അമവി ഖിലാഫത്തിലെ ശ്രദ്ധേയനായ ഭരണാധികാരിയായിരുന്നു ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. (എ.ഡി 682-720) ക്രിസ്താംബ്ദം 717 മുതല്‍ 720 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഇസ്‌ലാമിക ഖിലാഫത്തിനെ പൂര്‍വ്വപ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മഹത്തായ ഇസ്‌ലാമിക വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ജനങ്ങളുടെയും മറ്റു നേതാക്കളുടെയുമെല്ലാം മേല്‍നോട്ടക്കാരനായിരുന്നു. അദ്ദേഹം ഖിലാഫത്തിന്റെ ഭവനത്തിലായിരുന്നപ്പോഴും സഹിഷ്ണുതയുടെ വിത്തുകള്‍ മനസ്സു മുഴുവന്‍ നിറച്ചിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ പദവികള്‍ ഉയര്‍ത്തപ്പെടുകയും വിനയവും നൈര്‍മല്യവും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
അദ്ദേഹം നേതൃത്വത്തിലെത്തിയതിന് ശേഷവും അതിന് മുമ്പും പുണ്യത്തിലും നന്മയിലും വ്യാപൃതനായിരുന്നു. അനസ് ബിന്‍ മാലിക് പറയുന്നു. ‘ഞാന്‍ പ്രവാചകന്റെ പിന്നില്‍ നിന്ന് നിന്ന് നമസ്‌കരിച്ചിരുന്നതിന് സദൃശ്യമായി് എനിക്ക് അനുഭവപ്പെട്ടത് ഈ യൂവാവിന്റെ പിന്നിലെ നമസ്‌കാരമായിരുന്നു’
സമൂഹത്തിന്റെ ഖിലാഫത്ത് ഏറ്റെടുക്കണമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. വളരെ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു അത്. അതിനാല്‍ അതേറ്റെടുക്കുന്നതില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. പിന്നെ അദ്ദേഹം അതിലുറച്ചു നില്‍ക്കുകയും പ്രയാസങ്ങളിലകപ്പെടാതിരിക്കാന്‍ അല്ലാഹുവിനോട് സഹായമര്‍ഥിക്കുകയും ചെയ്തു.
അദ്ദേഹം നീതിമാനായ ഭരണാധികാരിയായിരുന്നുവെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപ്പിച്ചിരിക്കുന്നു. അതോടൊപ്പം അദ്ദേഹം സന്മാര്‍ഗികളായ നേതാക്കളിലും സച്ചരിത ഭരണാധികാരികളിലുമൊരാളായിരുന്നു. ഇസ്‌ലാമിക പണ്ഡിതവൃത്തം അദ്ദേഹത്തെ കാലഘട്ടത്തിന്റെ നവോത്ഥ നായകനായി (മുജദ്ദിദ്) അനുസ്മരിക്കുന്നു. ‘നിശ്ചയം, ദീനിന്റെ സമുദ്ധാരണത്തിനായി അല്ലാഹു ഈ സമുദായത്തില്‍ എല്ലാ നൂറ്റാണ്ടിന്റെയും പ്രസക്തമായ സന്ദര്‍ഭത്തില്‍ ഒരാളെ നിയോഗിക്കും’ എന്ന പ്രവാചക വചനത്തെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും അന്വര്‍ഥമാക്കുന്നു.
അദ്ദേഹം വിരക്തിയുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ചരിത്രവുമെല്ലാം തന്നെ പൊതുജനത്തിനും ഭരണാധികരികള്‍ക്കും ഗവര്‍ണര്‍മാര്‍ക്കും പ്രമാണമായിരുന്നു. മാഞ്ഞുപോയ സുന്നത്തിനെ അദ്ദേഹം സജീവമാക്കി. ജനങ്ങളുടെ പരാതികള്‍ ദൂരീകരിച്ചു. അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രയാസമുണ്ടാക്കാത്ത തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു.
അദ്ദേഹത്തിന്റെ കുടുബക്കാരും ആശ്രിതരുമായവരില്‍ നിന്നായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. തന്റെ സഹധര്‍മ്മിണിയുമായി നല്ല നിലയില്‍ വര്‍ത്തിച്ചു. അയല്‍ക്കാരോടും നല്ലനിലയില്‍ പെരുമാറി. ഖലീഫയായതിന് ശേഷം അദ്ദേഹം ഭരണകാര്യത്തില്‍ തന്നെ വ്യാപൃതനായി.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ ഇപ്രകാരം പറഞ്ഞു:
‘ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അദ്ദേഹമപ്പോള്‍ നമസ്‌കാര വിരിപ്പില്‍ തന്നെ ഇരിക്കുകയായിരുന്നു. കവിളില്‍ കൈ വെച്ചാണിരിക്കുന്നത്. കണ്ണുനീര്‍ കവിള്‍തടങ്ങളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്ത് പറ്റി?
എന്ത് ചെയ്യും ഫാത്തിമ! ഈ സമുദായത്തിന്റെ മൊത്തം ഉത്തരവാദിത്തമല്ലേ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശന്നുവലയുന്ന ദരിദ്രര്‍, വേദനിക്കുന്ന രോഗികള്‍, ബന്ധം അറ്റുപോയ അനാഥര്‍, അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിതര്‍, ഒറ്റപ്പെട്ടുപോയ വിധവകള്‍, അടിമകള്‍, വയോവൃദ്ധര്‍, അന്യദേശക്കാര്‍, ആവശ്യങ്ങളൊരുപാട് ഉണ്ടായിരിക്കെ പണം തികയാതെ വരുന്നവര്‍ എന്നിങ്ങനെയുള്ളവരെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. നിശ്ചയം ഇവരെല്ലാം അന്ത്യാനാളില്‍ ഹജരാക്കപ്പെടുകയും അവരെ കുറിച്ച് എന്നോട് ചോദിക്കപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും എന്റെ അവസ്ഥ. എനിക്കെതിരെ അല്ലാഹുവിന്റെ ദൂതര്‍ ഇവരുടെ കാര്യത്തില്‍ സാക്ഷിയായാല്‍ എനിക്ക് യാതൊരു ന്യായവും ബോധ്യപ്പെടുത്താനാവില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇക്കാര്യമോര്‍ത്താണ് ഞാന്‍ കരഞ്ഞത്.’
രാജ്യത്തിന്റെ സമ്പത്ത് നീതി പൂര്‍വ്വം വിഭജിച്ചു. ഒരോഹരിയും തന്റെ കൂട്ടക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ മാത്രമായി നല്‍കിയില്ല. സ്വന്തം തൃപ്തിക്ക് വേണ്ടിയോ സ്വച്ഛാനുസാരമോ ആര്‍ക്കും ഒന്നും കൊടുത്തില്ല. ആസ്ഥാന കവികളെയും ഉപചാരവൃന്ദത്തെയും പിരിച്ചുവിട്ടു. കാരണം അവര്‍ക്ക് മേല്‍ ചെലവഴിക്കപ്പെട്ടിരുന്നത് പൊതുഖജനാവില്‍ പെട്ട പണമായിരുന്നു.
ഉമറിന്റെ വാതില്‍ക്കല്‍ വരേണ്ട ഒരു ആവശ്യക്കാരനുമില്ല. അവരുടെ അവകാശങ്ങള്‍ അവരുടെ നാട്ടിലും അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കും.
‘തീര്‍ച്ചയായും ഉമര്‍ ജനതയെ സമ്പന്നരാക്കിയിരിക്കുന്നു’. തന്റെ ദാനധര്‍മ്മം വിതരണം ചെയ്യാന്‍ സമൂഹത്തിലിറങ്ങിയ ധനികന്‍ അര്‍ഹരായി ആരെയും കാണാതായപ്പോള്‍ പറഞ്ഞതാണിത്. ഒടുവില്‍ അവ ദാനം ചെയ്യാന്‍ അദ്ദേഹം ആഫ്രിക്കയിലേക്ക് യാത്രയായത്രെ.
യാചനയില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാനാവശ്യമായ ഓഹരി അവര്‍ക്ക് നല്‍കി. ദീനീ വിജ്ഞാനമാര്‍ജ്ജിക്കാന്‍ ഒഴിഞ്ഞിരിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കി. ഖുര്‍ആന്‍ പണ്ഡിതരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം കത്തയച്ചു. നമസ്‌കാരവേളയില്‍ മറ്റുള്ള ഇടപാടുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. സത്യം വ്യക്തമാവാതെ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തടവിലിടരുതെന്ന് കല്‍പന പുറപ്പെടുവിച്ചു.
അദ്ദേഹം പറഞ്ഞു: ‘വ്യക്തമായ തെളിവനുസരിച്ചോ, ജനങ്ങള്‍ക്കിടയിലുള്ള സമ്പ്രദായമനുസരിച്ചോ അവരെ കൈകാര്യം ചെയ്യുക. സത്യം അവരെ സംസ്‌കരിച്ചില്ലെങ്കില്‍ പിന്നെ അല്ലാഹു അവരെ സംസ്‌കരിക്കുകയില്ല.’
‘ചിലര്‍ക്ക് അദ്ദേഹം എഴുതി. അനന്തമായി ഉറക്കമൊഴിക്കുന്ന നരകവാസികളെ താങ്കള്‍ സൂക്ഷിക്കുക. അല്ലാഹുമായുള്ള സാമീപ്യത്തില്‍ നിന്ന് പിരിയുന്നത് സൂക്ഷിക്കുക. അങ്ങനെ സംഭവിച്ചാല്‍ എല്ലാ പ്രതീക്ഷകളും അറ്റുപോവും.’
ഇത് വായിച്ച ഒരു ഗവര്‍ണര്‍ തന്റെ സ്ഥാനം രാജിവെച്ച് ഖലീഫയുടെ അടുത്ത് വന്നു. ‘എന്താണ് വന്നത്’ എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘താങ്കളുടെ കത്ത് എന്റെ ഹൃദയത്തെ മാറ്റിയിരിക്കുന്നു. അല്ലാഹുവാണ, ഞാനിനി ഗവര്‍ണര്‍ സ്ഥാനം ഏറ്റടുക്കുകയില്ല’.
വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിശ്ചയം ഈ ഉമര്‍ നിന്റെ കാരുണ്യത്തിന് അര്‍ഹതയുവനല്ല. പക്ഷെ ഉമറിന് കൂടി നല്‍കാന്‍ മാത്രം വിശാലമായതാണല്ലോ നിന്റെ കാരുണ്യം.’
അദ്ദേഹത്തിന്റെ പത്‌നി പറയാറുണ്ടായിരുന്നു. ‘അദ്ദേഹത്തേക്കാള്‍ നമസ്‌കാരവും നോമ്പും നിര്‍വ്വഹിക്കുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവിനോടുള്ള ബന്ധത്തില്‍ അത്രത്തോളം വ്യത്യസ്തനായി നില്‍ക്കുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഇശാഅ് നമസ്‌കരിക്കുകയും പിന്നെ ഇരുന്ന് കണ്ണുനിറയെ വരെ കരയുകയും ചെയ്യുമായിരുന്നു.’
അവര്‍ തുടരുന്നു. ‘എന്റെ അടുത്ത് വിരിപ്പില്‍ വന്നാല്‍ അദ്ദേഹം പരലോകത്തെ കുറിച്ച് ചിന്താമഗ്നനാകുകയും കരയുകയും ചെയ്യാറുണ്ടായിരുന്നു.’ അദ്ദേഹം ഇടക്കിടെ ഇപ്രകാരം പറയാറുണ്ടായിരുന്നു ‘നമുക്കും ഖിലാഫത്തിനുമിടയില്‍ ചക്രവാളങ്ങള്‍ക്കിടയിലെ അകലമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ. അത് ഏറ്റെടുത്തതിന് ശേഷം സന്തോഷമെന്തെന്ന് നാം അറിഞ്ഞിട്ടില്ല.’
ജ്ഞാനികളും ഗവേഷകരെയുമെല്ലാം അദ്ദേഹം വിളിച്ചു ചേര്‍ക്കുകയും അവരോട് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇതാവട്ടെ വര്‍ഷത്തിലോ മാസത്തിലോ ആഴ്ചയിലോ ഒന്നുമായിരുന്നില്ല, എല്ലാ രാത്രിയും. മരണത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമെല്ലാം ഓര്‍ക്കുമായിരുന്നു.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് നീതി വ്യാപകമാവുകയും ജനങ്ങളില്‍ സുരക്ഷിതത്വബോധം വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ക്ക് അതിന്റെ അനുഗ്രഹഫലം ലഭിക്കുകയും ചെയ്തു.
ഇബ്‌നു സഅ്ദ് ഉദ്ധരിക്കുന്നു. ഒരു ആട്ടിടയന്‍ പറയുകയുണ്ടായി: ‘ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണകാലത്ത് ഞങ്ങള്‍ അന്തസ്സോടെ ആടിനെ മേച്ചു നടന്നിരുന്നു.’
ഇസ്‌ലാമിക ഖിലാഫത്തില്‍ സുപ്രധാനമായ സ്ഥാനമായിരുന്നു രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ സച്ചരിത ഭരണത്തിന് ശേഷം ഖിലാഫത്തിന്‍ രാജവാഴ്ചയുടെ കരിനിഴല്‍ വീണ ഘട്ടത്തിലാണ് ഇസ്‌ലാമിക ഖിലാഫത്തിന്റെ യഥാര്‍ഥ പ്രൗഢിയിലേക്ക് കൊണ്ടെത്തിക്കുന്നത്.
ഹിജ്‌റ 101-ല്‍ (ക്രിസ്താബ്ദം 720) ല്‍ 39-ാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. രണ്ട് വര്‍ഷവും അഞ്ച് മാസവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉമര്‍(റ)വിന്റെ വംശപരമ്പരയില്‍ തന്നെയായിരുന്നു അദ്ദേഹവും. ഉമര്‍ ബിന്‍ ഖത്താബിന്റെ മകനായ ആസിമിന്റെ പൗത്രനാണ് ഇദ്ദേഹം. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഹസനുല്‍ ബസ്വരി പറഞ്ഞു: ജനങ്ങളില്‍ ശ്രേഷ്ഠന്‍ അന്തരിച്ചു. ഇമാം ദഹബി പറയുന്നു. ഉമറിന്റെ രക്തസാക്ഷിത്വം ഉള്‍ക്കൊള്ളുവന്‍ മാത്രം എന്റെ ഹൃദയം വിശാലമാണ്. കാരണം, അദ്ദേഹം സ്വര്‍ഗസ്ഥനാണ്’
വിവ. സുഹൈറലി തിരുവിഴാംകുന്ന്