Current Date

Search
Close this search box.
Search
Close this search box.

സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ പ്രവാസികളും വിസ്മരിക്കരുത്

tablet33.jpg

സൈബര്‍ മേഖലയെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഒരു വിഭാഗമാണല്ലോ പ്രവാസികള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ജോലിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരാണവര്‍. കുടുംബങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടു തൊഴിലെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന വലിയൊരു വിഭാഗം അവരുടെ സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ഇന്റര്‍നെറ്റിന്റെ ലോകത്താണ്. നല്ല പുസ്തകങ്ങളുടെ വായനയോ ആത്മീയ വളര്‍ച്ചക്കുതകുന്ന പരിപാടികളിലെ പങ്കാളിത്തമോ പൊതുസമൂഹവുമായുള്ള ഇടപെടലുകളോ പ്രവാസലോകത്തെ പുതുതലമുറക്ക് അന്യമായി കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകളെ കുറിച്ച അവബോധം തീര്‍ച്ചയായും പ്രവാസികള്‍ക്ക് അനിവാര്യമായി ഉണ്ടാവേണ്ടുന്ന ഒന്നാണ് എന്നതില്‍ സന്ദേഹമില്ല. എന്നാല്‍ സൈബര്‍ രംഗത്തെ ചതിക്കുഴികളെ കുറിച്ചും സാംസ്‌കാരിക വൈകൃതങ്ങളെ കുറിച്ചും തികഞ്ഞ ബോധം നമുക്കുണ്ടാവണം. അനന്തമായ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിത ശൈലിയെ തന്നെ മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ ആഴവും വ്യാപ്തിയും ഇക്കാലത്ത് പറഞ്ഞറിയിക്കേണ്ട ഒന്നല്ല. ടെക്‌നോളജിയുടെ വികാസത്തിനൊപ്പം തന്നെ ഈ രംഗത്തുള്ള തട്ടിപ്പുകളും ചൂഷണങ്ങളും കൂടി വരുന്നുവെന്നതും നാം കാണാതിരുന്നു കൂടാ. സൈബര്‍ ലോകത്തെ ചെറിയ ചില അശ്രദ്ധകള്‍ മൂലം പലരും വലിയ വിപത്തുകളെയാണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.

സൈബര്‍ ലോകത്ത് സാമ്പത്തികമായും മാനസികമായും നഷ്ടങ്ങള്‍ ചിലര്‍ക്ക് നേരിടേണ്ടി വരുമ്പോള്‍ വേറെ ചിലര്‍ക്ക് വ്യക്തിപരമായ വൈകൃതങ്ങള്‍ സമ്മാനിക്കുകയാണത് ചെയ്തിട്ടുള്ളത്. സ്വന്തം ജോലിയില്‍ പോലും ശ്രദ്ധ പുലര്‍ത്താന്‍ കഴിയാത്ത ഒരു തരം മാസ്മരികതയിലേക്ക് അമിതമായ സൈബര്‍ പ്രേമം ചിലരെ കൊണ്ടെത്തിക്കുന്നു. നിത്യജീവിതത്തില്‍ എഴുത്തിലും വാക്കിലും വിശുദ്ധി പുലര്‍ത്തുന്നവര്‍ പോലും സൈബര്‍ ലോകത്തേക്ക് കടന്നു വരുമ്പോള്‍ അതില്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താന്‍ ശ്രദ്ധിക്കുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ആരോഗ്യകരമായ നിലനില്‍പിന് തന്നെ വെല്ലുവിളി സൃഷ്ടിച്ച് അരങ്ങ് തകര്‍ത്തു കൊണ്ടിരിക്കുന്ന സദാചാര ഭ്രംശത്തിനു ആക്കം കൂട്ടാന്‍ ഇന്റര്‍നെറ്റിന്റെ അതിപ്രസരം പലപ്പോഴും ഹേതുവായി മാറിയിട്ടുണ്ട്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന പലരും സ്വയം ഈ വിഷയത്തില്‍ നിയന്ത്രണം വരുത്തുക മാത്രമാണ് പരിഹാരം.

ജീവിത വിശുദ്ധിയിലൂടെ മാത്രമേ ഇഹപര വിജയം നേടാനാവൂ എന്ന ബോധം നമ്മെ നയിക്കുന്നുവെങ്കില്‍ എവിടെയും പിടിച്ചു നില്‍ക്കാന്‍ നമുക്ക് കഴിയും. നെറികേടുകളും വേണ്ടാവൃത്തികളും നമ്മെ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. നമ്മെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്. ഏകാന്തനായി ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുമ്പോള്‍ അവിടെ പൈശാചിക പ്രേരണകള്‍ക്ക് നാം വശം വദരാകുന്നുവെങ്കില്‍ നമ്മെ നശിപ്പിക്കാന്‍ അതു തന്നെ മതിയായ കാരണമാണെന്ന് നാം തിരിച്ചറിയുക. ഇന്റര്‍നെറ്റിന്റെ ലോകത്തെ നല്ല സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഒരു നിശ്ചിത സമയം മാത്രം ഓരോദിവസവും മാറ്റി വെക്കുക. മറ്റു സമയങ്ങള്‍ നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സാധ്യതയനുസരിച്ചു പങ്കാളികളാവാനും ശ്രദ്ധ പുലര്‍ത്തുക. ഇങ്ങനെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്ത് ഈ സൈബര്‍ നെറികേടിനെതിരെ പ്രതിരോധം തീര്‍ക്കാം എന്ന ചിന്തയാണ് ഗൗരവപൂര്‍വ്വം നമുക്കുണ്ടാവേണ്ടത്. സാങ്കേതിക രംഗം വളരുന്നതിനനുസരിച്ച് ധാര്‍മിക രംഗം തകരാന്‍ നാം അനുവദിച്ചു കൂടാ. സ്വയം മാതൃക കാണിച്ചു മറ്റുള്ളവര്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുന്നതിലൂടെയാണ് നമ്മുടെ ജീവിത വിജയം എന്ന സത്യം സൈബര്‍ ലോകത്തെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോഴും നാം വിസ്മരിക്കരുത്.

Related Articles