Current Date

Search
Close this search box.
Search
Close this search box.

ദളിതുകളെ ഇങ്ങിനെ പരിഗണിച്ചാല്‍ മതിയോ

Dalith.jpg

പൊതുവെ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണി എന്നുപറഞ്ഞതുപോലെയാണ് പുതിയ ദളിത് വിഷയം.  

‘പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ള കേസുകളില്‍ ‘ഉടനടി     അറസ്റ്റ്’ എന്ന നിബന്ധന ബാധകമല്ല. പ്രഥമദൃഷ്ട്യാ കേസൊന്നും ഇല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. അതിക്രമം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റവിചാരണ   ചെയ്യണമെങ്കില്‍, നിയമന അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണം. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ല പൊലീസ് സൂപ്രണ്ടിെന്റ അനുമതിയോടെ വേണം അറസ്റ്റ്. മജിസ്‌ട്രേറ്റ് രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ മാത്രമേ അവരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉത്തരവ് നല്‍കാവൂ.  നിയമത്തില്‍ വെള്ളം ചേര്‍ക്കുകയല്ല, ദുരുപയോഗം തടയുകയാണ് ഉത്തരവിന്റെ ലക്ഷ്യം’

ഈ നിയമമെല്ലാം നില നിന്നിരുന്ന കാലത്തു ഉത്തരേന്ത്യയില്‍ ദലിതുകള്‍ എങ്ങിനെ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു എന്നത് നാം കണ്ടതാണ്. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും മനുഷ്യരായി കാണാന്‍ കഴിയാത്ത സവര്‍ണ ബോധമാണ് പലപ്പോഴും നാം സാക്ഷിയായത്. ദളിത് പീഡനത്തിന്റെ പേരില്‍ കേസെടുക്കുന്നതും നിയമ നടപടിയിലേക്കു പോകുന്നതും വളരെ അപൂര്‍വം മാത്രം. അവിടെയാണ് കേസെടുക്കാനും പ്രതി ചേര്‍ക്കാനും പുതിയ തീരുമാനം കോടതി കൈക്കൊണ്ടത്.  നേരത്തെ പറഞ്ഞ ഗര്‍ഭിണിയുടെ അവസ്ഥയില്‍ ജീവിക്കുന്ന സമൂഹങ്ങള്‍ക്ക് കോടതിയുടെ ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ആശങ്ക വര്‍ദ്ധിപ്പിക്കും. അവരുടെ ആശങ്കയുടെ പ്രതിഫലനമാണ് ഉത്തരേന്ത്യന്‍ തെരുവുകളില്‍ നാം കാണുന്നതും. അക്രമം നടത്തിയാണ് നിയമം നിര്‍മിക്കേണ്ടത് എന്ന അഭിപ്രായം ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യം കയ്യൂക്കിലൂടെ നടപ്പാക്കേണ്ട ഒന്നല്ല. പക്ഷെ പൊതുവേ സുരക്ഷിതത്വം നഷ്ടമായ ഒരു ജനതയ്ക്ക് ഏത് അനക്കവും ഭയമുണ്ടാക്കും.

ജനതയുടെ സുരക്ഷിതത്വ ബോധമാണ് സര്‍ക്കാരുകളുടെ ആദ്യ കടമ. ഏതു സമയത്തും അക്രമിക്കപ്പെടും എന്ന മാനസിക അവസ്ഥയില്‍ കഴിയേണ്ട ജനതയായി ദളിതുകള്‍ മാറി എന്നത് ജനാധിപത്യ ഇന്ത്യക്കു നാണക്കേടാണ്. സ്വാതന്ത്രത്തിന്റെ ഏഴു പതിറ്റാണ്ടിനു ശേഷവും മനുഷ്യന്‍ മൃഗത്തിനെക്കാളും താഴെയാണ് എന്ന് വരുമ്പോള്‍ നമ്മുടെ സാമൂഹിക പുരോഗതി ഒരിക്കല്‍ കൂടി നാം വിലയിരുത്തണം. ഉദ്യോഗസ്ഥരെ അധ്യായമായി പീഡിപ്പിക്കാന്‍ കാരണമാകുന്ന നിയമങ്ങള്‍ ഭേദഗതി ആവശ്യമാണ്. അതെ സമയം നമ്മുടെ അനുഭവം പ്രതികളായവരെ സംരക്ഷിക്കാന്‍ കോടതിയുടെ പുതിയ ഇടപെടല്‍ കാരണമാകും എന്നത് കൂടിയാണ്.

ദളിതുകളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും വിശ്വാസ്യത നേടിയെടുക്കാന്‍ നമ്മുടെ ഭരണ നീതിന്യായ വിഭാഗങ്ങള്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമാണ് ജനാധിപത്യം എന്ന വാക്ക് അന്വര്‍ഥമാകൂ.  ഉദോഗസ്ഥ നീതിന്യായ മേഖലയില്‍ ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാധിനിത്യം പലയിടത്തും പൂജ്യമാണ് അല്ലങ്കില്‍ നാമമാത്രം. ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണ പ്രാധിനിത്യം ലഭിക്കാത്ത കാലത്തോളം അവരുടെ നിരാശയും ആശങ്കയും തുടര്‍ന്ന് കൊണ്ടിരിക്കും.

 

Related Articles