കേരളത്തിലെ സമീപകാല ചര്‍ച്ചകള്‍ ഇസ്‌ലാമോഫോബിയയിലേക്കും മുസ്‌ലിം വിരുദ്ധതയിലേക്കും വഴിമാറുന്നുവെന്ന കാര്യം ഏറെ ഖേദകരമാണ്. അമേരിക്കയില്‍ ട്രംപും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇസ് ലാം വിരോധികളും ഏറ്റെടുത്ത ദൗത്യം ഇന്ത്യയില്‍ സംഘ്പരിവാര്‍ ഏറ്റെടുത്തിട്ട് നാളേറെയായിരുന്നുവെങ്കിലും കേരളത്തിലേക്ക് വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും വേണ്ട പോലെ ക്ലച്ച് പിടിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
സംഘ്പരിവാര്‍ ഫാഷിസം പോലെ ഇസ്ലാമോഫോബിയയും അവനവന്റെ വീട്ടുമുറ്റത്തേക്ക് എത്തിയിരിക്കുകയാണ്. പൊതുവിഷയങ്ങളില്‍ കഴിയാവുന്നത്ര ഐക്യപ്പെടുകയെന്ന സമീപനമാണ് ഇത് വരെ മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ സ്വീകരിച്ചുവരുന്ന നയം, അത് പ്രശംസനീയവുമാണ്. മുസ്‌ലിമിന് നേരെ വരുന്ന ആക്രമണങ്ങളെ ഒന്നിച്ച് നിന്നുതന്നെയാണ് തോല്‍പ്പിക്കേണ്ടത്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇക്കഴിഞ്ഞ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എടുത്ത് നോക്കിയാല്‍ ബി.ജെ.പിയുടെ വളര്‍ച്ച നമുക്ക് ബോധ്യപ്പെടും. ഇടമില്ലാത്ത ഇടത്ത് സംഘ്പരിവാര്‍ എങ്ങെനെയാണ് സീറ്റുറപ്പിക്കുന്നത് എന്ന് നാം പരിശോധിച്ചാല്‍ വ്യക്തമാകും.
വലതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി ഇടതുപക്ഷവും സംഘ്പരിവറും വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും കൊയ്‌തെടുക്കുമ്പോള്‍ വളരെയധികം ഗൗരവത്തോടെയാണ് നാം നോക്കിക്കാണേണ്ടത്. എം.എം ഹസന്‍ യു.ഡി.എഫ് കണ്‍വീനറായപ്പോള്‍ കൊടിയേരി ബാലകൃഷ്ണന്റെ നടത്തിയ പ്രസ്താവനയിൽ ഒളിഞ്ഞിരിക്കുന്നതും മറ്റൊന്നല്ല. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും അമ്പുകള്‍ വന്നുകൊണ്ടിരിന്നു. എ.വിജയരാഘവന്റെ പ്രസ്താവനകള്‍ പലതും മുസ്‌ലിംകള്‍ക്കെതിരായ പച്ചയായ വര്‍ഗീയത തന്നെയായിരുന്നു. മുഖ്യമന്ത്രി തന്നെ ഒരു വിഭാഗത്തെ തള്ളിപ്പറഞ്ഞതും നാം കണ്ടു.
വോട്ട് ബാങ്കിന്റെ രാഷ്ട്രീയത്തിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങുകയും വിവാദമാകുമ്പോള്‍ പിന്‍വലിക്കുകയും തഞ്ചംകിട്ടുമ്പോള്‍ എതിരെ തിരിയുകയും ചെയ്തു. അലന്‍ത്വാഹ വിധിയില്‍ വരെ ആ വേര്‍തിരിവുണ്ടെന്ന ആരോപണമുയര്‍ന്നു. അലന്റെ കൂടെ അമ്മയാണ്, ത്വാഹയുടെ കൂടെ ഉമ്മയാണെന്ന സ്റ്റാറ്റസുകള്‍ വായിച്ച് നാം നെടുവീര്‍പ്പിട്ടു.
വിഷയം സിമ്പിളാണ്, മുസ്‌ലിം എന്ന പേര് തന്നെ, അല്ലാതെ എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്‌ലാമിയോ മുസ്‌ലിം ലീഗോ സമസ്തയോ അല്ലെന്നത് സമീപകാല ചര്‍ച്ചകളും പ്രസ്താവനകളും പ്രസ്താവനകളും കണ്ണോടിച്ചാല്‍ വ്യക്തം.
മുസ്‌ലിംകള്‍ സിനിമയെടുത്താല്‍ വരെ വിവാദങ്ങളായി ഹലാല്‍ സിനിമയൊക്കെ ഉദാഹരണം, പിന്നെ ഏറ്റവുമൊടുവില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച വര്‍ത്തമാനം മറ്റൊരു ഉദാഹരണം.
അവര്‍ക്ക് പ്രശ്‌നം പേര് തന്നെയാണ്, പരസ്പരം ചെളിവാരിയെറിലുകള്‍ക്ക് പകരം കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എപ്പോഴും ഐക്യപ്പെടലിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തി ഒരുമിച്ച് മുന്നോട്ട് പോവുന്നത് തന്നെയാണ് ഭൂഷണം.
വലതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി സംഘ്പരിവാര്‍ ഫാഷിസത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നത് മത സൗഹാര്‍ദ്ദവും മതമൈത്രിയും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന കേരളത്തിന് അപകടം തന്നെയാണെന്ന ദീര്‍ഘ വീക്ഷണം നന്നെന്ന് ചുരുക്കം.