ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെ കുറിച്ചൊന്ന് ചിന്തിക്കുക! ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ തിന്മകള്‍ വ്യാപിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് കൊടി പിടിക്കുന്നു. ഇത്തരം ദുര്‍ബലത മുസ്‌ലിം ഉമ്മത്തിനെ എന്ത് കൊണ്ട് പിടികൂടുന്നു? അതിനുകാരണം മരണത്തോടുളള ഭയവും ജീവിതത്തോടുള്ള ഉള്‍ക്കടമായ അഭിനിവേശവുമാണ്. രാജ്യങ്ങള്‍ വിജയിച്ചടക്കുകയും ആ നാട്ടലുളളവരുടെ ഹൃദയം കവരുകയും ചെയ്ത പ്രവാചക അനുചരന്മാരുടെ അവസ്ഥ എത്ര ഉന്നതമാണ്!
ത്വാരിഖ് ബ്‌നു സിയാദ് അറ്റ്‌ലാന്റിക് സമുദ്രതീരത്ത് നിന്ന് പറയുന്നു: ‘അല്ലാഹുവാണ് സത്യം! അല്ലയോ സമുദ്രമേ, നിന്റെ പുറകില്‍ അല്ലാവുവിന്റെ മാര്‍ഗത്തില്‍ വിജയിച്ചടക്കാനുള്ള കരയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ഈ സൈന്യവുമായി നിന്നിലേക്ക് ആഴ്ന്നിറങ്ങിയേനെ’. ഖാലിദ് ബ്‌നു വലീദ് കോട്ടകളില്‍ അഭയം പ്രാപിച്ച റോമക്കാരോട് പറയുന്നു: ‘അല്ലയോ റോമക്കാരെ, നിങ്ങള്‍ താഴേക്ക് ഇറങ്ങി വരിക. അല്ലാഹുവാണ് സത്യം! നിങ്ങള്‍ ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും, അല്ലാഹു ഞങ്ങളെ നിങ്ങളിലേക്ക് ഉയര്‍ത്തും. അതുമല്ലെങ്കില്‍ നിങ്ങളെ ഞങ്ങളിലേക്ക് കൊണ്ട് വരും’.
നമ്മുടെ വിശ്വാസവും അവരുടെ വിശ്വാസവും തമ്മില്‍ എത്ര വ്യത്യാസമുണ്ട്! അതുപോലെ, നമ്മുടെ ജീവിതവും അവരുടെ ഖുര്‍ആനിക ജീവിതവും തമ്മില്‍ അജഗജാന്തരം വ്യത്യാസമില്ലേ? അവരുടെ ഖുര്‍ആനിക ജീവിതവുമായി നമ്മുടെ ജീവിതത്തെ തട്ടിച്ച് നോക്കിയാല്‍ നമുക്കിടയില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ചയുടെയും അധ:പതനത്തിന്റെയും കാരണങ്ങള്‍ വ്യക്തമാകും.
ഡോ.ഹാഫിള് ബ്‌നു മുഹമ്മദ് ഹകമീ പറയുന്നു: ‘പരിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും വലിയ ഉപദേശവും വിശ്വാസത്തിന്റെ സമുന്നതമായ തേട്ടവും അവ ജീവിതത്തിലേക്ക് കൊണ്ടുവരലാണ്, അത് പ്രാവര്‍ത്തികമാക്കലാണ’്. അല്ലാഹു പറയുന്നു: നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവര്‍ അതില്‍ വിശ്വസിക്കുന്നു (അല്‍ബഖറ: 121). ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും ഹസനും ഖതാദയുമെല്ലാം ‘തിലാവത്ത്’ എന്ന പദത്തിന് പ്രവര്‍ത്തിക്കുക, പിന്തുടരുക തുടങ്ങിയ അര്‍ഥമാണ് നല്‍കുന്നത്. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതം അതിനുളള ഏറ്റവും വലിയ തെളിവാണ്. ഖുര്‍ആനിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിച്ച സ്വഹാബത്തുകളുടെ ജീവിതം പരിശോധിക്കുമ്പോള്‍ ഭൂമിയിലൂടെ ഖുര്‍ആന്‍ സഞ്ചരിക്കുകയാണെന്ന പ്രതീതിയാണ്. ‘സഞ്ചരിക്കുന്ന ഖുര്‍ആന്‍’ എന്നാണ് അവരെ മനസ്സിലാക്കിയവര്‍ വിശേഷിപ്പിച്ചിരുന്നത്.
ആയിശ(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; അവര്‍ പ്രവാചകന്റെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു. ‘ഖുര്‍ആന്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്വഭാവം’. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു; കാലത്തിന്റെ ചുരുളുകളില്‍ നിന്ന് ചുരിങ്ങിയ കാലം ജീവിച്ചു. ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ഖുര്‍ആനിന് മുമ്പ് വിശ്വാസമാണ് നല്‍കപ്പെട്ടത്. പ്രവാചകന് ഒരു സൂറത്ത് അവതരിച്ചാല്‍ അതിലെ ഹലാലും ഹറാമും ഞങ്ങള്‍ പഠിക്കും. അവ സൂക്ഷമാര്‍ഥത്തില്‍ വായിച്ചെടുക്കുകയും ചെയ്യുമായിരുന്നു. നിങ്ങള്‍ക്ക് ഖുര്‍ആന്‍ അറിയുന്ന പോലെതന്നെ. എന്നാല്‍, വിശ്വാസത്തിന് മുമ്പ് ഖുര്‍ആന്‍ നല്‍കപ്പെട്ട ഒരു വിഭാഗത്തെ ഞാന്‍ കണ്ടു. സൂറത്ത് ഫാത്തിഹ മുതല്‍ അവസാനം വരെ അവര്‍ പാരായണം ചെയ്തു. എന്നാല്‍, അതിലെ ഹലാലും ഹറാമും എന്താണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സൂക്ഷാമാര്‍ഥത്തില്‍ വായിച്ചെടുക്കേണ്ടതിനെ നിസാരമായി തളളിക്കളയുന്നു.
ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു; ഞങ്ങളില്‍പ്പെട്ടവരില്‍ ഒരുവന്‍ പത്ത് സൂക്തം പഠിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കിയിട്ടല്ലാതെ കൂടുതലായൊന്നും പഠിക്കുകയില്ല. അബൂത്വാലിബ് നിന്ന് നിവേദനം ചെയ്യുന്നു; നിങ്ങള്‍ക്ക് മുമ്പുളളവര്‍, ഖിര്‍ആനിനെ അല്ലാഹുവില്‍ നിന്നുളള സന്ദേശമായി കാണുകയും രാവും പകലും അതില്‍ കൂടുതല്‍ ചിന്തിക്കുകയും ചെയ്യുന്നവാരായിരുന്നു.
ഖുര്‍ആനിക സന്ദേശം സ്വീകരിച്ച സ്വഹാബികളുടെ ജീവിതത്തില്‍ ഇത്തരത്തിലുളള ഉദാഹരണങ്ങള്‍ ധാരാണമായി കാണാന്‍ കഴിയും. അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറയുന്നു; മദീനയിലെ അന്‍സാറുകള്‍ക്കിടയില്‍ എറ്റവും കൂടുതല്‍ ഈന്തപ്പന തോപ്പുണ്ടായിരുന്നത് ത്വല്‍ഹക്കായിരുന്നു. മസ്ജിദിന് അഭിമുഖമായിട്ടുള്ള ബൈറുഹാഅ് തോപ്പാണ് അവയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം. പ്രവാചകന്‍ അവിടെ പ്രവേശിക്കുകയും തെളിഞ്ഞ വെളളം കുടിക്കുകയുമായിരുന്നു. അനസ്(റ) പറയുന്നു; അപ്പോള്‍ ഈ സൂക്തം ഇറങ്ങി. ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല’ (ആലു ഇംറാന്‍: 96).
അബൂ ത്വല്‍ഹ പ്രവാചകന് മുന്നില്‍ വന്ന് പറഞ്ഞു. അല്ലാഹുവുന്റെ ദൂതരെ, അള്ളാഹു പറയുന്നു; ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല’. എന്റെ അടുത്ത് ഏറ്റവും പ്രിയങ്കരമായിട്ടുളളത് ‘ബൈറുഹാഅ്’ തോട്ടാണ്. ഇത് അല്ലാഹുവിനുളള സ്വദഖയാണ്. ഞാനതിലൂടെ നന്മ ആഗ്രഹിക്കുകയും ശാശ്വതമായ ഈടായി കരുതുകയും ചെയ്യുന്നു. പ്രവാചരെ, അല്ലാഹു കല്‍പ്പിക്കുന്ന മുറപ്രകാരം ഇത് സ്വീകരിക്കുക. പ്രവാചകന്‍ പറഞ്ഞു: അത് മഹത്തരമായിട്ടുളളതാണ്, ലാഭകരമായിട്ടുളള സമ്പത്താണ്. താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ സമ്പത്ത് അടുത്ത കുടംബക്കാര്‍ക്കിടിയില്‍ നല്‍കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അപ്പോള്‍ ത്വല്‍ഹ പറഞ്ഞു; ഞാന്‍ അപ്രകാരം നല്‍കുന്നതാണ്. അദ്ദേഹം കുടുംബകാര്‍ക്കും പിതൃവ്യപത്രനും സമ്പത്ത് നല്‍കി.
ഇബ്‌നു ഉമര്‍(റ) വില്‍ നിന്ന് നിവേദനം; ഉമര്‍ ബ്‌നു ഖത്വാബിന് ഖൈബറില്‍ ഭൂമി ലഭിച്ചു. പ്രവാചകന്റെ അടുക്കല്‍ വന്ന് അതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഇതിനേക്കാള്‍ ശ്രേഷ്ടമായ സമ്പത്ത് മുമ്പ് എനിക്ക് ലഭിച്ചിട്ടില്ല. താങ്കള്‍ അതിനെ കുറിച്ച് എന്താണ് അഭിപ്രായപ്പെടുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം അത് പിടിച്ച് വെക്കാവുന്നതാണ്. അല്ലെങ്കില്‍ ദാനം ചെയ്യാവുന്നതാണ്. ഇബ്‌നു ഹജര്‍ ഈ ഹദീസിന് വിശദീകരണമായി പറഞ്ഞുവെക്കുന്നു; പരിശുദ്ധ ഖുര്‍ആനിലെ സൂക്തമായ ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല’ (ആലു ഇംറാന്‍: 96) എന്നത് നിറവേറ്റുവാനുളള ഉമറിന്റെ അതിയായ ആഗ്രഹമാണിത് പ്രകടമാക്കുന്നത്.
അവംലംബം: അല്‍ഫുര്‍ഖാന്‍
വിവ.അര്‍ശദ് കാരക്കാട്