Current Date

Search
Close this search box.
Search
Close this search box.

മഹല്ല്, വഖഫ്, വഖഫ് സംരക്ഷണം

മഹല്ലുകൾ എന്നത് ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യസംവിധാനമാണ്. മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം അടിമുടി സാമൂഹ്യതയിലധിഷ്ഠിതമാണ്. ഇസ്‌ലാമിലെ നിർബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉൾപ്പടെ പലതും സംഘടിതമായിട്ടാണ്. (ജമാഅത്ത്) നിർവഹിക്കേണ്ടത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് സാമൂഹ്യജീവിയായിട്ടാണ്. പാരസ്പര്യത്തിലും കൂട്ടായ്മയിലുമധിഷ്ഠിതമായട്ടേ അവന്ന് നല്ലൊരു ജീവിതം നയിക്കാനാവുകയുള്ളൂ. ഒറ്റക്ക് സ്വന്തമായി നമസ്‌കരിക്കേണ്ടിവരുമ്പോൾ പോലും ”നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായമർത്ഥിക്കുന്നു; നീ ഞങ്ങളെ നേരായ വഴിയിൽ വഴി നടത്തേണമേ!……” എന്നാണ് പതിവായി ആവർത്തിച്ചാവർത്തിച്ച് അല്ലാഹുവിനോട് തേടുന്നത്. ഞാൻ ഒറ്റക്ക് നമസ്‌ക്കരിക്കുമ്പോഴും ”ഞങ്ങൾ” എന്ന ബഹുവചനക്രിയ നിഷ്ഠാപൂർവം സദാ ഉപയോഗിക്കുന്നവരിൽ ഗാഢവും ദൃഢവുമായ സാമൂഹ്യബോധം ഉണ്ടായേ തീരൂ! നമസ്‌കാരത്തിന്റെ ഒടുവിലെ തശഹ്ഹുദിൽ ”അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീൻ..” നമ്മുടെ മേലും സകല സജ്ജനങ്ങളുടെ മേലും അല്ലാഹുവിന്റെ സമാധാനം ധാരാളമായുണ്ടാകുമാറാകേണമേ!) എന്ന് ഉടയതമ്പുരാനോട് താണുകേണ് അപേക്ഷിക്കുന്ന പതിവ് സാമൂഹ്യബോധവും പരസ്പര ഗുണകാംക്ഷയും ഊട്ടിഉറപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നമ്മുടെ അനുഷ്ഠാനങ്ങൾ അർത്ഥശൂന്യമായിത്തീരും.

അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പരിശുദ്ധ ഇസ്‌ലാമിനെ സമഗ്ര-സമ്പൂർണ ഘടനയിൽ സാർവകാലിക പ്രസക്തിയോടെ സംസ്ഥാപിച്ചപ്പോൾ അതൊരു ഭരണവ്യവസ്ഥയും സാമൂഹ്യ സംവിധാനവും നല്ലൊരു നാഗരികതയും കൂടിയായിരുന്നു. പന്ത്രണ്ട് നൂറ്റാണ്ടിലേറെക്കാലം അത് ഏറെക്കുറെ നിലനിൽക്കുകയും ചെയ്തു. നബി(സ) സ്ഥാപിച്ച സാമൂഹ്യക്രമത്തിന്റെ (ഖിലാഫത്തിന്റെ) തിരുശേഷിപ്പുകളാണ് ഒരർത്ഥത്തിൽ ഇന്നത്തെ നമ്മുടെ മഹല്ല് സംവിധാനം. ഈ മഹല്ല് സംവിധാനത്തെ ആ അർത്ഥത്തിൽ പാവനതയോടെ നാം കാണണം. ആ തിരുശേഷിപ്പുകളെ കളഞ്ഞുകുളിക്കുന്നതിനുപകരം പോഷിപ്പിച്ചു വളർത്തിയെടുക്കുകയാണ് വേണ്ടത്. മുസ്‌ലിംകളുടെ പരസ്പരബന്ധങ്ങൾ, വിവാഹം, വിവാഹമോചനം, കുടുംബപ്രശ്‌നങ്ങൾ, തർക്കപരിഹാരം, ജമാഅത്ത് നമസ്‌കാരം, ജുമുഅ, സകാത്ത്, മയ്യിത്ത് പരിപാലനം ഖബറിസ്ഥാൻ, വിദ്യാഭ്യാസം, പരസ്പര സഹായ പദ്ധതികൾ തുടങ്ങി പല കാര്യങ്ങളും മഹല്ല് സംവിധാനവുമായി ബന്ധപ്പെട്ടാണ് ഒരളവോളമെങ്കിലും നടന്നുവരുന്നത്. മഹല്ലുമായി ബന്ധപ്പെടുത്തി ഇനിയും ഒരുപാട് സംഗതികൾ നടത്താവുന്നതുമാണ്. വിശാലമായ കാഴ്ചപ്പാടും സജീവമായ സാമൂഹ്യബോധവും ഐക്യബോധവും ഉണ്ടെങ്കിൽ മഹല്ല് സംവിധാനങ്ങൾ മുസ്‌ലംകൾക്ക് മാത്രമല്ല ഇതര സമൂഹങ്ങൾക്ക്‌വരെ വളരെ ഉപകാരപ്രദമായിരിത്തീരും.

മുസ്‌ലിം മഹല്ലുകളിൽ ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങൾക്ക് ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിച്ചറിയാൻ സാധിക്കേണ്ടതുണ്ട്. എങ്കിൽ ഇസ്‌ലാമിനെ സംബന്ധിച്ച ഒരുപാട് തെറ്റിദ്ധാരണകൾ നീങ്ങാനും സമുദായസൗഹാർദ്ദം വളരാനും ഇസ്‌ലാമിന്റെ നന്മകൾ പരക്കാനും അത് സഹായകമാകും.

ജുമുഅത്ത് പള്ളികൾ കേന്ദ്രീകരിച്ചാണ് മിക്കാവാറും മഹല്ലുകൾ രൂപംകൊള്ളുന്നത്. പള്ളികൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല; മറിച്ച് സാമൂഹ്യ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. പള്ളികൾ (മസ്ജിദുകൾ) മക്കയിലെ കഅ്ബാലയത്തിലേക്ക് അഭിമുഖമായിട്ടാണ്; ‘ഖിബ്‌ല’യെന്നത് ആഗോള മുസ്‌ലിംകളെ ഏകീകരിക്കുന്ന ഒരു പാവനകേന്ദ്രമാണ്. ലോകത്തുള്ള സകല മസ്ജിദുകളും മക്കയിലെ മസ്ജിദുൽ ഹറാമിന്റെ ശാഖകൾ പോലെയാണെന്ന് വിശേഷിപ്പിച്ചാൽ അതുതെറ്റാവില്ല. മക്കയിൽ-മസ്ജിദുൽ ഹറാമിൽ- മുസ്‌ലിംകൾ എല്ലാവിധ ഭിന്നതകൾക്കുമതീതമായി ഒന്നിക്കുന്നു. ത്വവാഫും ത്വവാഫിന്റെ പ്രാരംഭബിന്ദുവായ ഹജറുൽ അസ്‌വദുമെല്ലാം ലോകമുസ്‌ലിംകളെ ഏകീകരിക്കുകയും ഉദ്ഗ്രഥിക്കുകയും ചെയ്യുന്നു. ആകയാൽ മക്കയിലെ മസ്ജിദുൽ ഹറാമിന്റെ ശാഖകളായുള്ള എല്ലാ മസ്ജിദുകളിലും അതു കേന്ദ്രമായുള്ള മഹല്ലുകളിലും മുസ്‌ലിം ഐക്യം ഏറ്റവും നല്ല രീതിയിൽ സദാ പുലരേണ്ടതുണ്ട്. മക്കാ പട്ടണം ഇസ്‌ലാം ലോകസമക്ഷം മുന്നോട്ടുവെക്കുന്ന മാതൃകാ പട്ടണം (Model City) കൂടിയാണ്. ഈ മാതൃകാ പട്ടണത്തിന്റെ നഗരപിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്രാഹീം നബി(അ) ജനശൂന്യവും ജലശൂന്യവുമായ ആ സ്ഥലത്ത് തന്റെ കുടുംബത്തെ ആദ്യമായി കുടിയിരുത്തി വിടവാങ്ങുമ്പോൾ നടത്തിയ പ്രാർത്ഥനകളും കഅ്ബാലയത്തിന്റെ നിർമ്മാണാനന്തരം നടത്തിയ പ്രാർഥനകളും പരിചിന്തനവിധേയമാക്കിയാൽ നമ്മുടെ മഹല്ലുകൾക്ക് ഏറെ വെളിച്ചം കിട്ടും.

”ഞങ്ങളുടെ നാഥാ! എന്റെ സന്തതികളിലൊരു ഭാഗത്തെ ഇവിടെ, നിന്റെ പരിശുദ്ധ ഭവനത്തിന്റെ ചാരത്ത് ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. അവർ ഇഖാമത്തുസ്സ്വലാത്ത് നിർവഹിക്കാനാണിങ്ങനെ കൂടിയിരുത്തിയത്…. എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിലനിറുത്തുന്നവരിൽ ഉൾപ്പെടുത്തേണമേ.! എന്റെ സന്തതി പരമ്പരകളേയും; ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ ദുആ നീ സ്വീകരിച്ചംഗീകരിക്കുമാറാകേണമേ! (14:37; 14:40)

”ഇബ്രാഹീം പറഞ്ഞ സന്ദർഭം ഓർക്കുക; എന്റെ നാഥാ! നീ ഈ നാടിനെ സുരക്ഷിതവും നിർഭയവുമാക്കേണമേ! ഈ നാട്ടിലെ നിവാസികളിലെ അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവർക്ക് നീ ധാരാളം ഫലവർഗങ്ങൾ ആഹാരമായിട്ടേകേണമേ! അല്ലാഹു പറഞ്ഞു: നിഷേധിച്ചവർക്കും (നാം വിഭവങ്ങളേകും)… (2:126)

”ഇബ്രാഹീം പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക നാഥാ! ഈ നാടിനെ നീ നിർഭയവും സുരക്ഷിതവുമാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങൾക്ക് ഇബാദത്ത് ചെയ്യുന്നതിൽ നിന്ന് അകറ്റി രക്ഷപ്പെടുത്തേണമേ!….. (14:35)

മേൽ സുക്തങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ഇബ്രാഹീം നബി(അ) ക്ക് നമസ്‌ക്കരിക്കാൻ ഇറാഖിലോ ഫലസ്തീനിലോ മറ്റേതെങ്കിലും ഭൂപ്രദേശത്തോ ഇത്തിരി ഒഴിഞ്ഞ സ്ഥലം കിട്ടാത്തതുകൊണ്ടായിരിക്കില്ല കത്തിക്കാളുന്ന മരുഭൂമിയിലെ മക്ക (ബക്ക)യെന്ന വിജന പ്രദേശം തിരഞ്ഞെടുത്തത്. അദ്ദേഹം തന്റെ നാഥന്റെ ആജ്ഞാനുസൃതമാണ് അവിടെ ചെന്നെത്തുന്നത്. എന്തെങ്കിലും ഭൗതിക നേട്ടം പ്രതീക്ഷിച്ചിട്ടല്ല അങ്ങിനെ ഒരു ത്യാഗം അദ്ദേഹം ചെയ്തത്. അത്തരം ഭൗതിക നേട്ടത്തിന്നവിടെ സാദ്ധ്യതയുമുണ്ടായിരുന്നില്ല. അതെ, ഇബ്രാഹീം (അ) തന്റെ പ്രാർത്ഥനയിൽ പറഞ്ഞതുപോലെ ഇഖാമത്തുസ്വലാത്ത് അതിന്റെ വിശദാംശങ്ങളോടെ പൂർണാർത്ഥത്തിൽ നടക്കാനാണ്. ആ പ്രഥമദേവാലയം കേന്ദ്രമായി ഒരു മാതൃകാ നാഗരിക കേന്ദ്രവും (മഹല്ല്) ഉത്തമ സമൂഹവും രൂപം കൊള്ളുകയെന്നതാണാ പ്രാർത്ഥനയുടെ പൊരുൾ. (മക്ക നമുക്ക് ഖിബ്‌ലയാകുമ്പോൾ തന്നെ അത് നമുക്ക് മാതൃകാ നഗരവുമാണ്)

കൃത്യമായി ഭക്തിപൂർവം നമസ്‌കരിക്കുക എന്നത് കൊണ്ടുമാത്രം ഇഖാമത്തുസ്വലാത്തിന്റെ വിശദവിവക്ഷ പുലരുകയില്ല. അങ്ങിനെ നമസ്‌കരിക്കൽ ഇഖാമത്തുസ്സ്വലാത്തിന്റെ ഒരു ഭാഗമേ ആകുകയുള്ളൂ. കൃത്യമായും സംഘടിതമായും നമസ്‌കരിക്കണം; അത് എക്കാലവും ചൈതന്യപൂർവം തുടരുകയും വേണം. അതിന്ന് പള്ളികൾ ഉണ്ടാവണം; പ്രസ്തുത പള്ളികൾ സുരക്ഷിതമായി നിലനിൽക്കണം; ഭാവി തലമുറകൾ നിഷ്ഠയോടെ ഭക്തിയോടെ നമസ്‌കരിക്കുന്നവരായിത്തീരാൻ ഉചിതരീതിയിലുള്ള, വിദ്യാലയങ്ങൾ ഉണ്ടാവണം. ഇതൊക്കെ കാര്യക്ഷമമായി പരിപാലിക്കപ്പെടണം. നമസ്‌കാരത്തിലൂടെ കരഗതമാകുന്ന ബഹുവിധ നന്മകൾ കൈമോശം വരാതെ നിലനിറുത്താനും വികസിപ്പിക്കാനുമാവശ്യമായ കുടുംബാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം. അതിനാവശ്യമായ ക്രമീകരണങ്ങളും പലവിധ പ്രവർത്തനങ്ങളും നടക്കണം. നമസ്‌കാരാദികർമ്മങ്ങളിലൂടെ സംജാതമാകുന്ന കുടുംബാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും തകർക്കുന്ന ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കണം. ഇതൊക്കെ ഒറ്റക്ക് നിർവഹിക്കാനാവില്ല. കൂട്ടായി ഒത്തൊരുമിച്ച് നിർവഹിക്കണം. അപ്പോൾ വ്യവസ്ഥാപിതമായ ഒരു സാമൂഹ്യസംവിധാനം ഉണ്ടാവണം, അതു ജനകീയവുമാകണം. സമ്പൂർണ ഇസ്‌ലാമിക ഭരണ വ്യവസ്ഥ (ഖിലാഫത്ത്)യുടെ അഭാവത്തിൽ ഇത് വളരെ അത്യാവശ്യവുമാണ്. മഹല്ല് സംവിധാനം ആ അർത്ഥത്തിലാണ് ഏറെ പ്രസക്തമാകുന്നത്.

നമസ്‌കാരത്തിന് കൽപ്പിച്ചപ്പോൾ ഖുർആൻ ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച ഭാഷാ ശൈലി ”അഖീമൂസ്സ്വലാത്ത” എന്നാണ് നമസ്‌കരിക്കുവിൻ എന്ന് പറയാൻ ”സ്വല്ലൂ” എന്ന് പറഞ്ഞാൽ മതിയാവുന്നതാണ്. നബിവചനങ്ങളിൽ അത്തരം പ്രയോഗമുണ്ടുതാനും. പക്ഷെ, ഖുർആൻ നമസ്‌കാരം നിലനിർത്തുക, സംസ്ഥാപിക്കുക എന്നിങ്ങനെയാണ് പ്രയോഗിച്ചതെന്നത് ചിന്തനീയമാണ്. ”അഖീമൂദ്ദീന'(42:13) ”അഖീമൂൽ വസ്‌ന” (55:9) ”അഖീമൂശ്ശഹാദത്ത” എന്നിങ്ങനെയും ഖുർആൻ പ്രയോഗിച്ചതായി കാണാം. ദീനിന്റെ സമ്പൂർണ സംസ്ഥാപനം, നീതിയുടെ സംസ്ഥാപനം, സത്യസാക്ഷ്യത്തെ നിലനിറുത്തി സംസ്ഥാപിക്കൽ എന്നിങ്ങനെയാണ് പ്രസ്തുത പ്രയോഗങ്ങളുടെ പൊരുൾ. ദീനിന്റെ സംസ്ഥാപനവും നീതി, സത്യം തുടങ്ങിയവയുടെ സംസ്ഥാപനവും ഒക്കെ വിശദവും വിശാലവുമാണ്; പരസ്പര ബന്ധിതവുമാണ്. അപ്പോൾ നമസ്‌കാരത്തിന്റെ സംസ്ഥാപനവും അങ്ങിനെ തന്നെ. പ്രവാചകന്റെ തിരുവചനം ഇങ്ങിനെയാണ്:
”നമസ്‌കാരം ദീനിന്റെ നെടും തൂണാണ്. ആരതിനെ സംസ്ഥാപിച്ച് നിലനിറുത്തിയോ അവൻ ദീനിനെ സംസ്ഥാപിച്ചു നിലനിർത്തിയിരിക്കുന്നു” (ഹദീസ്)

മഹല്ല് പരിപാലകർ ഇക്കാര്യങ്ങൾ ഗൗരവപൂർവം തിരിച്ചറിയേണ്ടതുണ്ട്. മഹല്ല് പരിപാലനം ഇഖാമത്തുസ്സ്വലാത്തും, ഇഖാമത്തുദ്ദീനുമാണെന്നത് പ്രസ്തുത കർമ്മത്തിന്റെ മഹത്വവും ഉത്തരവാദിത്തഭാരവും സൂചിപ്പിക്കുന്നു.

നമ്മുടെ മഹല്ലുകളിൽ വിശാലവീക്ഷണവും വിശാലമായ ഐക്യവും ഒരുമയും ഉണ്ടാകുംവിധം കാര്യങ്ങളെ കൈകാര്യം ചെയ്താലേ മഹല്ലിന്റെ ശാക്തീകരണം സുസാദ്ധ്യമാകുകയുള്ളൂ. ശാഖാപരമായ കാര്യങ്ങളിലെ വീക്ഷണവ്യത്യാസങ്ങൾക്കുപരി അടിസ്ഥാനപരമായ കാര്യങ്ങൾ നമ്മൾക്കുള്ള ഐക്യമാണ് ഉറപ്പുവരുത്തേണ്ടത്. പൊതുലക്ഷ്യം മുൻനിർത്തിയുള്ള ഒരുമയും കൂട്ടായ്മയുമാണ് വളർന്നുവികസിക്കേണ്ടത്.
പല മഹല്ലുകളിലും ധാരാളം വഖഫ് സ്വത്തുക്കളുണ്ട്. ഇത് നമ്മുടെ പൂർവീകർ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിന്ന് വേണ്ടി ഉഴിഞ്ഞിട്ടതാണ്. ഇതിന്റെ ഉടമാവകാശം ജഗന്നിയന്താവായ അല്ലാഹുവിന്ന് മാത്രമാണ്. നൂറ്റാണ്ടുകളായി പലപ്പോഴായി ഇങ്ങിനെ ഉണ്ടായിത്തീർന്ന വഖഫ് സ്വത്തുക്കൾ കാലത്തിന്റെ കറക്കത്തിൽ കൈമോശം വരുകയും അന്യാധീനപ്പെടുകയും കവർന്നെടുക്കപ്പെടുകയും പാഴായിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങിനെ സംഭവിക്കുന്നുമുണ്ട്.

ഇതിന്ന് പല കാരണങ്ങളുണ്ട്.
– ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനവധി വഖഫ് സ്വത്തുക്കൾ വിഭജനവും തുടർന്നുണ്ടായ പ്രശ്‌നസങ്കീർണതകളും അരക്ഷിതാവസ്ഥയും മൂലം വിനഷ്ടമായിട്ടുണ്ട്. പുരാവസ്തു സംരക്ഷണം ദേശീയ പൈതൃക സംരക്ഷണം, ചരിത്ര രേഖകളുടെ സംരക്ഷണം തുടങ്ങിയ പല പേരുകളിലും സർക്കാർ തന്നെ വഖഫ് സ്വത്തുക്കൾ കയ്യടക്കുകയും അതിനെ ദുരുപയോഗം ചെയ്യുകയും ഫലശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.
– വികസനത്തിന്റെയും മറ്റും മറവിൽ ധാരാളം വഖഫ് ഭൂമികൾ സമുദായത്തിന്ന് നഷ്ഠപ്പെട്ടിട്ടുണ്ട്.
– കുടികിടപ്പിലൂടെയും മറ്റും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്. പല നിയമങ്ങളും വഖഫിന്ന് പ്രതികൂലമായ ഭവിച്ചിട്ടുമുണ്ട്.
– വഖഫിന്റെ കൈകാര്യകർത്താക്കളുടെ വിക്രിയകൾ, കെടുകാര്യസ്ഥത, അശ്രദ്ധ തുടങ്ങിയവ വഴിയും വഖഫ് സംരക്ഷിക്കപ്പെടാതെ പാഴായിപ്പോയിട്ടുണ്ട്.
– സമുദായത്തിന്റെ അനൈക്യം മൂലവും ധാരാളം വഖഫ് പാഴായിപ്പോകുകയോ ഫലശൂന്യമായിത്തീരുകയോ ചെയ്യുന്നുണ്ട്.
– സമഗ്രവും സുവ്യക്തവുമായ കാഴ്ചപ്പാടി (Vision) ന്റെ അഭാവം ആസൂത്രണമില്ലായ്മ തുടങ്ങിയ കാര്യങ്ങളാലും വഖഫ് പാഴായിപ്പോകുന്നുണ്ട്.
– മുസ്‌ലിംകൾ സാമൂഹ്യമായും രാഷ്ട്രീയമായും സുസംഘടിതരല്ലാത്തതിനാൽ വഖഫ് സംരക്ഷണവും വികസനവും നടക്കാതെ പോകുന്നുണ്ട്.

ഇന്ത്യൻ മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കളുടെ പകുതിയിലേറെ ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളത് തന്നെ പലവിധ ഭീഷണികളെ പല നിലക്കും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

സമുദായത്തിലെ വഖഫ് സ്വത്തുക്കൾ ശരിക്കും സംരക്ഷിച്ച് വികസിപ്പിക്കുകയും ആസൂത്രണ ബുദ്ധ്യാ ദീർഘദൃഷ്ടിയോടെ പ്രവർത്തിക്കുകയും ചെയ്താൽ ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ദാരിദ്ര്യവും ഒരളവോളം പരിഹരിക്കാൻ സാധിക്കുമെന്നതാണ് വസ്തുത.
അനൈക്യം, ദീർഘദൃഷ്ടിയില്ലായ്മ തുടങ്ങിയ കാരണത്താൽ ഇപ്പോഴും നമ്മുടെ വഖഫ് സ്വത്തുക്കൾ ഫലശൂന്യമാവുകയോ വിനഷ്ടമാകുകയോ ചെയ്യുന്നുണ്ട്. വലിയ ഭൂസ്വത്ത് വിറ്റ് പട്ടണങ്ങളിൽ കെട്ടിടം വാങ്ങി വാടകവരുമാനമുണ്ടാക്കുക തുടങ്ങിയ വിഡ്ഢിത്തങ്ങൾ ചിലേടെത്തെങ്കിലും നടക്കുന്നുണ്ട്. കെട്ടിടങ്ങൾക്ക് പരമാവധി കാൽ നൂറ്റാണ്ടിൽ താഴെ മാത്രമേ നിലനിൽപ്പുള്ളൂ. നഗരവികസന പരിപാടികൾ മൂലം പല കെട്ടിടങ്ങൾക്കും വിലയിടിയാനും ചിലപ്പോൾ കെട്ടിടം തന്നെ തകരാനും വാടക കിട്ടുന്ന തുകക്ക് വലിയ തോതിൽ മൂല്യശോഷണം സംഭവിക്കാനുമുള്ള സാധ്യത ധാരാളമാണ്. ഖബറിസ്ഥാനായി ഉപയോഗിക്കേണ്ട ഭൂമിയിൽ വരുമാന മാർഗമെന്ന നിലയിൽ കെട്ടിട നിർമ്മാണം നടത്തുന്നതും അവിവേകമാണ്. കുറച്ചധികം കാശുണ്ടെങ്കിൽ കെട്ടിടങ്ങൾ വേറെ എവിടെയും ഉണ്ടാക്കാനോ വാങ്ങാനോ പറ്റിയേക്കാം. പുതിയ ഖബറിസ്ഥാൻ ഇനി വളരെ പ്രയാസമാണ്. പാർപ്പിടങ്ങൾ തട്ടുകളായിമുകളിലോട്ട് പണിയാം. ഖബറുകൾ ഭൂമിയിൽ തന്നെ വേണമല്ലോ?
സമുദായത്തിന്റെ കുറെ വഖഫ് സ്വത്തുക്കൾ സമാന്തര പ്രവർത്തനങ്ങളിൽ പാഴാകുന്നുണ്ട്. പല പള്ളികളും മദ്രസകളും തഖ്‌വയുടെ അസ്ഥിവാരങ്ങളിന്മേലല്ല, മറിച്ച് സംഘടനാ പക്ഷപാതിത്വങ്ങളിലും മാത്സര്യത്തിലുമാണ് പണിതുയർത്തപ്പെട്ടിട്ടുള്ളത്. സമാന്തര പ്രവർത്തനങ്ങളിൽ പാഴാകുന്ന സമ്പത്തും ഊർജ്ജവും വളരെ വലുതാണ്. ഇതിന്റെ ഫലങ്ങൾ ഒട്ടും രചനാത്മകവുമല്ല.

ഒരു മഹല്ലിൽ അത്യാവശ്യമായി പുലരേണ്ടത് സമാധാനം, നിർഭയാവസ്ഥ, ദാരിദ്ര്യത്തിൽനിന്നുള്ള വിമുക്തി എന്നിവയാണെന്ന് മക്കയുടെ രാഷ്ട്രപിതാവ് കൂടിയായ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു മഹല്ലിന്റെ വഴികേടിന്നും ഗതികേടിന്നും മൂല കാരണം ഭിന്നിപ്പും തജ്ജന്യമായ പ്രത്യക്ഷപരോക്ഷ വിഗ്രഹങ്ങളുമാണ്. സംഘടനകളും ഗ്രൂപ്പുകളും നേതാക്കളും കളിമൺ വിഗ്രഹത്തേക്കാൾ മാരകവും ഗുരുതരവുമായ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗം സമുദായം ഈ അഭിനവ വിഗ്രഹങ്ങളുടെ ഉപാസകരുമായി മാറിയിരിക്കുന്നു. സത്യശുദ്ധവും സമഗ്ര-സമ്പൂർണവുമായ ഏകദൈവവിശ്വാസം അന്തിമ വിശകലനത്തിൽ ഉൾക്കരുത്താർന്ന ഉദ്ഗ്രഥനവും ഏകീകരണവും ഒരുമയും ഉണ്ടാക്കേണ്ടതാണ്. ഉദ്ഗ്രഥനത്തിന്ന് പകരം വിഗ്രഥനത്തിന്റെ വിനാശങ്ങളാണ് പല മഹല്ലുകളിലും നാം ദർശിക്കുന്നത്. നമ്മുടെ മഹല്ലുകൾ ഒരുമയുടെ പെരുമ പ്രഘോഷണം ചെയ്യുന്ന മാതൃകാ ഗ്രാമങ്ങളായി വളരാൻ സമുദായം ഉണർന്നുയർന്നു അക്ഷീണം യത്‌നിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ അതിന്ന് തുണക്കുമാറാകട്ടെ! ആമീൻ.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles