ഉന്മാദത്തെ സംബന്ധിച്ച് എൻ.പി.സജീഷും എം.എ. ഷാനവാസും ചേർന്നെഴുതിയ പുസ്തകത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ഭ്രാന്ത് ബാധിച്ചതിനെ സംബന്ധിച്ച് കെ. പി. അപ്പനും കിളിരൂർ രാധാകൃഷ്ണനും പുനലൂർ രാജനും സഹോദരന്മാരായ ഹനീഫയും അബൂബക്കറും ഭാര്യ ഫാബിയും മകൾ ഷാഹിനയും വിവരിക്കുന്നു. എന്നാൽ അജയ് പി. മങ്ങാട്ട് കുറിച്ചിട്ട വരികളിൽ പ്രഗൽഭരുടെ ഉന്മാദത്തിൻറെ വേരുകൾ തൊട്ടു കാണിക്കുകയും പരിഹാരത്തിലേക്ക് സൂചന നൽകുകയും ചെയ്യുന്നു.
അജയ് എഴുതുന്നു:”ദൈവം ഉണ്ടോ എന്ന ചോദ്യമാണ് അലഞ്ഞു നടന്ന നാളുകളിലെല്ലാം വൈക്കം മുഹമ്മദ് ബഷീറിൻറെ ആത്മാവിനെ കശക്കിയത്. ദൈവത്തിൻറെ അസ്ഥിത്വം സംബന്ധിച്ച ആധികൾക്ക് നടുവിൽ പ്രപഞ്ചത്തിൻറെ അനന്തമായ ശൂന്യതയെ ഭാവന ചെയ്ത് ബഷീർ കുഴങ്ങിപ്പോയി.മരിച്ചു കഴിഞ്ഞാൽ മനുഷ്യന് എന്ത് സംഭവിക്കുമെന്ന ഇയ്യോബിൻറെ ചോദ്യം ബഷീറിൻറെ നായകന്മാർ നിരന്തരം ചോദിച്ചു കൊണ്ടിരുന്നു. ഇങ്ങനെ ഇരിപ്പുറക്കാത്ത, ഒരിടത്തും കൂടിയിരിക്കാത്ത, ഒരാളാണ് ആദ്യകാലത്ത് കഥകളെഴുതിയിരുന്ന ബഷീർ. ഈ ബഷീറിലാണ് ഉന്മാദം മുളച്ചു പൊന്തിയത്. അതിൻറെ പ്രഭ ബഷീറിന് സഹിക്കാനാവുമായിരുന്നില്ല. രാത്രിയിൽ ഒരു വിളക്കെങ്കിലും അടുത്തില്ലാതെ ഉറങ്ങാനാവില്ലെന്ന് ബഷീർ പറഞ്ഞത് ഇരുളിൻറെ അന്ധതക്കുള്ളിൽ നിന്ന് പൈശാചികമായ ഒരു ശൂന്യത തന്നെ തുറിച്ചു നോക്കുന്നുവെന്ന ഭീതിയിൽ നിന്നാണ്. മരണ ബോധമുള്ള ഒരാൾക്ക് ഉന്മാദിയായി തുടരാം. അല്ലെങ്കിൽ വിശ്വാസിയായി അടങ്ങാം. ബഷീറിന് മതം നൽകിയത് ഈ അടക്കമായിരുന്നു. അങ്ങനെ വീടിനുള്ളിലേക്ക് വന്ന്, വിശ്വാസത്തിൻറെ പ്രകാശത്തിലേക്ക് ജനാലകൾ തുറക്കുന്ന ബഷീറിനെയാണ് ചാരു കസേരയിലിരിക്കുന്ന നിലയിൽ നാം പിന്നീട് കണ്ടെത്തുന്നത്.”