Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിക കഥകള്‍; നവോത്ഥാനത്തിലേക്കുള്ള വഴി

പൂര്‍വസമുദായങ്ങളുടെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ഒരെത്തിനോട്ടം നടത്തിയിട്ടല്ലാതെ ശോഭനമായ ഭാവിയിലേക്ക് ഉറ്റുനോക്കാനാവില്ല. സമൂഹത്തിന്റെ ചൈതന്യവും നവോത്ഥാനവും വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂര്‍വ്വസമൂഹങ്ങളുടെ നവോത്ഥാന ചരിത്രം പഠിക്കുകയും അതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളുകയും വേണം. ആളുകളുടെയും നാടുകളുടെയും നിലപാടുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഗുണപാഠം സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വളരെ അപൂര്‍വമായ ഇത്തരം കഥകളും ഉദാഹരണങ്ങളും വ്യക്തമായ നിലപാടുകളും ഗുണപാഠങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഖുര്‍ആനല്ലാത്ത മറ്റൊരു ഗ്രന്ഥം ഇല്ല. ഖുര്‍ആന്‍ പറയുന്നു: ‘ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.’ (യൂസുഫ്: 3്) ശാശ്വതമായ ഈ ഗ്രന്ഥത്തില്‍ ചരിത്ര കഥകള്‍ക്ക് നല്ല ഒരു പങ്ക് വകവെച്ച് നല്‍കപ്പെട്ടിട്ടുണ്ട്. കഥകളുടെ അവസാനമാണ് വളരെ പ്രധാനം. അവിടെ അതിന്റെ ഗുണപാഠം വ്യക്തമാക്കിയിരുന്നത്. വിനോദത്തിനോ ആളുകളെ കഥപറഞ്ഞ് രസിപ്പിക്കാനോ ആയിരുന്നില്ല ഖുര്‍ആന്‍ കഥകള്‍ പറഞ്ഞിരുന്നത്. പുതിയ ഒരു സംഭവത്തെ സ്ഥിരീകരിക്കുന്നതിനും മനുഷ്യന് പുതിയ അടയാളങ്ങള്‍ വരച്ച് കാണിക്കുന്നതിനും ഖുര്‍ആനിക സൂക്തങ്ങള്‍ അവ ഉദ്ധരിച്ചിരുന്നത്. ചില പാഠങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് അവയുടെ ഉദ്ദേശ്യം. മനുഷ്യനില്‍ ക്രിയാത്മകത സൃഷ്ടിക്കുകയാണ് ഇവയുടെ മൊത്തത്തിലുള്ള ഫലം. ജീവിതത്തിന് അവ പുതിയ അര്‍ത്ഥം നല്‍കുന്നു.

സമൂഹത്തിനും വ്യക്തികള്‍ക്കും സംസ്‌കരണവും നിര്‍ദ്ദേശവും നല്‍കുന്നതിനുള്ള ഉപകരണമാണ് ഖുര്‍ആനിക പശ്ചാത്തലത്തിലുള്ള കഥകള്‍. ഖുര്‍ആന്‍ പൂര്‍വ്വസമൂഹങ്ങളുടെ കഥ വിവരിക്കുമ്പോള്‍  അതിന്റെ ഗുണപാഠങ്ങളിലൂടെ അന്ത്യപ്രവാചകന്റെ സമൂഹത്തിന് വഴികാട്ടുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘ഇങ്ങനെ മുമ്പു കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മില്‍നിന്നുള്ള ഈ ഖുര്‍ആനാകുന്ന ഉദ്‌ബോധനം നല്‍കിയിരിക്കുന്നു.’ (ത്വാഹ: 99)
മനുഷ്യര്‍ എക്കാലത്തും നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ സമാനതകളുള്ളതായിരുന്നു. അത്തരം രോഗങ്ങളും കുഴപ്പങ്ങളും എത്ര അധികരിച്ചാലും അവക്കെല്ലാമുള്ള ചികിത്സ ഒരേ രീതിയിലുള്ളതായിരുന്നു. കഴിഞ്ഞുപോയ തലമുറയുടെ ഓര്‍മ്മയില്‍ നിന്ന് അവയെ വീണ്ടെടുക്കുകയാണ് കഥകള്‍. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ കഴിഞ്ഞുപോയ മനുഷ്യ ജീവിതവും സംഭവങ്ങളും അത് മനസിലാക്കി തരുന്നു. മഹാനായ ശൈഖ് മുഹമ്മദ് ഗസ്സാലിയുടെ വീക്ഷണത്തില്‍ ഖുര്‍ആനിക കഥകള്‍ പഠിക്കല്‍ മതപരമായ നിര്‍ബന്ധ ബാധ്യതയും മാനുഷിക ധര്‍മ്മവും നിലനില്‍പ്പിന് അനിവാര്യവുമായ ഒന്നാണ്.
ഇന്ന് നവോത്ഥാനത്തിനായി പ്രവര്‍ക്കുന്ന ഒരാള്‍ മുന്‍കാലത്ത് അതിനായി പ്രവര്‍ത്തിച്ചിരുന്നവനേക്കാള്‍ എത്രയോ വ്യത്യസ്തനാണ്. കാരണം അന്നുള്ളവര്‍ക്ക് നവോത്ഥാനത്തിനും പുതിയ നാഗരികത കെട്ടിപ്പടുക്കുന്നതിനും മാതൃകളില്ലായിരുന്നു. അവര്‍ക്ക് ഗുണപാഠമുള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും മുമ്പ് കഴിഞ്ഞ സംഭവങ്ങളോ അനുഭവങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഭൂതകാലത്തിന്റെ ബാലന്‍സ്ഷീറ്റും പൂര്‍വനാഗരികതകളും അവയുടെ അനുഭവസമ്പത്തും ചരിത്രങ്ങളായും ഖുര്‍ആനിക കഥകളായും നമുക്ക് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. സംഭവങ്ങളുടെ ആഴവും പരപ്പുമുള്‍ക്കൊള്ളുന്നതിനായി അവയെ ഗാഢമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ പ്രവര്‍ത്തനത്തിലെ അപകടങ്ങളെയും അതുകൊണ്ടുള്ള ഗുണങ്ങളെയും വെളിവാക്കാന്‍ അനിവാര്യമായ ഒന്നാണത്. സംഭവങ്ങളെ നൂലിഴതിരിച്ച് പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുമ്പോഴാണ് അതിന്റെ ഗുണപാഠങ്ങള്‍ വ്യക്തമാവുക. അവയില്‍ വന്ന പാളിച്ചകളെ നമ്മുടെ സംഭവലോകത്തലേക്ക് ചേര്‍ത്ത് വെച്ച് അപഗ്രഥനം നടത്തുകയും വേണം. അതോടൊപ്പം തന്നെ കാലം, സ്ഥലം, ചുറ്റുപാട്, ജനങ്ങളുടെ പ്രകൃതം എന്നിവയിലുള്ള വ്യത്യാസം പരിഗണിച്ചു കൊണ്ടായിരിക്കണമത്.
ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിവരെയുള്ള പൂര്‍വനാഗരികതകളുടെ അടയാളങ്ങളുടെ സംഭവചിത്രങ്ങളാണ് ഖുര്‍ആനിക കഥകളിലുള്ളത്. മുന്‍നാഗരികതകളിലെ ഭൗതികതയെയും ഖുര്‍ആനിക കഥകള്‍ പഠിക്കുന്ന ഒരാള്‍ക്ക് തഴയാനാവില്ല. കാരണം ധിക്കാരികളും അധാര്‍മ്മികരുമായ വിഭാഗങ്ങള്‍ മഹത്തായ നാഗരികതകളെ കെട്ടിപ്പടുത്തിരുന്നു. ഭൗതികമായ മാനദണ്ഡങ്ങള്‍ മാത്രം അവലംബിച്ചായിരുന്നു അവരുടെ നവോത്ഥാനം. അതൊടൊപ്പം അവര്‍ അല്ലാഹുവിന്റെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്തവരായിരുന്നു. കേവലം ഭൗതികതയെ മാത്രം അടിസ്ഥാനമാക്കി കെട്ടിപടുത്ത അവയെ വിശകലനം നടത്തുന്നതില്‍ നിന്നും ഗുണപാഠമുള്‍ക്കൊള്ളുന്നതില്‍ നിന്നും നാം വിട്ടുനില്‍ക്കേണ്ടതില്ല. അവര്‍ അവിശ്വാസികളാണെങ്കില്‍ പോലും വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്ന് നാം മനസിലാക്കണം. അത് എവിടെ കണ്ടാലും അതിന് ഏറ്റം അര്‍ഹന്‍ അവന്‍ തന്നെയാണ്. അവക്കുദാഹരണമായി ആദിനെയും സമൂദിനെയും കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ‘ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്‌വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. ആണികളുടെ ആളായ ഫറവോനെയും. അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അവരവിടെ കുഴപ്പം പെരുപ്പിച്ചു. അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.’ (അല്‍ഫജ്ര്‍: 6-14)
ഉയര്‍ന്ന സ്തൂപങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിത അവര്‍ ഭൗതികമായി വളരെ പുരോഗമിച്ച ഒരു നാഗരികതയുടെ ഉടമകളായിരുന്നുവെന്നതിന്റെ വ്യക്തമായ സാക്ഷ്യമായണ്. അവര്‍ അമുസ്‌ലിംകളായിരുന്നു എന്നകാരണത്താല്‍ അവരെ കുറിച്ചുള്ള ഖുര്‍ആനിക കഥകളിലെ സൂചനകളെ നാം അവഗണിക്കേണ്ടതുണ്ടോ? അവരുടെ നിര്‍മ്മാണത്തിന്റെയും നാശത്തിന്റെയും അനുഭവത്തില്‍ നിന്ന് നാം പ്രയോജനമെടുക്കാതിരിക്കുന്നത് വിഢിത്വം മാത്രമായിട്ടാണ് കണക്കാക്കുക. ദൈവിക ദര്‍ശനത്തില്‍ നിന്നും മാര്‍ഗത്തില്‍ നിന്നും അവര്‍ അകന്നതായിരുന്നു അവരുടെ പതനത്തിന്റെ കാരണമെന്ന് നമുക്കറിയാവുന്നതാണ്. സമൂഹം നിഷേധികളാണെങ്കിലും പുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് പുരോഗതി നല്‍കുകയെന്നതാണ് അല്ലാഹുവിന്റെ ചര്യ.
ഖുര്‍ആനിന്റെ വൈജ്ഞാനികതയില്‍ നിന്നും ചരിത്രത്തിന്റെയും സമൂഹത്തിന്റെയും പഠനത്തില്‍ നിന്ന് അകന്ന് കഴിയുന്ന സമൂഹത്തിന് ബുദ്ധിയുള്ള മനുഷ്യര്‍ കൊതിക്കുന്ന ഉയരത്തിലെത്താന്‍ സാധിക്കുകയില്ല. ഖുര്‍ആനിക ദിവ്യബോധനത്തിന്റെ തണലില്‍ നിന്നല്ലാതെയത് സാധ്യമല്ല. വ്യതിചലനത്തില്‍ നിന്ന് അല്ലാഹു സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ള ഗ്രന്ഥമാണത്. ‘തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.’ (ഹിജ്ര്‍: 9)
ധിക്കാരികളായ ഫറോവമാരുടെ ചരിത്രത്തിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്. അവര്‍ നേടിയെടുത്ത പുരോഗതി ഏഴായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും വ്യത്യസ്ത മേഖലകളിലെ ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒന്നായി നിലനില്‍ക്കുകയാണ്. പ്രത്യേകിച്ചും നിര്‍മ്മാണ കലയിലും വൈദ്യമേഖലയിലും അവര്‍ മികച്ച് നിന്നു. നവോത്ഥാനത്തിന് പരിശ്രമിക്കുന്ന സമൂഹം അനിവാര്യമായും അവരുടെ അനുഭവങ്ങളില്‍ നിന്നും അവസ്ഥയില്‍ നിന്നും ഗുണപാഠങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനെ കുറിച്ച ആഴത്തിലുള്ള പഠനങ്ങള്‍ വളരെയധികം പ്രയോജനപ്രദമായിരിക്കും. മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളുടെ ഓര്‍മ്മകളെ തിരിച്ച് കൊണ്ട് വരികയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
മണ്‍മറഞ്ഞ സമൂഹങ്ങളുടെ ചരിത്രവും അവര്‍ക്കുണ്ടായ അനന്തരഫലങ്ങളും വ്യക്തമാക്കുന്ന ഖുര്‍ആനിന്റെ പ്രശോഭിതമായ താളുകളിലേക്ക് ക്ഷണിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. കഥപറഞ്ഞ് രസിപ്പിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുള്ള ആയിരത്തൊന്ന് രാവുകളെ പോലുള്ള കഥാകഥനമല്ല ഖുര്‍ആനിന്റേത്. മറിച്ച് അവ ചരിത്രത്തിലേക്കുള്ള ആഴത്തിലുള്ള എത്തിനോട്ടമാണ്.  അതില്‍ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും ഉണര്‍ച്ചയുടെ തെളിവുകളുമുണ്ട്. എക്കാലത്തെയും എല്ലായിടത്തെയും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമൂഹങ്ങളെ അതിന് സജ്ജരാക്കുകയും സംസ്‌കരിക്കുന്നതിനുമാണ് അല്ലാഹു അതിനെ ഇറക്കിയിട്ടുള്ളത്. ജനങ്ങളെ, അവര്‍ ഏത് കാലത്തില്‍ ജീവിക്കുന്നവരും ഏത് ദേശക്കാരുമാകട്ടെ അവരെ സേവിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൌഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.’ (ഗാഫിര്‍: 21) തന്നെക്കാള്‍ ശക്തരും കഴിവുള്ളവരുമായവരില്‍ നിന്ന് ഗുണപാഠം സ്വീകരിക്കുകയെന്നത് മനുഷ്യന്റെ ശൈലിയാണെന്ന് അല്ലാഹുവിന് അറിയാം. ആദിനെയും സമൂദിനെയും അവരുടെ ശേഷിപ്പുകളെയും സംബന്ധിച്ച സൂചനകളെല്ലാം അവരുടെ ശക്തിയെ സൂചിപ്പുക്കുന്നതായേക്കാം.
അനിവാര്യമായും സൂചിപ്പിക്കേണ്ട ഒരു കൂട്ടം മൂല്യങ്ങളാണ് ദിവ്യബോധനങ്ങളായ ഖുര്‍ആനിക കഥകളിലുള്ളത്. നാഗരികതകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്ന മനുഷ്യരെ നിര്‍മ്മിക്കുന്നതില്‍ അതിനുള്ള പങ്ക് വ്യക്തമാകുന്നതിന് അവയോടൊപ്പം കുറച്ച് സമയം ചെലവിടേണ്ടതുണ്ട്. അവയില്‍ സുപ്രധാനമായ ചില അടിസ്ഥാനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
– ഖുര്‍ആനിലെ കഥകള്‍ അല്ലാഹുവിന്റെ വഹ്‌യില്‍ പെട്ടതാണ്. അ്‌വ പഠിക്കലും ഗുണപാഠം സ്വീകരിക്കലും പ്രതിഫലാര്‍ഹമായ കാര്യമാണ്. കണ്ണുകളുള്ളവരോട് അതില്‍ നിന്ന് ഗുണപാഠം സ്വീകരിക്കാന്‍ ഖുര്‍ആന്‍ തന്നെ പലയിടങ്ങളിലും ആവശ്യപ്പെടുന്നു്ണ്ട്.
– മനുഷ്യരെ ഒരുമിച്ചുള്ള ജീവിതത്തിനും സഹകരണത്തിനും പ്രേരിപ്പിക്കുന്നതാണവ.
– ചരിത്രത്തിന്റെ ഓര്‍മ്മയെ വീണ്ടെടുക്കലാണത്.
– ഖുര്‍ആനിന്റെ കഥകള്‍ എക്കാലത്തും പ്രസക്തമാണ്. മുന്‍കാല സമൂഹങ്ങളില്‍ നിന്ന് അനുഭവങ്ങള്‍ സ്വീകരിക്കുന്നതിനാണത്.
– അവയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രയോജനപ്പെടുന്ന ഗുണപാഠങ്ങളും നിര്‍ദേശങ്ങളുമുണ്ട്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles