ഈയിടെ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ മനസ്സില്‍ പെരിക്കിക്കൊണ്ടിരിക്കുന്ന ചില ഗുണന മനനങ്ങളുടെ ഊറിക്കിട്ടിയ ഉത്തരത്തില്‍ നിന്നും പ്രസക്തമായതും വേറെ ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ മനസ്സിനെ അസ്വസ്ഥമാക്കിയതുമാണ് കുറിക്കാന്‍ ശ്രമിക്കുന്നത്. എന്റെ പ്രിയ സുഹൃത്തായിരുന്നു സെമിനാറിലെ അവതാരകരിലൊരാള്‍. അദ്ദേഹം നമ്മുടെ സമൂഹ മനസ്സിന്റെ പരിഛേദത്തെ ബോധ്യപ്പെടുത്താനായി പറഞ്ഞു വെച്ച ഉദാഹരണത്തില്‍ നിന്നും തുടങ്ങാം. പ്രദേശത്തെ പള്ളിയിലെ മുഖ്യ കാര്‍മ്മികന്‍ ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ ചെന്നത്രെ. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം വന്നകാര്യം വ്യക്തമാക്കി. അഥവാ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ വിശദാംശങ്ങള്‍ എഴുതി വാങ്ങിക്കുക എന്നതായിരുന്നു ആഗമനോദ്ദേശ്യം. തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ആവശ്യത്തിന്റെ വിശദാംശങ്ങള്‍ ആരായപ്പെട്ടപ്പോള്‍ കിട്ടിയ ഉത്തരം അതിലേറെ കൗതുകകരമായിരുന്നുവത്രെ. മുസ്‌ലിം സമൂഹം പ്രശ്‌നങ്ങളും പരിഹാരവും എന്ന സെമിനാറില്‍ മുഖ്യാഥിതിയായി പങ്കെടുക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നുവത്രെ ഈ അന്വേഷണം. പ്രശ്‌നങ്ങള്‍ എന്താണെന്നു പോലും അറിയാത്ത താങ്കള്‍ എങ്ങനെ പരിഹാരം അവതരിപ്പിക്കുമെന്ന ചോദ്യത്തിനു നിമിഷാര്‍ധം കൊണ്ടായിരുന്നു പോലും മറുപടി. ”ഖുര്‍ആനിലേയ്ക്കും സുന്നത്തിലേയ്ക്കും മടങ്ങുക…”
ചുരുക്കത്തില്‍ പ്രശ്‌നങ്ങളെന്തെന്നറിയാതെ പരിഹാരം കീശയില്‍ കൊണ്ട് നടക്കുന്ന നേതൃനിരയുടെ നിരകളുടെ ഇടനാഴികകളിലാണ് ഈ സമൂഹം ജീവിക്കുന്നത്. സമൂഹത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തി ആശങ്കകളുടേയും അഭ്യൂഹങ്ങളുടേയും പുക മറ സൃഷ്ടിക്കുന്ന വാതോരാത്ത സംസാരം. പ്രതീക്ഷയുടെ ഒരു തരിമണി പോലും അവശേഷിപ്പിക്കാത്ത ആവേശ പ്രസംഗം. ഒടുവില്‍ നിരാശരായ പ്രതീക്ഷ നഷ്ടപ്പെട്ട സദസ്സിനെ നോക്കി ഒറ്റ പ്രസ്താവന. നമുക്ക് മടങ്ങാം. മടങ്ങണം. ഖുര്‍ആനിലേയ്ക്കും സുന്നത്തിലേയ്ക്കും. ശുഭം.
എങ്ങിനെ മടങ്ങണം. എങ്ങിനെ ഒരുങ്ങണം. എവിടെ തുടങ്ങണം. ഇതിന്റെ പ്രായോഗിക രീതികളും സമീപനങ്ങളും എന്തൊക്കെ. ഒന്നും വിശദീകരിക്കപ്പെടുകയുമില്ല.
പ്രായോഗിക തല അന്വേഷണത്തിന്റെയും പഠന മനനത്തിന്റേയും ഭാഗമായി വളര്‍ത്തപ്പെടുന്ന സംവിധാനങ്ങള്‍ രാജ്യത്ത് സജീവമാകുന്നതില്‍ നമുക്ക് സമാശ്വസിക്കാം. വര്‍ത്തമാന കാലത്തിന്റെ തേട്ടം പോലെ പന്തലിച്ചു വളരുന്ന ഇത്തരം സംരംഭങ്ങളില്‍ പങ്കു വഹിക്കാനാകുന്നില്ലെങ്കിലും നിഷേധ ഭാവം കാണിക്കാതിരിക്കാനുള്ള സുമനസ്സ് പോലും വലിയൊരു വിഭാഗത്തിനില്ല എന്നത് അത്യന്തം ഖേദകരം തന്നെ.
പ്രസിദ്ധമായ മുദ്രയുള്ള കുടയുടെ കഥ ഇവിടെ ഏറെ പ്രസക്തമാണ്. കാരണവന്മാരായി സൂക്ഷിച്ചു പോന്ന കുട. അതിന്റെ പല ഭാഗങ്ങളും പല ഘട്ടങ്ങളിലും പുതുക്കപ്പെട്ടിട്ടുണ്ട്. ശീലയും കമ്പിയും അലകും പിടിയും ഒക്കെ. മാറാത്തത് കുടയുടെ രൂപം മാത്രമാണ്. എന്നിട്ടും പറയുന്നു. ഇതു പഴയ മുദ്രയുള്ള കുട തന്നെയാണെന്ന്.
ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നില നില്‍പിന് സാംസ്‌കാരികമായ ഉയര്‍ച്ചയോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ വളര്‍ച്ചയും അനിവാര്യമാണ്. സാമ്പത്തികമായ അസന്തുലിതാവസ്ഥയെ ക്രമപ്പെടുത്തുന്നതില്‍ സകാത്ത് എന്ന നിര്‍ബന്ധ ദാനത്തിന് മഹത്തായ ഒരു പങ്കു വഹിക്കാന്‍ കഴിയും എന്നതും തര്‍ക്കമറ്റ കാര്യമാണ്. സമൂഹ ഘടനയില്‍ ഇഴചേര്‍ന്നൊഴുകാന്‍ പര്യാപ്തമായ നിര്‍ബന്ധ ദാനധര്‍മ്മങ്ങളെ വ്യവസ്ഥാപിതമായ രീതിയില്‍ നടത്താനുള്ള എളിയ ശ്രമങ്ങള്‍ പോലും നടക്കുന്നില്ല. മാത്രമല്ല അത്തരം കാല്‍വെപ്പുകളെ തകിടം മറിക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയും ഈ സമൂഹത്തിലുണ്ട്.
നിര്‍ബന്ധ ദാനം ഏറ്റവും അടുത്ത ബന്ധു ജനങ്ങള്‍ക്ക് നല്‍കുന്നതിലെ പ്രാധാന്യം മനസ്സിലാക്കവുന്നതേ ഉള്ളൂ. ഇതിനര്‍ഥം സംഘടിതമായി സമാഹരിക്കപ്പെട്ട് അര്‍ഹരായ ഗുണഭോക്താക്കളില്‍ വിതരണം ചെയ്യപ്പെടുന്ന രീതി അനഭിലഷണീയമാനെന്നാണോ? നമ്മുടെ സമൂഹത്തില്‍ ഒരു വലിയ വിഭാഗം ഇത്തരം ഊരാകുരുക്കില്‍ അകപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്.
സകാത്തും നമസ്‌കാരവും എന്ന കൂട്ടിയിണക്കപ്പെട്ട ശൈലിയിലാണ് വിശുദ്ധ വേദത്തിലെ തന്നെ പ്രയോഗം. ഇതില്‍ നമസ്‌കാരത്തെ നില നിര്‍ത്താനാവാശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിക്കുന്ന ജാഗ്രത. സകാത്തിന്റെ കാര്യത്തില്‍ കാണുന്നില്ല. എവിടെ തൊട്ട് തലോടിയാലും ശാന്തമായി നില്‍ക്കുന്ന പശുവിന്റെ അകിടില്‍ തൊട്ടാല്‍ കളിമാറും എന്ന പഴമൊഴിയെ അന്വര്‍ഥമാക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരം തന്നെയാണ്.
സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിലും ഇത്തരം ബാലിശമായ നിലപാടുകള്‍ സ്വികരിക്കപ്പെട്ടിരുന്നു. അതൊക്കെ പഴങ്കഥകളായി. ഇന്ന് യുവതികള്‍ക്ക് അനുയോജ്യരായ ഇണകളെ കിട്ടാത്തിടത്തോളം കാര്യങ്ങള്‍ പുരോഗമിച്ചു എന്ന് വേണമെങ്കില്‍ വിലയിരുത്താം. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അഭിരുചികളേയും ആത്യന്തികതകളേയും ആവേശത്തേയും അനാസ്ഥയേയും ഒരു വേള ജീര്‍ണ്ണാവസ്ഥയേയും ഒക്കെ വിവിധ കോണുകളിലൂടെ നോക്കിക്കാണുന്ന പഠനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം പഠനത്തില്‍ നിന്നുരുത്തിരിയുന്ന പരിഹാരമാര്‍ഗങ്ങള്‍ യഥോചിതം പരിഗണിക്കപ്പെടുന്നില്ല.
വിശ്വാസി സമൂഹത്തിന്റെ വര്‍ത്തമാനാവസ്ഥയെക്കുറിച്ച് ഒറ്റനോട്ടത്തില്‍ ഇങ്ങനെ വായിക്കാം. സമൂഹത്തിലെ കൗമാര യൗവനങ്ങള്‍ പള്ളികളിലും പള്ളിക്കൂടങ്ങളിലും നിറഞ്ഞു കവിയുന്നുണ്ട്. ഒരു തരം ഭ്രാന്തമായ ആവേശത്തിന് പള്ളിയും തങ്ങളുടെ ഭൗതിക താല്‍പര്യത്തിന് പള്ളിക്കൂടവും എന്നതത്രെ സത്യം. സാമാന്യ വത്കരിക്കുന്നതിലെ അഭംഗി ഒഴിവാക്കിയാല്‍ ഇതാണ് യാഥാര്‍ഥ്യം. പള്ളിക്കൂടത്തില്‍ രൂപം കൊള്ളുന്ന സാംസ്‌കാരിക ഘടനയില്‍ പള്ളിയില്‍ നിന്നുള്ള ആത്മീയാംശത്തെ ഉദ്ധീപിപ്പിച്ച് വിശാലമായ മാനത്തേയ്ക്ക് പറന്നുയരുന്ന ചിറകടി ശബ്ദം അധികമൊന്നും കേള്‍ക്കാനാകുന്നില്ല. മറിച്ച് പള്ളിയായാലും പള്ളിക്കൂടമായാലും പള്ളയുടെ പ്രശ്‌നത്തില്‍ ഒത്തൊരുമിച്ച് കൊത്തിപ്പറിക്കുന്നതിന്റെ ആര്‍ത്തിയുടെ ചിറകൊച്ച അസഹ്യമാം വിധം ഉയരുന്നുമുണ്ട്.
മുസ്‌ലിം സമൂഹത്തെ ഏകദേശം നാലായി തിരിക്കാമെന്നു തോന്നുന്നു. ഒന്നാമത്തെ വിഭാഗം. ജാതിപേരു പോലെ ഈ സമൂഹ ഘടനയില്‍ ഉള്ളവരായിരിക്കാം. ആശയ വൈവിധ്യങ്ങളാലും വൈരുധ്യങ്ങളാലും കലുഷിതമായ ഒരു സമൂഹത്തോട് കടുത്ത അതൃപ്തിയുള്ളവര്‍. നിസ്സാര കാര്യങ്ങളെ ചൊല്ലി പരസ്പരം പോരടിക്കുന്നവരോട് അവജ്ഞയുള്ളവര്‍. ഇവരെക്കാള്‍ എത്രയോ ഭേദമാണ് ”മത ബോധമില്ലാത്തവര്‍” എന്നാക്ഷേപിക്കപ്പെടുന്നവരാണെങ്കിലും നമ്മള്‍ എന്നതായിരിക്കണം ഇവരുടെ മനോഗതം.
രണ്ടാമത്തെ വിഭാഗം. മത ചിഹ്നങ്ങളായി വിശ്വസിച്ചു പോരുന്ന എല്ലാം അതേപടി പ്രത്യക്ഷത്തില്‍ നെഞ്ചേറ്റുന്നവരല്ലെങ്കിലും. അതിലെ നെല്ലു പതിരും നോക്കാതെ മനസാ വാചാ അംഗീകരിക്കുന്നവരാണ്. ഒപ്പം വിവിധ രാഷ്ട്രീയ ചേരികളിലും വിശിഷ്യാ സാമുദായിക രാഷ്ട്രീയത്തില്‍ ഇടം പിടിച്ചവരുമാണ്. ഇതില്‍ തന്നെ ഒരു ഉപ വിഭാഗം രാഷ്ട്രീയമില്ല എന്ന രാഷ്ട്രീയം നല്ല വണ്ണം പയറ്റുന്നവരുമാണ്.
മൂന്നാംത്തെ വിഭാഗം. ജീവിതത്തില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ തങ്ങളാണെന്ന തലക്കനം കൊണ്ട് തല കുനിഞ്ഞു പോയവരാണ്. ഇതില്‍ തന്നെ എണ്ണിയാലൊടുങ്ങാത്ത ഉപവിഭാഗങ്ങളേയും കാണാം. മാത്രമല്ല ഇവരില്‍ ഓരോരുത്തരും ഒരോ പ്രസ്ഥാനത്തെ പേറുന്നവരുമാണ്. താന്‍ ചിന്തിക്കുന്നതു പോലെ ചിന്തിക്കാത്തവരോട് കടുത്ത അമര്‍ഷവും പുഛവും വെച്ചു പുലര്‍ത്തുന്നവരുമാണ്. രാഷ്ട്രീയമെന്നോ അരാഷ്ട്രീയമെന്നോ വിവക്ഷിക്കാനാകാത്ത വില കുറഞ്ഞ രാഷ്ട്രീയമാണ് ഇക്കൂട്ടരില്‍ നിര്‍ലീനമായിരിക്കുന്നത്.
നാലാമത്തെ വിഭാഗം. കൃത്യമായ കാഴ്ചപ്പാടുള്ളവരാണ്. എന്നാല്‍ ന്യൂനാല്‍ ന്യൂനപക്ഷം. ആദര്‍ശ പ്രബുദ്ധതയുള്ള വിശാല വീക്ഷണമുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍. പ്രായോഗികതയ്ക്ക് ഉചിതമായ ഇടം നല്‍കുന്നവര്‍. മറ്റു സംഘങ്ങളെ അപേക്ഷിച്ച് അംഗബലം കുറവാണെങ്കിലും നാളെയുടെ പ്രതീകങ്ങളും പ്രതീക്ഷകളുമാണവര്‍.