Current Date

Search
Close this search box.
Search
Close this search box.

‘ഇഹ്സാൻ’ മുറുകെ പിടിക്കുക

അല്ലാഹു ഇഷ്ടപ്പെടുന്ന, സൃഷ്ടികൾക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളിൽ അതിവിശിഷ്ടവും മഹത്തരവുമാണ് ഇഹ്സാൻ. അല്ലാഹുവിൻെറ സ്നേഹവും പ്രീതിയും നേടിയെടുക്കുന്നതിന് നിശ്ചയിച്ച അടിസ്ഥാന ഗുണങ്ങളിലൊന്നുമാണ്. അല്ലാഹു പറഞ്ഞു: “നിങ്ങൾ നന്നായി പ്രവർത്തിക്കുക, നന്നായി പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും’ (ബഖറ:195). വിശുദ്ധ ഖുർആനിൽ അഞ്ച് സ്ഥലങ്ങളിൽ “നന്നായി പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപെടുന്നുവെന്നു’ പറഞ്ഞതായി കാണാം ( അൽബഖറ 195, ആലു ഇംറാൻ 148, 135, മാഇദ 13, 93 എന്നീ ആയത്തുകളിൽ). ‘നന്നാക്കുക, (കർമം) നിഷ്ക്കളങ്കമാക്കുക, നന്മ പ്രവർത്തിക്കുക’ എന്നൊക്കെയാണ് ഇഹ്സാൻെറ ഭാഷാർഥം. ചില ഖുർആൻ പരിഭാഷകളിൽ “മുഹ്സിനീൻ’ എന്നതിന് (കർമം) നിഷ്ക്കളങ്കമാക്കുന്നവർ, നന്മ പ്രവർത്തിക്കുന്നവർ’ എന്നീ അർഥങ്ങൾ നൽകിയതായി കാണാം. ഇസ്ലാമിക പരിപ്രേഷ്യത്തിലൂടെ ഇഹ്സാനെ വിലയിരുത്തുമ്പോൾ അല്ലാഹുവിൻെറ പ്രീതിയും സ്നേഹവും നേടിയെടുക്കാൻ കഴിയുന്നവിധത്തിൽ മതം ആവശ്യപ്പെട്ട കാര്യങ്ങൾ സാധ്യമായത്ര ഏറ്റവും മികച്ചരീതിയിൽ നിർവഹിക്കലാണ്. കർമങ്ങളുടെ ചൈതന്യത്തിനും ഫലം പൂർണമായി ലഭിക്കുന്നതിനും ഇഹ്സാൻ അനിവാര്യമാണ്. ഏതൊരു കർമവും മികച്ച രീതിയിൽ ചെയ്യുമ്പോഴാണല്ലോ ഉദ്ദേശിച്ച സ്ഥാനത്തെത്താനും ഫലംനേടാനും സാധിക്കുക. ഇഹ്സാൻ എന്താണെന്ന ചോദ്യത്തിനു ജിബ്രീൽ പ്രവാചകന് നൽകിയ വിശദീകരണം അതാണ് പഠിപ്പിക്കുന്നത്. ജിബ്രീൽ പറഞ്ഞു: ‘നീ അല്ലാഹുവിനെ കാണുന്നവിധം അവന് ഇബാദത്ത് ചെയ്യുക. നിശ്ചയം, അവൻ നിന്നെ കാണുന്നുണ്ട്. നീ അവനെ കാണുന്നില്ലെങ്കിലും’(മുസ്ലിം).

ഇവിടെ കർമങ്ങൾ മികച്ചതാക്കുന്നതിന് രണ്ട് രീതികൾ പറഞ്ഞു തന്നതായി കാണാം. ഒന്ന്: അല്ലാഹുവിനെ കാണുന്നുണ്ട് അല്ലെങ്കിൽ അല്ലാഹു തൻെറ മുമ്പിലുണ്ടെന്ന വിചാരത്തോടെ കർമങ്ങളിലേർപ്പെടുക. ഏതൊരു വിശ്വാസിക്കും അവൻെറ കർമം നന്നാക്കാൻ സഹായിക്കുന്ന ഒന്നാണിത്. ആർക്കെങ്കിലും ആ അവസ്ഥയിലേക്ക് ഉയരാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു മാർഗം അവൻെറ മുമ്പാകെ വരച്ചുകാട്ടിയിട്ടുണ്ട്. രഹസ്യവും പരസ്യവും നന്നായി അറിയാൻ കഴിവുള്ള അല്ലാഹു തന്നെ നോക്കുന്നുണ്ടെന്ന ദൃഢവിശ്വസത്തോടെ കർമങ്ങളിലേർപ്പെടുകയെന്നതാണ്. ഒരു ഹദീസിലിങ്ങനെ കാണാം: “എവിടെയായാലും അല്ലാഹു കൂടെയുണ്ടെന്ന അറിവാണ് മനുഷ്യൻെറ ഇൗമാനിൽ വെച്ചേറ്റവും മികച്ചത്’. നോക്കൂ, കർമങ്ങൾ മികച്ചതും പുർണവും പ്രതിഫലാർഹവുമാകുന്നതിന് ഇസ്ലാം മുമ്പോട്ടുവെക്കുന്ന രീതികൾ!. നമ്മുടെ രഹസ്യവും പരസ്യവുമായ കർമങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ടെന്ന് വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. “അല്ലാഹു സകല സംഗതികൾക്കും കഴിവുറ്റവനെന്നും അല്ലാഹുവിൻെറ ജ്ഞാനം സകല കാര്യങ്ങളെയും വലയംചെയ്തിരിക്കുന്നുവെന്നും നിങ്ങൾ അറിയേണ്ടതിനാകുന്നു’ (ത്വലാഖ്:12) “ആകാശ ഭൂമികളിലെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേർ തമ്മിൽ രഹസ്യ സംഭാഷണം നടക്കുന്നില്ല, അവരിൽ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കിൽ അഞ്ചുപേരുടെ രഹസ്യ ഭാഷണം, ആറാമനായി അല്ലാഹു ഇല്ലാതെ. രഹസ്യം പറയുന്നവർ ഇതിലുംകുറച്ചാവട്ടെ, കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടാപ്പമായിരിക്കും. പിന്നീട് ഇവരെന്താണ് പ്രവർത്തിച്ചിരുന്നതെന്ന് പുനരുത്ഥാന നാളിൽ അവനവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യും. അല്ലാഹു സകലകാര്യങ്ങളും അറിവുള്ളവനല്ലോ’ (മുജാദല:7). ‘ജനങ്ങളെ നിങ്ങളെന്തു പ്രവർത്തിക്കുകയാണെങ്കിലും അവിടെയൊക്കെയും നാം ദൃക്സാക്ഷിയായി നിലക്കൊള്ളുന്നുണ്ട്’ (യൂനുസ്:61). “തീർച്ചയായും നിൻെറ നാഥൻ പതിസ്ഥലത്തു കാത്തുനിൽക്കുന്നുണ്ട്’ (ഫജ്ർ:14) “അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നു കരുതിയിരിക്കുക’ (നിസാഅ്:1) ” നാം (അവൻെറ) കണ്ഠനാഡിയേക്കാൾ അവനോട് അടുത്തവനും ആകുന്നു'(ഖാഫ്:16). അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം കർമങ്ങൾ നന്നാക്കുക മാത്രമല്ല, പാപങ്ങളിൽ നിന്ന് വിശ്വാസിയെ അകറ്റിനിർത്താനും സഹായിക്കും.

ഭൂമിയിലെ അല്ലാഹുവിൻെറ പ്രതിനിധികളാണ് മനുഷ്യർ. അതിനാൽ അവനിൽ നിന്നുണ്ടാകുന്ന കർമങ്ങൾ ഏറ്റവും മികച്ചത(ഇഹ്സാനോട്)ാകേണ്ടതുണ്ട്. ദൈവ സ്നേഹവും പ്രീതിയും നേടിയെടുക്കുന്നതിന് ഉപാധിയായി അതിനെ നിശ്ചയിച്ചിട്ടുണ്ട്. അതൊരു പരീക്ഷണമാണ്. അല്ലാഹു പറഞ്ഞു: “നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ വേണ്ടി ജീവിതവും മരണവും സൃഷ്ടിച്ചവനാണവൻ’ (മുൽഖ്:2). ഇസ്ലാമിക ശരീഅത്ത് മനുഷ്യനെ ഇഹ്സാനിലേക്കാണ് നയിക്കുന്നത്. മതപരവും ഭൗതികവുമായ എല്ലാ കർമങ്ങളും മികച്ചതും വ്യവസ്ഥാപിതവുമാക്കുന്ന ഘടകമാണ് ഇഹ്സാനെന്ന് പണ്ഡിതന്മാർ വിവക്ഷിച്ചിട്ടുണ്ട്. സത്യവിശ്വാസികൾ ജീവിതത്തിൽ എല്ലാ മേഖലകളിലും ഇഹ്സാൻ മുറുകെ പിടിക്കണമെന്ന് ഇസ്ലാം നിഷ്ക്കർശിച്ചിട്ടുണ്ട്. അതവരുടെ സംസ്ക്കാരമായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇഹ്സാനെ ആരാധനകർമങ്ങളുമായി ബന്ധിപ്പിക്കുകയും കർമങ്ങളുടെ സ്വീകാര്യതക്കും പ്രതിഫലത്തിനും അടിസ്ഥാന ഉപാധിയാക്കുകയും ചെയ്തതായി കാണാം. പ്രവാചകൻ പറഞ്ഞു: ‘എല്ലാ വസ്തുക്കളോടും നല്ലനിലയിൽ (ഇഹ്സാനോടെ) വർത്തിക്കൽ അല്ലാഹു കൽപിച്ചിരിക്കുന്നു’

ഏതൊരു കർമത്തിലേക്ക് ഇറങ്ങിപുറപ്പെടുമ്പോഴും ഇഹ്സാൻ മുറുകെപിടിക്കുന്നവർക്ക് അല്ലാഹുവിൻെറ പക്കലുള്ള മഹത്തായ പ്രതിഫലവും അങ്ങിനെയല്ലാത്തവർക്കുള്ള ശിക്ഷയും സംബന്ധിച്ച് ചിന്തിക്കുന്നവനാകും യഥാർഥ വിശ്വാസി. ഇഹ്സാനോട് കൂടിയ കർമങ്ങളുടെ പ്രതിഫലം നഷ്ടപ്പെടുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. “തീർച്ചയായും വിശ്വാസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ചെയ്തവരാരോ, അങ്ങിനെ ചെയ്യുന്നവരുടെ പ്രതിഫലം തീർച്ചയായും നാം നഷ്ടപെടുത്തുകയില്ല’ (കഹ്ഫ്:30). കർമഫലം നഷ്ടപ്പെടാതിരിക്കാൻ ഏതൊരു കർമവും ഏറ്റവും നന്നായി ചെയ്യണമെന്നാണ് ഇൗ സൂക്തം ഉണർത്തുന്നത്. ഇബാദത്തുകളിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലും ഇഹ്സാൻ ഉണ്ടാകേണ്ടതുണ്ട്. അല്ലാഹു അവൻെറ ദാസന്മാർക്ക് നിർബന്ധമാക്കിയ അനുഷ്ഠാനങ്ങൾ അല്ലാഹുവിൻെറ പ്രീതി നേടാൻ സാധിക്കുന്നവിധത്തിൽ നിഷ്ക്കളങ്കതയോടെ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കലാണ് ഇബാദത്തുകളിലെ ഇഹ്സാൻ. അല്ലാഹുവിൻെറ സ്നേഹവും പ്രീതിയും കാരുണ്യവും കൊതിച്ചും ഭയഭക്തിയുള്ളവരും അവൻെറ ശിക്ഷയെ ഭയപ്പെട്ടും എല്ലാ രഹസ്യവും പരസ്യവും അല്ലാഹു അറിയുന്നുണ്ടെന്ന ബോധത്തോടെ ചെയ്യുന്ന ഇബാദത്തുകളാണ് അല്ലാഹുവിങ്കൽ സ്വീകാര്യമാകുകയെന്നർഥം.

ഇബാദത്തുകൾ ഇഹ്സാനോട് കൂടിയതാകാൻ സഹാബികളെല്ലാം വളരെയധികം ശ്രദ്ധചെലുത്തിയിരുന്നതായി കാണാം. അതുകൊണ്ടാണ് അനസ് ബിൻ മാലിക് (റ)വിൻെറ നമസ്കാരം ജനങ്ങളിൽവെച്ചേറ്റവും പ്രവാചകൻെറ നമസ്കാരത്തോട് സാമ്യം പുലർത്തുന്നതായി അവർക്ക് തോന്നിയിരുന്നത്. അബൂമൂസൽ അശ്അരി ഏറ്റവും നന്നായി ഖുർആൻ പരായണം ചെയ്തിരുന്നതും അതുകൊണ്ട് തന്നെ. പ്രവാചകൻ പറഞ്ഞു: ” അബൂ മൂസക്ക് ആലു ദാവൂദിൻെറ പുല്ലാങ്കുഴൽ നൽകപ്പെട്ടിരിക്കുന്നു’. അല്ലാഹുവിങ്കൽ തൻെറ കർമങ്ങൾ മികച്ചതും സ്വീകാര്യവുമാകുമോയെന്ന് ആശങ്കിച്ചും ദൈവിക സ്നേഹവും പ്രീതിയും കൊതിച്ചും അവൻെറ ശിക്ഷയെ ഭയപ്പെട്ടും ഉമർ(റ) ധാരാളം കരയുകയും അതുമൂലം കറുത്ത രണ്ട് വരകൾ ദൃഷ്ടികൾക്കു താഴെ രൂപപ്പെട്ടിരുന്നതായും ചരിത്രത്തിൽ കാണാം.

മറ്റുള്ളവർ തന്നോട് എങ്ങിനെ ഇടപെടണമെന്നാഗ്രഹിക്കുന്നുവോ അതുപോലെ ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറുകയും അവരിലേക്ക് നന്മ ചെയ്യുകയുമാണ് ഇടപെടലുകളിലെ ഇഹ്സാൻ. മറ്റുള്ളവരോടുള്ള വാക്കുകളും പ്രവർത്തികളും നല്ല നിലയിലാകേണ്ടതുണ്ട്. സ്വന്തത്തിനു പുറമെ മാതാപിതാക്കൾ, ഭാര്യ, സന്താനങ്ങൾ, കുടുംബക്കാർ, അടുത്തബന്ധുക്കൾ, അയൽവാസികൾ, കൂട്ടുകാർ, സമൂഹം തുടങ്ങിയവരെല്ലാം ഇതിലുൾപ്പെടും. പരസ്പര ബന്ധങ്ങളും സ്നേഹവും ഉൗട്ടിയുറപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകം കൂടിയാണ് ഇഹ്സാൻ. ഒരിക്കൽ ഉഖ്ബത്ത് ബ്നു ആമിർ(റ)പ്രവാചകനോട് ഏറ്റവും പുണ്യകരമായ കർമങ്ങളെക്കുറിച്ച് ചോദിച്ചു. പ്രവാചകൻ പറഞ്ഞു: ‘അല്ലയോ ഉഖ്ബാ, നീ നിന്നോട് ബന്ധം വിഛേദിച്ചവനുമായി ബന്ധം ചാർത്തുക, നിനക്ക് തടഞ്ഞവന് നീ നൽകുക, നിന്നെ ഉപദ്രവിക്കുന്നവരിൽ നിന്ന് നീ തിരിഞ്ഞു കളയുക’. മറ്റൊരു റിപ്പോർട്ടിലിങ്ങനെയാണ്: “നിന്നെ ഉപദ്രവിക്കുന്നവർക്ക് നീ മാപ്പ് കൊടുക്കുക’.

അക്രമവും ഉപദ്രവുമേൽക്കുമ്പോൾ അതേപോലെ, അല്ലെങ്കിൽ അതിനേക്കാൾ ശക്തമായോ തിരിച്ചടിക്കുക യഥാർഥ മുസ്ലിമിൻെറ സ്വഭാവമല്ല. ഉപദ്രവവും പ്രയാസവുമേൽക്കുമ്പോൾ ക്ഷമിക്കുകയും മാപ്പ് കൊടുക്കലും ഇഹ്സാനിൽപെട്ടതാണ്. അല്ലാഹു പ്രവാചകനോട് കൽപിക്കുകയും ജീവിതത്തിലെപ്പോഴും മുറുകെ പിടിക്കുകയും ചെയ്ത സ്വഭാവമാണത്. പ്രവാചകൻ പറഞ്ഞു: “തടയപ്പെട്ടവന് നൽകാനും എന്നോട് ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാനും എന്നോട് അക്രമം കാണിച്ചവന്് മാപ്പ് കൊടുക്കാനും ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു’. ഇഹ്സാൻെറ ഭാഗമായി ശത്രുക്കൾക്കുപോലും വിട്ടുവീഴ്ചയും മാപ്പും നൽകിയ മതമാണ് ഇസ്ലാം. പ്രവാചകന് ഏറെ ഇഷ്ടപെട്ട പിതൃവ്യപുത്രൻ ഹംസ(റ) വിനെ വധിക്കാൻ ഗുഢാലോചന നടത്തുകയും ഉഹ്ദ് യുദ്ധത്തിൽ വധിച്ച ശേഷം അദ്ദേഹത്തെ അംഗവിഛേധം നടത്തുകയും ചെയ്ത ഹിന്ദ് പിന്നീട് ഇസ്ലാമിലേക്ക് കടന്നുവന്നപ്പോൾ പ്രവാചകൻ അവളോട് വിശാല മനസ്കതയോടും വിട്ടുവീഴ്ചയോടും പെരുമാറുകയണ്ടായി. പ്രവാചകനെ വധിക്കാൻ ഇറച്ചിയിൽ വിഷം പുരട്ടിയ ജൂത പെണ്ണിന് മാപ്പ് കൊടുത്ത സംഭവവും ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ഇതുപോലെയുള്ള ധാരാളം സംഭവങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ കാണാൻ സാധിക്കും. മിത്രത്തോടെന്ന പോലെ ശത്രുക്കളോടുമുള്ള പെരുമാറ്റത്തിലെ ഇഹ്സാനാണ് പ്രവാചകനിലൂടെ നാം കാണുന്നത്.

മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചക്കും സംഭാഷണത്തിനും സംവാദത്തിനുമിടയിലും തർക്കങ്ങളുണ്ടാകുമ്പോഴും ഇഹ്സാനോട് കൂടി വർത്തിക്കണമെന്ന് അല്ലാഹു അനുശാസിച്ചിട്ടുണ്ട്. ‘നീ എൻെറ ദാസന്മാരോട് പറയുക, അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്’ (ഇസ്റാഅ്:53). ‘നല്ലതും ചീത്തയും സമമാകുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ)പ്രതിരോധിക്കുക’ (ഫുസിലത്:34).

‘വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങൾ സംവാദം നടത്തരുത്’ (അൻകബൂത്ത്:46). ഭരണാധികാരികൾ പ്രജകളോടും പ്രജകൾ ഭരണാധികളോടും വലിയവർ ചെറിയവരോടും ചെറിയവർ വലിയവരോടും പെരുമാറ്റത്തിലും ഇടപെടലുകളിലും ഇഹ്സാൻ വെച്ചുപുലർത്തണമെന്ന് ഉണർത്തിയിട്ടുണ്ട്. ‘നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിൻെറ ചിറകുതാഴ്ത്തികൊടുക്കുകയും ചെയ്യുക’ (ശുഅറാഅ് 215). ദൈവ പ്രീതി കാംക്ഷിച്ച് അന്യമതസ്ഥരായവരോടും വിട്ടുവീഴ്ചയും മാപ്പും നൽകി ഇഹ്സാനോട് കൂടി വർത്തിക്കാൻ ഇസ്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ‘…. അവരോട് ക്ഷമിക്കുക, അവരുടെ ചെയ്തികളുടെ നേരെ കണ്ണടക്കുക, നിശ്ചയം നന്മയിൽ താൽപര്യമുള്ളവരെ അല്ലാഹു ഇഷ്ടപെടുന്നു’ (മാഇൗദ: 13). ‘അതാവട്ടെ ക്ഷേമത്തിലും ക്ഷാമത്തിലും ധനവ്യയംചെയ്യുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിൻെറ ന്യൂനതകൾ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്നു’(ആലു ഇംറാൻ: 134).

മനുഷ്യജീവിതം മുഴുവനും ബന്ധപ്പെട്ട ഗുണമാണ് ഇഹ്സാൻ. മനുഷ്യൻ മാത്രമല്ല, ചെടികളും മൃഗങ്ങളും നിർജീവമായ മുഴുവൻ വസ്തുക്കൾ വരെ അതിലുൾപ്പെടും. മൃഗങ്ങളോടും പക്ഷികളോടും പ്രകൃതിയോടുമെല്ലാം ഇഹ്സാനോട് കൂടി പെരുമാറണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. പ്രവാചകൻ പറഞ്ഞു: “ഒരാൾ ഒരു വഴിലൂടെ സഞ്ചരിച്ചപ്പോൾ അയാൾക്ക് ശക്തമായ ദാഹം അനുഭവപ്പെട്ടു. ഉടനെ ഒരു കിണർ കാണുകയും അതിലിറങ്ങി വെളളം കുടിക്കുകയും ചെയ്തു. അതിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു നായ നാവ് പുറത്തേക്ക് നീട്ടി നിൽക്കുന്നതായി കണ്ടു. ദാഹത്താൽ അത് നനഞ്ഞ ഭൂമി കപ്പുന്നുണ്ട്. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു. എനിക്ക് ദാഹമുണ്ടായതു പോലെ ഇൗ നായക്കും ദാഹിക്കുന്നുണ്ടല്ലോ. ഉടനെ അയാൾ കിണറിലിറങ്ങുകയും തൻെറ ബൂട്ടിൽ വെളളം നിറക്കുകയും ചെയ്തു. വായകൊണ്ട് ബൂട്ട് കടിച്ച് പിടിച്ച് കിണറ്റിൽ നിന്ന് കയറി ആ നായയെ വെളളം കുടിപ്പിച്ചു. അല്ലാഹു ഉടനെ അദ്ദേഹത്തോട് നന്ദികാണിക്കുകയും അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ചെയ്തു……’ മറ്റൊരു ഹദീസിലിങ്ങനെ കാണാം. നബി (സ) പറഞ്ഞു ” ഒരു പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയുണ്ടായി. വിശന്ന് ചാകുന്നത് വരെ അവൾ അതിനെ കെട്ടിയിട്ടു. അതിന് ഭക്ഷണം നൽകിയില്ല. അഴിച്ചു വിട്ടതുമല്ല. അഴിച്ച് വിട്ടിരുന്നുവെങ്കിൽ അത് ഭൂമിയിലെ പ്രാണികളെ പിടിച്ച് തിന്നു വിശപ്പടക്കുമായിരുന്നു’ (ശൈഖാനി).
യാത്രക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നവരോട് അവക്ക് പ്രയാസമുണ്ടാക്കരുതെന്നും ഇഹ്സാനോടെ പെരുമാറണമെന്നും പ്രവാചകൻ ഉണർത്തിയിട്ടുണ്ട്. പ്രവാചകൻെറ നിർദേശങ്ങൾ പാലിക്കാൻ സഹാബികൾ ശ്രദ്ധിച്ചിരുന്നു. യാത്രക്കിടയിൽ വിശ്രമത്തിനായോ, നമസ്ക്കാരത്തിനായോ എവിടെയങ്കിലും ഇറങ്ങിയാൽ സവാരികട്ടിലുകൾ ഒട്ടകപുറത്തുനിന്നവർ എടുത്തു താഴെവെക്കുകയും ഒട്ടകത്തിനു ആശ്വാസം നൽകുകയും ചെയ്തിരുന്നു. പച്ചിപ്പുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നുവെങ്കിൽ ദൃതിയിൽ യാത്ര ചെയ്യാതെ ഒട്ടകത്തിന് പുല്ലുകൾ തിന്നാനാവശ്യമായ അവസരം അവർ നൽകിയിരുന്നു. എല്ലാ വസ്തുക്കളോടും നല്ലനിലയിൽ വർത്തിക്കാനാണ് അല്ലാഹു കൽപിച്ചിരിക്കുന്നത്. “നിങ്ങൾ കൊല്ലുകയാണെങ്കിൽ പ്രയാസപ്പെടുത്താത്തവിധം കൊല്ലുക, അറുക്കുകയാണെങ്കിൽ നല്ല നിലയിൽ അറുക്കുക, നിങ്ങൾ കത്തിയുടെ വായ്ത്തലമൂർച്ച കൂട്ടുകയും ഇരുവിന് ആശ്വാസം നൽകുകയുംചെയ്യുക’ (മുസ്ലിം).

ചുറ്റുപാടും പരിസ്ഥിതിയും തനിക്ക് മാത്രമല്ലെന്നും വരാനിരിക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും കൂടി അവകാശപെട്ടതാണെന്ന ബോധത്തോടെ ഭൂമിയിൽ വസിക്കുകയും സന്തുലിത്വം കാത്തുസൂക്ഷിച്ച് നല്ലനിലയിൽ പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗപെടുത്തുകയും അവയെ സംരക്ഷിക്കുകയും ചെയ്യലും ഇഹ്സാനിൽപ്പെട്ടതാണ്. പ്രകൃതിയെ സംബന്ധിച്ചുള്ള അല്ലാഹുവിൻെറ കൽപന അനുസരിക്കുന്നതിൻെറ ഭാഗമാണത്.

ഇടപെടലുകളിലെ അഥവാ സൃഷ്ടികളോടുള്ള മനുഷ്യൻെറ അവകാശങ്ങളിലും ഇഹ്സാനുണ്ട്. അത് പല രീതികളിലുണ്ട്. ഒന്ന്: സ്വന്തം ദേഹം കൊണ്ടുള്ളതാണ്. മാതാപിതാക്കൾക്ക് പുണ്യം ചെയ്യുക, നിരാലംബരെ സഹായിക്കുക, അക്രമം തടയുക, വഴിയിൽ നിന്ന് ഉപ്രദവങ്ങൾ നീക്കുക, അന്ധന് വഴികാണിച്ചുകൊടുക്കുക തുടങ്ങി ശരീരം കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ സുകൃതങ്ങളും ഇതിലുൾപ്പെടും. പ്രവാചകൻ പറഞ്ഞു: “മനുഷ്യരുടെ ഒരോ അവയവങ്ങളിലും, സുര്യോദയം നടക്കുന്ന ഒരോ ദിവസത്തിലും ധർമമുണ്ട്. രണ്ടാളുകൾക്കിടയിൽ നീതി പാലിക്കുന്നത്, ഒരാളെ അയാളുടെ വാഹനത്തിൽ കയറാൻ സഹായിക്കുന്നത്, അല്ലെങ്കിൽ അയാളുടെ സാധന സാമഗ്രികൾ അതിൻെറ പുറത്തേക്ക് കയറ്റി വെച്ചുകൊടുക്കുന്നത്. നല്ല വാക്ക് പറയുന്നത്, ഇതെല്ലാം ധർമമാണ്. നമസ്കരിക്കാൻ പോകുന്ന സമയത്ത് ഒാരോ കാലടിവെക്കുന്നതും ധർമമത്രെ. വഴിയിൽ നിന്ന് ഉപ്രദവങ്ങൾ നീക്കം ചെയ്യുന്നതും ധർമമാണ്’ (മുതഫഖുൻ അലൈഹി)

മറ്റൊന്ന് സമ്പത്ത് കൊണ്ടുള്ളതാണ്. ആർക്കെങ്കിലും അല്ലാഹു സാമ്പത്തികമായ അനുഗ്രഹം ചൊരിഞ്ഞാൽ അതിനവൻ നന്ദികാണിക്കേണ്ടതുണ്ട്. അതിന് പല മാർഗങ്ങളും അല്ലാഹുവും അവൻെറ ദൂതനും വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുള്ളവൻെറ ആവശ്യങ്ങൾ നിറവേറ്റുക, വിശക്കുന്നവൻെറ വിശപ്പകറ്റുക, കടംകൊണ്ട് വലഞ്ഞവന് കടം വീട്ടാൻ സഹായിക്കുക, ദുരിതബാധിതരെ സഹായിക്കുക, അതിഥിയെ സൽക്കരിക്കുക തുടങ്ങി സമ്പത്ത് ചെലവഴിച്ച് നടത്തുന്ന എല്ലാ സേവനങ്ങളും ഇതിലുൾപ്പെടും. അല്ലാഹു പറഞ്ഞു: “അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ള പോലെ നീയും നന്മ ചെയ്യുക’ (ഖസ്വസ്:77). വലിയ പദവിയും പ്രശസ്തിയും കൊണ്ടും സൽപ്രവർത്തനങ്ങളുണ്ട്. ഏതെങ്കിലുമൊരു സഹോദരന് തൻെറ ആവശ്യം പൂർത്തീകരിക്കാനോ, നേട്ടങ്ങൾ നേടി എടുക്കാനോ കഴിഞ്ഞില്ലെങ്കിൽ കഴിവുള്ളവരിൽ നിന്ന് അവനത് പൂർത്തീകരിക്കാനാവശ്യമായ ശ്രമങ്ങൾ നടത്തലാണത്. നല്ലതിനായുള്ള ശിപാർശകളെല്ലാം അതിലുൾപ്പെടും. സഹായം ചോദിച്ചെത്തിയവരെ സഹായിക്കാൻ അതിനു കഴിയുന്നവരോട് പ്രവാചകൻ ശിപാർശ നടത്തിയിരുന്നതായി ചരിത്രത്തിൽ കാണാം. സഹാബികളോടും ആളുകൾക്ക് വേണ്ടി നന്മയിൽ ശിപാർശ ചെയ്യാൻ പ്രവാചകൻ ആവശ്യപ്പെട്ടിരുന്നു. വിജ്ഞാനം കൊണ്ടുള്ളതാണ് മറ്റൊന്ന്. പഠിച്ച കാര്യങ്ങൾ അറിയാത്തവർക്കും ചോദിക്കുന്നവർക്കും പകർന്നുകൊടുക്കുക, മാർഗനിർദേശങ്ങൾ നൽകുക, സംശയങ്ങൾ ദുരീകരിക്കുക തുടങ്ങി ഉപകാരപ്രദമായ കാര്യങ്ങളെല്ലാം ഇതിലുൾപ്പെടും. നന്മ കൽപിച്ചും തിന്മ തടഞ്ഞും സൽപ്രവർത്തനങ്ങളുണ്ട്. ഉത്തമ സമൂഹത്തിൻെറ വിശേഷണമായി അതിനെ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു.

ഇഹ്സാന് ഇസ്ലാമിൽ ഉന്നതമായ സ്ഥാനമാണുള്ളത്. അതിനു വലിയ പ്രധാന്യവും മഹത്തവും കൽപിച്ചിട്ടുണ്ട്. അങ്ങിനെയുള്ളവർ അല്ലാഹുവിൻെറ സ്നേഹവും സംതൃപ്തിയും നേടിയവരാണ്. ഇരുലോകത്തും അനുഗ്രഹീതരും വിജയശ്രീലാളിതരുമാണ്. “തീർച്ചയായും സുഷ്മത പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവർക്ക് അവരുടെ രക്ഷിതാവ് നൽകിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീർച്ചയായും അവർ അതിനു മുമ്പ് സദ്വൃത്തരായിരുന്നു’ (ദാരിയാത്: 15,16). അല്ലാഹുവിൻെറ സാമീപ്യവും സംരക്ഷണവും വിനയവും കാരുണ്യവും അവനുണ്ടാകും. അല്ലാഹു പറഞ്ഞു: ‘തീർച്ചയായും അല്ലാഹു സൂഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരുമായിട്ടുള്ളവരോടൊപ്പവും’ (നഹ്ൽ:128) ഇഹ്സാനെ അല്ലാഹു ഇഷ്ടപെടുന്നുവെന്നും അവരോടപ്പമാണെന്നും അവർക്ക് സ്വർഗമുണ്ടെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. “നന്മയുടെ മാർഗം അവലംബിക്കുവീൻ. നന്മ ചെയ്യുന്നവരെയെല്ലോ അല്ലാഹു ഇഷ്ടപെടുന്നത്’ (ബഖറ:195) “അല്ലാഹു സൽകർമ്മകാരികളെ ഇഷ്ടപെടുന്നു’ (ആലുഇംറാൻ: 148). ഇഹ്സാൻ മുറുകെ പിടിച്ചു ജീവിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. “സദ്വൃത്തരായവർക്ക് നാം ഔദാര്യം പെരുപ്പിച്ചു നൽകുകയും ചെയ്യും’ (ബഖറ:58) “സുകൃതികളായ ജനത്തിന് ഇഹലോകത്തു തന്നെ നന്മയുണ്ട്. പരലോകഗേഹമാകട്ടെ, തീർച്ചയായും അവർക്ക് കൂടുതൽ ശ്രേഷ്ഠമായതാകുന്നു. സുഷ്മത പാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്!.(നഹ്ൽ:30,31). ‘സുകൃതം ചെയ്തവർക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതൽ നേട്ടവുമുണ്ട്’(യൂനുസ്:26) എന്ന ആയത്തിലെ ഉത്തമമായ ഫലം(ഹുസ്ന) എന്നത് സ്വർഗവും കൂടുതൽ നേട്ടം (സിയാദത്) എന്നത് അല്ലാഹുവിൻെറ മുഖത്തേക്ക് നോക്കലുമാണെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ട്. സുഹൈബ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം. നബി(സ) പറഞ്ഞു: ‘സ്വർഗാവകാശികൾ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു ചോദിക്കും ‘ നിങ്ങൾ കൂടുതലായി വല്ലതും ആഗ്രഹിക്കുന്നുവോ?. അവർ പറയും (സ്വർഗാവകാശികൾ): ‘നീ ഞങ്ങളുടെ മുഖങ്ങളെ വെളുപ്പിക്കുകയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ലേ’. പ്രവാചകൻ പറഞ്ഞു: അപ്പോൾ മറ നീക്കപ്പെടും. ആ സമയത്ത് അല്ലാഹുവിൻെറ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞതിനേക്കാൾ ഏറ്റവും ഇഷ്ടപെട്ട ഒന്നും അവർക്ക് നൽകപെട്ടിട്ടില്ല. അതാണ് ‘സിയാദത്ത്’. പിന്നീട് പ്രവാചകൻ ഓതി. (സുകൃതം ചെയ്തവർക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതൽ നേട്ടവുമുണ്ട്…) (മുസ്ലിം). “”ഏതൊരുവൻ സൽകർമകാരിയായിക്കൊണ്ട് അല്ലാഹുവിന് ആത്മസമർപ്പണം ചെയ്തുവോ അവന് തൻെറ രക്ഷിതാവിങ്കൽ അതിൻെറ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഖിക്കേണ്ടിവരികയുമില്ല’ (ബഖറ:112) “തീർച്ചയായും അല്ലാഹുവിൻെറ കാരുണ്യം സൽകർമ്മകാരികൾക്ക് സമീപസ്ഥമാകുന്നു’ (അഅ്റാഫ്:56)

ഐഹിക ലോകത്ത് ഇഹ്സാൻ മുറുകെ പിടിച്ചവന് സൃഷ്ടാവായ അല്ലാഹുവിൻെറ മുഖം പരലോകത്ത് വെച്ച് കാണാനാകുമെന്നതിനേക്കാൾ മഹത്തായ സൗഭാഗ്യം മറ്റെന്താണ്! ഇഹ്സാനെ സംസ്കാരവും പരീക്ഷണവുമായി കണ്ട് ജീവിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലമാണിത്. എന്നാൽ അല്ലാഹുവിനെ ഭയപ്പെടാതെ താന്തോന്നികളും ദൈവനിഷേധികളും കപടരുമായി കഴിഞ്ഞവർക്ക് നാളെ പരലോകത്ത് ലഭിക്കുന്ന പ്രതിഫലം അതിന് വിപരിതമാണ്. അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറക്കപ്പെട്ടവരായിരിക്കും അവർ. അല്ലാഹു പറഞ്ഞു: തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിങ്കൽ നിന്ന് മറക്കപ്പെടുന്നവരാകുന്നു’ (മുത്വഫ്ഫിഫീൻ:15). ഇഹ്സാൻ മനുഷ്യനെ ഏറ്റവും ഉന്നതശ്രേണിയിലേക്ക് ഉയർത്തുന്ന സ്വഭാവമാണ്. മനുഷ്യ ഹൃദയത്തിൽ വിശിഷ്ടമായ ആ ഗുണം നിലനിൽക്കുന്ന കാലത്തോളം ദൈവ സ്നേഹത്തിനും പ്രീതിക്കുമപ്പുറം മനുഷ്യഹൃദയങ്ങളെയും കീഴ്പെടുത്താൻ അവന് സാധിക്കും. ആദ്യകാലങ്ങളിൽ ഇസ്ലാമിനുണ്ടായ പുരോഗതിയുടെയും വിജയത്തിൻെറയും പിന്നാപുറങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ ദൈവസഹായത്തോടൊപ്പം ഇഹ്സാൻ എന്ന മഹത്തായ സ്വഭാവം അതിൽ വലിയ സ്വാധീനം ചെലുത്തിയതായി കാണാം.

Related Articles