Current Date

Search
Close this search box.
Search
Close this search box.

പെണ്‍കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹം

bride.jpg

ചോദ്യം : പ്രായപൂര്‍ത്തിയാകാത്ത മകളെ അവളുടെ അനുവാദം കൂടാതെ രക്ഷിതാക്കള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അവകാശമുണ്ട് എന്ന് ഇമാം ശാഫി(റ) അഭിപ്രായപ്പെട്ടതായി ഒരു മാസികയില്‍ വായിച്ചു. ഈ അഭിപ്രായം ശരിയാണെങ്കില്‍ അത് സ്ത്രീയുടെ അനുവാദം ചോദിക്കണമെന്ന ഇസ്‌ലാമിക നിബന്ധനകളോട് യോജിക്കുന്നുണ്ടോ.

മറുപടി : ഈ ചോദ്യത്തിന്റെ മറുപടിക്ക് മുമ്പ് ചില അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

1. എല്ലാ പണ്ഡിതന്റെയും (മുജ്തഹിദ്) അഭിപ്രായം ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട് എന്നത് ഒരു അടിസ്ഥാന തത്വമാണ്. പാപസുരക്ഷിതത്വം നല്‍കപ്പെട്ട പ്രവാചകന്റേതല്ലാത്ത എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാനും തള്ളാനും അവകാശമുണ്ട്. മുസ്‌ലിം പണ്ഡിതവര്യരില്‍ അദ്യുതീയ സ്ഥാനം വഹിക്കുന്ന വ്യക്തിത്വമാണ് ഇമാം ശാഫി. പക്ഷെ പാപസുരക്ഷിതത്വമില്ലാത്ത മനുഷ്യനാണ് അദ്ദേഹം. തന്റെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കുന്ന ഒരു പ്രസ്താവനയുണ്ട്. ‘എന്റെ അഭിപ്രായം തെറ്റാകാന്‍ സാധ്യതയുള്ള ശരിയാണ്; മറ്റുള്ളവരുടേത് ശരിയാകാന്‍ സാധ്യതയുള്ള തെറ്റുമാണ്’. അപ്രകാരം തന്നെ ഒരു ഹദീസ് ശരിയായി ലഭിച്ചാല്‍ അത് തന്നെയാണ് എന്റെ അഭിപ്രായം, പിന്നീട് എന്റെ അഭിപ്രായത്തെ നിങ്ങള്‍ വലിച്ചെറിയുക എന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

2. മുജ്തഹിദുകളുടെ അഭിപ്രായത്തെ ചരിത്ര പശ്ചാത്തലത്തില്‍ വിവരിക്കുന്നതാണ് അവരോട് ചെയ്യുന്ന നീതി. കാരണം ഏതൊരു മുജ്തഹിദും തന്റെ കാലത്തോടും ചുറ്റുപാടിനോടുമാണ് സംവദിക്കുന്നത്. വിവാഹം ചെയ്യുന്ന ആളെ കുറിച്ചു വീട്ടുകാര്‍ പറയുന്നത് കേള്‍ക്കുക മാത്രം പരിചയിച്ച സ്ത്രീകളുടെ കാലത്താണ് ഇമാം ശാഫി ജീവിച്ചത്. അതിനാലാണ് പിതാക്കന്മാര്‍ക്ക് പെണ്‍കുട്ടിയുടെ അനുവാദം കൂടാതെ വിവാഹം ചെയ്തുകൊടുക്കാനുള്ള അവകാശം അദ്ദേഹം നല്‍കിയത്. അവള്‍ക്കനുയോജ്യമായ ഇണകളെ തെരഞ്ഞെടുക്കുന്നതിലും അവളുടെ നന്മയിലും രക്ഷിതാവിനുള്ള പ്രത്യേക താല്‍പര്യത്തെ മുന്‍നിര്‍ത്തിയുമാണിത്.

സ്ത്രീകള്‍ വൈജ്ഞാനികമായും സാംസ്‌കാരികമായും ഇത്ര പുരോഗമിച്ചതും തന്റെ ഇണയെ തിരഞ്ഞെടുക്കാനുള്ള പക്വതയും പാകതയും സ്ത്രീ കൈവരിക്കുകയും അവളുടെ തൃപ്തിയില്ലാതെ വിവാഹം ചെയ്തുകൊടുത്താല്‍ ഇരുവരുടെയും നരകീയ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇമാം ശാഫി ജീവിച്ചിരുന്നെങ്കില്‍ ,ജീവിച്ചിരുന്ന കാലത്ത് തന്നെ തന്റെ നിരവധി വീക്ഷണങ്ങള്‍ നവീകരിച്ചതുപോലെ ഈ വിഷയത്തിലുള്ള നിലപാടും അദ്ദേഹം മാറ്റുമായിരുന്നു. ഇമാം ശാഫിക്ക് രണ്ട് മദ്ഹബുകളുണ്ട്. ഒന്ന്, ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ആദ്യകാല വീക്ഷണങ്ങളാണ്. രണ്ട്, ഈജിപ്തിലെത്തി സ്ഥിര താമസമാക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച പുതിയ വീക്ഷണങ്ങളുമാണ്. ഈജിപ്തില്‍ അദ്ദേഹം മുമ്പ് കേട്ടിട്ടില്ലാത്തതും മനസ്സിലാക്കിയിട്ടില്ലാത്തതുമായ പല കാര്യങ്ങളും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്ന ഇമാം ശാഫിയുടെ ഗ്രന്ഥങ്ങളില്‍ പഴയ വീക്ഷണം, പുതിയ വീക്ഷണം എന്നീ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

3. കന്യകയായ മകളെ അവളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നതിന് ഇമാം ശാഫി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്.

1. അവളുടെ ഉമ്മയെ ത്വലാഖ് ചൊല്ലിയത് പോലെയുള്ള കാരണത്താല്‍ അവര്‍ക്കിടയില്‍ പ്രകടമായ ശത്രുത ഉണ്ടാകാതിരിക്കുക.
2. അവളോട് സാമൂഹ്യപരമായും വിദ്യാഭ്യാസത്തിലും ഏകദേശം തുല്ല്യത പാലിക്കുന്നവര്‍ക്കാണ്  വിവാഹം ചെയ്തുകൊടുക്കേണ്ടത്.
3. നാട്ടിലെ സമ്പ്രദായമനുസരിച്ചുള്ള മാന്യമായ മഹര്‍ നല്‍കുക.
4. വയോ വൃദ്ധന്‍, അന്ധന്‍ തുടങ്ങി അവള്‍ക്ക് സഹവാസം ബുദ്ധിമുട്ടുള്ളവരാകാതിരിക്കുക.

ഈ നിബന്ധനകളില്‍ നിന്നു തന്നെ നിര്‍ബന്ധിച്ചുള്ള വിവാഹം എന്നതില്‍ നിന്ന് നിരവധി ഇളവുകള്‍ ലഭിക്കുന്നതായി കാണാം.

യുവതികളെ അവരുടെ അനുവാദവും സമ്മതവുമില്ലാതെ  വിവാഹത്തിന് നിര്‍ബന്ധിക്കരുത് എന്നതിന് പ്രബലമായ നിരവധി ഹദീസുകള്‍ കാണാവുന്നതാണ്. പ്രവാചകന്‍(സ) അരുളി: ‘കന്യകയെ അവളുടെ അനുവാദം ലഭിക്കുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്’ . അവളുടെ സമ്മതത്തിന്റെ രീതി എപ്രകാരമാണെന്ന് അവര്‍ ചോദിച്ചു. അവളുടെ അനുവാദം മൗനസമ്മതമാണ്’. വിധവയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവകാശപ്പെട്ടത് അവള്‍ തന്നെയാണ്, എന്നാല്‍ കന്യകയോട് പിതാവ് അനുവാദം ചോദിക്കണം’.

ആഇശ(റ) നിന്ന് നിവേദനം: ‘ഒരു യുവതി ആഇശ(റ)യുടെ അടുത്ത് വന്നു പറഞ്ഞു: എന്റെ പിതാവ് അദ്ദേഹത്തിന്റെ സഹോദര പുത്രന്റെ സ്വഭാവദൂഷ്യം മാറ്റുക എന്ന ലക്ഷ്യത്തോടെ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് അവന് വിവാഹം ചെയ്തുകൊടുത്തു. പ്രവാചകന്‍(സ) വരുന്നതു വരെ അവിടെ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചകനെത്തിയപ്പോള്‍ ആഇശ അവള്‍ വന്ന വിവരം അറിയിച്ചു. ഉടന്‍ പ്രവാചകന്‍ അവളുടെ പിതാവിനെ വിളിക്കാന്‍ ആളെ അയച്ചു, കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ അവള്‍ പ്രതികരിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ പിതാവ് എനിക്ക് നിശ്ചയിച്ചുതന്നത് തന്നെ എനിക്ക് മതി. പക്ഷെ, മക്കളുടെ കാര്യത്തില്‍ അവരുടെ അനുവാദമില്ലാതെ പിതാക്കന്മാര്‍ക്ക്  തീരുമാനമെടുക്കാന്‍ അവകാശമില്ല എന്ന് ജനങ്ങളെ പഠിപ്പിക്കുക എന്നതു മാത്രമാണ് എന്റെ ഉദ്ദേശ്യം’.

ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഹദീസില്‍ വന്നതു പോലെ അവള്‍ കന്യക ആകാനാണ് സാധ്യത എന്നാണ് സുബുലുസ്സലാമില്‍ വിവരിച്ചിട്ടുണ്ട്. അവളുടെ സംസാരത്തില്‍ നിന്നും കന്യകയാണെന്ന് മനസ്സിലാകുന്നുണ്ട്. വിധവയാണെങ്കില്‍ ‘മക്കളുടെ കാര്യത്തില്‍ അവരുടെ അനുവാദമില്ലാതെ പിതാക്കന്മാര്‍ക്ക്  തീരുമാനമെടുക്കാന്‍ അവകാശമില്ല എന്ന് ജനങ്ങളെ പഠിപ്പിക്കുകയാണ് എന്റെ ഉദ്ദേശ്യം ‘ എന്നു പറയേണ്ട ആവശ്യമില്ലായിരുന്നു.

രക്ഷിതാക്കള്‍ക്കോ പിതാക്കന്മാര്‍ക്കോ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയാത്തവണ്ണം സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അല്ലാഹു നല്‍കിയ അവകാശത്തെ ദീര്‍ഘദൃഷ്ടിയോടെ സന്ദര്‍ഭോചിതം പ്രകാശിപ്പിക്കുകയായിരുന്നു ആ മഹതി ചെയ്തത്.

ഇമാം ശൗകാനി നൈലുല്‍ അവ്ത്വാറില്‍ രേഖപ്പെടുത്തുന്നു: ‘കന്യകയുടെ അനുവാദമില്ലാതെ വിവാഹം ചെയ്തുകൊടുകത്താല്‍ വിവാഹം സാധുവാകുകയില്ല എന്നാണ് ഹദീസുകളുടെ പ്രത്യക്ഷാര്‍ഥത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇമാം ഔസാഈ, സൗരി എന്നിവരും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

ഇമാം ഇബ്‌നു തൈമിയ അദ്ദേഹത്തിന്റെ ഫതാവയില്‍ വിവരിക്കുന്നു: ‘പ്രായപൂര്‍ത്തിയെത്തിയ കന്യകയുടെ അനുവാദം വാങ്ങുക എന്നത് പിതാവിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ശരിയായ തീരുമാനമാണെങ്കിലും അവളെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ അനുവാദമില്ല. ഇമാം അഹ്മദില്‍ നിന്നും അബൂ ഹനീഫയില്‍ നിന്നും ഇതേ അഭിപ്രായം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധത്തെ ചെറുപ്പവുമായിട്ടാണ് ചിലര്‍ ബന്ധിപ്പിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയ കന്യകയെ നിര്‍ബന്ധിപ്പിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. കാരണം കന്യകയുടെ അനുവാദം തേടണമെന്ന് പ്രബലമായ ഹദീസുകളാല്‍ സ്ഥിരപ്പെട്ടതാണ്.

പ്രായപൂര്‍ത്തിയും വിവേകവുമെത്തിയാല്‍ അവളുടെ ധനം അനുവാദമില്ലാതെ വിനിമയം ചെയ്യാന്‍ പിതാവിന് അവകാശമില്ല. അവളുടെ വിവാഹ തീരുമാനം എന്നത് സമ്പത്തിനേക്കാള്‍ പ്രധാനപ്പെട്ടതാണ്, എന്നിരിക്കെ അവളുട സമ്മതമില്ലാതെ എങ്ങനെയാണ് നിര്‍ബന്ധിക്കാന്‍ കഴിയുക?

പെണ്ണിന്റെ മനസ്സില്‍ തുല്യനും യോജിച്ചതും പിതാവിന്റെ കാഴ്ചപ്പാടില്‍ വ്യത്യസ്തവുമായാല്‍ അവളുടെ അഭിപ്രായമോ പിതാവിന്റെ അഭിപ്രായമോ പരിഗണിക്കേണ്ടത് എന്നതില്‍ ശാഫി, അഹ്മദ് എന്നീ മദ്ഹബുകള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. ‘വിധവയുടെ കാര്യത്തില്‍ രക്ഷിതാവിനേക്കാള്‍ അവകാശപ്പെട്ടത് അവള്‍  തന്നെയാണ്, കന്യകയോട് അനുവാദം ചോദിക്കണം, അവളുടെ അനുവാദം മൗനമാണ്’ എന്ന ഹദീസില്‍ നിന്നും ചിലര്‍ ‘വിധവക്ക് രക്ഷിതാവിനേക്കാള്‍ അര്‍ഹതയുള്ള’തില്‍ നിന്നും കന്യകയുടെ കാര്യത്തില്‍ രക്ഷിതാവിനാണ് കൂടുതല്‍ അവകാശം എന്നു ചേര്‍ത്ത് വായിക്കണം എന്ന് അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിച്ചു വിവാഹം ചെയ്യിക്കാം എന്നഭിപ്രായമുള്ളവരുടെ തെളിവാണിത്. അവര്‍ ഹദീസിന്റെ പദങ്ങളും ബാഹ്യാര്‍ഥവും ഉപേക്ഷിച്ചുകൊണ്ട് അഭിസംബോധന തെളിവായി സ്വീകരിച്ചിരിക്കുകയാണ്. രണ്ടാമതായി ‘വിധവയോട് അനുവാദം ചോദിക്കണം’ എന്നതില്‍ നിന്ന് അനുവാദം നിര്‍ബന്ധമില്ല, ഐഛികമാണ് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മൗനം മാത്രം മതി എന്നത് ഐഛികത്തെ കുറിക്കുന്നു എന്നും അനുവാദം ചോദിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ എന്നും ശാഫി, അഹ്മദ് മദ്ഹബിലെ ചിലര്‍ അഭിപ്രായപ്പെടുന്നു.

പക്ഷെ ഇത് മുസ്‌ലിംകളുടെ ഏകോപിച്ച അഭിപ്രായത്തിനും പ്രവാചക വചനങ്ങളുടെ താല്‍പര്യത്തിനും എതിരാണ്. അനുവാദം ചോദിക്കണം എന്ന വാചകം കല്‍പന സ്വരത്തെ കുറിക്കുന്നതാണ്. മാത്രമല്ല, കന്യകക്കും വിധവക്കും ഇടയിലാണ് ഇവിടെ വേര്‍തിരിവ് കല്‍പിച്ചത്; അല്ലാതെ നിര്‍ബന്ധിക്കണമോ വേണ്ടയോ എന്നതില്‍ വിഭജനമില്ല. എന്നാല്‍ കന്യകയെ അവളുടെ സമ്മതമില്ലാതെ വിവാഹം ചെയതുകൊടുക്കുന്നത് പ്രമാണങ്ങള്‍ക്കും ബുദ്ധിയുടെ താല്‍പര്യങ്ങള്‍ക്കും എതിരാണ്. അവള്‍ക്ക് തൃപ്തിയില്ലാത്ത വസ്ത്രത്തിനോ ഭക്ഷണത്തിനോ കച്ചവടത്തിനോ അവളെ നിര്‍ബന്ധിക്കാന്‍ രക്ഷിതാവിന് അവകാശമില്ലാത്തതിരിക്കെ ജീവിതം മുഴുവന്‍ ഒന്നിച്ചു കഴിയേണ്ട വിവാഹത്തിന് എങ്ങനെ നിര്‍ബന്ധിക്കാന്‍ പററും എന്നതാണ് പ്രധാന ചോദ്യം. ഇണ തുണകള്‍ക്കിടയില്‍ ഉണ്ടാകേണ്ട സ്‌നേഹവും കാരുണ്യവും, പരസ്പര തൃപ്തിയില്ലാതെ വിവാഹം കഴിപ്പിക്കുമ്പോള്‍ എങ്ങനെ ഉണ്ടാകാനാണ്? എന്ന് ഇമാം ഇബ്‌നു തൈമിയ ചോദിക്കുന്നുണ്ട്.

ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ കന്യകയുടെ അനുവാദം ചോദിക്കണം എന്ന പ്രവാചക വചനം ഉദ്ദരിച്ച ശേഷം വിവരിക്കുന്നു: ‘കന്യകയെ വിവാഹത്തിന് നിര്‍ബന്ധിക്കരുത് എന്നും അവളുടെ തൃപ്തിയോടെയല്ലാതെ വിവാഹം ചെയ്തുകൊടുക്കരുതെന്നും ഈ വിധി നിര്‍ബന്ധമാക്കുന്നു. ഇത് തന്നെയാണ് ഭൂരിപക്ഷം സലഫുകളുടെയും ഇമാം അബൂ ഹനീഫയുടെയും അഭിപ്രായം. ഇതുതന്നെയാണ് പ്രവാചക കല്‍പനയോടും ശരീഅത്തിന്റെ നിയമങ്ങളോടും മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങളോടും അനുഗുണമായിട്ടുള്ളത്.’

രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ സ്ത്രീ സ്വയം വിവാഹം തീരുമാനിച്ചതാണെങ്കില്‍ കുഫവ് ഒത്തതെങ്കില്‍ അബൂ ഹനീഫയുടെ അഭിപ്രായത്തില്‍ സാധുവാകും. വലിയ്യ് നിര്‍ബന്ധമാണെന്ന ഹദീസ് അദ്ദേഹത്തിന്റെയടുത്ത് സ്വീകാര്യയോഗ്യമല്ലാത്തതാണ് ഇതിനു കാരണം. വിധവയുടെ വിഷയത്തില്‍ ഇതേ അഭിപ്രായമാണ് ദാഹിരി മദ്ഹബും പ്രകടിപ്പിച്ചിട്ടുള്ളത്.

എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ വിവാഹത്തിന് വലിയ്യ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ‘രക്ഷാധികാരിയില്ലാതെ വിവാഹമില്ല’ എന്ന ഹദീസാണ് ഇതിന് തെളിവായി സ്വീകരിച്ചത്. ഇരുവരുടെയും തൃപ്തിയോടെയുള്ള വിവാഹമാണ് ഏറ്റവും അനുഗുണവും യുക്തിപൂര്‍വകവുമായിട്ടുള്ളത്. മാത്രമല്ല, വീട്ടുകാരുടെ സമ്മതമില്ലാതെ ഭര്‍ത്താവിന്റെ കാരുണ്യവും ആധിപത്യവും മാത്രം ആഗ്രഹിച്ച് ഒരു സ്ത്രീ വിവാഹത്തിലേര്‍പ്പെടുകയാണെങ്കില്‍ വീട്ടുകാര്‍ക്ക് അതില്‍ താല്‍പര്യമുണ്ടാകുകയില്ല എന്നു മാത്രമല്ല, പ്രയാസവും നിറഞ്ഞതായിരിക്കും. എന്നാല്‍ ഏതെങ്കിലും ഖാസി ആ വിവാഹം സ്വീകാര്യമാണെന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിവാഹം നടന്നതാണെങ്കില്‍ ഇബ്‌നു ഖുദാമ മുഗ്നിയില്‍ വിവരിച്ചതു പോലെ ഒരാള്‍ക്കും അത് വേര്‍പെടുത്താന്‍ അവകാശമില്ല.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles