Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികള്‍ക്കെതിരെ അപവാദങ്ങള്‍

matches.jpg

അധര്‍മകാരികളും വഞ്ചകരും പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കാറുള്ള ഒരു ദുഷിച്ച മാധ്യമമാണ് അപവാദം. ഇതിന്ന് പലരീതികളുമുണ്ട്. സംഘടിതവും വ്യവസ്ഥാപിതവുമായവ മുതല്‍, വരികള്‍ക്കിടയില്‍ തിരുകി കയറ്റുന്ന കൊച്ചു വാക്കുകള്‍ വരെ അതില്‍ പെടുന്നു. മറ്റുള്ളവരെ കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുകയത്രെ ഇവയുടെയെല്ലാം ലക്ഷ്യം.

ഓരോ സമൂഹങ്ങളിലും മതമൂല്യങ്ങല്‍ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, ഭക്ത ജനങ്ങള്‍ എന്നിവരെല്ലാം തന്നെ, സാമ്പത്തിക മോഹം, ഭ്രാന്ത്, അഹങ്കാരം, മോഷണം, വ്യഭിചാരം തുടങ്ങിയ അപവാദങ്ങള്‍ക്ക് ശരവ്യമായിരുന്നിട്ടുണ്ടെന്നു ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നു. യൂസുഫ്, മൂസ, സുലൈമാന്‍, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരുടെ ജീവിതങ്ങള്‍ അപവാദങ്ങളാല്‍ നിര്‍ഭരമാണ്. അത്‌പോലെ, ഈസയുടെ മാതാവ് മര്‍ യം, പ്രവാചക പത്‌നി ആയിശ, സഹാബിമാര്‍ മുതലായവരും അപവാദങ്ങള്‍ക്ക് ഇരകളായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍, മാതൃകാ പരമായ ക്ഷമയും വിശ്വാസവും പ്രകടിപ്പിച്ചു ഇവയെ നേരിടുകയും, അവിശ്വാസികളുടെ യത്‌നങ്ങളെ അവഗണിച്ച്, അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസാരം ജീവിതം നയിക്കുകയും ചെയ്തു കൊണ്ട്, സത്യമാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുകയുമായിരുന്നു ഇവരെല്ലാം ചെയ്തത്. ഇത്തരം നിശ്ചയ ധാര്‍ഡ്യം മഹിതമാതൃകയാണെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ ( വിശ്വാസികള്‍ ) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്ക്കും  വന്നെത്താതെ നിങ്ങള്ക്ക്  സ്വര്ഗലത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? [ഖുര്‍ ആന്‍; 2: 214]
അതെ, അപവാദവും, മതമൂല്യങ്ങള്‍ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദവും എല്ലാ കാലത്തും എല്ലാ രാജ്യത്തും, വിശ്വാസികള്‍ക്ക് അല്ലാഹു നിശ്ചയിച്ച ഒരു വിധിയാണ്.  ഓരോ വിശ്വാസിയും, അവിശ്വാസികളില്‍ നിന്ന് ഉപദ്രവകരമായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്നും, സാമ്പത്തികമായും ശാരീരികമായും പരീക്ഷിക്കപ്പെടുമെന്നും മറ്റൊരു സൂക്തം വെളിപ്പെടുത്തുന്നു:
തീര്‌ച്ചെയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്ക്ക് മുമ്പ് വേദം നല്ക്‌പ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‌ക്കേ ണ്ടി വരികയും ചെയ്യും. [ഖുര്‍ആന്‍ : 3: 186]
ഇത്തരം ഘട്ടങ്ങളില്‍, പൂര്‍വ വിശ്വാസികള്‍ പ്രകടിപ്പിച്ച അതേ വിശ്വാസവും ആത്മാര്‍ത്ഥതയും ദൃഡനിശ്ചയവും പ്രകടിപ്പിക്കാനാണ് വിശ്വാസികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങളില്‍ അമ്പരപ്പോ, നൈരാശ്യമോ പിടികൂടാതെ, അപവാദക്കാരെ അമ്പരപ്പിച്ചു കൊണ്ട്, കൂടുതല്‍ ആവേശവും സന്തോഷവും പ്രകടിപ്പിക്കുന്നതിന്ന് ഇത് സഹായകമായി തീരും.
അത് പോലെ, വിശ്വാസികള്‍ അപവദിക്കപ്പെടുമ്പോള്‍, ക്ഷമയോടും സന്തോഷത്തോടും കൂടി സഹ വിശ്വാസികള്‍ അത് സ്വീകരിക്കുകയും അല്ലാഹുവില്‍ ഭരമേല്പിക്കുകയുമാണ് ചെയ്യുക. ക്ഷമ പ്രകടിപ്പിക്കുക വഴി, തന്റെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി, ഇഹലോകത്ത് ദൈവാനുഗ്രഹത്തിന്നും ഔദാര്യത്തിന്നും, പരലോകത്ത് ദൈവപ്രീതിക്കും സ്വര്‍ഗത്തിന്നും പാത്രമായി തീരുമെന്നും അവര്‍ വിശ്വസിക്കുന്നു.
‘വേണ്ടത്ര ചെളി എറിഞ്ഞാല്‍ അതില്‍ നിന്ന് അല്പം ഒട്ടിപ്പിടിക്കുമെ’ന്ന സിദ്ധാന്തം, വിശ്വാസികളുടെ കാര്യത്തില്‍ പ്രായോഗികമല്ലെന്ന മറ്റൊരു വസ്തുത ഇവിടെ ശ്രദ്ധേയമാണ്. പ്രത്യക്ഷത്തില്‍ അതിയായ വിഷമം അനുഭവപ്പെട്ടേക്കാമെങ്കിലും, അവസാനം അവരുടെ സ്വഭാവ നൈര്‍മല്യവും വിശുദ്ധിയും തെളിയിക്കപ്പെടുക തന്നെ ചെയ്യുന്നതാണ്. ചാരിത്ര്യത്തിന്റെ പ്രതീകങ്ങളായിട്ടു പോലും യൂസുഫിലും മര്‍ യമിലും അവിഹിത വേഴ്ച ആരോപിക്കപ്പെട്ടുവല്ലോ.  യൂസുഫിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തില്‍ മോഷണക്കുറ്റം പോലും ആരോപിച്ചു. പക്ഷെ, പിന്നെന്താണുണ്ടായത്? അദ്ദേഹം സത്യസന്ധനാണെന്നു തെളിയുക മാത്രമല്ല, ഈജിപ്തിന്റെ പൊതു ഭണ്ഡാര മേധാവിയായി അദ്ദേഹം അവരോധിക്കപ്പെടുക പോലുമുണ്ടായി.
വിശ്വാസികള്‍ക്കെതിരെ ആസുത്രണം ചെയ്യപ്പെടുന്ന ഓരോ ആരോപണ പദ്ധതിയും ചാപ്പിള്ളയായി തീരുമെന്നതും ആരോപണത്തിന്റെ ഓരോ അംശവും വിഫലമായി തീരുമെന്നതും അല്ലാഹുവിന്റെ ഇച്ഛയാണെന്നും, ഉപദ്രവകരമായ വാക്കുകള്‍ ഉച്ഛരിക്കുന്നവര്‍ക്ക് അത് തിരിച്ചടിയായി മാറുമെന്നുമുള്ള സുപ്രധാന സത്യമാണ് ഇതെല്ലാം വിളിച്ചോതുന്നത്. മറ്റൊരു ഭാഷയില്‍, വിശ്വാസികള്‍ക്കെതിരെ നടത്തപ്പെടുന്ന ഓരോ വാക്കുകളും പ്രവര്‍ത്തികളും ക്രൂരതകളും, ഇഹത്തിലും പരത്തിലും അതിന്റെ കര്‍ത്താക്കള്‍ക്ക് അഗാധ ദുഖവും വിഷമവുമായി തീരും. തന്റെ ദൂതന്മാരെയും ഭക്തന്മാരെയും അപവദിച്ചവരെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് അല്ലാഹു പറയുന്നു:
അല്ലാഹുവെയും അവന്റെു റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്കു്‌ന വേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്.
സത്യവിശ്വാസികളായ പുരുഷന്മാകരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്. [ഖുര്‍ ആന്‍: 33: 57, 58]

അവിശ്വാസികളുടെ ശത്രുത
ജനങ്ങള്‍ക്ക് ദൈവിക സന്ദേശമെത്തിക്കുക, അവരോട് സദ്കര്‍മോപദേശം ചെയ്യുക, ദുഷ്‌കര്‍മ നിരോധം നടത്തുക എന്നിവ ചരിത്രത്തിലുടനീളം പ്രവാചകന്മാരുടെ ബാധ്യതയായിരുന്നു. അവരുടെ അഭാവത്തില്‍, ആത്മാര്‍ത്ഥതയും ദൃഡവിശ്വാസവുമുള്ള ആളുകള്‍, ദൈവപ്രീതിയും കാരുണ്യവും സ്വര്‍ഗവും പ്രതീക്ഷിച്ചു കൊണ്ട്, ഈ കര്‍ത്തവ്യം നിര്‍വഹിച്ചു പോന്നു. ഇത്തരമാളുകള്‍ എല്ലാം തന്നെ, ശാരീരികവും വാചികവുമായ ദ്രോഹങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു. പലപ്പോഴും വധഭീഷണി പോലും ഉണ്ടായിട്ടുണ്ട്. യാതൊരു ഭൌതിക താല്പര്യങ്ങളുമില്ലാത്ത അവര്‍, സ്വാര്‍ത്ഥതയോടെ ആരെയും സമീപിച്ചിരുന്നില്ല. നിസ്വാര്‍ത്ഥരും വിനയാന്വിതരുമായിരുന്നു അവര്‍. എന്നിട്ടും അവര്‍ ശത്രുതയും അക്രമങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഈ ശത്രുതയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന്, മുന്‍ കാല ഉദാഹരണങ്ങളിലൂടെ ഖുര്‍ ആന്‍ വ്യക്തമാക്കുന്നു. അല്ലാഹുവോടും അവന്റെ മതത്തോടുമുള്ള വിരോധമാണ്, ഈ ശത്രുതയുടെ അടിസ്ഥാനമെന്നാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നത്. തങ്ങളെ സൃഷ്ടിച്ച്, അനന്തമായ ആഹാര മാര്‍ഗങ്ങളുണ്ടാക്കി കൊടുത്ത സര്‍വശക്തനായ അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കാന്‍ അവരുടെ അഹന്ത അനുവദിക്കുന്നില്ല. ജീവിതാവേശം, ഭൌതികഭ്രമം, വിശ്വാസം അടിച്ചേല്പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മോഹം എന്നിവയാണ് ഇതിനവര്‍ക്ക് പ്രചോദനം. തങ്ങള്‍ ഉത്തരം ബോധിപ്പിക്കേണ്ടവരാണെന്ന ചിന്ത അവര്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ ദുഷ്‌കൃത്യങ്ങളുടെയും ധര്‍മച്യുതിയുടെയും പേരില്‍, ഒരു നാള്‍ നീതിപീഠത്തിന്നു മുമ്പില്‍ ഹാജറാക്കപ്പെടുമെന്ന കാര്യം അവര്‍ അവഗണിക്കുന്നു. അതിനാല്‍ തന്നെ, ദൈവം, മതം, വിധിദിനം എന്നിവയെ കുറിച്ച് അനുസ്മരിപ്പിക്കുന്നവരെ അവര്‍ ശത്രുക്കളായി കാണുന്നു.
വിശ്വാസികളെ തടയാനും പൂര്‍വവിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനും അവര്‍ ശ്രമിക്കുന്നത് ഇത് കൊണ്ടാണ്. ദൈവിക മാര്‍ഗങ്ങളില്‍ നിന്നകന്നു കഴിയുന്നയാളുകള്‍, തങ്ങളുടെ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ പല മാര്‍ഗങ്ങളുമുപയോഗിക്കുന്നതായി ഖുര്‍ ആനില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. വിശ്വാസികള്‍ക്കെതിരായ ഗൂഡാലോചന, പീഡനം, പരിഹാസം, അപവാദം എന്നിവ ഉദാഹരണങ്ങളാണ്. അപവാദത്തിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുകയും ദുര്‍ബ്ബലപ്പെടുത്തുകയുമാണവരുടെ ലക്ഷ്യം. എന്നാല്‍, ഇത്തരം ശ്രമങ്ങളൊന്നും ഒരിക്കലും ഫലം കണ്ടിട്ടില്ലെന്നാണ് ഖുര്‍ ആന്‍ പറയുന്നത്:
അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്ക്ക്ാ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും. [ഖുര്‍ ആന്‍: 60:2]
ഖുര്‍ ആനിക ഭാഷയില്‍, ‘അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും’ എന്ന് പറഞ്ഞ അപവാദങ്ങളാണ് നമ്മുടെ പ്രതിപാദ്യവിഷയം. ആയിരക്കണക്കില്‍ വര്‍ഷങ്ങളിലൂടെ, ഒരു പൈതൃകമെന്നോണം, തലമുറ തലമുറയായി കൈമാറ്റം ചെയ്തു കൊണ്ടിരിക്കുന്ന അപവാദമാണ്, ലോകത്ത് അധാര്‍മികതയും അവ്യവസ്ഥിതിയും പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന്, തുടര്‍ന്നുവരുന്ന ചര്‍ച്ചകളില്‍ നിന്നു നമുക്ക് മനസ്സിലാക്കാം.  നൂഹ്, സുലൈമാന്‍, മുഹമ്മദ്, ഇടക്കുള്ള മറ്റു പ്രവാചകന്മാര്‍ തുടങ്ങി, ആത്മാര്‍ത്ഥതയുള്ള എല്ലാ മതഭക്തര്‍ക്കെതിരെയും ഇത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭക്തരായ അനുയായികളുടെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആനുകാലിക പണ്ഡിതനായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയും ഇത്തരം ഉപദ്രവത്തിന്നു വിധേയനാവുകയുണ്ടായി. എന്നാല്‍, അപവാദം പ്രയോഗിച്ച, ഫറവോന്‍, നമ്രൂദ് അടക്കമുള്ള ആര്‍ക്കും തങ്ങളുടെ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. പ്രവാചകന്റെ പ്രിയപ്പെട്ടവരെ അപവദിച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ചവരുടെ സ്ഥിതിയും തഥൈവ. ഇത്തരം ആരോപണങ്ങളില്‍ നിന്നെല്ലാം, തന്റെ യ്ഥാര്‍ത്ഥ ഭക്തരെ അല്ലാഹു മുക്തരാക്കുകയായിരുന്നു. പ്രവാചകനായ മൂസയുടെ കാര്യം ഉദാഹരണം. അല്ലാഹു പറയുന്നു:
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെള അടുക്കല്‍ ഉല്‌കെൃഷ്ടനായിരിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. [ഖുര്‍ ആന്‍: 33: 69, 70]
വിശ്വാസികള്‍ക്കെതിരെ അപവദിച്ചവര്‍ മുമ്പ് വിജയിച്ചിട്ടില്ല, ഇന്നും വിജയിക്കുന്നില്ല, ഇനി ഒരിക്കലും വിജയിക്കുകയുമില്ല.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles