Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ബാഗിലെ ധീര വനിതകള്‍

‘നിങ്ങളാണ് വീടകങ്ങളിലെ രാജകുമാരികള്‍
വിജനഭൂമികളില്‍ നിങ്ങള്‍ സന്തോഷവതികളാണ്
നിങ്ങളിലുള്ള വിശ്വാസം സമാധാനമാണ്
അല്ലയോ ഉമ്മമാരെ,സഹോദരിമാരെ,മക്കളെ നിങ്ങള്‍ ലോകത്തിന്റെ അനുഗ്രഹമാണ്’

1905ല്‍ എന്റെ പൂര്‍വികനായ മൗലാന അല്‍ത്വാഫ് ഹുസൈന്‍ ഹാലി സ്ത്രീകള്‍ക്കുള്ള ആദരാഞ്ജലിയായി എഴുതിയ കവിതയാണിത്. ഇന്നു രാത്രി ഈ കവിതകള്‍ യാഥാര്‍ത്ഥ്യമാകുന്നത് ഞാന്‍ ഷഹീന്‍ബാഗില്‍ കണ്ടു. കനത്ത തണുപ്പിനെ വകവെച്ച് രണ്ടായിരത്തിലധികം സ്ത്രീകളാണ് ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നത്. സമരം ഏഴാമത്തെ ദിവസം പൂര്‍ത്തിയാകുമ്പോഴും പുരുഷന്മാരും വൃദ്ധരുമടങ്ങിയ വലിയ ജനക്കൂട്ടമാണ് സമരത്തിന് ചുറ്റുമുള്ളത്.

സ്റ്റേജില്‍ നിന്നും ജനക്കൂട്ടത്തിലേക്ക് നോക്കുമ്പോള്‍ വേദിയിലും സദസ്സിലും ഒരു പോലെ വെട്ടം തിളങ്ങുകയാണ്. ഗാന്ധിജി,അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും എന്‍.ആര്‍.സി,സി.എ.എ എന്നിവ തള്ളണമെന്ന ബോര്‍ഡുകളുമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി മുസ്ലിം സ്ത്രീകളുമൊത്ത് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഞാന്‍ ഇതുവരെ ഇത്തരത്തിലുള്ള പ്രതിഷേധം കണ്ടിട്ടില്ല. ഭയമില്ലാതെ,ധൈര്യത്തോടെ സംസാരിക്കുന്ന പുതുതലമുറയിലെ മുസ്ലിം സ്ത്രീകളെയാണ് ഞാന്‍ അവിടെ കണ്ടത്. ‘ഞങ്ങള്‍ ഇവിടെ ജനിച്ചു, ഇവിടെയാണ് ഞങ്ങള്‍ മരിക്കുക. മോഡിയെയോ അമിത് ഷായെയോ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നമ്മുടെ ജനതയുടെ ഏറ്റവും പവിത്രമായ നിയമം ലംഘിക്കാന്‍ അവര്‍ ആരാണ്?’ തിളക്കമുള്ള മുഖങ്ങള്‍ ഉറക്കെ ചോദിക്കുന്നു.

അവരില്‍ ഭൂരിഭാഗത്തിനും ഇത് അവരുടെ ജീവിതത്തിലെ ആദ്യത്തെ പ്രതിഷേധമായിരുന്നു. യാതൊരു ആശങ്കയുമായില്ലാതെയാണ് അവര്‍ വീടുകളില്‍ നിന്നും സമരത്തിനെത്തുന്നത്. നിങ്ങളുടെ ഗൃഹഭരണം ഉപേക്ഷിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്. ?ചോദ്യത്തിന് അവര്‍ നല്‍കിയ ഉത്തരം എന്നെ ഞെട്ടിച്ചു. ‘എന്റെ മകള്‍ എന്നോട് ചോദിച്ചു,’ അമ്മ, ഇന്ന് അവര്‍ ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. നാളെ അവര്‍ എന്റെ സ്‌കൂളില്‍ കടന്ന് ഞങ്ങളെ മര്‍ദിച്ചാലോ ?. ഇന്ന് ഡിസംബര്‍ 22ന് ഞാന്‍ എന്റെ വീട്ടിലെ സുഖസൗകര്യത്തിലിരുന്ന് ഇത് എഴുതുമ്പോള്‍ ഈ വര്‍ഷത്തിലെ ചെറിയ കഠിനമായ രാത്രി മാത്രമാണിത്.

മുദ്രാവാക്യങ്ങളില്‍ മറ്റു അജണ്ടകളില്ലാതെ ദൃഢനിശ്ചയത്തോടെ അവര്‍ സമര രംഗത്തിരിക്കുന്നത് എനിക്ക് കാണാം. ഈ പ്രക്ഷോഭത്തെ ഒരു ഹിന്ദു-മുസ്ലിം പ്രശ്‌നമായി മാറ്റരുതെന്ന് അവര്‍ക്ക് ഒരുപോലെ ദൃഢനിശ്ചയമുണ്ട്. യു.പിയിലെ പൊലിസ് നടപടികളും യുവാക്കളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഈ സംഭവത്തില്‍ ആസന്നമായ അപകടത്തെക്കുറിച്ച് ഇവര്‍ പൂര്‍ണ ബോധവാന്മാരാണ്. ഡല്‍ഹിയില്‍ ആശുപത്രികളില്‍ തലക്ക് ഗുരുതര പരുക്കേറ്റ യുവാക്കള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ് എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ആശുപത്രി അധികൃതര്‍ പൊലിസുമായി ഒത്തുചേര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.

ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങിയ സമരമാണിത്. എല്ലാ മതവിശ്വാസികളും തുല്യപങ്കാളികളായ ഒരു മതേതര പോരാട്ടമാണിത്. സാധാരണ മുസ്ലിം സ്ത്രീകളെ മുത്വലാഖിന്റെ പേരും പറഞ്ഞ് വോട്ട് ബാങ്കായി ആണ് ഉപയോഗിക്കാറുള്ളത്. മുസ്ലിം പുരുഷന്മാരെ മാത്രം കൂട്ടുപിടിച്ചല്ല, മറിച്ച് എല്ലാ മതവിഭാഗങ്ങളിലെയും പുരുഷന്മാരും നിലകൊള്ളുന്ന വ്യത്യസ്തമായ ഒരു സമരമാണിത്. ഭരണഘടനയെ വളച്ചൊടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഈ ദുഷിച്ച ഗെയിമില്‍ തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. ഇത് അവരുടെ ആരാധാനക്കുള്ള,ഉപജീവനത്തിനുള്ള,ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്.

ചില പോസ്റ്ററുകളില്‍ ഞാന്‍ ഹിറ്റ്‌ലറുടെ ചിത്രം കണ്ടു. ആറ് ദശലക്ഷം ജൂതരെ കൂട്ടക്കൊല ചെയ്ത് മറ്റുള്ളവരെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലും അയച്ച ഹിറ്റലര്‍ 37.3 ശതമാനം ജര്‍മ്മന്‍ വോട്ടര്‍മാരുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയിരുന്നത്. ഇന്ത്യയിലെ മുസ്ലിംകള്‍ക്കു വേണ്ടി അവര്‍ എന്താണ് ഒരുക്കുന്നതെന്നാണ് അസമില്‍ ഒരുങ്ങുന്ന തടങ്കല്‍പാളയങ്ങളുടെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍,ബാബരി വിധി,അസം എന്‍.ആര്‍.സി എന്നിവയെല്ലാം മുസ്ലിംകളെ ഉന്മൂലനം ചെയ്യാനുള്ള അജണ്ടയില്‍ മുന്നിട്ടുനിലല്‍ക്കുന്നു.

അവലംബം:thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles