്രതയാണത്. മോൻ തിരിച്ചെത്തുമെന്ന ഉറപ്പും.
ഇതേപോലെ പരലോകത്ത് മനുഷ്യരെ കാത്തിരിക്കുന്ന റബ്ബ് ഉണ്ടെന്ന് മറക്കാതിരിക്കുക. അത്രമേൽ കാരുണ്യത്തോടെ, സ്നേഹത്തോടെ കാത്തിരിക്കുന്ന റബ്ബ്. ഒരു പക്ഷെ മനുഷ്യർ യഥാർത്ഥത്തിൽ അനാഥരാവുന്നത് ഈ തോന്നൽ പോലും നഷ്ടമാവുമ്പോഴാണ്. വീട്ടിലേക്ക് തിരിച്ചുപോവാൻ തയ്യാറെടുക്കുക.