അത്യുന്നതനും മഹോന്നതനുമായ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഗുണമാണ് സത്യസന്ധത. തുറന്നുപറച്ചിൽ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു. അനുഭവങ്ങൾ പുണ്യമാണ്. പക്ഷെ അല്ലാഹുവിനെ ഓർക്കുന്നതിലൂടെ മനസ്സിന് ലഭിക്കുന്ന സമാധാനവും മഹത്തായ പ്രതിഫലവും പോലെ ഒരു പ്രവർത്തനത്തിലൂടെയും ലഭിക്കുകയില്ല. ഖർആനിൽ ഇങ്ങനെ കാണാം:
“അതിനാൽ നിങ്ങൾ എന്നെ ഓർക്കുക. ഞാൻ നിങ്ങളെയും ഓർക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.” 2:152
അങ്ങനെ അല്ലാഹുവിനെ ഓർക്കുന്നവരെ അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ഓർക്കും. ഇവിടെ അനുസ്മരിക്കപ്പെടാത്തവർ നാളെ പരലോകത്തും അനുസ്മരിക്കപ്പെടുകയില്ല. അല്ലാഹുവിനെ ഓർക്കൽ ആത്മാവിൻറെ തളർച്ചയിൽ നിന്നും ക്ഷീണത്തിൽ നിന്നും അശാന്തിയിൽ നിന്നുമുള്ള മോചനമാണ്. എല്ലാ നേട്ടങ്ങൾക്കും വിജയത്തിനുമുള്ള എളുപ്പമുള്ളതും അനായസകരവുമായ വഴിയാണത്.
അല്ലാഹുവിനെ സ്മരിക്കുന്നതിൻറെ പ്രയോജന മനസ്സിലാക്കാനും നാം നിത്യേന അനുഭവിക്കുന്ന ദുരിതങ്ങൾ ഭേദമാവാനും വേദഗ്രന്ഥത്തിലെ ഏടുകൾ വായിക്കൂ. രോഗിയാവുമ്പോൾ സൂഖം പ്രാപിക്കാൻ നാം അവനെ ഓർമ്മിക്കും. പിന്നെ സുഖം പ്രാപിച്ചാൽ നാം അവനെ വിസ്മരിക്കുകയും പൂർവ്വാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും.
അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ഭയത്തിൻറെ, ദു:ഖത്തിൻറെ കാർമേഘങ്ങൾ നീങ്ങിപോവുന്നു. വ്യഥയുടെ പർവ്വതങ്ങൾ ചിഹ്നഭിന്നമാവുന്നു. അല്ലാഹുവിനെ സ്ഥിരമായി ഓർക്കുന്നവർക്ക് സമാധാനം ലഭിക്കുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല. കാരണം അതാണ് സമധാനത്തിൻറെ യഥാർത്ഥ ഉറവിടം. അവനെ ഓർക്കാതെ ജീവിക്കുന്നവരുടെ കാര്യമാണ് കൂടുതൽ അൽഭുതകരം. ഖുർആൻ പറയുന്നു: “അവർ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവർ. തങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല.”16:21
അല്ലാഹു അക്ബർ അല്ലാഹു ഏറ്റവും വലിയവൻ എന്ന് പറയൂന്നതോടെ എല്ലാ ദു:ഖവും നീങ്ങിപോവുന്നു. ഹൃദയത്തിൻറെ ആഴത്തിൽ നിന്ന് തക്ബീറും തഹ് ലീലും ഉയരട്ടെ. നിങ്ങൾ അവനെ സ്മരിക്കുന്നിടത്തോളം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ഹൃദയം ശാന്തമാവും. ആത്മാവ് ശ്വസ്ഥമാവുന്നു. അവനെ ആശ്രയിക്കുക. അവനിൽ വിശ്വാസമർപ്പിക്കുക. അവനിലേക്ക് തിരിയുക. അവനെ കുറിച്ച് സദ്വിചാരമുണ്ടാവുക. അവനിൽ നിന്നുള്ള സന്തോഷത്തിന് കാത്തിരിക്കുക. നീഅന്വേഷിക്കുമ്പോൾ അവൻ നിൻറെ അടുത്താണ്. വിളിക്കുമ്പോൾ അവൻ കേൾക്കുന്നു. ചോദിക്കുമ്പോൾ അവൻ പ്രതികരിക്കുന്നു.
അതിനാൽ സ്വയം വിനയാന്വിതനാവുക. അവന് കീഴടങ്ങുകയും വണങ്ങുകയും ചെയ്യുക. അവൻറെ മനോഹരമായ നാമങ്ങൾ സ്തുതിയാൽ, ആരാധനയാൽ,മാപ്പിരന്ന്കൊണ്ട്, നിൻറെ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ. അവൻറെ അധികാരത്തിൻറെ ശക്തിയുടെ വിജയത്തിൻറെ, സുരക്ഷിതത്വത്തിൻറെ, ആനന്ദത്തിൻറെ, സന്തോഷത്തിൻറെ ഫലം ഉടൻ ലഭിക്കുക തന്നെ ചെയ്യും. ഖുർആൻ പറയുന്നു: “അതിനാൽ അല്ലാഹു അവർക്ക് ഐഹികമായ പ്രതിഫലം നൽകി; കൂടുതൽ മെച്ചമായ പാരത്രിക ഫലവും. സൽസ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.” 3:148
ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്