Current Date

Search
Close this search box.
Search
Close this search box.

ഔചിത്യദീക്ഷയെന്നാൽ താടി വളർത്തലല്ല

 മുമ്പൊരിക്കൽ ഒരു സംവാദത്തിനിടയിൽ ഒരു സാഹിത്യകാരൻ മതപണ്ഡിതരോട് ഇത്തിരി രോഷത്തോടെ പറഞ്ഞത്   “ഔചിത്യദീക്ഷയെന്നാൽ താടി വളർത്തലല്ലെന്നാണ് “. ഇത് ഓർക്കാൻ കാരണം ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട ചില മതപണ്ഡിതന്മാർ നടത്തിയ പ്രസ്താവനകളാണ്. ഒന്നുകിൽ കളരിക്കു പുറത്ത് അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത് എന്നതാണ് പല അഭിപ്രായങ്ങളുടെയും സ്ഥിതി.സന്തുലിതത്വം എന്നത് പല വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും ഇല്ല. പല അഭിപ്രായങ്ങളും നമ്മുടെ ഇളം തലമുറയിൽ അറപ്പും വെറുപ്പും ഉണ്ടാക്കിയേക്കുമോ എന്ന് ശങ്കിക്കേണ്ടതുണ്ട്.
ഓരോന്നിനും അതിന്റേതായ പരിഗണന നൽകുകയെന്നത് സന്തുലിത ജീവിത വീക്ഷണത്തിന്റെ തേട്ടമാണ്. ഊണിൽ അച്ചാറിന്നു നൽകുന്ന പരിഗണനക്കപ്പുറം പോയി അച്ചാർ ഏറെ മുഖ്യവും ഊണെന്നത് ശാഖാപരമോ ഐഛികമോ മാത്രമായിത്തീരുകയും ചെയ്യുന്നത് ഒട്ടും ശരിയല്ല. ആരോഗ്യകാരണങ്ങളാൽ തേങ്ങ അരച്ചുണ്ടാക്കുന്ന കറി ഒഴിവാക്കണമെന്ന് പറഞ്ഞാൽ, വെളിച്ചെണ്ണ തലയിൽ തേക്കരുത്;ചിരട്ട കൊണ്ടുള്ള കയിൽ ഉപയോഗിക്കരുത് ; ചകിരി കൊണ്ടുള്ള കയർ,ചവിട്ടി എന്നിവ വർജിക്കണം….. എന്നിങ്ങനെ സംഗതിയെ സങ്കീർണ്ണമാക്കി കാർക്കശ്യം ഉണ്ടാക്കുന്നതും ശരിയല്ല.
കലയും സ്‌പോർട്‌സുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ രചനാത്മകമായി സമീപിച്ച് ജീവിത വിജയത്തിന് സഹായകമാക്കിത്തീർക്കലാണ് വിവേകം.
ഇപ്പോൾ ഫുട്ബാൾ ജ്വരമാണെങ്ങും. ഇതിനെ അന്ധമായി അടച്ചാക്ഷേപിക്കുന്നവരുടെ തീവ്രമായ നിഷേധാത്മക നിലപാട് ശരിയല്ല. വിദ്യാർഥി യുവജനങ്ങളുടെ വികാര- വിചാരങ്ങളോട് വിവേകപൂർവം പ്രതികരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.
  الصبي صبي ولو كان نبيا
 (കുട്ടി എന്തായാലും കുട്ടിയാണ്  അവനൊരു                        നബിയാണെങ്കിലും ശരി ) എന്ന      ആപ്തവാക്യം ഇത്തരുണത്തിൽ സ്മരണീയമാണ്. എന്നാൽ പഴുതുകളെയും ഇളവുകളെയും വികസിപ്പിച്ചും ഉദാരവൽക്കരിച്ചും വിരൽ വെക്കാനിടം നൽകിയാൽ ഉരൽ വെക്കുന്ന പ്രവണതയും നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണെന്നത് മറന്നുകൂടാ. തദാവശ്യാർഥം പലവിധ വക്രീകരണങ്ങളും നടക്കാറുമുണ്ട്. ഹസ്സാനുബ്‌നു സാബിത് (റ) എന്ന കവിയുടെ കവിതാ സിദ്ധിയെ നബി (സ) ആദരിക്കുകയും അതിനെ ഇസ്‌ലാമിന്നു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ മഹാനായ സഹാബിയെ ചിലർ പാട്ടുകാരൻ എന്ന് കേവല രൂപത്തിൽ പരിചയപ്പെടുത്തി അതിനെ വമ്പൻ ഗാനമേളകൾക്ക് ന്യായീകരണമായി വികസിപ്പിക്കാറുണ്ട്. പെരുന്നാൾ സുദിനത്തിൽ പ്രവാചക ഭവനത്തിൽ ചെറിയ കുട്ടികൾ പാട്ടുപാടി സന്തോഷിച്ചിരുന്നു. അതിനെതിരെ വിലക്കുമായി വന്ന അബൂബക്കറിനെ നബി (സ) പിന്തിരിപ്പിക്കുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. പക്ഷേ ഇത്തരം കാര്യങ്ങളെ അങ്ങേയറ്റം വരെ വലിച്ചു നീട്ടി ഇന്ന് കാണുന്ന സകല കൂത്താട്ടങ്ങൾക്കും ന്യായീകരണമാക്കിക്കൂടാത്തതാണ്. സ്‌പോർട്‌സും കായികാഭ്യാസവും കുതിര സവാരിയും മറ്റും ഇസ്‌ലാമിന്ന് അന്യമല്ല.
ഫുട്ബാൾ കായികശേഷി വളർത്താൻ സഹായകമായ കളിയാണ്. മറ്റ് പല കളികളും ഏറെക്കുറെ അങ്ങിനെത്തന്നെ. പക്ഷേ ”അധികമായാൽ അമൃതും വിഷം” എന്ന പഴമൊഴി നാം മറക്കാതിരിക്കുക.
സ്‌പോർട്‌സുമായി ബന്ധപ്പെട്ട് രണ്ട് നല്ല പ്രയോഗങ്ങൾ നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. ടീം സ്പിരിറ്റ് (Team Spirit),Sportsman Spirit എന്നിവയാണവ. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏറെ പ്രയോജനപ്രദമാണ്. പരസ്പര സഹകരണം, വിശാലത, ആരോഗ്യകരമായ കൂട്ടായ്മ എന്നിവയാണ് ആദ്യ പ്രയോഗത്തിന്റെ പൊരുൾ. പന്ത് ലക്ഷ്യത്തിലെത്തിക്കാൻ എനിക്കാവില്ലെങ്കിൽ എന്റെ സുഹൃത്ത് അത് ചെയ്യട്ടെ എന്ന വിവേകപൂർവമുള്ള, വിശാലതയുള്ള പ്രായോഗിക ബുദ്ധിയാണ് ഇതിലൂടെ വളരേണ്ടത്. ജയവും തോൽവിയും (കയറ്റവും ഇറക്കവും) മാറി മാറി വരുന്നതാണെന്നും ആയതിനെ സഹിഷ്ണുതാപൂർവം സമചിത്തതയോടെ മാന്യമായി കാണാൻ സാധിക്കുന്നതാണ് രണ്ടാമത്തെ കാര്യം. (സ്‌പോർട്‌സ്മാൻ സ്പിരിറ്റ്) സ്വന്തം പരാജയം സസന്തോഷം അംഗീകരിക്കാനും അപരന്റെ വിജയത്തിൽ അവരെ ഹൃദയംഗമായി അനുമോദിക്കാനും സാധിക്കുമ്പോൾ ഉണ്ടായിക്കിട്ടുന്ന മഹിതവും മാന്യവുമായ  സ്വഭാവം എല്ലാ നിലയിലും എല്ലാ മേഖലയിലും വളർന്നു വരണം.
ഇതൊക്കെ കളിക്കളത്തിലിറങ്ങി കളിക്കുമ്പോൾ ലഭ്യമാകേണ്ടതാണ്. എന്നാൽ അലസമായി ചടഞ്ഞിരുന്ന് കളി കണ്ടിരുന്നാൽ ഇതൊക്കെ കിട്ടുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇന്നത്തെ കളികാണലിൽ ഒരുതരം വിഗ്രഹ പൂജാ പ്രവണതയും മറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഒറ്റയടിക്ക് നിഷേധിക്കാൻ പറ്റില്ല. കളിയെ ചുറ്റിപ്പറ്റിയുള്ള ചൂത്, അനാവശ്യ വാശി, ശണ്ഠ, കലഹം, കൊല, ആത്മഹത്യ എന്നിവയൊക്കെ അപൂർവ വാർത്തയൊന്നുമല്ല.
നീറുന്ന നൂറു നൂറു പ്രശ്‌നങ്ങൾക്കെതിരെ വളർന്നുയരേണ്ട വികാരങ്ങളെയും വിചാരങ്ങളെയും സമർഥമായി ഒതുക്കാൻ അല്ലെങ്കിൽ ഇളം തലമുറയെ ചിന്താപരമായി ഷണ്ഡീകരിക്കാൻ സാമ്രാജ്യത്വ- മുതലാളിത്ത ദുശ്ശക്തികൾ കലയെയും സ്‌പോർട്‌സിനെയും ദുരുപയോഗം ചെയ്യുന്നുണ്ട്. അവരാണ് താരങ്ങളെ വിഗ്രഹവൽക്കരിക്കുന്നതും അവരെ ചുറ്റിപ്പറ്റി കൾട്ടുകൾ ഉണ്ടാക്കി പ്രൊമോട്ട് ചെയ്യുന്നതും. ഇങ്ങനെയാണ് കളിയിലെ കാര്യം ചോർന്നു പോകുന്നത്. സമയത്തിന്റെയും സന്ദർഭത്തിന്റെയും പ്രാധാന്യം സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നുണ്ട്.എന്നാൽ അതിന്റെ പിന്നാലെ പായുമ്പോൾ സമയത്തിന്റെ വില മറക്കുന്നതായിപ്പോകരുത് നമ്മുടെ സ്‌പോർട്‌സ് പ്രേമം. ഏതായാലും ഒരു കാര്യം ഒരിക്കൽകൂടി ആവർത്തിക്കുന്നു. സ്‌പോർട്‌സിനെയും കലയെയും അന്ധമായി അധിക്ഷേപിക്കരുത്. അത് നമ്മുടെ മക്കളെ വേദനിപ്പിക്കും. വിവേകപൂർവമാകണം നമ്മുടെ നിലപാടുകളും സമീപനങ്ങളും. യുക്തിദീക്ഷ, ഗുണകാംഷ, രചനാത്മക സമീപനം ഇതൊക്കെയും എല്ലാ വിഷയങ്ങളിലും കണിശമായി പുലർത്തേണ്ട ഗുണങ്ങളാണ്.
???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles