Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് തീര്‍ഥാടക സേവനത്തിന്റെ മാധുര്യം

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും അതീവ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവവുമായിരിക്കും. ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനും സേവനപാതയില്‍ ആത്മസായൂജ്യം ലഭിക്കുവാനും കിട്ടുന്ന അസുലഭ നിമിഷങ്ങള്‍ തീര്‍ഥാടന സേവനത്തിന്റെല നേര്‍കാഴ്ചകളായിരിക്കും നമുക്ക് പ്രധാനം ചെയ്യുന്നത്. ഹജ്ജ് വേളയില്‍ പുണ്യനഗരികളില്‍ എത്തുന്ന ഹാജിമാര്‍ക്ക് മനുഷ്യ സാധ്യമായ സേവനങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് എന്തു മാത്രം സംതൃപ്തിയും മധുരതരവുമായിരിക്കുമെന്ന് പറയേണ്ടതില്ല. അല്ലാഹു വിന്റെ അനുഗ്രഹത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹം സാക്ഷാത്കരിക്കപ്പെട്ടത് ഈ വര്‍ഷത്തെ ഹജ്ജ് വേളയിലാണ്.

നീണ്ട വര്‍ഷങ്ങള്‍ തീര്‍ഥാടക സേവന പരിചയ സമ്പത്തുള്ള സൗദിയിലെ ‘തനിമ കെ.ആര്‍.ഡബ്ല്യു’ വളണ്ടിയര്‍ വിങ്ങിലെ ഒരംഗമായാണ് ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നഗരിയില്‍ ഞാനും സേവനത്തിനെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഹജ്ജ് നിര്‍വഹിക്കാനെത്തിയപ്പോള്‍ കാരുണ്യത്തിന്റെ ഒരായിരം കൈകള്‍ നീട്ടിപിടിക്കുന്ന തീര്‍ഥാടക സേവനത്തിന്റെ തണലും തലോടലും കൊണ്ട് മാനവിക സേവനം കാഴ്ച വെച്ചിരുന്ന പ്രവാസികള്‍ മനസ്സില്‍ വല്ലാതെ സ്വാധീനിച്ചിരുന്നു. കൈ മെയ് മറന്ന് നിസ്സീമമായ പരസ്‌നേഹത്തിന്റെത ഉദാത്തമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന വളണ്ടിയര്‍മാര്‍ മാതൃകാ പരമായ ത്യാഗപരിശ്രമങ്ങളാണ് ഓരോ ഹജ്ജ് നാളിലും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനം വ്യക്തിത്വ വികസനത്തിനുള്ള പരിശീലനം കൂടിയാണ്. ഹജ്ജ് സേവനത്തിനിറങ്ങുന്ന ഓരോരുത്തരുടെയും സേവനത്തിന് ഹാജിമാരുടെ പ്രാര്‍ത്ഥനകളില്‍ ഇടം പിടിക്കുക കൂടി ചെയ്യുമ്പോള്‍ ഹൃദയ ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാന്‍ നമുക്ക് കഴിയില്ല.

കേരളത്തില്‍ നിന്നുള്ള മലയാളി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം ആരുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ വിവിധ പേരുകളില്‍ പ്രത്യേകം വളണ്ടിയര്‍ ജാക്കറ്റുകളണിഞ്ഞ് മക്കയില്‍ വളണ്ടിയര്‍ സേവനം നടത്തുന്നതില്‍ മത്സരിച്ചു മുന്നേറി കൊണ്ടിരിക്കുകയായിരുന്നു. സേവനരംഗത്ത് അപൂര്‍വമായി കാണാന്‍ കഴിയുന്ന ഈ ആരോഗ്യകരമായ മത്സരം ഏറെ പ്രോത്സാഹിപ്പിക്കേണ്ടതുതന്നെയാണ്. ആവശ്യമില്ലാത്ത കാര്യത്തില്‍ പ്രത്യേകിച്ചു മലയാളി മുസ്‌ലിംകള്‍ കാണിക്കുന്ന മത്സരവും വാശിയും നാട്ടിലും മറുനാട്ടിലും ഒഴിവാക്കി സേവന രംഗത്തേക്ക് തിരിച്ചാല്‍ എത്ര നന്നായിരുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. വിവിധ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള ഹജ്ജ് വെല്‍ഫയര്‍ ഫോറം, കെ.ആര്‍.ഡബ്ല്യൂ തനിമ, കെ.എം.സി.സി, ഇന്ത്യന്‍ ഫ്രറ്റെണിറ്റി ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.കെ.ഐ.സി, ഒ.ഐ.സി.സി, ഐ.എം.സി.സി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വളണ്ടിയര്‍ ഗ്രൂപ്പുകളുടെ മഹിതമായ സേവനം ഏറെ വിലമതിക്കുന്നതായിരുന്നു. ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മക്കയില്‍ സേവനസന്നദ്ധരായിരുന്നു എന്ന് കൂടി നാം അറിയുമ്പോള്‍ കൂടുതല്‍ സന്തോഷം നമുക്കനുഭവപ്പെടുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ അറഫയിലും മിനായിലും വഴിതെറ്റി പോകുന്ന ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കുക, ഹാജിമാര്‍ക്ക് വേണ്ട വെള്ളം ഭക്ഷണം എന്നിവ എത്തിച്ച് കൊടുക്കുക, ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക മറ്റുകാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹകരണവും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സേവന നിരതരായി എവിടെയും ഓടി നടക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉത്കൃഷ്ടമായ കര്‍മം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എന്ന് നാം അറിയുക.

ഹജ്ജ് ദിവസങ്ങളില്‍ ഇരുപതും അതിലധികവും കിലോ മീറ്റര്‍ ദൂരം കാല്‍ നടയായി യാത്ര ചെയ്തായിരുന്നു വളണ്ടിയര്‍മാരിലധികപേരും ഹജ്ജുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ എത്തിപ്പെട്ടിരുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ പ്രായമായ ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കാന്‍ വളണ്ടിയര്‍മാര്‍ നടത്തിയ സേവനം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. ദേശവും, ഭാഷയും, വേഷവും മറന്ന് പ്രയാസപ്പെടുന്നവര്‍ക്ക് സമാശ്വാസം നല്കാന്‍ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിക്കാന്‍ വിശേഷിച്ച് മലയാളികള്‍ കാണിക്കുന്ന ത്യാഗ സന്നദ്ധതക്ക് മറ്റൊരു മാതൃക നമുക്ക് കാണാന്‍ കഴിയില്ല. ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റയില്‍വേ സ്‌റ്റെഷനിലും മറ്റും സേവന സന്നദ്ധരായി രംഗത്തു ണ്ടായിരുന്ന വളണ്ടിയര്‍മാര്‍ പകര്‍ന്ന് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കുന്നതാണ്. രോഗികളും വൃദ്ധരുമായ ഹാജിമാരെ വീല്‍ചെയറുകളിലും വാഹനത്തിലും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ നടത്തുന്ന പരിശ്രമം കാണു മ്പോള്‍നമ്മുടെ കണ്ണുകള്‍ ഈറനണിയും. ഹജ്ജ് ദിവസങ്ങളില്‍ വഴിതെറ്റി പോകുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കാന്‍ മിനായില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളടങ്ങിയ ‘മാപ്പ് റീഡിങ്ങ്’ നന്നായി പഠന വിധേയമാക്കിയാണ് വളണ്ടിയര്‍മാര്‍ അവരുടെ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പരിമിതമെങ്കിലും കേരളത്തിലെ വനിതകളുടെ സേവനവും എടുത്ത് പറയേണ്ടതാണ്. അവശരായ വനിതാ ഹാജിമാര്‍ക്ക് താങ്ങും തണലും നല്‍കാന്‍ വനിതാ വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. തമ്പുകള്‍ സന്ദര്‍ശിച്ചു അവശരായ സ്ത്രീകള്‍ക്ക് പരിചരണവും ഇതര സഹായങ്ങളും നല്കുന്ന സഹോദരികളെ ഹാജിമാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഏറെ താല്പര്യത്തോടെ സന്നദ്ധ സേവനത്തിനിറങ്ങിയ വിദ്യാര്‍ഥിളുടെ കൂട്ടായ്മയും ഏറെ പ്രശംസ പിടിച്ചു പറ്റുന്നത് തന്നെയായിരുന്നു. ഹൃദയവിശുദ്ധി മാത്രം കൈമുതലാക്കി നിസ്വാര്‍ത്ഥ സേവനത്തിന്റൈ ഓര്‍മകള്‍ നമുക്ക് നവ്യാനുഭൂതിയും ആത്മീയ ചൈതന്യവും പകര്‍ന്ന് തരും. സേവന പാതയില്‍ ചെയ്യുന്ന പലരുടെയും സഹായഹസ്തം കാണുമ്പോള്‍ അസ്തമിച്ച് പോകാത്ത സ്‌നേഹവും പരസ്പര ബന്ധവും പ്രവാസികളില്‍ ഇനിയും നില നില്‍ക്കുന്നുവെന്ന സത്യം നമുക്ക് ബോധ്യമാകും. ഹജ്ജ് വേളയില്‍ നമ്മുടെ മുന്നില്‍ തുറന്നു വെച്ചിട്ടുള്ള സേവനമേഖലകള്‍ ഇനിയും ധാരാളമാണ് എന്ന തിരിച്ചറിവും സേവന വീഥിയില്‍ നിന്ന് നമുക്ക് ലഭിക്കും.  

163 രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിന്റെ പുണ്യം നേടി ആത്മീയ വിശുദ്ധി നേടാന്‍ മക്കയിലെത്തുന്നത്. കത്തുന്ന സൂര്യന് താഴെ 40 ഡിഗ്രി കൊടും ചൂടിലാണ് ഈ വര്‍ഷം തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തിയത്. തീര്‍ഥാടകര്‍ക്ക് സൗദി അധികൃതര്‍ ശാസ്ത്രീയവും അഭൂതപൂര്‍വവുമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നു. പ്രയാസങ്ങളും പ്രശ്‌നങ്ങളുമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനാകുമാറുള്ള മുന്നൊരുക്കങ്ങള്‍ സൗദി ഭരണകൂടം ഓരോ വര്‍ഷവും സംവിധാനിക്കുന്നുവെങ്കിലും ദശലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്ജ് വേളകളില്‍ വളണ്ടിയര്‍ സേവനങ്ങള്‍ ചെയ്യുവാന്‍ എത്രയോ ഇടം ഇനിയും അവശേഷിക്കുന്നു. സൗദി ഭരണകൂടത്തിനു വമ്പിച്ച പിന്തുണ നല്‍കി ശക്തി പകരുകയാണ് ഓരോ സന്നദ്ധവ്യക്തിയും അവരുടെ നിഷ്‌കപടമായ സേവനത്തിലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളണ്ടിയര്‍ സേവനം ചെയ്യാന്‍ മുന്നോട്ടുവന്ന പ്രവാസികളുടെ സന്നദ്ധത മാതൃകാപരവുമാണ്.

Related Articles