ഒരു സത്യവിശ്വാസിയെ അല്ലാഹു മാറ്റുരയ്ക്കുന്നത് അദ്ദേഹം നടത്തിയ ദീനീ പ്രവർത്തനങ്ങൾ (ജിഹാദു ഫീസബീലില്ലാഹ്) വെച്ചു കൊണ്ടാണ്. ആരാധനാകർമങ്ങൾക്കൊന്നും ആവശ്യമില്ലാത്ത നിതാന്തമായ ത്യാഗ മനസ്സുകൊണ്ടേ ജിഹാദ് സാധിക്കൂ എന്നതുകൊണ്ടാണത്.
സ്വഹാബത്ത് (റ)ൻ്റെ ജീവിതമാണ് ഇതിൻ്റെ എക്കാലത്തെയും മാതൃക. അതോടൊപ്പം സ്വഹാബികളെ ആത്മാർത്ഥമായി പിൻപറ്റിയവർക്കും ഇത് സാധിക്കുമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അത്തരം ഒരാളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം പ്രബോധനത്തിൽ (28.1.22) വി.എ കബീർ.
അടുത്തിടെ അന്തരിച്ച ഹാശിർ ഫാറൂഖിയുടെ അതുല്യമായ ജീവിത കഥ നമുക്ക് അനൽപമായ ജിഹാദീബോധവും മഹത്തായ വിനയം ഉൾപ്പെടെയുള്ള ശിക്ഷണ ശീലങ്ങളും (തർബിയത്ത് ) പകർന്നു നൽകും.
എഴുപതുകളിലും എൺപതുകളിലും ലോകവ്യാപകമായി അലയടിച്ച ഇസ് ലാമിക വിപ്ലവാവേശവും മനുഷ്യനിർമിത വ്യവസ്ഥിതികളുടെ തകർച്ചയും ഒരു കൈകുമ്പിളിൽ എന്നോണം അന്നത്തെ യുവത്വത്തിൻ്റെ മുന്നിലെത്തിച്ച “ഇംപാക്ട് ”
എന്ന അന്താരാഷ്ട്ര ഇസ് ലാമിക പ്രസിദ്ധീകരണത്തിൻ്റെ ശിൽപി എന്ന ഒരൊറ്റ കാരണം മാത്രം മതി ഹാശിർ ഫാറൂഖി കാലത്തെ അതിജയിക്കാൻ!
യു.പി യിൽ ജനിച്ച ഇന്ത്യക്കാരനായ ഫാറൂഖി സാഹിബ് വിഭജനത്തെ തുടർന്ന് പാകിസ്ഥാനിലേക്ക് കുടിയേറി. പ്രാണി ശാസ്ത്രത്തിൽ (Entomology) ബിരുദമെടുത്ത അദ്ദേഹം ഉപരിപഠനാർത്ഥം ഇംപീരിയൽ കോളജിൽ ചേരാനാണ് 1960 ൽ ലണ്ടനിലേക്ക് പറക്കുന്നത്.
കബീർ സാഹിബിനെ ഉദ്ധരിക്കാം: “എത്ര പെട്ടെന്നാണ് നിയതി ഒരാളുടെ ജീവിതഗതി മാറ്റുന്നത്! പ്രാണി ശാസ്ത്രത്തിൽ പി.എച്ച്.ഡി എടുക്കാനെത്തിയ ഫാറൂഖിനെ പിന്നീട് നാം കാണുന്നത് അസാധാരണ സിദ്ധിമാനായ പത്രപ്രവർത്തകനും മുസ് ലിം കമ്യൂണിറ്റിക്ക് ദിശാബോധം നൽകുന്ന പ്രജ്ഞയുടെ പ്രകാശ ഗോപുരവുമായാണ്. ലണ്ടനിലെത്തിയ ആദ്യ നാളുകളിൽ തന്നെ റീജൻസ് പാർക്കിലെ ഇസ് ലാമിക് കൾച്ചറൽ സെൻ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. ഇംപാക്റ്റ് ആരംഭിക്കുന്നതിനു മുമ്പുതന്നെ “ഫെഡറേഷൻ ഓഫ് ഇസ് ലാമിക് സ്റ്റുഡൻസ് സൊസൈറ്റീസ് ഇൻ യു.കെ ആൻറ് അയർലൻ്റ് ” (ഫോസീസ്) ൻ്റെ “മുസ് ലിമി”ൽ “സ്ക്രൈബ് ” എന്ന തൂലിക നാമത്തിൽ അദ്ദേഹം കോളമെഴുതുന്നുണ്ടായിരുന്നു…
എഴുപതുകളുടെ ആരംഭത്തിൽ മുസ് ലിം ലോകത്തുണ്ടായ സംഭവ വികാസങ്ങളാണ് “ഇംപാക്ട് “പോലുള്ള ഒരു മാധ്യമത്തിൻ്റെ ആശയത്തിലേക്ക് ഫാറൂഖിയെ നയിച്ചത്.
യു.കെ ഇസ് ലാമിക് മിഷൻ, ഇസ് ലാമിക് ഫൗണ്ടേഷൻ മുസ് ലിം എയ്ഡ്, ഇസ് ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ടൻ (ഇപ്പോൾ മുസ് ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ) തുടങ്ങി ബ്രിട്ടനിലെ പല ഇസ് ലാമിക സംരംഭങ്ങളും യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ മസ്തിഷ്ക സംഭാവനകളായിരുന്നു. 2003 ൽ ചാൾസ് രാജകുമാരൻ ഇസ് ലാമിക് ഫൗണ്ടേഷൻ സന്ദർശിച്ചതിനു പിന്നിൽ ഫാറൂഖി സാഹിബായിരുന്നു.
സമ്പാദിക്കാൻ ഒരു പാടവസരം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതാന്ത്യം വരെ നിരാർഭാടമായ വാടക വീട്ടിലായിരുന്നു അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും താമസം. അദ്ദേഹം എന്തെങ്കിലും സമ്പാദിച്ചി ട്ടുണ്ടെങ്കിൽ അത് പര ലോകത്തിലേക്ക് വേണ്ടി മാത്രമായിരുന്നു!”