Current Date

Search
Close this search box.
Search
Close this search box.

മാർക്സിസ്റ്റുകളുടെ ഇസ്ലാം വിരോധം പ്രച്ഛന്നവേഷത്തിൽ

ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്മ്യൂണിസ്റ്റുകൾ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലർത്തി പോന്നിട്ടുള്ളത്. വിമർശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കിൽ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്‌ഫുടീകരണത്തിന് അത് ഉപകരിക്കും. ഈയർത്ഥത്തിലുള്ള വിമർശനങ്ങൾ സ്വാഗതാർഹവുമാണ്. എന്നാൽ മാർക്സിസ്റ്റുകൾ നടത്തുന്ന വിമർശനങ്ങൾ നീതിനിഷ്ഠ പുലർത്താത്തതും ബുദ്ധിപരമായ സത്യസന്ധത തീരെ ഇല്ലാത്തതുമാണ്.

ഭൂരിപക്ഷത്തിൽ നിന്നാണ് ഭൂരിപക്ഷം രൂപപ്പെടുക. ആകയാൽ ഭൂരിപക്ഷ പ്രീണനാർത്ഥം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പും വിദ്വേഷവും വളർത്തലാണ് എളുപ്പം രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഏറെ സഹായകം എന്ന ചിന്താഗതി മാർക്സിസ്റ്റ് പാർട്ടിയെ പിടികൂടിയിട്ട് കാലംകുറെയായി. അത് കൂടുതൽ സംക്രമിച്ച് മാരകവും ഭീകരവുമായി പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് സഖാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട് .

വിശ്വമതമായ ഇസ്ലാമിനെ നേർക്കുനേർ വിമർശിക്കുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ നാട്ടകുറ്റിയാക്കി ഇസ്ലാമിനെതിരെ യാതൊരുവിധ തത്വദീക്ഷയും പുലർത്താതെ നടത്തുന്ന വാചാടോപം വിമർശനം എന്ന പ്രയോഗത്തിന് പോലും അർഹമല്ലാത്ത വിധം ഹീനവും അസത്യജടിലവുമാണ്.

മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും വസ്തുനിഷ്ഠമായി നിരൂപണം ചെയ്യാവുന്നതാണ്; അങ്ങനെ ചെയ്യേണ്ടതുമാണ്. ആർഎസ്എസിനെ സ്വതന്ത്രമായും നിശിതമായും വിമർശിക്കാനുള്ള അധൈര്യം കൊണ്ടാണ് സത്യസന്ധമല്ലാത്ത സമീകരണം നടത്തുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകർക്ക് ബോധ്യമാവുന്നുണ്ട് . ആർഎസ്എസിന്റെ സായുധ പരിശീലന പരിപാടികൾ വളരെ പരസ്യമാണ്. സർക്കാറുകളുടെ കൺവെട്ടത്ത് ദശകങ്ങളായി നടന്നുവരുന്ന പരിപാടിയെ നിയന്ത്രിക്കാനോ നിരോധിക്കാനോ മാർക്സിസ്റ്റ് ഭരണത്തിനോ കോൺഗ്രസ് ഭരണത്തിനോ ധൈര്യമില്ല. പകരം ആർ.എസ്.എസിന്റെ ഇത്തരം സൈനിക പരിശീലന പരിപാടികൾ ഉൾപ്പെടെ പല സംഗതികളും തീർത്തും വർജ്യമായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയോട് സമീകരിക്കുമ്പോൾ ഫലത്തിൽ ആർഎസ്എസിനെ വിശുദ്ധ വൽക്കരിക്കാനാണ് മാർക്സിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. നേർക്കുനേരെ ജമാഅത്തെ ഇസ്ലാമിയെ വസ്തുനിഷ്ഠമായി സവിശദം പഠനവിധേയമാക്കുവാനുള്ള ബുദ്ധിപരമായ സത്യസന്ധതയും ആർജവവും കാണിക്കാതെ വക്രബുദ്ധിയോടെ നടത്തുന്ന വിക്രിയകൾ അപഹാസ്യമാണ്.

രണ്ടുവിഭാഗങ്ങൾ തമ്മിൽ ഉണ്ടെന്നു തോന്നുന്ന ചില സാദൃശ്യങ്ങൾ വെച്ച് രണ്ടും ഒന്നാണ് (one and the same) എന്ന് വിലയിരുത്തുന്ന ന്യായം അംഗീകരിക്കുന്ന പക്ഷം, ആർ.എസ്.എസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ഒട്ടേറെ സാദൃശ്യങ്ങൾ വെച്ച് മാർക്സിസ്റ്റ് പാർട്ടിയാണ് ആർ.എസ്.എസിനോട് ഏറെ സമാനതകളുള്ള സംവിധാനമെന്ന് പറയേണ്ടിവരും.

കമ്മ്യൂണിസ്റ്റുകളുടെ അരിവാൾ ഫാസിസ്റ്റുകളുടെ പക്കലും ചുറ്റിക സിയോണിസ്റ്റുകളുടെ പക്കലും പണയം വെച്ചാണ് താൽക്കാലിക ലാഭത്തിനുവേണ്ടിയുള്ള ഈ കൈവിട്ട കളികളെന്നും വിവേകമതികളായ ഇടതുപക്ഷ ചിന്താഗതിക്കാർ തിരിച്ചറിയേണ്ടതുണ്ട്. ഇ എം ശങ്കരൻ വളർത്തിയെടുത്ത പാർട്ടിയിൽ ശിവശങ്കരൻമാരും തിലങ്കേരിമാരും വാഴുന്ന ഗതികേട് മറച്ചുവെക്കാൻ ഇസ്ലാമിനെയും മുസ്ലിങ്ങളെയും ശത്രുപക്ഷത്ത് നിർത്തി നിഴൽയുദ്ധം നടത്തുകയാണ് . ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളടക്കം ഇസ്ലാമാണ്. അതിനെ നേർക്കുനേരെ വിമർശിക്കാൻ മാർക്സിസ്റ്റുകൾക്ക് സാധിക്കാത്തതിനാൽ ജമാഅത്തെ ഇസ്ലാമിയെ ഭീകര വൽക്കരിച്ച് നാട്ടക്കുറ്റിയാക്കി കുറെ വാചാടോപങ്ങൾ നടത്തി പലരെയും കബളിപ്പിക്കുകയാണ് മാർക്സിസ്റ്റുകൾ ചെയ്യുന്നത്.

ഹിന്ദുത്വ ദുഷ്ട്രശക്തികളെ സന്തോഷിപ്പിക്കാനും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ സമാർജ്ജിക്കാനും നടത്തുന്ന ഈ കസറത്ത് എന്തുമാത്രം ഹീനവും അന്യായവുമാണെന്ന് ചിന്താശീലർക്ക് നന്നായി മനസ്സിലാകുന്നുണ്ട്.

 

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles