Current Date

Search
Close this search box.
Search
Close this search box.

പെണ്ണു കെട്ടാന്‍ കഴിയാതെ…

ആറാം നൂറ്റാണ്ടിലെ അറേബ്യയെ ചരിത്രം വിശേഷിപ്പിച്ചത് ജാഹിലിയാ കാലഘട്ടം എന്നാണ്. പച്ച മലയാളത്തില്‍ അജ്ഞാത കാലമെന്നതിനെ പറയാം. ശാസ്ത്രവും സാങ്കേതികതയും വികസിക്കാത്തതുകൊണ്ടല്ല അങ്ങനെ പേരുവിളിക്കപ്പെട്ടത്. സാംസ്‌കാരിക പരിസരം മലീനസമായതുകൊണ്ടുകൂടിയാണ്. പെണ്ണിനെ ജീവനോടെ കുഴിച്ചുമൂടി മണ്ണിട്ടുനടന്നുപോകുന്ന പിതാവ് ആ ഇരുണ്ട കാലത്തിന്റെ പ്രതിനിധിയായിരുന്നു. പക്ഷേ അക്ഷരങ്ങളിലൂടെയും അറിവിലൂടെയും വളര്‍ന്ന ആധുനിക മനുഷ്യന്റെ സാമൂഹിക നിലവാരം ഇപ്പോഴും വല്ലാതെയൊന്നും മാറിയിട്ടില്ലെന്നാണ് ചില പഠനക്കണക്കുകള്‍ കാണിക്കുന്നത്.

പെണ്ണ് പെറ്റിട്ടുവേണം ലോകത്ത് ആണും പെണ്ണും ഉണ്ടാവാന്‍. പക്ഷേ ആ പെണ്ണ് തന്നെ ലോകത്ത് ഇല്ലാതെ വന്നാലോ. തലമുറകളുടെ വേരറ്റുപോവില്ലേ. അങ്ങനെ തലമുറകളുടെ വേരറുക്കുന്ന പരിപാടി ആരെങ്കിലും ചെയ്യുമോ എന്ന് സംശയിക്കുന്ന ശുദ്ധാലുക്കള്‍ക്കുമുന്നിലാണ് ഇന്ത്യന്‍ ജനസംഖ്യയിലെ ആണ്‍ പെണ്‍ അനുപാതകണക്കുകള്‍ വന്നിരിക്കുന്നത്. പുതിയ കണക്കുപ്രകാരം നമ്മുടെ ആണത്തമുള്ളവനൊന്നും കൂടെ പൊറുപ്പിക്കാന്‍ പെണ്ണുകിട്ടില്ലത്രെ. യുവാക്കളുടെയും യുവതികളുടെ എണ്ണണത്തില്‍ വന്‍ അന്തരമാണ് വന്നിരിക്കുന്നത്. നമ്മുടെ ജനസംഖ്യയില്‍ പകുതിയിലധികവും യുത്വത്തിലുള്ളവരാണ്. 20 വയസ്സുള്ള 5.63കോടി യുവാക്കളാണ് ഇവിടെയുള്ളത്. യുവതികള്‍ 2.7 കോടിയും. ഈ രണ്ടു കോടികളും ഇണകളകളായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ അത് നടപ്പുള്ള കാര്യമല്ല. കാരണം 3.55 കോടി യുവാക്കള്‍ക്ക് കെട്ടാന്‍ പെണ്ണില്ലെന്ന് ചുരുക്കം. മുപ്പതു വയസസുള്ള 70.1ലക്ഷം പുരുഷന്മാരുള്ളപ്പോള്‍ ഇതേ പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം22.1 ലക്ഷം മാത്രം. നാല്‍പത് തികഞ്ഞ സ്ത്രീയും പുരുഷനും തമ്മില്‍ ജനസംഖ്യയില്‍ വലിയ വിടവുണ്ട്. പുരുഷന്മാര്‍ 8.67ലക്ഷവും സ്ത്രീകളുടെത് 8.67 ലക്ഷവുമാണ്. ഇവിടെയും 8.25 ലക്ഷം സ്ത്രീകളുടെ കുറവുണ്ട്.

അതായത് 6.50 കോടി വരന്മാര്‍ക്ക് നാട്ടിലുള്ളത് 2.38 കോടി വധുക്കള്‍ മാത്രം. ചുരുക്കത്തില്‍ വിവാഹം കഴിക്കാന്‍ പ്രായമായ യുവാക്കള്‍ക്കും ഇഷ്ടപ്പെട്ട വധുവിനെ കണ്ടെത്താന്‍ കഴിയില്ല. 70, 80, 90 കാലഘട്ടത്തില്‍ നടന്ന പെണ്‍ഭ്രൂണഹത്യയാണ് ഈ ലിംഗാനുപാത വ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
ഭാരതത്തിന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ വരികള്‍ക്കപ്പുറത്താണ്. അമ്മ, ഭൂമി ദേവി, ഭൂമി മാതാവ് അങ്ങനെയങ്ങനെ…

രാജ്യത്തിന്റെ ശക്തി അവിടുത്തെ ജനങ്ങളാണ്. അതും പ്രത്യകിച്ച് യുവത്വം. പക്ഷേ പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവും അത് വിനിയോഗിക്കുന്നതിലെ അസമത്വവും മുന്‍നിറുത്തി ജനസംഖ്യാ നിയന്ത്രണമെന്ന ഒരു പദ്ധതി ലോകം ഏറ്റെടുത്തുമ്പോള്‍ അത് സമ്പൂര്‍ണമായി വിജയിപ്പിക്കാന്‍ പാടുപെട്ട് പണിയെടുത്ത രാജ്യമാണ് ഇന്ത്യ. മനുഷ്യപ്പിറവി ഭയന്നവരൊക്കെ ഓരോ ബക്കറ്റും നൂറുരൂപയും മേടിച്ച് വന്ദ്യംകരണ ക്യമ്പിനുമുന്നിലിരുന്നു. അതില്‍ ചിലസ്ത്രീകള്‍ക്ക് ജീവന്‍പോലും നഷ്ടപ്പെട്ടു. ഈ പണിക്കൊക്ക പരീക്ഷണവസ്തുവാകാനും വിധിക്കപ്പെട്ടത് സ്ത്രീകള്‍ തന്നെയാണ്. നായയെ വന്ധീകരിക്കുമ്പോഴുള്ള കോലാഹലം പോലും ഈ പാവം സ്ത്രീജീവിതങ്ങള്‍ വന്ധീകരണ ശസ്ത്രക്ിരയക്കിടെ മരിച്ചപ്പോഴുണ്ടായില്ല.

വിവാഹം കുട്ടികള്‍ കുടുംബം എന്നീ പരികല്‍പ്പനകളൊക്കെ എപ്പോഴും സ്ത്രീയുമായി ബന്ധപ്പെട്ടാണ്. പെണ്‍ജീവിതങ്ങള്‍ വെളിച്ചം കാണാതെ കുഴിച്ചുമൂടപ്പെടുന്നത് പോലും ഈ വിവഹമെന്ന ‘വിപത്ത്’പേടിച്ചിട്ടാണ്. പെണ്‍മക്കളെ നല്ലപോലെ വിവാഹം കഴിച്ചയക്കുമ്പോഴുള്ള സാമ്പത്തിക ഭാരവും ബാധ്യതയുമോര്‍ത്താണ് പെണ്‍കുട്ടികളെ ഗര്‍ഭപാത്രത്തിനുളളില്‍വെച്ചുതന്നെ കൊലചെയ്യപ്പെടുന്നത്. ലിംഗനിര്‍ണയം നടത്തുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും അത് ഇന്നും രാജ്യത്ത് നിര്‍ബാധം നടപ്പിലാക്കപ്പെടുകയാണ്. 500 രൂപ ചെലവാക്കൂ 5ലക്ഷം നേടൂ എന്ന പരസ്യങ്ങല്‍ നിര്‍ബാധം ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങലില്‍ സജീവമാണ്. സമ്പന്നരും വിദ്യാസമ്പന്നരുമെന്ന പറയുന്നവരുമാണ് ഇത്തരം ക്ലിനിക്കുകളില്‍ ചെല്ലുന്നവരെങ്കില്‍ പാവപ്പെട്ടവര്‍ സ്വന്തം പെണ്‍മക്കളെ കൊല്ലാന്‍ കണ്ടെത്തുന്നത് ഒന്നോ രണ്ടോ നെന്മണികളാണ്. തമി്‌ഴ്‌നാട്ടിലെ ബെല്ലാരി ഗ്രാമം ഇത്തരത്തില്‍ പ്രസിദ്ധമാണ്. എങ്ങനെ പെണ്‍മക്കളെ കെട്ടിച്ചുകൊടുമെന്നോര്‍ത്ത് ഭയന്ന് കൊന്നുതള്ളിയതിന്റെ ഫലമാണ് ഇപ്പോള്‍ കെട്ടാന്‍ പോലും പെണ്ണില്ലാത്ത അവസ്ഥയിലേക്ക് സമൂഹം നീങ്ങുന്നത്. ഈയൊരു ഭയം മതജാതി ഭേദമന്യേ എല്ലാവരിലും പ്രകടമാണ്. മൂന്ന് പെണ്‍മക്കളുള്ള പിതാവിന് സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെടുകയും കൂടുതല്‍ പ്രസവിക്കുന്ന വളെ വിവാഹം കഴിക്കണമെന്നുല്‍ഘോഷിക്കുകയും ചെയ്ത പ്രവാചക വചനങ്ങളെ അറിയുകയും ചെയ്യുന്ന മുസ്‌ലിം സമുദായത്തിലും ഈ പേടി പ്രകടമാണ്. നാം രണ്ട് നമുക്കൊന്ന് എന്ന പദ്ധതി ഏറ്റെടുത്തുവിജയിപ്പിക്കുന്നതില്‍ നാമും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ലേബര്‍ റൂമിനുമുന്നിലെ ആകാംക്ഷയും സന്തോഷവും കുഞ്ഞ് പെണ്ണാണെന്നറിയുമ്പോള്‍ അല്‍പ്പം മങ്ങുന്നുണ്ട് നമ്മില്‍ ചിലര്‍ക്കെങ്കിലും. മഹറ് നിശ്ചയിച്ച് വിവാഹം സാധൂകരിക്കപ്പെടുന്ന സമുദായത്തിലിന്ന് നാട്ടുനടപ്പ് സ്ത്രീധനമാണ്. അത് അറിഞ്ഞും അറിയാതെയും ചോദിക്കാതെയും പറാതെയും കിട്ടിയാല്‍ എല്ലാവര്‍ക്കും സന്തോഷം തന്നെയാണ്. പല രക്ഷിതാക്കള്‍ക്കും നല്ല കാലം പ്രവാസിയായി ജീവിക്കേണ്ടി വരുന്നതും നല്ലവീടുണ്ടാക്കുന്നതും നല്ല കാറു വാങ്ങുന്നതും ഒക്കെ പെണ്ണിനെ ഒന്നു കെട്ടിച്ചുവിടാനാണ്. പക്ഷേ ഇതിനെക്കാള്‍ വലിയൊരു സങ്കടമുണ്ട്. പെണ്‍കുട്ടികള്‍ കുറയുന്നു എന്ന് കണക്കുകകള്‍ പറയുമ്പോഴും നമ്മുടെ പല പെണ്‍കുട്ടികള്‍ക്കും വിവാഹം ഇന്നൊരു സ്വപ്‌നമായി അവശേഷിക്കുകകയാണ്. പ്രായമാണ് ഇവിടെ വില്ലന്‍. ഇതര സമുദായത്തില്‍ ഒരേ പ്രായക്കാരും രണ്ടോ മൂന്നോ വയസ്സിന് ഇളപ്പമുള്ളവരുമാണ് വിവാഹിതരാകുന്നതെങ്കില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇപ്പോഴും പഥ്യം തന്നെക്കാള്‍ നന്നേ ചെറുപ്പമുള്ളവളെയാണ്. എത്രപ്രായമുള്ളവനും മൊഴിചൊല്ലിയവനും ഭാര്യമരിച്ചവനും വേണം മധുരപ്പതിനേഴുകാരിയെ. ഇരുപത്തിനാലും ഇരുപത്തഞ്ചുവയസ്സായ യുവതികളൊക്കെ മംഗല്യഭാഗ്യം നിഷേധിക്കപ്പെട്ട് മൂത്ത് നരച്ചവരായി സമുദായത്തിനുള്ളില്‍ ശേഷിപ്പുണ്ട്. രണ്ടാം കെട്ടുകാരനും മൈസൂര്‍ക്കാരനും ഒക്കെ മുസ്‌ലിം സമുദായത്തില്‍നിന്ന് പെണ്ണ് കിട്ടുന്നത് ഇതുകൊണ്ടാണ്. അല്ലാതെ സമുദായത്തിനു മാത്രമായി പെണ്‍ ജനസംഖ്യ കൂടിയതുകൊണ്ടല്ല. എല്ലാ രംഗത്തും പ്രവാചക മാതൃക ചൂണ്ടിക്കാട്ടി സംവാദന മേഖലകളില്‍ നിറസാന്നിധ്യമായവരുമ ചെറുപ്പക്കാരും പ്രവാചകന്‍രെ ഖദീജയോടൊത്തുള്ള വിവാഹത്തെ മറക്കും. വിവാഹത്തില്‍ അവര്‍ക്ക് മാതൃക ആയിശയോടൊത്തുള്ള പ്രവാചക ജീവിതമാണ്. ചെറുപ്രായത്തില്‍ വിധവയാകേണ്ടി വന്ന എത്രയോ പെണ്‍കുട്ടികള്‍ നമ്മുടെ മുന്നിലുണ്ട്. മറ്റൊരു വിവാഹത്തിന് സന്നദ്ധമായിട്ടും അവരും വിവാഹമാര്‍ക്കറ്റിന് പുറത്താണ്. കെട്ടാന്‍ പെണ്ണില്ലായെന്ന് പറയുന്ന കാലത്തും സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാം ഇത്തരം വസ്തുതകളെ നാം മറക്കുകയാണ്.

Related Articles