Current Date

Search
Close this search box.
Search
Close this search box.

സുഗന്ധം പരത്താത്ത പൂവുകള്‍

രാജ്യത്ത് ശാന്തിയും സമാധാനവും പരിലസിക്കുന്ന മാതൃകാപരമായ സാമൂഹികാന്തരീക്ഷം നില നിര്‍ത്തുന്നതില്‍ വിശ്വാസികള്‍ക്കുള്ള പങ്ക് അനിഷേധ്യമത്രെ. എന്നാല്‍ വര്‍ത്തമാനകാലത്ത് പെരുകിക്കൊണ്ടിരിക്കുന്ന സകലവിധ തിന്മകളിലും വിശ്വാസി സമൂഹത്തിലെ യുവത പത്രകോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അത്യന്തം ഖേദകരമായ അവസ്ഥക്ക് നാം സാക്ഷികളാണ്.

നാശങ്ങളുടെ മാതാവെന്നും താക്കോലെന്നും പ്രവാചക പ്രഭു വിശേഷിപ്പിച്ച ലഹരി ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ഉപഭോക്താക്കളും പ്രവാചകാനുയായികളായി എണ്ണപ്പെടുന്നവരാണെന്ന ദുഖസത്യം അണുമണിയെങ്കിലും ഈമാനുള്ള ഏതു വിശ്വാസിയേയും വേദനിപ്പിക്കും. ലഹരി വിലക്കിക്കൊണ്ടുള്ള വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളില്‍ വര്‍ത്തമാനകാലത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ചുതാട്ടവും പ്രവചന തന്ത്രമന്ത്രങ്ങളും ഉള്‍കൊള്ളുന്നു എന്നതും ശ്രദ്ദേയമാണ്.

‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.’ (5:90) ഇത്രയും സുവ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന കാര്യങ്ങള്‍പോലും താടിയും തലപ്പാവുമുള്ളവര്‍ ചെയ്താല്‍ വിരോധമില്ലെന്ന മൂഢവിശ്വാസത്തിലാണ് പ്രവാചകാനുയായികളായി അറിയപ്പെടുന്നവരില്‍ സിംഹഭാഗവും എന്നതും വേദനാ ജനകമാണ്.

ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാകും വിധമുള്ള കേരളത്തിലെ മഹല്ലു സംവിധാനത്തെ കൃത്യമായ ലക്ഷ്യബോധത്തോടെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ഒരു പരിധിവരെയൊക്കെ കാര്യങ്ങള്‍ പുരോഗമിപ്പിക്കാന്‍ കഴിയും. സദുപദേശ സദസ്സുകള്‍ കേവലമായ അസ്വാദനത്തിനെന്നമട്ടില്‍ സംഘടിപ്പിക്കപ്പെടുന്ന ദുര്യോഗത്തിനു അറുതി വരുകയെന്നത് കാലഘട്ടത്തിന്റെ തേട്ടമാണ്. പതിനായിരങ്ങള്‍ കൊയ്യുന്ന പ്രഭാഷണ വിദഗ്ദരുടെ വാക്ചാതുരിയില്‍ ബക്കറ്റുകളില്‍ കുമിഞ്ഞു കൂടുന്ന ലക്ഷങ്ങളാല്‍ സ്ഥാപനങ്ങളും സമുച്ചയങ്ങളും ഉയരുകയും വളരുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ശ്രോതാക്കളുടെ മനസ്സുകളെ എത്രത്തോളം അതുണര്‍ത്തുന്നുണ്ടെന്നത് പ്രസ്‌ക്തമായ ചോദ്യം തന്നെയാണ്.

സമൂഹത്തെ ഉണര്‍ത്താനും ഉദ്ധരിക്കാനും പാകത്തിലുള്ള അവസരങ്ങളെ കേവലാചാരാനുഷ്ഠാനങ്ങളെന്നോണം പരിമിതപ്പെടുത്തിയതിലൂടെ സംഭവിച്ച നഷ്ടം കണക്കാക്കാന്‍ പോലും കഴിയാതത്ര ഭീമമാണ്. ആയിരക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന വിവാഹ സദസ്സുകള്‍, വെള്ളിയാഴ്ചകളിലെ ഖുതുബകളും ലക്ഷ്യബോധത്തോടെ കൈകാര്യം ചെയ്യാന്‍ ഒരു വലിയ വിഭാഗത്തിനു കഴിയുന്നില്ല എന്നത് അത്യന്തം ഖേദകരം തന്നെയാണ്. അച്ചടക്കത്തോടെ സന്ദേശം കേള്‍ക്കണമെന്ന പള്ളി മുഅദിനിന്റെ ആമുഖ ഉദ്ധരണിപോലും തിരിയാതെ കുമ്പിട്ടിരിന്നു ഉറക്കം തൂങ്ങുന്ന സദസ്സിലേക്ക് പഴയ ജില്‍ദ് ഖിതാബിലെ സദുപദേശ രേഖകള്‍ സദസ്സിനു തിരിയാത്ത ഭാഷയില്‍ ആരോഹണ അവരോഹണശീലില്‍ ഓതികേള്‍പ്പിക്കുന്നു. എന്നിട്ട് പ്രവാചകശിക്ഷണം പോലെ സമൂഹത്തെ വസ്വിയത്ത് ചെയ്തുവെന്നു സായൂജ്യമടയുന്ന ഖത്വീബുമാര്‍ വരാനിരിക്കുന്ന പരലോക വിചാരണയെക്കുറിച്ച് ഒരു വട്ടമെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

പ്രവാചകശിക്ഷണങ്ങളിലെ ആത്മാവുള്‍കൊള്ളാത്ത ധര്‍മ്മം മറന്ന ഈ കര്‍മ്മയോഗികള്‍ നിഷ്‌കളങ്കമായ പ്രകൃതിമതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ആസ്വദിപ്പിക്കാനും ആവാതെ മൂഢസ്വര്‍ഗത്തില്‍ മേയുകയാണ്. ആദരവിന്റേയും ആരാധനയുടേയും അതിര്‍വരമ്പ് തിരിയാത്ത ഇക്കൂട്ടര്‍ക്ക് പരിശുദ്ധമായ വിശ്വാസത്തിന്റെ തെളിമയും തെളിനീരും അനുഭവിക്കാനും അനുഭവിപ്പിക്കാനും ആവില്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകാശ കിരണമേറ്റ് വിടര്‍ന്നുണര്‍ന്നു സുഗന്ധം പ്രസരിപ്പിക്കാനും ആവില്ല.

Related Articles