അല്ലാഹുവോടുള്ള അടുപ്പമാണ് നമ്മുടെ ജീവിതത്തിന്റെ വിജയ നിദാനം. അടുപ്പം കൂടാൻ അല്ലാഹുവോളം അടിമക്കാരാണുളളത് എന്നതാണ് അവിടം പ്രധാനമാവുന്ന ചോദ്യം. അല്ലാഹുവോടടുക്കാൻ വിശ്വാസി ശീലിക്കേണ്ട കാര്യങ്ങളെ പരിശോധിക്കുകയാണിവിടെ. മഹാനായ ഇബ്നുൽ ഖയ്യിം (റ) തന്റെ വിഖ്യാതമായ ‘മദാരിജു സാലികീൻ’ എന്ന കൃതിയിൽ അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിനും അടുപ്പം അനിവാര്യമാക്കുന്നതിനുമുള്ള പത്ത് കാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അവയെ ഇപ്രകാരം സംഗ്രഹിക്കാം.
ഒന്ന്- ഖുർആൻ പാരായണം. ആശയമറിഞ്ഞും അർത്ഥ തലങ്ങളെക്കുറിച്ച് പര്യാലോചിച്ചും വിശുദ്ധ ഖുർആൻ ഓതുക. തന്റെ ദാസനിൽ നിന്ന് റബ്ബ് താൽപര്യപ്പെടുന്നത് എന്താണെന്ന് മനസ്സിലാക്കാൻ അത് അനിവാര്യമാണല്ലോ.
രണ്ട്- നിർബന്ധ കർമങ്ങൾക്ക് ശേഷമുള്ള ഐഛിക കർമങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കാം. അത് നമ്മെ അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാക്കും. ” സുന്നത്തല്ലേ, ചെയ്തില്ലെങ്കിൽ കുഴപ്പമൊന്നുമില്ലല്ലോ ” എന്നതിൽ നിന്ന് ” സുന്നത്തല്ലേ എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക ” എന്ന മനോഗതിയിലേക്ക് എത്തിച്ചേരാൻ അല്ലാഹുവിന് പ്രിയമുള്ളവർക്കെല്ലാതെ ആർക്കാണ് സാധ്യമാവുക !
മൂന്ന് – നാവ്കൊണ്ടും, ഹൃദയംകൊണ്ടും , പ്രവൃത്തികൊണ്ടും, നമ്മുടെ ഹാല് ( അവസ്ഥ ) തന്നെയും അല്ലാഹുവിനെ സ്മരിക്കുന്നതായിരിക്കുക , അല്ലാഹുവിന്റെ സ്നേഹം നമ്മുടെ തോതനുസരിച്ചാണ് കരസ്ഥമാക്കാൻ കഴിയുക. നാഥൻ പ്രിയം വെക്കുകയും ഹൃദയം ദിക്റിനാൽ തളംകെട്ടി നിൽക്കുകയും ചെയ്യുന്ന നഫ്സ് അനുഭവിക്കുന്ന ആനന്ദമെത്രയായിരിക്കും.
നാല് – സ്വതാൽപര്യങ്ങളേക്കാൾ അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് മുൻഗണനയുണ്ടാവുക. അതിലേക്ക് ഉയരാൻ പ്രയാസമാണെങ്കിലും കയറാൻ പരിശ്രമിക്കുക. അല്ലാഹുവിന്റെ ഇഷ്ടവും നമ്മുടെ ഇഷ്ടവും ഒന്നായി മാറാൻ നാം ഇനിയുമെത്ര കാത്തിരിക്കണം !
അഞ്ച് – അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും മനസ്സിലാക്കുകയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുക. അവന്റെ വിശേഷണങ്ങൾ അറിയുന്നവർക്ക് അവനെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നത് അസാധ്യമാണല്ലോ. അറിയാൻ ബാക്കിയായതിന്റെ ആഴം പോലുമറിയാത്ത ദുർബലരല്ലേ നാം !
ആറ്- അല്ലാഹുവിന്റെ നീതിക്കും, ഔദാര്യത്തിനും, അടയാളങ്ങൾക്കും, അവന്റെ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങൾക്കും സാക്ഷ്യം വഹിക്കുന്നത് അവന്റെ സ്നേഹത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. തിട്ടപ്പെടുത്താൻ കഴിയാതിരിക്കുമാറ് അവന്റെ അവന്റെ അനുഗ്രഹങ്ങൾ പ്രത്യക്ഷമായിരിക്കെ ആ ക്ഷണമെങ്ങനെ നിരസിക്കാനാണ് !
ഏഴ് – അല്ലാഹുവിന്റെ മുമ്പിൽ പൂർണമായും ഹൃദയം തകർന്ന് പോവലാണ്. നാമങ്ങളും വാക്യങ്ങളുമല്ലാതെ ഇത് പ്രകടിപ്പിക്കാൻ മാർഗങ്ങളേതുമില്ലല്ലോ!
എട്ട് – അല്ലാഹുവോടൊപ്പം ഒറ്റക്കിരിക്കുക. അവന്റെ വചനങ്ങൾ പാരായണം ചെയ്യുക. അവന്റെ മുമ്പിൽ ഹൃദയ സാന്നിധ്യത്തോടെ അടിമത്തത്തിന്റെ മര്യാദകൾ കാണിക്കുക. ‘ഉടമ’കളുടെയെല്ലാം ഉടമകളായവന് മുമ്പിൽ വിനയാനിതനാവാതിരിക്കാൻ എന്താണ് നമുക്ക് ന്യായമായിട്ടുള്ളത്.
ഒമ്പത്- അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരോടും സത്യവാൻമാരോടും സഹവസിക്കുക. അവരുടെ വാക്കുകളിൽ നിന്ന് ഫലങ്ങൾ എടുക്കുക. മറ്റുള്ളവർക്ക് ഉപകാരവും നിന്റെ ഹാലിൽ പുരോഗതിയും കൊണ്ടുവരാത്ത കാര്യങ്ങൾ സംസാരിക്കാതിരിക്കുക.
പത്ത് – ഹൃദയത്തിനും സർവ്വശക്തനായ ദൈവത്തിനും ഇടയിൽ വരുന്ന എല്ലാ തടസങ്ങളും ഒഴിവാക്കുക.
സാധാരണക്കാർ പാപങ്ങളെ പ്രതിയാണ് ജാഗരൂകരാകുന്നതെങ്കിൽ ആരിഫീങ്ങൾ അല്ലാഹുവിനെ മാത്രമാക്കിയ ഹൃദയത്തിൽ മറ്റെന്തെങ്കിലും വന്നുചേരുമോ എന്ന് ഭയപെട്ടിരുന്നവരായിരുന്നുവെന്ന് പറയാറുണ്ട്. അല്ലാഹു നമുക്ക് ഈമാനും ഇസ്തിഖാമത്തും നൽകി അനുഗ്രഹിക്കട്ടെ .
???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1