Current Date

Search
Close this search box.
Search
Close this search box.

പാപവും തൗബയും

ദൈവമാർഗത്തിൽ ചരിക്കാൻ ആഗ്രഹിക്കുന്ന ദൈവദാസനെ അതിൽ നിന്നും തടയുന്ന കടമ്പയാണ് പാപങ്ങൾ. രണ്ട് കാരണങ്ങളാൽ തൗബ കൊണ്ട് ആ തടസത്തെ നിങ്ങൾക്ക് മറികടക്കാൻ സാധിക്കണം. ഒന്ന്: പാപങ്ങൾ പുണ്യങ്ങളെ തടയും. ഒരുതരം ചതിയാണ് വിശ്വാസിക്കത്. പാപങ്ങളുടെ ബന്ധനം ദൈവാനുസരണത്തിലേക്കുള്ള വഴിയിലെ തടസമാണ്. ദൈവസേവയുടെ വേഗത അത് കുറയ്ക്കും. വർദ്ധിതമായ പാപത്തിൻ്റെ അളവ്, ചെറു നന്മകളെ വരെ തടയും. പുണ്യത്തോടുള്ള മനസിൻ്റെ അഭിനിവേശത്തെ നശിപ്പിക്കും. തിന്മകളിൽ മുരടുറച്ചു പോയാലത്തെ സ്ഥിതിയോ പറയുകയും വേണ്ട. അത് ഹൃദയത്തെ ദുഷിപ്പിക്കും. മനസ് കറുത്തിരുളും. ആത്മാവിൻ്റെ സ്വഛതയും തെളിമയും കെടും. ആരാധനകളുടെ മാധുര്യത്തെ അത് നശിപ്പിക്കും. ദൈവകാരുണ്യമില്ലെങ്കിലോ, ആ മനസിൻ്റെയും ആത്മാവിൻ്റെയും ഉടമ കുഫ്റിലേക്കും ദൗർഭാഗ്യത്തിലേക്കും എത്തിച്ചേരും.

പാപത്താൽ കടുത്തു പോയ മനസുകളെ അല്ലാഹു എങ്ങനെ അനുസരണത്തിൻ്റെ വഴിയെ നയിക്കാനാണ് ? ഈശ്വരസേവ എന്ന അനുഗ്രഹം പാപത്തിൻ്റെ ചേറിൽ പതിച്ചവർക്കും കടുത്തു പോയ ഹൃദയമുള്ളവർക്കും എങ്ങനെ കിട്ടാനാണ്? അഴുക്കിലും മാലിന്യത്തിലും ആറാടിയവന് അല്ലാഹുവുമായി രഹസ്യഭാഷണം നടത്താൻ കഴിയുന്നതെങ്ങനെ? പ്രവാചകൻ (സ) പറഞ്ഞു: ”ഒരു ദാസൻ കളവ് പറഞ്ഞാൽ മലക്കുകൾ അവനിൽനിന്നകലും. അവൻ്റെ വായയിൽ നിന്നും ദുർഗന്ധം വമിക്കും.” ഈ നാവ് ദൈവ കീർത്തനങ്ങൾ എങ്ങനെ ഉരുവിടാനാണ്? പാപ കൃത്യങ്ങൾ പതിവാക്കിയവന് നന്മ ചെയ്യാനുള്ള ഉദവി -തൗഫീഖ്- ലഭിക്കില്ല. ആരാധനകൾക്കവൻ്റെ അവയവങ്ങൾ വഴങ്ങുകില്ല. ഇതെല്ലാം തിന്മ ചെയ്തതിനാലും തൗബ വെടിഞ്ഞതിനാലും സംഭവിക്കുന്ന അപകടങ്ങളാണ്. പകലിലെ നോമ്പും രാത്രിയിലെ നമസ്കാരവും നീ സൂക്ഷിക്കാത്ത പക്ഷം, നീ നിൻ്റെ തന്നെ പാപങ്ങളാൽ ബന്ധനസ്ഥനാകും. എന്ന് ഒരു കവിവാക്യമുണ്ട്. എത്ര അർത്ഥവത്താണത്.

രണ്ടാമത്തെ കാര്യം: ആരാധനകളും ഇബാദത്തുകളും സ്വീകാര്യമാകാൻ നീ തൗബ പതിവാക്കണം. കടബാധിതനല്ലല്ലോ ഉപഹാരം നൽകേണ്ടത്. പാപത്താൽ ദാസൻ ദൈവത്തോട് കടബാധിതനായി മാറും. പാപത്തിൽ നിന്നുള്ള പശ്ചാതാപവും എതിർകക്ഷിയെ തൃപ്തിപ്പെടുത്തലും അനിവാര്യമായ കാര്യമാണ്. നിർബന്ധമായ ഒരുപാട് ഇബാദത്തുകളും ബാധ്യതകളും നിർവ്വഹിക്കാനുണ്ടായിരിക്കെ, അതിലെല്ലാം നാഥനോട് കടബാധിതനായ നിനക്ക് എങ്ങനെ ഐഛിക കർമ്മങ്ങൾ നിർവഹിക്കാനാകും? അതൊക്കെ സ്വീകരിക്കപ്പെടുമോ? നിഷിദ്ധമായ കാര്യങ്ങൾ ചെയ്തു കൊണ്ട് ഹാലാലുകളും മുബാഹുകളും പാലിച്ചിട്ടെന്ത് കിട്ടാൻ? ഇങ്ങനെയാണോ നീ? എങ്കിൽ നിനക്ക് അല്ലാഹുവോട് സംസാരിക്കാനെന്തർഹത? നീ ദൈവകോപത്തെ സൂക്ഷിക്കുക.. മിക്കവാറും പാപികളുടെ സ്ഥിതി ഈ നിലക്കാണ് എന്ന് ചിന്തിച്ചാൽ മനസിലാക്കാം.

നിഷ്കളങ്കമായ തൗബ

തൗബ അഥവ പശ്ചാതാപം മനസിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനമാണ്. ആത്മാവിൻ്റെ പരിശ്രമമാണ്. പാപത്തിൽ നിന്നും മനസിനെ നിർമലമാക്കലാണ് തൗബ എന്ന് പണ്ഡിതൻമാർ പറയുന്നു. സിറാജുസാലിക്കീനിൽ അബൂബക്കർ ത്വർത്വൂസി പറയുന്നു: ”പശ്ചാതാപം എന്നാൽ മുമ്പ് ചെയ്ത പാപങ്ങൾ വീണ്ടും ചെയ്യാതിരിക്കലാണ്. അതൊരു പദവിയും സ്ഥാനവുമാണ്; രൂപമല്ല. അല്ലാഹുവോടുള്ള ആദരവും അവൻ്റെ കോപത്തെ കുറിച്ച ഭയവുമാണ് തൗബ. അതിന് നാല് ഉപാധികളുണ്ട്.

ഒന്ന്: തെറ്റ് ചെയ്യാൻ തോന്നിയാലും ചെയ്യാതിരിക്കുക. തികഞ്ഞ മനസാന്നിദ്ധ്യവും ഇഛാശക്തിയും ഇതിനാവാശ്യമാണ്. ഒരിക്കലും ഈ തെറ്റിലേക്ക് മടങ്ങില്ലെന്ന ദൃഢനിശ്ചയമാണ് ഇതിന് വേണ്ടത്. മനസ്സിന് ഉറപ്പില്ലാത്ത നിലയിൽ തെറ്റിനെ ഉപേക്ഷിക്കാൻ ഒരിക്കലും കഴിയില്ല. തെറ്റ് വെടിയുകയും പിന്നീടതിലേക്ക് മടങ്ങുകയും ചെയ്യുന്ന പക്ഷം, അല്ലങ്കിൽ തെറ്റ് വെടിഞ്ഞതിൽ ദൃഢത നഷ്ടപ്പെട്ടാൽ അതിൽ വീണ്ടും വന്ന് വീഴാം.

രണ്ട്: സമാനരീതിയിൽ മുമ്പ് ചെയ്ത തെറ്റുകളിൽ പശ്ചാതപിക്കണം. മുമ്പ് തെറ്റൊന്നും ചെയ്തിരുന്നില്ലെങ്കിൽ അയാൾ മുതഖിയായിരുന്നു എന്നു വേണം കരുതാൻ. അയാൾ കുഫ്റിൽ നിന്നും രക്ഷപെട്ടവനാണെന്നാണ് നബി (സ) പറഞ്ഞത്.

മൂന്ന്: ആരോഗ്യ കാലത്ത് തെറ്റ് ചെയ്ത വൃദ്ധൻ്റെ തൗബ എന്താണ്? അയാൾക്ക് ഇപ്പോൾ പാപമൊന്നും ചെയ്യാനുള്ള ശേഷിയില്ല. അയാൾ അത് ഉപേക്ഷിച്ചു എന്ന് എങ്ങനെ പറയാനാകും. പ്രായാധിക്യം കൊണ്ട് അയാൾക്കത് ചെയ്യാനാവുന്നില്ല എന്നതല്ലേ ശരി. അപ്പോൾ അയാളിൽ ഖേദമുണ്ടാവണം. സമാനമായ തിന്മയിൽ നിന്നും അകന്ന് നിൽക്കണം. കളവ്, ദുരാരോപണം, പരദൂഷണം, ഏക്ഷിണി തുടങ്ങിയവയൊന്നും അയാൾ പറയരുത്. തനിക്കാവുന്ന തെറ്റുകളിൽ നിന്നകലലാണ് വൃദ്ധൻ്റെ തൗബ.

നാല്: പാപങ്ങൾ വെടിയുന്നത് അല്ലാഹുവോടുള്ള സ്നേഹാദരവിനാലാകണം; അവൻ്റെ കോപത്തെ ഭയന്നും ശിക്ഷയെ സൂക്ഷിച്ചും. ഭൗതീകമായ യാതൊരു താൽപര്യവും പാപവർജ്ജനത്തിനിന് കാരണമാകരുത്. അതിൻ്റെ പേരിൽ ജനങ്ങൾ തന്നെ ആദരിക്കണമെന്നും പ്രശംസിക്കണമെന്നും ഒരിക്കലും ആഗ്രഹിക്കരുത്. കഴിവ് കേടിനാലാണ് താനത് ചെയ്യാതിരുന്നത് എന്നും വരരുത്. ഇതാണ് തൗബയുടെ ഉപാധികൾ. ഈ ഉപാധികൾ പൂർത്തിയായ തൗബയാണ് ശരിയായ പശ്ചാതാപം.

തൗബയുടെ മുന്നൊരുക്കം

തൗബക്ക് മൂന്ന് മുന്നൊരുക്കങ്ങളുണ്ട്. തിന്‍മയുടെ അങ്ങയറ്റത്തെ മോശത്തരവും മ്ലേഛതയും ഗ്രഹിക്കലാണ് അതിൽ ഒന്നാമത്തേത്. അല്ലാഹുവിൻ്റെ ശിക്ഷയുടെ കാഠിന്യവും തനിക്ക് താങ്ങാനാവാത്ത അല്ലാഹുവിൻ്റെ ശാപകോപങ്ങളും തിരിച്ചറിയലാണ് രണ്ടാമത്തെത്. അതിൽ നിന്നും രക്ഷപ്പെടാൻ തൻ്റെ തന്ത്രവും കഴിവും ഒരു നിലക്കും ഫലംചെയ്യില്ലെന്ന് തിരിച്ചറിയലാണ് മൂന്ന്. സൂര്യൻ്റെ ചൂടും പോലീസിൻ്റെ അടിയും തേനീച്ചയുടെ കുത്തും താങ്ങാനും സഹിക്കാനും കഴിയാത്ത മനുഷ്യന് എങ്ങനെയാണ് നരകച്ചൂട് സഹിക്കാൻ കഴിയുക. നരക ചുമതലക്കാരായ സാബാനിയ്യാ മലക്കുകളുടെ ഭീകരമായ ദണ്ഡനവും ഒട്ടകത്തിൻ്റെ കഴുത്ത് കണക്കെയുള്ള പാമ്പകളുടെ കടിയും താങ്ങാനും ഏൽക്കാനും ആർക്കാണ് കഴിയുക? ആർക്കും സാധിക്കില്ല.

ഈ ചിന്ത പതിവാക്കിയാൽ, രാവിലും പകലിലും പ്രഭാതത്തിലും പ്രതോഷത്തിലും ഇത് ശീലമാക്കിയാൽ നിഷ്കളങ്കവും ആത്മാർത്ഥവുമായ തൗബയും പശ്ചാതാപവും നിനക്ക് സാധിക്കും. പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ടല്ലോ, ഖേദമാണ് തൗബയെന്ന്.

ഖേദം സാധാരണ നിലക്ക് അടിമക്ക് അസാധ്യമായ കാര്യമാണ്. അത് മനസിൽ നിന്ന് ഉൽഭവിക്ക്കേണ്ടതാണ്. തൗബ അങ്ങനെയല്ല. അതിനാലാണല്ലോ അല്ലാഹു നമ്മോടത് കൽപ്പിച്ചത്. പാപത്തിൻ്റെയും തിന്മയുടെയും പേരിൽ ഖേദിച്ചത് കൊണ്ട് കീർത്തിയോ സമ്പത്തോ ഒന്നും നഷ്ടമാകില്ല. ഖേദമില്ലാതെ തൗബയുണ്ടാവില്ല. അല്ലാഹുവിൻ്റെ മഹത്വം അംഗീകരിക്കുന്നവർക്കേ തെറ്റിൽ ഖേദിക്കാനാകൂ. പാപത്തിൻ്റെ ശിക്ഷയെ കുറിച്ച ഭയത്തിൽ നിന്നാണ് ഖേദമുണ്ടാകുന്നത്. അതാണ് ആത്മാർത്ഥമായ പശ്ചാതാപത്തിൻ്റെ പ്രഭവകേന്ദ്രം. തൗബ ചെയ്യുന്നവരുടെ ഗുണങ്ങളിൽ പെട്ടതാണ് ഇത്. പാപം ചെയ്തതിൻ്റെ പേരിലുള്ള ഖേദം തിന്മ വെടിയുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങേയറ്റത്തെ വിനയവും ദൈവത്തോടുള്ള ഭക്തിയും മനസിൽ രൂപപ്പെടുന്നതിന് അത് നിമിത്തമായി ഭവിക്കും. പാപമുക്തിയുടെ അനുഗ്രഹം അല്ലാഹു അത്തരക്കാർക്ക് ഔദാര്യമായി നൽകും.

ചെറുതോ വലുതോ ആയ തെറ്റുകളൊന്നും ചെയ്യാത്ത ഒരാൾക്ക് താഇബ് അഥവാ പശ്ചാതാപി എന്ന വിശേഷണം സിദ്ധിക്കുന്നതെങ്ങനെയെന്ന് ചോദിക്കുന്നവരുണ്ട്. പ്രവാചകൻമാർക്ക് ഈ വിശേഷണം സിദ്ധിക്കുമോ? അവർ പാപം ചെയ്യാത്തവരാണല്ലോ? പണ്ഡിതന്മാർക്ക് ഇതിൽ അഭിപ്രായാന്തരമുണ്ട്. ഒരാൾ താഇബാകുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടാണ്. അവൻ ഇഷ്ടപ്പെടുന്നവർക്കാ പദവി അല്ലാഹു നൽകും എന്നതാണ് ഈ വിഷയത്തിൽ പറയാനുള്ളത്.

തൗബയുടെ ഉപാധികൾ വേറെയുമുണ്ട്. മനപൂർവ്വം തിന്മ ചെയ്യാതിരിക്കലാണ് അത്. തെറ്റോ മറവിയോ നിമിത്തം സംഭവിക്കുന്നത് അല്ലാഹുവിൻ്റെ ഔദാര്യത്താൽ വിട്ടുവീഴ്ചചെയ്യപ്പെടും. അല്ലാഹു വിൻ്റെ തൗഫീഖ് ലഭിച്ചാൽ ഇതെല്ലാം എത്ര നിസാരം! എനിക്ക് തൗബ ചെയ്യാനാവില്ല. ഞാൻ ഇനിയും തെറ്റിലേക്ക് പോകും. തൗബ ചെയ്താൽ തന്നെ അതിലെനിക്ക് ഉറച്ച് നിൽക്കാനാവില്ല. എന്ന് പറയുന്നവരുണ്ട്. ഇങ്ങനെ ചിന്തിക്കുന്നത് തന്നെ നിഷ്ഫലമായ കാര്യമാണ്. ഒരു നേട്ടവും ഈ ചിന്തക്കില്ല. ഒരുതരം പൈശാചികമായ ചിന്തയാണ് ഇത്. ശൈത്വാൻ്റെ കെണിയാണിത്. തൗബ ചെയ്യണം. തെറ്റിലേക്ക് മടങ്ങുന്നതിന് മുമ്പേ മരണത്തിലേക്ക് മടങ്ങാൻ നിനക്ക് കഴിഞ്ഞേക്കാം. അപ്പോൾ പാപിയല്ലാതെ മരിക്കാനുള്ള ആഗ്രഹം ഉള്ളവൻ തൗബയുടെ വഴി തേടും.

നിനക്ക് ഭയവും ആശങ്കയുമുണ്ടോ? തെറ്റിലേക്ക് മടങ്ങുമെന്ന്.., നിൻ്റെ തൗബയിൽ ദൃഢതയും സത്യസന്തതയും ഉണ്ടാക്കിയെടുക്കൂ. ആ ഭയത്തെ മറികടക്കാനുള്ള വഴി ഇതാണ്. അല്ലാഹു അവൻ്റെ ഔദാര്യം കൊണ്ട് ഇത് നിനക്ക് നിറവേറ്റിതരും. നീ സംശുദ്ധനും പരിശുദ്ധനുമാകും. എത്ര വലിയ വിജയവും സൗഭാഗ്യവുമാണിത്!

മൂന്ന് തരം പാപങ്ങൾ:

ഒന്ന്: സ്വലാത്, സകാത്, സൗം പോലുള്ള അല്ലാഹുവിനോടുള്ള ബാധ്യതകൾ വെടിയൽ.
രണ്ട്: അല്ലാഹുവിനും നിനക്കം ഇടയിൽ സംഭവിക്കുന്നത്. മദ്യപാനം, വ്യഭിചാരം, പലിശ, സാമ്പത്തീക കുറ്റങ്ങൾ പോലുള്ളവയാണ് ഈ ഗണത്തിൽ വരിക.
മൂന്ന്: മനുഷ്യനും മനുഷ്യർക്കും ഇടയിൽ സംഭവിക്കുന്ന തെറ്റുകൾ. ഏറെ പ്രയാസകരമായ തിൻമകളാണിവ. സമ്പത്ത്, ജീവൻ, അഭിമാനം, മതം, പവിത്രത തുടങ്ങിയവയിലാണ് ഈ തെറ്റുകൾ സംഭവിക്കുക.

ധനപരമായ തെറ്റ് സംഭവിച്ചാൽ കഴിയുന്നിടത്തോളം അത് അവകാശിക്ക് തിരികെ നൽകണം. ദാരിദ്ര്യം മൂലമോ പണമില്ലാത്തതിനാലോ തിരികെ നൽകാൻ കഴിയാതെ വന്നാൽ, അല്ലങ്കിൽ അവകാശി ജീവിച്ചിരിക്കുന്നില്ലെങ്കിൽ തതുല്യമായത് ദാനം ചെയ്യുകയോ അല്ലായെങ്കിൽ നന്മകൾ വർദ്ധിപ്പിക്കുകയോ വേണം. ജീവൻ്റെ കാര്യത്തിലെ തെറ്റിന് പ്രതിക്രീയ തന്നെയാണ് ഒന്നാമത്തെ പരിഹാരം. അല്ലെങ്കിൽ നഷ്ടം പറ്റിയവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണം. ഇതൊന്നും സാധ്യമായില്ലെങ്കിലോ, പടച്ചവനിൽ ശരണം. അവൻ്റെ കാരുണ്യത്തിനും മാപ്പിനും തേടുക. മറ്റുള്ളവരുടെ അഭിമാനത്തെ ക്ഷതപ്പെടുത്തിയ തെറ്റാണ് ചെയ്തതെങ്കിൽ അത് സാമൂഹ്യമായി തന്നെ തിരുത്തണം.

തൗബയുടെ കടമ്പ കടക്കൽ സാധാരണ നിലക്ക് പ്രയാസകരമായതാണ്. തൗബ എത്രമാത്രം പ്രധാനപ്പെട്ടതാണൊ അത് അവഗണിക്കുക വഴിയുണ്ടാകുന്ന അപകടങ്ങൾ അതിലും വലുതാണ്. ഉസ്താദ് അബൂ ഇസ്ഹാഖ് ഇസ്ഫറായിനി (റ) പറയുന്നത് കേൾക്കൂ: ”ഞാൻ മുപ്പത് കൊല്ലം അല്ലാഹുവോട് നിഷ്കളങ്കമായ -നസ്വൂഹായ- തൗബക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇപ്പോഴും ഈ പ്രാർത്ഥന സ്വീകരിച്ചതായി എനിക്കറിയില്ല. അങ്ങനെയിരിക്കെ എനിക്കൊരു സ്വപ്നദർശനമുണ്ടായി. ഒരാൾ എന്നോട് ചോദിക്കുന്നു: ”നിൻ്റെ കാര്യത്തിൽ നിനക്ക് ആശ്ചര്യമുണ്ടോ? നീ എന്താണല്ലാഹുവോട് ചോദിച്ചത് എന്ന് നിനക്കറിയുമോ? അല്ലാഹു നിന്നെ ഇഷ്ടപ്പെടണമെന്നാണ് നീ അല്ലാഹുവോട് പ്രാർത്ഥിച്ചത്. അല്ലാഹുവിൻ്റെ ഈ വചനം നീ കേട്ടിട്ടില്ലേ? ”നിശ്ചയം അല്ലാഹു പശ്ചാത്തപിക്കുന്നവരേയും പരിശുദ്ധരേയുമാണ് ഇഷ്ടപ്പെടുന്നത്.” (2:222) ഇത് നിസ്സാരമായ ആവശ്യമാണെന്നാണോ നീ കരുതുന്നത്?” ഹൃദയ വിശുദ്ധിയുടേയും പരലോക യാത്രക്കുള്ള പാഥേയം ഒരുക്കുന്നതിലും പൂർവ്വീകരായ ഇമാമുകൾ എത്രമാത്രം ബദ്ധശ്രദ്ധരായിരുന്നു എന്ന് ഇതിൽ നിന്നും നാം മനസിലാക്കുക.

ഒരുനിമിഷം പോലും തൗബയെ പിന്തിപ്പിക്കരുത്. പാപത്തിൻ്റെ പ്രഥമ ഘട്ടത്തിൽ ഹൃദയം കടുത്ത് പോകും. അവസാനത്തിലേക്കെത്തുമ്പോൾ സംഭ്രമവും ഭീതിയും രൂപപ്പെടും. അല്ലാഹുവിൽ അഭയപ്പെടാനുള്ള വിചാരവും വരും. പക്ഷെ ഹൃദയം കടുത്തു പോയതിനാൽ ഒന്നിനും കഴിയില്ല. ഇബ്ലീസിൻ്റെയും ബൽആം ബ്ൻ ബാഊറായുടെയും കാര്യം തന്നെ ഒന്ന് ചിന്തിക്ക്. തുടക്കം ചെറിയ തെറ്റായിരുന്നു ഇരുവർക്കും സംഭവിച്ചത്. ഒടുവിലത് കുഫ്റായി മാറി. തുലഞ്ഞവരിൽ തുലഞ്ഞവരായിട്ടല്ലേ അവർ മാറിയത്! ഉണർവ്വും പരിശ്രമവും കൊണ്ട് അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടേ. നിൻ്റെ ഹൃദയത്തിൽ നിന്നും ഈ ഉപദ്രവങ്ങളുടെ വേരുകൾ അല്ലാഹു പിഴുതു കളഞ്ഞേക്കാം. ഈ ഭാരങ്ങളിൽ നിന്ന് നിൻ്റെ പിരടിയെ അല്ലാഹു മോചിപ്പിച്ചേക്കാം. ഹൃദയത്തിൻ്റെ കാഠിന്യത്തെ കുറിച്ച് ആരും നിർഭയരാവരുത്. ശുഭപ്രതീക്ഷയുള്ളവരാകണം. പാപങ്ങൾ കൊണ്ടാണ് ഹൃദയം കറുത്തു പോകുന്നത് എന്ന് പൂർവ്വീകർ പറയാറുണ്ട്.

പാപം ചെയ്താൽ ഹൃദയവിഹ്വലയില്ലാതാവുന്നത് മനസ് കറുത്ത് പോകുന്നതിൻ്റെ ലക്ഷണമാണ്. അത്തരക്കാർക്ക് ദൈവത്തെ അനുസരിക്കണമെന്ന് ഒരിക്കലും തോന്നുകയില്ല. ഉപദേശത്തിന് കാത് കൊടുക്കാനും കഴിയില്ല. തിന്മകളെ ചെറുതായി കാണല്ലേ. വൻപാപങ്ങൾ ചെയ്യുന്നവനായിരിക്കെ, താൻ പശ്ചാതാപമുള്ളവനാണെന്നും വിചാരിക്കല്ലേ. ‘തെറ്റെത്ര ചെറുതെങ്കിലും നിസാരമായി ഗണിക്കല്ല മർത്യാ നീ, അനേകം ചെറുതുകളാണന്ത്യത്തിൽ ഒരു വലിയ വലുതായിടുന്നത്’ എന്ന കവിവാക്യം എത്ര അർത്ഥവത്താണ്!

കഹ്മസ് ബ്നുൽ ഹസൻ പറഞ്ഞു: ‘ഞാനൊരു തെറ്റ് ചെയ്തു. കഴിഞ്ഞ നാൽപത് കൊല്ലമായി അതിൻ്റെ വേദനയാൽ ഞാൻ കരയുകയാണ്. എന്താണ് താങ്കൾക്കുണ്ടായത് എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ”എന്നെ ഒരു സഹോദരൻ ഒരുനാൾ സന്ദർശിച്ചു. ഞാനവന് വേണ്ടി ഒരു മത്സ്യം വാങ്ങി. എന്നിട്ടത് ഞങ്ങൾ ഭക്ഷിച്ചു. ശേഷം അയൽക്കാരൻ്റെ അതിരിലേക്ക് ഞങ്ങൾ പോയി. അവിടുന്ന് അൽപം മണ്ണെടുത്ത് കൈയിൽ പുരട്ടി. കഴുകി. ഞങ്ങൾക്കതിൽ തെറ്റ് ബോധ്യമായി. ആത്മവിചാരണ നടത്തി. പശ്ചാതപിച്ചു. അതെ, ദുനിയാവ് അങ്ങനെയാണ്. അതിൻ്റെ അവധി ഒളിഞ്ഞിരിക്കുന്നതും ഭാവങ്ങങ്ങൾ വഞ്ചിക്കുന്നതുമാണ്. ഞാനും അവനും പടച്ചവനിലേക്ക് മടങ്ങി. ഞാനവനോടു പറഞ്ഞു. നമ്മുടെ പിതാവായ ആദമിൻ്റെ കാര്യം എടുക്കുക. തൻ്റെ കൈ കൊണ്ടല്ലേ അല്ലാഹു അദ്ദേഹത്തെ പടച്ചത്? തൻ്റെ ആത്മാവല്ലെ അദ്ദേഹത്തിൽ ഊതിയത്? മലക്കുകളുടെ ചിറകിലേറ്റി തൻ്റെ സ്വർഗത്തിലേക്കദ്ദേഹത്തെ ആനയിച്ചില്ലേ? എന്നാൽ ഒറ്റ തെറ്റല്ലേ ആദം അല്ലാഹുവോട് ചെയ്തത്! തന്നിമിത്തം അദ്ദേഹം ഭൂമിയിലേക്കിറങ്ങേണ്ടി വന്നു. അല്ലാഹു ആദമിനോട് ചോദിച്ചുവെത്രേ: ”ആരായിരുന്നു നിൻ്റെ അയൽക്കാരൻ?” ‘പടച്ചവനേ എത്ര നല്ല അയൽക്കാരനായിരുന്നു എൻ്റെത്’, ആദം പറഞ്ഞു. അല്ലാഹു പറഞ്ഞു: ആദമെ, എൻ്റെ ചാരത്ത് നിന്ന് നീ പോകൂ. പാപം ചെയ്തവന് എൻ്റെ സാമിപ്യം കിട്ടില്ല. ഇരുനൂറ് വർഷം ആദം ആ സംഭവത്തെ തുടർന്ന് കരഞ്ഞുവെത്രേ! അങ്ങനെയാണ് ആദമിൻ്റെ തൗബ അല്ലാഹു സ്വീകരിച്ചത്. ആദം ചെയ്ത ഒരു തെറ്റിൻ്റെ കാര്യമാണിത്.”

ഒരൊറ്റ തെറ്റിൻ്റെ കാര്യത്തിൽ, തൻ്റെ പ്രവാചകനും കൂട്ടുകാരനുമായ ആദമിൻ്റെ കാര്യത്തിലെ അല്ലാഹുവിൻ്റെ നിലപാടാണിത്. എണ്ണിയാലൊടുങ്ങാത്ത തെറ്റ് ചെയ്ത് പോയ നമ്മുടെ കാര്യം എങ്ങനെയായിരിക്കും എന്ന് നാം ആലോചിക്കുക. തൗബയും അല്ലാഹുവിനുള്ള സമ്പൂർണ്ണ സമർപ്പണവുമാണ് ആദമിനെ സ്വീകാര്യനാക്കിയത്.

‘തൗബ ചെയ്യുന്നവൻ തൻ്റെ ഭാവിയെ കുറിച്ച് എപ്പോഴും ഭീതിയിലായിരിക്കും. എന്നാൽ തൗബ ചെയ്യാത്തവൻ്റെ അവസ്ഥ എന്താണ് എന്ന് നീ ചിന്തിക്കുന്നുണ്ടോ’ എന്ന കവിവാക്യം എത്ര ആശയ തീഷ്ണമാണ്! ഒരാൾ തൗബ ചെയ്തു. എന്നിട്ടത് ലംഘിച്ചു. വീണ്ടും പാപം ചെയ്തു. ഉടനെ വീണ്ടും തൗബ. അയാൾ ഇത് സ്ഥിരം പരിപാടിയാക്കുന്നു. ഓരോ തൗബാനന്തരവും ഇനി ഈ പാപത്തിലേക്ക് മടങ്ങും മുന്നേ താനങ്ങ് മരിച്ച് പോയാൽ എന്ന് അയാൾ ചിന്തിക്കുന്നുമുണ്ട്. അത്തരക്കാർ തൗബയുടെ വിഷയത്തിൽ ദുർബലരാകരുത് എന്നാണ് നമുക്ക് പറയാനുള്ളത്. അവർ നിരാശരാകാനും പാടില്ല. ആവർത്തിക്കുന്ന തെറ്റുകളിലൂടെ പിശാച് അവരെ തൗബയിൽ നിന്നും അകറ്റരുത്. തൗബ പുണ്യത്തിലേക്കുള്ള ഒരു പ്രേരണയാണ്. നബി പറഞ്ഞിട്ടുണ്ടല്ലോ: ”പാപത്താൽ പരീക്ഷിക്കപ്പെടുന്ന തൗബചെയ്യുന്നവരാണ് നിങ്ങളിൽ ഉത്തമർ” എന്ന്. അതായത് ധാരാളം പാപം ചെയ്യുകയും എന്നാൽ അത്യധികം ഖേദിച്ച് പശ്ചാതപിക്കുകയും പാപമോചനത്തിനർത്ഥിക്കുകയും ചെയ്യുന്നവർ നന്മയുള്ളവരാണെന്ന് സാരം. ”തിന്മ പ്രവർത്തിക്കുകയും സ്വന്തത്തോട് അക്രമം കാണിക്കുകയും ചെയ്തവർ, പിന്നീട് അല്ലാഹുവോട് പാപമോചനത്തിനർത്ഥിക്കുകയും -ഇസ്തിഗ്ഫാർ- ചെയ്താൽ, അല്ലാഹുവിനെ കാരണ്യവാനം ഏറെ പൊറുക്കുന്നവനുമായി അവർക്ക് കാണാം” എന്നാണല്ലോ (4:110) അല്ലാഹു പറയുന്നത്.

അതിനാൽ പാപിയായ മനുഷ്യൻ പശ്ചാതാപവിവശനായാൽ അംഗശുദ്ധി വരുത്തി, ശുദ്ധവസ്ത്രം ധരിച്ച് പടച്ചവൻ്റെ മുന്നിൽ സുജൂദിലായി തൻ്റെ തെറ്റുകളോരോന്നോരോന്നായി ഏറ്റ് പറയുക. ലജ്ജാഭാരത്താൽ വിചാരണയെ മുന്നിൽ കൊണ്ട് വരിക. തൻ്റെ കണ്ണുനീരിനാൽ മണ്ണ് നനയട്ടേ. ദുഃഖ പരവശതയാൽ അവൻ്റെ കണ്ഠം ഇടറട്ടേ. തെറ്റ് ചെയ്ത ഇച്ഛയെ ആക്ഷേപിക്കട്ടേ. അല്ലാഹുവിൻ്റെ ശിക്ഷയെ താങ്ങാൻ നിനക്കാകുമോ എന്നവൻ സ്വന്തത്തോട് ചോദിക്കണം. കാരുണ്യവാനോട് കൈകളുയർത്തി പാപമുക്തിക്കായി കേണുതേടണം. അല്ലാഹു അവനെ സ്വീകരിക്കും. വഴിതെറ്റിപ്പോയ ഒട്ടകത്തെ തിരിച്ച് കിട്ടിയ ഉടമയേക്കാൾ അല്ലാഹു അവനേ കുറിച്ച് സന്തോഷിക്കും. കാരുണ്യം വർഷിക്കും.

(منهاج العابدين إلى جنة رب العالمين
للإمام الغزالي رحمه الله/
من ص٧١ إلى ص ٨٢)

വിവർത്തനം: എസ് എം സൈനുദ്ദീൻ

Related Articles