മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനാ പൂർണമായ വിഭജനത്തിലൂടെയാണ് ഇന്ത്യയും പാകിസ്ഥാനും പിറന്നത്. കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിലാണ് അത് ഇരുൾ പരത്തിയത്. വിഭജനകാലത്ത് പരസ്പരം പൂർണ്ണമായും അകലുകയും കഠിന ശത്രുക്കളായി മാറുകയും ചെയ്ത രണ്ട് ജന സമുദായങ്ങളാണ് മുസ്ലിംകളും സിഖുകാരും. എന്നാൽ ക്രമേണ ഇന്ത്യയിലും പാകിസ്താനിലും ഇരു സമുദായങ്ങളും പരസ്പരം തിരിച്ചറിയാനും അടുക്കാനും തുടങ്ങി.മാറിയ സാഹചര്യത്തിൽ നിറഞ്ഞ സന്തോഷത്തോടെ നോക്കിക്കാണാവുന്ന രണ്ട് ചിത്രങ്ങൾ എ.റശീദുദ്ദീൻ തന്റെ അതിർത്തിയിലെ ‘മുൻതഹാ മരങ്ങൾ’ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ വരച്ചു വെച്ചിരിക്കുന്നു.
ലാഹോറിലെത്തുന്ന ഏത് സിക്കുകാരനെയും നഗരം അതിൻറെ ആത്മാവിൻറെ ഭാഷയിൽ സ്വീകരിക്കുന്നതാണ് ഇന്ന് കാണാനാവുക. പുതിയൊരു തിരിച്ചറിവിൻറെ കൂടി ഭാഗമാണത്. പരമ്പരാഗത തലപ്പാവ് ധരിച്ച് ട്രാഫിക് പോലീസിൻറെ ജോലിചെയ്യാൻ ലാഹോറിൽ അനുവാദം ലഭിച്ച സർദാർ ഗുലാബ് സിങ്ങിനെക്കുറിച്ച വാർത്തകൾ ഉദാഹരണം. ഇയാൾ മൂലം നഗരത്തിൽ ട്രാഫിക് തടസ്സപ്പെടുന്നുവെന്നും സർദാറിനെ കാണുമ്പോൾ അഭിവാദ്യം ചെയ്യാനായി വാഹനങ്ങൾ വേഗം കുറയ്ക്കുന്നതാണ് കാരണമെന്നും ബി.ബി.സി ഉറുദു പോലും റിപ്പോർട്ട് ചെയ്തു.”(പുറം:45)
“ഒറ്റപ്പെട്ടതെങ്കിലും ഇന്ത്യയിലുമുണ്ട് ഇത്തരം കഥകൾ. ലുധിയാനയിൽ നിന്നും ഫിറോസ്പൂരിലേക്കുള്ള വഴിയിൽ മോഗ ജില്ലയിലെ കോട്ട് ഈസാഖാൻ ഗ്രാമം മുസ്ലിംകൾ തിരിച്ചെത്തുന്നത് കാത്ത് നിൽക്കുന്ന സിഖ്കാരുടേതാണ്. ഗതകാലത്തെ ഏതോ മുസ്ലിം പ്രമാണിയുടെ പേര് ബാക്കി വെച്ച,എന്നാൽ ഒറ്റ മുസ്ലിം കുടുംബം പോലും അവശേഷിച്ചിട്ടില്ലാത്ത അസ്സൽ പഞ്ചാബി ഗ്രാമമാണിത്.ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും സിഖുകാർ അവിടത്തെ പഴയ മസ്ജിദ് അടിച്ചും തുടച്ചും വൃത്തിയാക്കി അതേപടി കാത്ത് സൂക്ഷിക്കുന്നുണ്ട്.മുസ്ലിംകൾ മടങ്ങി വരുമ്പോൾ അവർക്ക് കൊടുക്കാനായി മസ്ജിദിലെ പഴയ പാത്രങ്ങളും മര സാമഗ്രികളും പോലും അവർ എടുത്ത് വെച്ചിട്ടുണ്ട്….ഇത് വഴി യാത്ര ചെയ്യുന്ന ഏത് മുസ്ലിമിനെ കണ്ടാലും കോട്ട് ഈസാ ഗ്രാമത്തിലെ കാരണവന്മാർ ഈ പള്ളിയുടെ സ്വത്തുവഹകൾ ഏറ്റെടുക്കണമെന്ന് ഇന്ന് അഭ്യർത്ഥിക്കുന്നു.”(പുറം:46)