2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ വിചാരണകാത്തു കിടന്ന ശഹ്‌സാദ് അഹ്മദിന്റെ കാര്യത്തില്‍ ദല്‍ഹി സകേത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം അഡീഷണല്‍ സെഷന്‍ ജഡ്ജി രാജേന്ദര്‍ കുമാര്‍ ശാസ്ത്രിയാണ് വിധി പ്രഖ്യാപിച്ചത്. നേരത്തെ അജമല്‍ കസബിനും ദേവേന്ദര്‍പാല്‍ ഭുള്ളറിനും സുപ്രിം കോടതി വധശിക്ഷ വിധിച്ചതുപോലെ ശഹ്‌സാദ് അഹ്മദിനെയും തൂക്കിലേറ്റണമെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. ഏറ്റുമുട്ടലിനിടയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എം. എസ് ശര്‍മയും മറ്റു രണ്ടു പേരും കൊലചെയ്യപ്പെട്ടു എന്നതാണ് കേസ്. കൊലപാതകം, കൊലപാതക ശ്രമം, ഗൂഢാലോചന, പോലീസിന്റെ കര്‍മ്മം തടസ്സപ്പെടുത്തല്‍ അവര്‍ക്കു നേരെ നിറയൊഴിക്കല്‍ തുടങ്ങിയവയാണ് അഹ്മദിനെതിരെയുള്ള കുറ്റങ്ങള്‍.
ശഹ്‌സാദ് അഹ്മദിന്റെ സാന്നിധ്യത്തിന് തെളിവായി ഫോറന്‍സിക് ടീമിന് ഒന്നും തന്നെ സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടില്ല എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിനു വ്യക്തമായ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഫോറന്‍സിക് ടീം അവിടെയെത്തിയത് സംഭവം നടന്ന്് ഒരു മാസം കഴിഞ്ഞു മാത്രമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ അവിടെയെത്തുന്നതും 4 മണിക്കാണ്. സംഭവം നടക്കുന്നത് രാവിലെ 11:15 നാണ്. ഉച്ചക്കു മുമ്പ് സംഭവം കഴിയുകയും ചെയ്തു. ഫഌറ്റില്‍ നിന്നും പോലീസ് കണ്ടെടുത്തു എന്നു പറയുന്ന അഹ്മദിന്റെ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടാണ് കോടതിയില്‍ അയാളുടെ സാന്നിദ്ധ്യത്തിന്റെ ശക്തമായ തെളിവായി ഉയര്‍ത്തിക്കാട്ടിയത്. സംഭവം നടക്കുമ്പോള്‍ ഫഌറ്റിലെ ബാത്ത് റൂമിലുണ്ടായിരുന്ന മുഹമ്മദ് സെയ്ഫാണ് പോലീസിന് ഈ പാസ്സ് പോര്‍ട്ട് കാട്ടിക്കൊടുത്തത്. അയാള്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം മുഴുവന്‍ നടക്കുമ്പോള്‍ അയാള്‍ ബാത്ത് റൂമിലുണ്ടായിരുന്നു. എന്നിട്ടും പ്രോസിക്യൂഷന്‍ അയാളെ സാക്ഷിയായോ, പ്രതിയായോ ഉള്‍പെടുത്തിയില്ല. കോടതി ചൂണ്ടിക്കാണിക്കുന്നു: സെയ്ഫ് (108 നമ്പര്‍ ഫഌറ്റിലെ ഒരു താമസക്കാരന്‍) പോലീസിനാല്‍ ഫഌറ്റില്‍ തടഞ്ഞു വക്കപ്പെടുകയായിരുന്നു എങ്കില്‍ പ്രതിഭാഗം വാദിക്കുന്നതുപോലെ കോടതിയില്‍ ദൃസ്സാക്ഷി എന്ന അര്‍ഥത്തില്‍ സെയ്ഫിനെ എന്തുകൊണ്ടാണ് വിചാരണ ചെയ്യാതിരുന്നത്. ഇതെല്ലാം പ്രോസിക്യൂഷനെ പ്രതിക്കൂട്ടിലാക്കുന്ന അനുമാനങ്ങളാണ്. പ്രോസിക്യൂഷന്‍ പറയുന്നതുപോലെ പ്രസ്തുത ഫഌറ്റിലെ ടോയ്‌ലറ്റില്‍ നിന്നും പുറത്തു വന്ന സെയ്ഫ് പോലീസിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു എങ്കില്‍ അയാളെ സെക്ഷന്‍ 42/1040 അനുസരിച്ച് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തില്ല. പ്രോസിക്യൂഷന്റെ താല്‍പര്യത്തിനു വഴങ്ങി അയാള്‍ സാക്ഷി പറയുന്നതില്‍ നിന്നും അകന്നു നിന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.’
ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എം. സി ശര്‍മ്മയും ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ബല്‍വന്ത് സിംഗ്, രജ്ബീര്‍ സിംഗ് തുടങ്ങിയവര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു എന്നതാണ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിഷയം. 2008 ല്‍ ന്യൂദല്‍ഹിയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പോലീസ് റെയ്ഡ് നടത്തിയത്. ഈ രഹസ്യ പോലീസ് പറയുന്നത് ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍ നടന്ന സമയം ഇന്ത്യന്‍ മുജാഹിദീന്‍ അംഗളെന്നു സംശയിക്കപ്പെടുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു എന്നാണ്. അവരിലൊരാളാണ് ശഹ്‌സാദ് അഹ്മദ് എന്നും പോലീസ് പറയുന്നു. ഇതാണ് കേസ് പരിഗണിച്ചപ്പോള്‍ കഴിഞ്ഞ വ്യഴാഴ്ച കോടതിയില്‍ മുഖ്യമായും ഉയര്‍ത്തിപ്പിടിച്ച കാര്യം. ഈയൊരു കാര്യമില്ലായിരുന്നെങ്കില്‍ പ്രതിഭാഗത്തിന്റെ വാദഗതികള്‍ എല്ലാം തന്നെ അംഗീകരിക്കാമായിരുന്നു എന്നാണ് കോടതി പറഞ്ഞത്. കാരണം ആ രണ്ടു പേര്‍ രക്ഷപ്പെടുന്നതിന് വ്യക്തമായ തെളിവുകള്‍ സാക്ഷിമൊഴികളിലുണ്ടത്രേ.
ഏറ്റുമുട്ടല്‍ നടക്കുന്നത് 2008 സെപ്തംബര്‍ 19 നാണ്. ഉത്തര്‍പ്രദേശിലെ ഭീകരതാവിരുദ്ധ സ്‌ക്വാഡ് ശഹസാദിനെ അറസ്റ്റ് ചെയ്യുന്നത് 2010 ഫെബ്രുവരിയിലാണ്. ചോദ്യം ചെയ്യലിനിടയില്‍ ബട്‌ല ഹൗസിലെ തന്റെ സാന്നിധ്യം അഹ്മദ് സമ്മതിക്കുകയും ഗംഗാ കനാലില്‍ ഒളിപ്പിച്ചു വച്ച ആയുധം പോലീസിനു എടുത്തു നല്‍കുകയും ചെയ്തു. ദല്‍ഹി പോലീസിന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ ഈ ആയുധം കണ്ടെടുക്കപ്പെടില്ലായിരുന്നു.
രണ്ടാമതായി, പ്രതിഭാഗം വാദിക്കുന്നതുപോലെ അങ്ങനെയൊരു ആയുധമുണ്ടെങ്കില്‍ തന്നെ അത് ഉപയോഗിക്കാത്ത, ഒരു ബുള്ളറ്റു പോലും ഉതിര്‍ക്കാത്ത പുതിയ ആയുധമായിരുന്നു എന്നതാണ്. പോലീസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു, കെട്ടിടത്തിന്റെ ചുറ്റിലും അവര്‍ വളയുകയും എല്ലാ കവാടങ്ങളും അടച്ചുകളയുകയും ചെയ്തു എന്ന്. പ്രതിഭാഗം ഇതും ഒരു ചോദ്യചിഹ്നമായി പറയുന്നു. നാലാം നിലയിലുള്ള ഫഌറ്റില്‍ നിന്നും ചുറ്റിലും പോലീസുള്ളപ്പോള്‍ ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് അവര്‍ വാദിക്കുന്നു. പല സാമൂഹിക പ്രവര്‍ത്തകരും ഇതേ ആശയം ഉന്നയിക്കുകയുണ്ടായി. ജഡ്ജി പറഞ്ഞത് അഹ്മദ് ബില്‍ഡിംഗിലെ മറ്റൊരു ഫഌറ്റിലാിയരുന്നു എന്നാണ്. എന്നാല്‍ ആരും തന്നെ ബില്‍ഡിംഗില്‍ പ്രവേശിക്കുകയോ, പുറത്തുകടക്കുകയോ ചെയ്തതായി കണ്ടിട്ടില്ല. കൊല്ലപ്പെട്ട ആത്തിഫ് അമീന്‍ ബഷീറിന്റെ കോള്‍ റെക്കോര്‍ഡാണ് മറ്റൊരു തെളിവായി പ്രോസിക്യൂഷന്‍ എടുത്തുകാട്ടിയത്. റെക്കോര്‍ഡ് കാണിക്കുന്നത് ബട്‌ല ഹൗസില്‍ വച്ച് ആത്തിഫ് അമീന്‍ തന്റെ ഫോണില്‍ നിന്നും അഹ്മദിന്റെ പിതാവിന് യാത്ര ടിക്കറ്റ് റിസര്‍വ് ചെയ്തതിന്റെ റെക്കോര്‍ഡാണത്. ഇനി ആരെങ്കിലും ആത്തിഫ് അമീന്റെ മൊബൈലില്‍ നിന്നും അഹ്മദിന്റെ പിതാവിന്റെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ടെങ്കില്‍ തന്നെയും അത് അഹ്മദിനോടാണ് സംസാരിച്ചത് എന്നതിന് യാതൊരു തെളിവുമില്ല. ആകെ ഉന്നയിക്കാവുന്ന തെളിവ് അയാളുടെ പിതാവുമായി ആത്തിഫിന് യാതൊരു ബന്ധവുമില്ലാതിരിക്കെ സ്വാഭാവികമായും അത് അഹ്മദിനോടാകും എന്ന സാഹചര്യം വച്ചുള്ള അനുമാനം മാത്രമാണ്. മാത്രമല്ല, കൊല്ലപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ എം. എസ് ശര്‍മ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കാതിരുന്നതെന്ത് എന്ന കോടതിയുടെ ചോദ്യത്തിനും ഉത്തരമുണ്ടായില്ല. കേസുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന ജാമിഅ മില്ലിയ്യയിലെ പ്രൊഫസര്‍ മനീഷ സേത്തി, പി. യു. സി. എല്‍ പ്രവര്‍ത്തകന്‍ മെഹ്ത്താബ് ആലം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംങ്് തുടങ്ങിയവര്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവില്ലെന്ന് അഭിപ്രായപ്പെടുന്നു. ഏതായാലും രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ഏറ്റുമുട്ടല്‍ കേസില്‍ വിധി പറയപ്പെട്ടിരിക്കെ വീണ്ടും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്നത് തന്നെയാണ് വസ്തുത. ഇതു വരെ തുടര്‍ന്നുവന്നതുപോലെ (അഫ്‌സല്‍ ഗുരുവിന്റെയും മറ്റും വിധിയില്‍) കപടമായ പൊതുമനസ്സിനെ തൃപ്തിപ്പെടുത്താന്‍ ഈ വിധിക്കും സാധിക്കുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് നമുക്ക് സമാധാനിക്കാം.