Current Date

Search
Close this search box.
Search
Close this search box.

കുടുംബം കലക്കുന്ന ഫെമിനിസ്റ്റ് വിക്രിയകൾ

പല വേദികളിലും പേജുകളിലുമായി പരക്കെ നടക്കുന്ന ”പഠിച്ചു മുന്നേറുന്ന പെണ്ണും കവച്ചു വെക്കാനാവാതെ ഇടറുന്ന ആണും”എന്ന രീതിയിലുള്ള ചർച്ചകൾ നിരീക്ഷിക്കുമ്പോൾ ശരിയല്ലാത്ത ആശയങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നുന്നു.

”എന്താണ് സ്ത്രീ ശാക്തീകരണം?” എന്ന് കൃത്യമായി നിർവചിക്കാതെ കുറെ വാചാടോപം നടത്തുന്നതിലെന്തർഥമാണുള്ളത്? സ്ത്രീയുടെ വളരെ മൗലികമായ ദൗത്യം നിർവഹിക്കാൻ അവളെ പ്രാപ്തയാക്കുകയെന്നതിന്നു പകരം പുരുഷന് സമാന്തരമായും ഒരുവേള പുരുഷനെ വെല്ലുവിളിച്ചും നീങ്ങാനുള്ള പ്രവണത വളർത്തും വിധമുളള ശാക്തീകരണ യത്‌നങ്ങൾ അനഭിലഷണീയമായ ഫലങ്ങൾ ധാരാളമായി സൃഷ്ടിക്കുന്നുണ്ട്. ”മറ്റു സമുദായങ്ങളെപ്പോലെ”…. എന്ന് ചിലർ താരതമ്യപ്പെടുത്തുന്നത്തിലും പന്തികേടുണ്ട്. എല്ലാ സാമുദായിക അസ്തിത്വവും അതിന്റെ നിദാനവും ലക്ഷ്യവും ഒരുപോലെയല്ല. ‘പുരോഗതി’ യെ പറ്റിയുള്ള കാഴ്ചപ്പാടും ഒരുപോലെയല്ല. ‘പുരോഗമനം’ എന്ന പദം അലക്ഷ്യമായി ഉപയോഗിക്കുന്നവരാണ് ഏറെയും. പുരോഗമിക്കുക എന്നാൽ മറ്റൊരു വിഭാഗത്തെപോലെയാവലല്ല- ”ലക്ഷ്യത്തിലേക്ക് മുന്നേറുക” എന്നതാണ് ആ പദത്തിന്റെ പൊരുൾ. പരലോകമെന്ന അനിഷേധ്യ സത്യത്തിൽ ദൃഢരൂഢമായി വിശ്വസിക്കുന്നവർക്ക് കേവല ഭൗതികതയിലൂന്നി നിൽക്കുന്നവരുടെ പുരോഗതി ഭൂഷണമാവില്ല. പരമാവധി സുഖിച്ചാനന്ദിച്ച് ജീവിതം കഴിച്ചു കൂട്ടാനായാൽ പരലോക ചിന്തയില്ലാത്ത ശുദ്ധ ഭൗതിക വാദിക്കത് പുരോഗതിയാണെങ്കിൽ ശാശ്വതമായ പരലോകത്തെ വിചാരണയിലും രക്ഷാ ശിക്ഷകളിലും പൂർണമായും വിശദമായും അടിയുറച്ചു വിശ്വസിക്കുന്നവർക്ക് അത് വിനാശകരമായ അധോഗതിയാണ്. കോഴിക്കോട്ട് നിന്ന് മംഗലാപുരത്തേക്ക് പോകേണ്ട യാത്രികൻ മദിരാശിയിലേക്കുള്ള ട്രൈനിൽ കയറിയാൽ ട്രെയിൻ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോഴും നമ്മുടെ അപഥ സഞ്ചാരി അനുനിമഷം ലക്ഷ്യത്തിൽ നിന്ന് ബഹുദൂരം അകന്നുകൊണ്ടിരിക്കുകയാണ്. ടിക്കറ്റ് മംഗലാപുരത്തേക്കാണെന്ന സമാശ്വാസം തീർത്തും വ്യർഥമാണ്. പരലോകത്തെ പരമപ്രധാനമായി ഉൾക്കൊണ്ടവർക്ക് ഭൗതികവീക്ഷാഗതിയിലധിഷ്ഠിതമായ പരിപാടികൾ പലപ്പോഴും പൂർണാർഥത്തിൽ പ്രയോജനപ്പെടില്ല. പരലോകമെന്ന മഹാ സത്യത്തെ കേവലം ഒരു ഉപവിഷയമാക്കി ഇടക്ക് വല്ലപ്പോഴും ഓർക്കുന്നവർ ഒരു മേമ്പൊടി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുക. അത്തരം ആളുകൾ കവിഞ്ഞാൽ തങ്ങൾ തെറ്റായി കയറിപ്പറ്റിയ വാഹനത്തിൽ (മദിരാശി വണ്ടി) മംഗലാപുരം ഭാഗത്തേക്ക് മുഖം തിരിച്ച് ഇരുന്നു കൊണ്ടാണ് ആശ്വാസം കൊള്ളാറ്. ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. സ്ത്രീ ശാക്തീകരണത്തിന് സന്താന നിയന്ത്രണം നടത്താൻ മഹല്ല് കമ്മിറ്റികൾ മുൻകൈ എടുക്കണമെന്ന് വരെ ചില പുത്തൻവാദികൾ ചിന്തിക്കുന്നുണ്ട്. അപ്രഖ്യാപിതമായി- പരോക്ഷമായി- സന്താന നിയന്ത്രണത്തിന്നുള്ള പ്രേരണകൽ പല മാർഗേണ വിദഗ്ദമായി നടക്കുന്നുമുണ്ട്. പല ഡോക്ടർമാരും ഇങ്ങനെയുള്ള വിക്രിയകൾക്ക് അരു നിൽക്കുന്നവരാണ്. ഗർഭഛിദ്രം എന്ന മഹാ തിന്മ പോലും ഇതിന്നായി നടക്കുന്നുണ്ട്. ”…മക്കളെ നോക്കാൻ എന്ന പേരിലാണ് പുരുഷൻ അവളുടെ വളർച്ച തടഞ്ഞുവെക്കാൻ ശ്രമിക്കുന്നത്. ആറു എട്ടും കുട്ടികളുണ്ടായിരുന്ന കാലത്തെ ചിലർ ഇപ്പോഴും നിരത്തിക്കൊണ്ടിരിക്കുന്നു…” എന്ന രീതിയിലുള്ള വാർത്തമാനങ്ങൾ ദുരുപദിഷ്ടിതമാണ്.

ആറും എട്ടും കുട്ടികളുണ്ടാവുകയെന്നത് വളരെ മോശപ്പെട്ട കാര്യമാണോ? പ്രസവിക്കാനും മുലയൂട്ടാനും മക്കളെ പോറ്റി വളർത്താനുമുള്ള ന്യായമായ സ്‌ത്രൈണ താൽപര്യത്തിന് കൂച്ചുവിലങ്ങിടുന്നതെന്തിന്? സൊസൈറ്റി ലേഡികളായി അങ്ങാടികളിലും തെരുവുകളിലും വിലസുന്നവരേക്കാൾ വളരെ മെച്ചപ്പെട്ട സാമൂഹ്യസേവനമാണ് നല്ല രീതിയിൽ എട്ടും പത്തും മക്കളെ പോറ്റി വളർത്തുന്ന സഹോദരിമാർ നിർവഹിക്കുന്നത്. അങ്ങനെയുള്ള കുടുംബിനികളുടെ മനസ്സിൽ അക്ഷന്തവ്യമായ അപകർഷതാബോധം ഉണ്ടാക്കിയെടുക്കുന്നത് ഭ്രാന്തൻ ഫെമിനിസത്തിനും കാടുകയറിയ മോഡേണിസത്തിനുമുള്ള പാദസേവയാണ്. ഫെമിനിസ്റ്റുകൾ കുടുംബജീവിതത്തിൽ വിജയിക്കാറില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തെ തുലക്കുന്നവരുമാണ്. അകാരണമായും അനാവശ്യമായും നടത്തുന്ന സന്താന നിയന്ത്രണം (വന്ധ്യംകരണം) സന്താപഹേതുകമാണ്. നേരത്തെ ഈ അബദ്ധം ചെയ്തുപോയ പലരും ഇപ്പോൾ വിലപിക്കുന്നുണ്ട്.

ഗർഭാശയം എടുത്തുമാറ്റൽ (uterus removal) പണ്ടുകാലത്തേക്കാൾ ഇന്ന് വ്യാപകമാണ്. രണ്ട് പ്രസവിച്ച് വന്ധ്യംകരണം നടത്തിയ നാൽപത് വയസ്സിൽ താഴെയുള്ള നാരികൾ ഗർഭാശയം പറിച്ചെടുത്ത് കളയുമ്പോൾ എട്ടു മക്കളെ പ്രസവിച്ച ഇപ്പോഴും ഗർഭാശയത്തിനൊന്നും സംഭവിച്ചിട്ടില്ലാത്ത മാതാക്കളാണ് ആശുപത്രികളിൽ അവർക്ക് കൂട്ടിരിക്കുന്നത്. അകാലത്ത് അനാവശ്യമായി ഗർഭധാരണം ഒഴിവാക്കിയ (വന്ധ്യംകരണം)വർക്കാണ് ഗർഭാശയം എടുത്തു മാറ്റേണ്ട ഗതികേട് കൂടുതലായി ഉണ്ടാവുന്നതെന്ന് പല ഡോക്ടർമാരും സൂചിപ്പിക്കുന്നുണ്ട്. ഇങ്ങിനെയുള്ളവരുടെ കുടുംബ ജീവിതത്തിൽ (ദാമ്പത്യം, കിടപ്പറ) പ്രശ്‌ന സങ്കീർണതകൾ ഉണ്ടെന്നും നിരീക്ഷണമുണ്ട്. അനാവശ്യമായി നടത്തുന്ന വന്ധ്യംകരണം മാനസികഘടനയെയും സ്വഭാവത്തെയും മറ്റും ബാധിക്കുകയും പലപ്പോഴും അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

വെളിയിൽ തൊഴിലെടുക്കുക എന്നതൊന്നും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഗണിച്ചുകൂടാ. അങ്ങിനെ ചിന്തിച്ചവർ പല പ്രദേശങ്ങളിലും ചാക്രിക ലേഖനമിറക്കി മാതൃത്വത്തിന്റെ മഹനീയതയിലേക്ക് മടങ്ങി വരാൻ സ്ത്രീകളെ വളരെ സജീവമായി ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘ഇതര സമുദായങ്ങളെപ്പോലെ” എന്ന് താരതമ്യം നടത്തി ബേജാറാവുന്നവർ അവർക്ക് പിണഞ്ഞ തെറ്റിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. വൃദ്ധജനത്തിന്റെ എണ്ണം പെരുകുകയും യുവാക്കളും കുട്ടികളും കുറയുകയും ചെയ്തതിന്റെ വിനകൾ ‘പുരോഗമിച്ചു”വെന്ന് നാം തെറ്റിദ്ധരിച്ച നാടുകളും സമുദായങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഈ ഗതികേടിലേക്ക് മുസ്‌ലിം സമുദായത്തെ തള്ളിവിടാതിരിക്കാനുളള ശരിയായ ബോധവൽക്കരണമാണ് മഹല്ലുകൾ നടത്തേണ്ടത്.

യുവാക്കളും കുട്ടികളുമടങ്ങുന്ന സന്തതികൾ സമൂഹത്തിന്റെ ഈടുവെപ്പും നല്ലൊരു സമ്പത്തുമാണ്. ഭാവിതലമുറയെ പാകത്തിന് ചുട്ടെടുക്കുന്ന ചൂള (ബേക്കറി)യാണ് കുടുംബം. കുടുംബമെന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. കുടുംബഭരണം നടത്തി മക്കളെ പോറ്റി വളർത്തുന്ന ദൗത്യം നിർവഹിക്കുന്നത് ഒരിക്കലും ഒരശ്ലീലമല്ല. അഭിമാനകരമായ മഹനീയ സേവനമാണ്. ഇതിനെ പുരുഷന്മാർ അംഗീകരിക്കണം. ഇങ്ങനെയുള്ള കുടുംബിനികളെ പരാന്ന ഭോജികളായി (പാരസൈറ്റ്) ഗണിക്കുന്ന പുരുഷ മനസ്സ് പല ചർച്ചകളിലും നിഴലിച്ചു കാണാറുണ്ട്. എന്നാൽ മുസ്‌ലിം സമുദായത്തിൽ അധിക പുരുഷന്മാരും അങ്ങിനെയല്ല. വളരെ ഉദാരമായി തങ്ങളുടെ മക്കളുടെ ഉമ്മമാരെ പരിഗണിക്കുന്നവരാണ്.മുസ്‌ലിം ഭവനങ്ങളിലെ ഊഷ്മളാന്തരീക്ഷത്തെപ്പറ്റി നല്ലവരായ അമുസ്‌ലിം സഹോദരിമാർ വളരെ മതിപ്പോടെ വാചാലമായി സംസാരിക്കുന്നത് സന്തോഷകരമായ ഒരനുഭവ സത്യം മാത്രമാണ്. ഇടതുപക്ഷവാദമെന്ന മാരകരോഗം ഗ്രസിച്ചവരാണ് മുസ്‌ലിം സ്ത്രീകളുടെ ”കഷ്ടപ്പാടു”കളെപ്പറ്റി ഇല്ലാക്കഥകൾ പറഞ്ഞു പരത്തുന്നത്. മുസ്‌ലിംകളുടെ കുടുംബ ജീവിതം എന്നത് മറ്റുള്ളവരുടെ കുടുംബ ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തവും മഹനീയവുമാണ്. അത് പരലോകമെന്ന മഹാ സത്യത്തെ കൂടി പരിഗണിച്ചു കൊണ്ടാണ്. സൽ സന്താനങ്ങളുടെ പ്രാർഥനകൾ മാതാപിതാക്കൾക്ക് പരലോകത്ത് ഏറെ ഉപകാരപ്പെടുന്ന വലിയ കാര്യമാണ്. ദാമ്പത്യത്തിലെ പ്രേമത്തെ (വുദ്ദ്) യും പ്രസവത്തെയും (വിലാദത്ത്) നബി ബന്ധപ്പെടുത്തിയാണ് നബിയുടെ ഉദ്‌ബോധനം. (തസവ്വജുൽ വദൂൽ വലൂദ്- ഹദീസ്)

ഓരോ പ്രസവം വഴി നാരികൾക്ക് ഒട്ടേറെ നന്മകൾ സിദ്ധമാകുന്നുണ്ട്. ധാരാളം ദോഷങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും. ദാരിദ്ര്യ ഭയത്താൽ സന്താന നിയന്ത്രണം നടത്തിയവർ സന്താപത്തിലാണ്ട് നെടും ഖേദത്തിലാണിപ്പോൾ. അന്നദാതാവ് സൃഷ്ടികർത്താവും പരിപാലകനുമായ അല്ലാഹു മാത്രമാണെന്നും കാര്യങ്ങളെല്ലാം അവന്റെ നിയന്ത്രണത്തിലാണെന്നും ഉറച്ചു വിശ്വസിക്കാത്തവരാണ് അനാവശ്യമായ സന്താന നിയന്ത്രണം നടത്തുന്നവർ. ഇതുവഴി തങ്ങളുടെ ഈമാൻ ദുർബലമാവുന്നുണ്ടെന്ന് മനസ്സിലാക്കപ്പെടാതെ പോകുന്നു.

”Birth Cotnrol” എന്ന തലക്കെട്ടിൽ ഉറുദുവിലും പിന്നീട് ഇംഗ്ലീഷ് ഉൾപ്പെടെ പല ഭാഷകളിലും പ്രസിദ്ധീകൃതമായ അബുൽ അഅ്‌ലാ മൗദൂദിയുടെ കൃതി ഇപ്പോഴും വളരെ പ്രസക്തമാണ്. (മലയാളത്തിലേക്കും ഈ കൃതി വളരെ മുമ്പെ തന്നെ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.) പ്രസവവും സന്താന പരിപാലനവും വളരെ മികച്ച വിപ്ലവ പ്രവർത്തനവും ഫലപ്രദമായ പ്രതിരോധവും നല്ലൊരു രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തനവും സേവനവുമാണെന്നല്ലേ ഫലസ്തീനിലെ വേദനകളിലും യാതനകളിലും ആണ്ട് കഷ്ട ജീവിതം നയിക്കുന്ന നാരീമണികളിൽ സധൈര്യം ഉറക്കെ പ്രഖ്യാപിക്കുന്നത്. ”ഗസ്സ പോരാളികളുടെ പറുദീസ” ( ഗ്രന്ഥകർത്താവ് :സി.ദാവുദ്) എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്.
പ്രസവത്തെ ഭീകരവൽക്കരിച്ച് ആരോഗ്യപ്രശ്‌നമാക്കി വികസിപ്പിച്ച് സങ്കീർണമാക്കുന്ന ആരോഗ്യ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുളള വിഭാഗം അതൊരു ജൈവ പ്രവർത്തനമാണെന്നും അത് മനുഷ്യാരംഭം മുതലേ ഉണ്ടെന്നും സസ്തന ജീവികളെല്ലാം പ്രസവിക്കുന്നുണ്ടെന്നും മനസ്സിലാക്കിക്കൊടുത്ത് മനോവീര്യം പകർന്നുകൊടുക്കുന്നതിനു പകരം മനോവീര്യം തകർത്ത് ബേജാറിലാക്കുന്നത് ശരിയല്ല.

ഫെമിനിസം പുരോഗമിച്ച് പ്രസവം വേണ്ടെന്ന് ഉപാധി വെച്ച് വിവാഹം നടത്തുന്ന (ഉദാ:- പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട്, കേന്ദ്രമന്ത്രി വി. മുരളീധരനും പത്‌നിയും)തിനെ മഹത്വവൽക്കരിക്കുവോളം സംക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദൃശ ദുഷ് പ്രവണതകൾക്കെതിരെ മനുഷ്യത്വമുള്ളവരെല്ലാം ജാഗ്രത പുലർത്തേണ്ടതുണ്ട്.
ഫെമിനിസം, പ്രഛന്നവേഷത്തിൽ, ചിലപ്പോൾ ഇസ്‌ലാമിക വേഷത്തിൽ സമുദായത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്.

മുസ്ലിം ഫെമിനിസ്റ്റുകളെ യുക്തിവാദികളും നിരീശ്വരവാദികളും വളരെയേറെ പിന്തുണക്കുന്നു. മുസ്ലിം സമുദായത്തിന്റെ ഉൾക്കരുത്ത് ദുർബലപ്പെടുത്താൻ ഇസ്ലാം വിരുദ്ധരായ യുക്തിവാദികളും ഇടതുപക്ഷക്കാരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കുടുംബം എന്ന സംവിധാനത്തിന് കമ്മ്യൂണിസം ആശയപരമായി തന്നെ പണ്ടേ എതിരാണ്. സ്വകാര്യ സ്വത്തവകാശം ഇല്ലാതാവണമെങ്കിൽ കുടുംബം എന്ന മനുഷ്യകുലത്തോളം പഴക്കമുള്ള പാവന സംവിധാനം തകരണമെന്നായിരുന്നു കമ്മ്യൂണിസം പണ്ട് മുതലേ പ്രബോധനം ചെയ്തത്.

കമ്പോളത്തെ തങ്ങളുടെ സർവ്വപ്രധാനമായ കേന്ദ്രമായി ഗണിക്കുന്ന മുതലാളിത്തവും കുടുംബം തകരണമെന്നും അതുവഴി കുടുംബം നൽകിവരുന്ന പലവിധ സേവനങ്ങൾ കമ്പോളത്തിൽ ലഭ്യമാക്കി ലാഭം ഉണ്ടാകണമെന്നും ചിന്തിക്കുന്നു. കുടുംബത്തിൽ ഇന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് പകരം കമ്പോളത്തിലെ പലവിധ സംവിധാനങ്ങളെ അവലംബിക്കേണ്ടി വരുമ്പോൾ അതൊക്കെ ഒരു കച്ചവട സാധ്യതയായി മുതലാളിത്തം കരുതുന്നു. ചുരുക്കത്തിൽ കുടുംബം എന്ന ഘടന തകർക്കുന്നതിൽ കമ്യൂണിസവും മുതലാളിത്തവും പരസ്പരം സഹകരിക്കുന്നു. ആകയാൽ കുടുംബം തകർക്കുന്ന ഏതു ചിന്താഗതിയെയും എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രച്ഛന്നവേഷത്തിൽ ഫെമിനിസം കടന്നുവന്ന് വിനാശം വിതക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ പെണ്മക്കളെ വഴിതെറ്റിക്കുന്ന പിഴച്ച ചിന്താഗതികളെ കണ്ടറിഞ്ഞ് ചികിത്സിക്കാൻ വൈകരുത്. സ്ത്രീ പുരുഷ പാരസ്പര്യം തകരാറിലാക്കാതെ സ്ത്രീ പുരുഷ സൗഹൃദം തകർക്കാതെ പിതാവും മാതാവും ഭാര്യയും ഭർത്താവും നന്നായി സഹകരിച്ച് നീങ്ങുന്ന ഘടനയാണ് കുടുംബം. ഈ കുടുംബ ഘടനയുടെ സൗന്ദര്യം തകരാതെ എക്കാലവും നിലനിൽക്കണം.

ഖലീലുല്ലാഹി ഇബ്രാഹിം (അ), പുത്രൻ ഇസ്മാഈൽ(അ ),ഇസ്മാഈലിന്റെ മാതാവ് ഹാജറ എന്നീ വ്യക്തിത്വത്രയങ്ങൾ ചേരുമ്പോഴാണ് ഉത്തമ കുടുംബം രൂപപ്പെടുന്നതെന്ന വസ്തുത ഹജ്ജുമായി ബന്ധപ്പെട്ട ചരിത്രം നമ്മെ മനസ്സിലാക്കിത്തരുനുണ്ട്. ഇബ്രാഹിമിന് പിൻബലമേകുന്ന സഹധർമ്മിണിയും പിതാവിനോട് ചേർന്ന് അനുസരണം കാണിക്കുന്ന സന്താനവും കുടുംബ സംവിധാനത്തിന് ഉദാത്ത മാതൃകയാണ്. കുടുംബം എന്നത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. ജന്തുജാലങ്ങൾക്ക് സുസ്ഥിരവും സുദീർഘവുമായ കുടുംബഘടനയില്ല. ആകയാൽ കുടുംബം കലക്കുന്ന ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളും വാദമുഖങ്ങളും അന്തിമ വിശകലനത്തിൽ മനുഷ്യത്വവിരുദ്ധം തന്നെയാണ്.

 

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles