മൂന്ന് വർഷങ്ങൾക്ക് മുമ്പ്, തുർക്കിയിൽ നിന്നുള്ള വരനുമായി എന്റെ വിവാഹം നടന്നു. അവിടെ, തുർക്കി ദിനചര്യകൾ പ്രാവർത്തികമാക്കുന്നതിൽ എനിക്ക് വലിയ പ്രയാസം അനുഭവപ്പെട്ടിരുന്നു. തുർക്കി ശീലങ്ങൾ പിന്തുടർന്നുകൊണ്ട് വീട് ക്രമീകരിക്കുകയും, ശുചിത്വം പാലിക്കുകയും ചെയ്യുകയെന്നത് മറ്റ് ദേശക്കാർക്ക് വളരെ പ്രയാസം നിറഞ്ഞതായി അനുഭവപ്പെടുന്നു. എന്നാൽ, തുർക്കി സ്ത്രീകൾ അവരുടെ ചെറിയ പ്രായം മുതൽക്ക് ഈ ശീലം പതിവാക്കിയിരിക്കുന്നു. തീർച്ചയായും, തുർക്കി പുരുഷന്മാരും ഇത് പതിവാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, പ്രയാസമേറിയ വീട്ടുജോലികൾ ശ്രദ്ധിച്ചുചെയ്യുന്ന തുർക്കി സ്ത്രീകളിൽ നിന്ന് അധികം ഞാൻ വ്യത്യാസപ്പെടുന്നില്ലെന്ന് തോന്നിപ്പിക്കുന്നതിന് അങ്ങേയറ്റം പരിശ്രമിക്കേണ്ടതായി വന്നു.
കുടുംബത്തിൽ നിന്ന് ആരെങ്കിലുമോ അല്ലെങ്കിൽ ഞങ്ങളുടെ തുർക്കി കൂട്ടുകാരോ വീട്ടിലേക്ക് സന്ദർശിക്കാൻ വരുന്നുണ്ടെന്ന് ഭർത്താവ് പറഞ്ഞാൽ ഭയപ്പെടുത്തുന്ന അസ്വസ്ഥത തന്നെ പിടികൂടുമായിരുന്നു. സന്ദർശകർ വരുന്നതിന് മുമ്പ് വീടിന്റെ മുക്കും മൂലയും വളരെ നല്ല രീതിയിൽ വൃത്തിയാക്കുന്നതിന് രണ്ട് ദിവസം ഞാൻ മെനക്കെടേണ്ടിവരുമായിരുന്നു. അവരുടെ കണ്ണിൽ പൊടിപോലും വീട്ടുപകരണങ്ങളിൽ കാണാതിരിക്കുന്നതിന് ഓരോന്നും നന്നായി വൃത്തിയാക്കണമായിരുന്നു. സന്ദർശകരായി ഒരു വീട്ടിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, തുർക്കി സ്ത്രീകളുടെ പ്രകൃതമെന്നത് പൊതുവായി ആ വീട്ടിലെ ശുചിത്വത്തിലേക്ക് ഒന്ന് കണ്ണോടിക്കുക എന്നതാണ്. അടുക്കളയിലെയും, കുളിമുറിയിലെയും വൃത്തി പ്രത്യകിച്ചും.
അവിടെ ഒരു വർഷത്തോളം ചെലവഴിച്ച് ഞാൻ എന്റെ ഭർത്താവിന്റെ കുടുംബത്തിലെ ചിട്ടയും, ശുചിത്വ ശീലങ്ങളും പതിവാക്കി. എന്നാൽ, എന്നെ കൂടുതൽ പ്രയാസപ്പെടുത്തിയത് അധികം സമയവും വീടിന് പുറത്തിറങ്ങേണ്ടി വരുന്ന തന്റെ ജോലിയുടെ പ്രകൃതമാണ്. ചിലപ്പോൾ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. എന്നാൽ, വീട്ടുജോലികൾ വളരെ സൂക്ഷമതിയിലും, പ്രാധാന്യത്തോടെയും (തുർക്കി ശൈലിയിൽ) അനായാസകരമായി ചെയ്യാൻ തന്നെ സഹായിച്ചിരുന്നത് ഭർത്താവിന്റെ ഉമ്മയായിരുന്നു. കൊറോണ വൈറസ് ലോകത്തെ ബാധിച്ച ഈ സന്ദർഭത്തിൽ, “ശുചിത്വ രോഗികൾ” എന്ന് വിളിക്കപ്പെടുന്ന തുർക്കിക്കാരൊഴികെ എല്ലാവരും വൃത്തിയുമായി ബന്ധപ്പെട്ട ദിനചര്യ ശീലങ്ങളിൽ മാറ്റം വരുത്താൻ പ്രത്യേകിച്ച് യൂറോപ്യൻ രാഷ്ട്രങ്ങൾ നിർബന്ധിതരായിരിക്കുന്നു. പക്ഷേ, നിത്യേന ചെയ്യുന്ന ഈ ശുചിത്വ ശീലങ്ങൾ തുർക്കി സ്ത്രീകൾക്ക് ഭാരമായി അനുഭവപ്പെട്ടിരുന്നില്ല. ഇപ്രകാരം ചിട്ടയോടെയും, വൃത്തിയോടെയും പരിചരിക്കപ്പെട്ടിരുന്നത് വീടുകൾ മാത്രമായിരുന്നില്ല.
Also read: കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?
സർവകലാശാലകൾ, വാഹനങ്ങൾ, പൊതുസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം വൃത്തിയുടെയും, വെടിപ്പിന്റെയും കാര്യത്തിൽ വളരെ പ്രാധാന്യം നൽകുന്നു. വിചിത്രവും, വളരെ മനോഹരവുമായ പാരമ്പര്യവുമാണ് വൃത്തിയുമായി ബന്ധപ്പെട്ട് തുർക്കികൾക്കുള്ളത്. തുർക്കികൾ നൂറ് വർഷത്തോളമായി പിന്തുടർന്നുവരുന്ന പാരമ്പര്യമാണിത്. അതിഥികൾ വീട്ടിലേക്ക് വരുമ്പോൾ തുർക്കികൾ അതിഥികളുടെ കൈകളിലേക്ക് അത്തർ തുള്ളി പകരുന്നു. അതിഥികളെ സ്വാഗതം ചെയ്യുന്നതിന്റെ ആദ്യ രീതിയാണിത്. ചെറുതോ വലുതോ ആയ യാത്രയിൽ അതിഥികളുടെ കൈയിൽ പറ്റിപിടിച്ചിരിക്കുന്ന മൈക്രോബുകളെ വീട്ടിലേക്ക് വരുമ്പോൾ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണിത്. അടുത്ത കുടുംബക്കാരോ, കൂട്ടുകാരോ വീട്ടിലേക്ക് വന്നാൽ ആദ്യം അവർ കുളിമുറിയിലേക്കാണ് പോവുക. അവിടെ നിന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ശുദ്ധീകരിക്കുന്നു. അതുകൊണ്ടുതന്നെ, കൊറോണ സാഹചര്യം തുർക്കിക്കാരെ നിർബന്ധിക്കുന്നത് സലാം പറയൽ, കൈകൊടുക്കൽ, ചുംബിക്കൽ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്നത് മാത്രമാണ്.
വീട്ടിൽ നിർമിച്ച അണുനാശിയും, സോപ്പും തുർക്കിക്കാരായ സ്ത്രീകൾ ഉപയോഗിക്കുന്നത് ഞാൻ എന്റെ ഭർത്താവിന്റെ കുടുംബത്തിൽ വർഷങ്ങൾക്ക് മുമ്പ് കാണുകയുണ്ടായി. വെള്ളം, വിനാഗിരി, തിളക്കത്തിനും വെളുക്കുന്നതിനുമുള്ള വസ്തു എന്നിവ ചേർത്താണ് അത് നിർമിച്ചിരുന്നത്. അതുപോലെ, മാലിന്യങ്ങൾ പൂർണമായി നീക്കുന്നതിന് രണ്ട് ടവൽ ഉപയോഗിക്കുകയും, സിങ്കുകൾ, വാഷ്ബേസിനുകൾ, ചുമരുകൾ, നിലങ്ങൾ തുടങ്ങിയവ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ, കര കൗശലവസ്തുക്കളും, വീട്ടുപകരണങ്ങളും തിളക്കത്തോടെ പരിചരിക്കുന്നു. തുർക്കി സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മരണത്തിന്റെയോ ജീവിതത്തിന്റയോ വിഷയമാകുന്നതാണ് ഗ്ലാസ്സുകൾ തുടച്ച് തിളക്കമുള്ളതാക്കുക എന്നത്. അവരുടെ ജീവൻ ഇല്ലാതാക്കുന്നതിന് കാരണമാകുന്നതാണെങ്കിലും വീടിന്റെ ബാൽക്കണിയിലെ ഗ്ലാസ്സ് വൃത്തിയാക്കുന്നതിനെ ആരും വിമർശിക്കാറില്ല. ഒരു തുർക്കി അയൽക്കാരനെയോ കൂട്ടുകാരനെയോ നിങ്ങൾ വീട്ടിലേക്ക് സ്വീകരിക്കുകയാണെങ്കിൽ, അവർ ജനാലയുടെ അടുക്കുലേക്ക് ഓടി ചൂട് കൂടുതലാണെന്ന് പറഞ്ഞ് അത് തുറക്കാൻ ശ്രമിക്കുന്നത് വിചിത്രമായ കാര്യമൊന്നുമല്ല. അപ്രകാരം ചെയ്യുന്നതിലൂടെ അവർ ശുചിത്വം ഉറപ്പുവരുത്തുകയാണ്.
Also read: ജീവിതവിജയത്തിന് നബി(സ) നൽകിയ രണ്ട് ആയുധങ്ങൾ
അതുപോലെ തന്നെയാണ് ഭക്ഷണസാധനങ്ങൾ വാങ്ങുകയും അത് സൂക്ഷിക്കുകയും ചെയ്യുന്ന അവരുടെ രീതി. മാസങ്ങൾക്ക് വേണ്ട പയറുവർഗങ്ങൾ സൂക്ഷിച്ചുവെക്കുകയെന്നത് തുർക്കികളുടെ ശീലമാണ്. അഥവാ, കൊറോണക്ക് മുമ്പ് തന്നെ അവർ ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഭക്ഷണം വാങ്ങുകയും, അത് സൂക്ഷിക്കുകയും ചെയ്യുകയെന്നത് നൂറ്റാണ്ടുകളായി തുടർന്നുവരുന്ന തുർക്കികളുടെ ശീലങ്ങളിൽപെട്ടതാണ്. പ്രത്യേകിച്ച്, ധാന്യങ്ങളായ അരി, പയർ, മാവ്, ഉണങ്ങിയ പയർ തുടങ്ങിയവ. അതുപോലെ, ഉണക്കിയ പച്ചക്കറികളായ വഴുതന, പച്ചമുളക്, വെണ്ട മുതൽ തക്കാളി സോസ്, അച്ചാർ വരെ അവർ സൂക്ഷിച്ചുവെക്കുന്നു. അതിനാൽ, തുർക്കികൾ വലിയ അളവിൽ സൂക്ഷിച്ചുവെക്കുന്നതിലെ ഒരേയൊരു പുതുമയെന്നത് കുളിമുറിയിലും, അടുക്കളയിലും അത്യാവശ്യമായി ഉപയോഗിക്കേണ്ടിവരുന്ന കടലാസ് തൂവാലകളും, ലിറ്റർ കണക്കിന് വരുന്ന കൊളോൺ സുഗന്ധ ദ്രവ്യങ്ങളും, ശുചിയാക്കുന്നതിനുള്ള തൂവാലകളും, തുണികളും, ബ്രഷുകളുമാണ്. വീടുകൾ വൃത്തിയാക്കുന്ന ദിനചര്യയുടെ മഹത്വമാണ് തങ്ങളെയും കൊറോണ വൈറസിനെയും പ്രതിരോധിക്കുന്നതിലെ ആദ്യ ചുവടെന്ന് തുർക്കികൾ വിശ്വസിക്കുന്നു.
വിവ: അർശദ് കാരക്കാട്