പ്രവാചക പ്രഭു ഒരു മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അതു വഴി എത്തിയ ജൂതൻ തിരുമേനിയുടെ അരയിൽ നിന്നും ആയുധം ഊരിയെടുത്ത് കൊണ്ട് ചോദിച്ചു. ആരാണ് ഈ അവസരത്തിൽ താങ്കളെ രക്ഷിക്കാനുള്ളത്..? “അല്ലാഹു..” നിസ്സങ്കോചം പ്രവാചകൻ പ്രതികരിച്ചു. പ്രവാചകന്റെ പ്രത്യുത്തരത്തിൽ ചകിതനായ ശത്രുവിന്റെ കയ്യിൽ നിന്നും ആയുധം ഊർന്നു വീണു. ആയുധം വീണ്ടെടുത്ത് തിരുമേനി തിരിച്ചൊന്ന് ചോദിച്ചപ്പോൾ പേടിച്ചരണ്ടു പോയ ശത്രുവിനെക്കുറിച്ച് ചരിത്രത്തിൽ വായിച്ചു പോയിട്ടുണ്ട്. ഇത് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കഥ. എന്നാൽ ആധുനിക കാലത്തും ഇത്തരം മുഹൂർത്തങ്ങൾ ജനിക്കുന്നുണ്ട്. ഇനിയും ജനിച്ചു കൊണ്ടേയിരിയ്‌ക്കും.
കലാലയമുറ്റത്തേക്ക് കടന്നു വന്ന ഒരു യുവതിയെ ഫാഷിസ്‌റ്റ് കാപാലിക വൃന്ദം കലാപക്കൊടിയുമായി വളഞ്ഞു നിന്ന സാഹചര്യം വളരെ സ്വാഭാവികമായി അല്ലാഹു അക്‌ബർ എന്നു പ്രഘോഷിച്ചപ്പോൾ,ഫാഷിസ്റ്റ് ഭാഷയിലെ പുലിക്കുട്ടികൾ പൂച്ചക്കുട്ടികളെപ്പോലെ ചമ്മിപ്പോയതിന് ലോക മാധ്യമങ്ങൾ സാക്ഷി.
വർത്തമാന കാലത്ത് ഈ പ്രതികരണം അതിലെ തക്‌ബീർ മുഴക്കം, അടിച്ചമർത്തപ്പെടുന്നവരുടെ വിമോചന മന്ത്രമായി രൂപാന്തരം പ്രാപിച്ചു എന്നതാണ് യാഥാർഥ്യം. അല്ലാഹുവിനെ മാത്രം സാഷ്‌ടാംഗം നമിക്കുന്നവർക്ക് മാറ്റാരുടെ മുന്നിലും തലകുനിക്കേണ്ടതില്ല.ഒരു ശക്തിയെ മാത്രം ഭയപ്പെട്ട് ജീവിക്കുന്നവർ.മറ്റാരെയും ഭയപ്പെടേണ്ടതുമില്ല എന്ന ലളിതമായ സത്യം ഇവിടെ പ്രകാശിച്ച് നിൽക്കുന്നുണ്ട്.വിശ്വാസികൾ പ്രത്യേകിച്ചും ഈ പരമാർഥം പഠിക്കാതെ പോകരുത്.അല്ലാഹുവാണ് അത്യുന്നതൻ എന്ന് പ്രഖ്യാപിക്കുന്നതിലൂടെ മറ്റെല്ലാം അപ്രസക്തമാകും.ഈ പ്രഘോഷണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുലദൈവത്തെ കുറിച്ചല്ല മറിച്ച് ലോകത്തിന്റെ സാക്ഷാൽ ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കി കൊടുക്കാൻ വിശ്വാസികൾക്ക് സാധിക്കണം.
ഈ പശ്ചാത്തലത്തിൽ സ്വാർഥംഭരികളായ ‘ദേശീയമുസ്‌ലിം പ്രായോജകർ’ ആരാഞ്ഞ് കൊണ്ടിരിക്കുന്നത് ഒരുവിശ്വാസിനി ആത്മരക്ഷാർഥം തക്‌ബീർ മുഴക്കിയതിലെ കർമ്മശാസ്‌ത്ര വിധി എന്തായിരിക്കും എന്നതാണ്.ഇതു തന്നെയായിരിക്കാം വർത്തമാന വിശ്വാസിലോകം നേരിടുന്ന വലിയ വെല്ലുവിളികളിൽ അതിസങ്കീർണ്ണവും സങ്കടകരവുമായ കാര്യവും.
നേതാകളെക്കാൾ പക്വതയുള്ള അനുയായികൾ വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പൊയ്‌വെടികളും പൊയ്‌മുഖങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടകൾ പോലും ഏറ്റുവാങ്ങാത്ത കാലം വിദൂരമല്ല.
അധികാര രാഷ്‌ട്രീയത്തിന്റെ താൽക്കാലികതകളിൽ മേയുന്ന മസിൽ പ്രഭുക്കന്മാരായ കപട വിപ്‌ളവ സാധുക്കൾ ഈ ബുദ്ധിയുടെ ദർശനത്തിന്റെ മുന്നിൽ അന്ധരാണ് – ബധിരരാണ് – ഹൃദയം കെട്ടവരാണ്. ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ട് നട്ടം തിരിയുന്ന ഗതികെട്ട ഇക്കൂട്ടരോട് പറയുന്നതും പറയാതിരിക്കുന്നതും സമമാണ്.നമുക്ക് വായിക്കാനാഹ്വാനം ചെയ്യാം ഒപ്പം തൂലികക്ക് മൂർച്ച കൂട്ടികൊണ്ടേയിരിയ്‌ക്കാം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മാതൃകാ പരമായ സേവന സാന്ത്വന ശിക്ഷണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പഠനമനന വൈജ്ഞാനിക കേന്ദ്രങ്ങളും രാജ്യത്തെ സാംസ്‌ക്കാരിക പരിസരത്തെ ഉണർത്തുന്നതിലും വളർത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും അതി സർഗാത്മകമായ പങ്കുവഹിക്കുന്നുണ്ട്.
വിശ്വാസികൾക്കും അവിശ്വാസികൾക്കും നിഷേധികൾക്കും നിരീശ്വരവാദികൾക്കും എല്ലാം പഠിക്കാനും മനസ്സിലാക്കാനും സാധിക്കും വിധം ഇസ്‌ലാമിക ദർശനത്തെ പൂർണ്ണാർഥത്തിൽ പ്രസരിപ്പിക്കുന്നതിലും പ്രായോഗികമായി പ്രതിഫലിപ്പിക്കുന്നതിലും പ്രസ്ഥാനം ഇനിയും ബഹുദൂരം കഠിനാധ്വാനം ചെയ്യേണ്ടി വരും.
പ്രബുദ്ധമായ ചിന്താ സരണിയിലൂടെ ആരോഗ്യമുള്ള മനസ്സും മസ്‌തിഷ്‌കവുമുള്ള അതിലുപരി മാനവിക മാനുഷികതയെ താലോലിക്കുന്ന സമാധാനത്തിന്റെ പാലകരും സേവകരുമായ ഒരു മാതൃകാ സമൂഹത്തെ വാർത്തെടുക്കുക എന്ന ഇസ്‌ലാമികമായ കാഴ്‌ചപ്പാട് പോലും തിരിയാത്ത അത്യാധുനിക മുല്ലമാർ വിശ്വാസി സമൂഹത്തിൽ ഏൽപിക്കുന്ന പരിക്കുകൾ പരിഹരിക്കുന്നതിലും കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലത്തേക്കാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും,ആരും രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല എന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്ന ഫാഷിസം ഒരു വശത്ത് ! ജനാധിപത്യ വിരുദ്ധ നടപടികളും അക്രമ രാഷ്‌ട്രീയവും പൊടിപൊടിപ്പിക്കുകയും,എന്നാൽ ആരും ജനാധിപത്യം പഠിപ്പിക്കേണ്ട എന്ന് ആവർത്തിക്കുകയും ചെയ്യുന്ന ചുടു ചോരക്കൊടിയുടമകൾ മറ്റൊരു വശത്ത് ! അരാജകത്വ പ്രവണതകളിലേയ്‌ക്കുള്ള രണ്ട് പക്ഷങ്ങൾ.ഈ ഇരട്ടകളോട് സമദൂരം പ്രാപിച്ച് കണ്ണടച്ചിരുട്ടാക്കുന്ന മേലാപ്പും മേലങ്കിയുമണിഞ്ഞവർ മറ്റൊരു വശത്തും.ഇവിടെ ചെകുത്താന്മാർക്കും കടലിന്നുമിടയിലാണ് വിശ്വാസി സമൂഹം.
ഉന്നത നിലവാരത്തിലുള്ള ആശയ സംവാദം നടത്തുന്നവർ. അതിരുവിടാത്ത സമര മുറകൾ സ്വീകരിക്കുന്നവർ,സാംസ്‌കാരികമായ നിലവാരമുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നവർ,സാന്ത്വനത്തിന്റെ തൂവൽ സ്‌പർശവുമായി ജനസേവന മാതൃക കാണിക്കുന്നവർ,സന്നദ്ധ പാതയിൽ നിതാന്ത ജാഗ്രത പുലർത്തുന്നവർ,അടിസ്ഥാന വർഗ്ഗങ്ങൾക്ക് വേണ്ടിയും അതിരു വൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയും ഒച്ച വെക്കുന്നവർ, അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പോരടിക്കുന്നവർ,രാജ്യ താൽപര്യത്തിനായി എന്തും സഹിക്കാനും ത്യജിക്കാനും മനസ്സാന്നിധ്യമുള്ളവർ.ഇവരാണത്രെ കപട രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വിചാരങ്ങളിലും അവരുടെ ദിശാ സൂചികയുടെ നിഴൽ പറ്റിയ പൗരോഹിത്യ വൃന്ദത്തിന്റെ കാഴ്‌ചപ്പാടുകളിലും ജനാധിപത്യവിരുദ്ധരും തീവ്ര വാദികളും ഭീകരവാദികളും. സമർഥരായ മോഷ്‌ടാക്കൾ മോഷ്‌ടിക്കപ്പെട്ടവരെ നോക്കി കൂകി വിളിച്ച് രക്ഷപ്പെടും പോലെ.