Current Date

Search
Close this search box.
Search
Close this search box.

റമദാന്റെ മുന്നൊരുക്കം

ramadan.jpg

വിശുദ്ധ റമദാനിന്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന നിരവധി നബിവചനങ്ങളുണ്ട്. അവയില്‍ ചിലതാണ് താഴെ:

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ لَمَّا حَضَرَ شَهْرُ رَمَضَانَ : ” سُبْحَانَ اللَّهِ ، مَاذَا تَسْتَقْبِلُونَ ، وَمَاذَا يَسْتَقْبِلُكُمْ ؟ قَالَهَا ثَلاثًا ، فَقَالَ عُمَرُ بْنُ الْخَطَّابِ : يَا رَسُولَ اللَّهِ ، وَحْيٌ نزل ، أَوْ عَدُوٌّ حَضَرَ ؟ قَالَ : لا ، وَلَكِنَّ اللَّهَ يَغْفِرُ فِي أَوَّلِ لَيْلَةٍ مِنْ رَمَضَانَ لِكُلِّ أَهْلِ هَذِهِ الْقِبْلَةِ . قَالَ : وَفِي نَاحِيَةِ الْقَوْمِ رَجُلٌ يَهُزُّ ، يَقُولُ رَأْسَهُ : بَخٍ بَخٍ ، فَقَالَ لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : كَأَنَّكَ ضَاقَ صَدْرُكَ مِمَّا سَمِعْتَ ؟ قَالَ : لا وَاللَّهِ ، وَلَكِنْ ذَكَرْتُ الْمُنَافِقِينَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ الْمُنَافِقَ كَافِرٌ ، وَلَيْسَ لِكَافِرٍ فِي هَذَا شَيْءٌ

അനസുബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്നു : റമദാന്‍ സമാഗതമായപ്പോള്‍ നബി (സ) പറഞ്ഞു : സുബ്ഹാനല്ലാഹ്, ഏതൊന്നിനെയാണ് നിങ്ങള്‍ സ്വീകരിക്കാനിരിക്കുന്നത്? എന്താണ് നിങ്ങളിലേക്ക് കടന്നുവരുന്നത്? ഉമര്‍ (റ) ചോദിച്ചു : പ്രവാചകരേ വല്ല പുതിയ ദിവ്യബോധനവും താങ്കള്‍ക്ക് ലഭിച്ചുവോ? അതല്ല വല്ല ശത്രുസംഘവും നമ്മെ അക്രമിക്കാന്‍ പടപ്പുറപ്പാട് നടത്തുണ്ടോ? നബി (സ) പറഞ്ഞു : അതൊന്നുമല്ല കാര്യം. റമദാന്‍ മാസമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിന്റെ ആദ്യ രാത്രിയില്‍ അല്ലാഹു ഖിബ്‌ലയുടെ അവകാശികളായ എല്ലാവര്‍ക്കും പൊറുത്തുകൊടുക്കുന്നതാണ്. സദസ്സില്‍ നിന്നൊരാള്‍ ഇതുകേട്ട് തലകുലുക്കി ‘ഛെ ഛെ’ എന്നു പറഞ്ഞു. നബി (സ) അയാളോട് ചോദിച്ചു : ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് അരോചകമായി അനുഭവപ്പെട്ടുവോ? അയാള്‍ പറഞ്ഞു : ഇല്ല, ഞാന്‍ കപടവിശ്വാസികളുടെ കാര്യം ആലോചിച്ചു പോയതാണ്. നബി (സ) പറഞ്ഞു : മുനാഫിഖ് സത്യനിഷേധിയാണ്. അയാള്‍ക്ക് ഇതില്‍ നിന്ന് ഒരു വിഹിതവും ലഭിക്കില്ല. (ബൈഹഖി).

ഏറെ ആശ്ചര്യകരവും അത്ഭുതവും നിറഞ്ഞ കാര്യമുണ്ടാകുമ്പോഴാണ് ‘സുബ്ഹാനല്ലാഹ്’ എന്ന് പറയാറ്. നബി (സ) ഈ ഹദീസിന്റെ തുടക്കത്തില്‍ ആ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആശ്ചര്യമായ പലതും ഉള്‍ച്ചേര്‍ന്ന മാസമാണ് റമദാന്‍ എന്നതാണ് അതു നമ്മെ പഠിപ്പിക്കുന്നത്. റമദാന്റെ മഹത്വം മറ്റൊരു ഹദീസില്‍  ഇങ്ങനെ കാണാം :

لَوْ يَعْلَمُ الْعِبَادُ مَا فِي رَمَضَانَ لَتَمَنَّتْ أُمَّتِي أَنْ يَكُونَ رَمَضَانُ السَّنَةَ كُلَّهَا

“റമദാന്‍ മാസത്തിന്റെ സവിശേഷതകള്‍ പൂര്‍ണമായി എന്റെ അടിമകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, വര്‍ഷം മുഴുവന്‍ റമദാന്‍ ആയിരിക്കട്ടെ എന്നവര്‍ ആഗ്രഹിച്ചു പോകുന്നതാണ്.”

എല്ലാവര്‍ക്കും റമദാന്റെ ആദ്യ രാത്രിയില്‍ അല്ലാഹു മാപ്പ് നല്‍കുമെന്നാണ് ഹദീസിലെ മറ്റൊരാശയം. എന്നാല്‍ കൊടിയ പാപിക്കും വഞ്ചകനും റമദാനിലും മാപ്പുണ്ടാവുകയില്ല. കാരണം നബി (സ) പറഞ്ഞു :

الصَّلَوَاتُ الْخَمْسُ وَالْجُمْعَةُ إِلَى الْجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ

“അഞ്ച് നമസ്‌കാരങ്ങള്‍, ഒരു ജുമുഅ അടുത്ത ജുമുഅ വരെ, ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള പാപങ്ങള്‍ക്ക് മാപ്പ് ലഭിക്കുന്നതാണ്. കൊടും പാതകങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍.” അഥവാ ശിര്‍ക്ക്, മാരണം, വ്യഭിചാരം, പലിശ തുടങ്ങി വന്‍ പാപങ്ങളില്‍ ചെന്ന് ചാടാതെ എല്ലാ ദാസന്മാര്‍ക്കും അല്ലാഹു റമദാന്റെ ആദ്യരാവില്‍ തന്നെ മാപ്പുനല്‍കുമെന്നാണ് ആദ്യ ഹദീസിന്റെ സാരം.

റമദാനെ സംബന്ധിച്ച് മറ്റൊരു ഹദീസ് ഇങ്ങനെയാണ് :

عن جابر بن عبد الله قال: قال رسول الله صلى الله عليه وسلم: أعطيت أمتي في شهر رمضان خمساً لم يعطهن نبي قبلي: أما واحدة فإذا كان أول ليلة من شهر رمضان نظر الله تعالى إليهم، ومن نظر الله إليه لم يعذبه أبداً، وأما الثانية: فإن خلوف أفواههم حين يمسون أطيب عند الله من ريح المسك، وأما الثالثة: فإن الملائكة تستغفر لهم في كل يوم وليلة، وأما الرابعة: فإن الله تعالى يأمر جنته فيقول لها: استعدي وتزيني لعبادي، أوشكوا أن يستريحوا من تعب الدنيا إلى داري وكرامتي، وأما الخامسة: فإنه إذا كان آخر ليلة غفر لهم جميعاً، فقال رجل لا، ألم تر إلى العمال يعملون فإذا فرغوا من أعمالهم وفوا أجورهم..

നബി (സ)യില്‍ നിന്ന് ജാബിര്‍ ഉദ്ധരിക്കുന്നു : മറ്റു നബിമാര്‍ക്ക് നല്‍കപ്പെടാത്ത 5 അനുഗ്രഹങ്ങള്‍ റമദാനില്‍ എന്റെ സമുദായത്തിന് അല്ലാഹു നല്‍കിയിട്ടുണ്ട്. 1. റമദാന്റെ ആദ്യ രാത്രിയില്‍ അല്ലാഹു തന്റെ എല്ലാ അടിമകളേയും കടാക്ഷിക്കും. അവന്റെ കടാക്ഷത്തിന്റെ നോട്ടം അന്നേ ദിവസം ലഭിക്കുന്നവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല. 2. അവശതയും ക്ഷീണവും കാരണം നോമ്പുകാരന്റെ വായില്‍ നിന്നുണ്ടാകുന്ന ഗന്ധം, അല്ലാഹുവിങ്കല്‍ കസ്തൂരിയുടെ ഗന്ധം പോലെ പരിഗണിക്കപ്പെടുന്നതാണ്. 3. മലക്കുകള്‍ നോമ്പുകാരന് വേണ്ടി രാപ്പകല്‍ പാപമോചനം തേടിക്കൊണ്ടിരിക്കും. 4. സ്വര്‍ഗത്തോട് പ്രത്യേകമായി അലംകൃതമായി അഞ്ഞിഞ്ഞൊരുങ്ങി നില്‍ക്കാന്‍ അല്ലാഹു കല്‍പ്പിക്കും. 5. റമദാന്റെ അവസാന നാളുകളായാല്‍ എല്ലാവര്‍ക്കും അല്ലാഹു മാപ്പരുളും. അപ്പോള്‍ ഒരാള്‍ ചോദിച്ചു : ലൈലത്തുല്‍ ഖദ്‌റില്‍ മാത്രമാണോ ആ മാപ്പ്? നബി (സ) : അല്ല, ജോലിക്കാര്‍ക്ക് ജോലി കഴിഞ്ഞാല്‍ കൂലി മുഴുവന്‍ അവസാനം പൂര്‍ണമായും കൊടുക്കുന്നതു പോലെയാണത്. (അല്ലാഹു ആ നാളുകളില്‍ കണക്കിലും അധികം നല്‍കുമെന്നര്‍ഥം)

റമദാന്‍ സംബന്ധിച്ച മൂന്നാമത്തെ ഹദീസ് :

ثلاثة لا ترد دعوتهم الصائم حتى يفطر والإمام العادل ودعوة المظلوم يرفعها الله فوق الغمام ويفتح لها أبواب السماء ويقول الرب وعزتي لأنصرنك ولو بعد حين

മൂന്ന് പേരുടെ പ്രാര്‍ഥന അല്ലാഹു തള്ളിക്കളയുന്നതല്ല. 1. നോമ്പുകാരന്‍ നോമ്പു മുറിക്കുന്നതു വരെയുള്ള സമയത്തെ പ്രാര്‍ഥന. 2 നീതിമാനായ ഭരണാധികാരി. 3. അക്രമിക്കപ്പെടുന്നയാളുടെ പ്രാര്‍ഥന. വാനലോകത്തേക്ക് അല്ലാഹുവിന്റെ മലക്കുകള്‍ ഉയര്‍ത്തിക്കൊണ്ടു പോകുന്ന പ്രസ്തുത പ്രാര്‍ഥനകള്‍ക്ക് ഇത്തിരി വൈകിയാലും അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കുക തന്നെ ചെയ്യുമെന്ന് നബി പറയുന്നു.

നാലാമത്തെ നബി വചനം :

نوم الصائم عبادة وصمته تسبيح وعمله مضاعف ودعاؤه مستجابة وذنبه مغفور

“നോമ്പുകാരന്റെ ഉറക്കം ഇബാദത്താണ്. അവന്റെ മൗനം കീര്‍ത്തനവും സദ് പ്രവര്‍ത്തനങ്ങള്‍ ഇരട്ടി പ്രതിഫലാര്‍ഹവും പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നതും പാപം പൊറുക്കപ്പെടുന്നതുമാണ്.”

നോമ്പുകാരന്റെ ഉറക്കം ഇബാദത്താണെന്ന് കരുതി റമദാന്റെ രാപ്പകലുകള്‍ ഉറങ്ങി തീര്‍ക്കാനുള്ളതല്ല. പ്രത്യേകിച്ച് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ കളി കാണുകയും പകലില്‍ ഉറങ്ങി തൂങ്ങുകയും ചെയ്യാനുള്ളതല്ല നമുക്ക് റമദാന്‍. ഒരു യഥാര്‍ഥ നോമ്പുകാരന്റെ ദിനചര്യ എങ്ങിനെ ആയിരിക്കണമെന്ന് പണ്ഡിതന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രാത്രി തഹജ്ജുദ് നമസ്‌കാരത്തിന് വേണ്ടി അയാള്‍ എഴുന്നേല്‍ക്കുന്നു. ‘അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്‌വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്‍. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്റെ നാഥന്റെ കാരുണ്യം കൊതിക്കുന്നവനും’ (അസ്സുമര്‍ 9). പിന്നീട് അത്താഴം കഴിക്കുന്നു. കാരണം അതില്‍ ബര്‍ക്കത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ശേഷം സുബ്ഹ് നമസ്‌കാരത്തിനുള്ള ഒരുക്കം. വിശിഷ്യ അതിന്റെ മുമ്പായുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരത്തിന് അയാള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. നബി (സ) പറഞ്ഞു  :

ركعتا الفجر خير من الدنيا وما فيها – مسلم

“ഫജ്‌റിന്റെ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം ദുന്‍യാവും അതിലുള്ളതിനേക്കാളും ഉത്തമമാണ്.” പിന്നീട് സൂര്യോദയം വരെ അയാള്‍ പള്ളിയിരുന്ന് ദിക്‌റിലും ദുആയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്നതായിരിക്കും

اللهمّ إنّي اسألك خير ما في هذا اليوم فتحه ونصره ونوره وبركته وهداه واعوذ بك من شر ما فيه وشر ما بعده

“അല്ലാഹുവേ, ഈ ദിവസത്തിന്റെ ക്ഷേമം, വിജയം, സഹായം, ശോഭ, അനുഗ്രഹം എന്നിവ ഞാന്‍ നിന്നോട് തേടുന്നു. ഈ ദിവസത്തിന്റേയും അതിന് ശേഷമുള്ളവയുടെയും ദോഷത്തില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു.”

പിന്നീട് തന്റെ ജോലികളില്‍ മുഴുകുന്ന വിശ്വാസി ‘ദുഹ്ര്‍’ ആകുന്നതോടെ വീണ്ടും പള്ളിയിലെത്തി നമസ്‌കാരത്തിന് ആകാംക്ഷാപൂര്‍വം കാത്തിരിക്കും. എല്ലാ ബാങ്കിനും ഇഖാമത്തിനുമിടയിലെ പ്രാര്‍ഥന ഒരിക്കലും അല്ലാഹു നിരാകരിക്കുന്നതല്ല. നബി (സ) അരുള്‍ ചെയ്തു :

الدعاء لا يرد بين الأذان والإقامة – متفق عليه

“ബാങ്കിനും ഇഖാമത്തിനും ഇടയിലെ പ്രാര്‍ഥന നിരാകരിക്കപ്പെടുന്നതല്ല.” ചുരുക്കത്തില്‍ റമദാന്‍ വിശ്വാസിക്ക് ആവശ്യത്തിലധികം ഉറങ്ങാനുള്ള കാലമല്ല. പ്രത്യുത ഇബാദത്തുകളില്‍ മുഴുകുന്നതിനിടെ അയാള്‍ നടത്തുന്ന അനിവാര്യ ഉറക്കം പോലും ഇബാദത്തായി അല്ലാഹു കണക്കാക്കുമെന്നാണ് ഹദീസിന്റെ ധ്വനി.

നോമ്പ് കൊണ്ട് നമുക്ക് നിരവധി പ്രയോജനങ്ങളുണ്ട്
1. അത് ദിവ്യ സാമീപ്യത്തിന്റെ വഴിയാണ്. 2. തഖ്‌വ നേടാനുള്ള ഉത്തമ സന്ദര്‍ഭം. 3. സന്തോഷവും ദുഃഖവും തിരിച്ചറിയാനുള്ള അവസരം. വിശപ്പിന്റെ കാഠിന്യം പണക്കാരന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. 4. തെറ്റായ വാക്ക്, നോട്ടം, പ്രവര്‍ത്തി എന്നിവയില്‍ നിന്നുള്ള ആത്മനിയന്ത്രണം. 5. ആമാശയത്തിന് വിശ്രമം. ശരീരത്തിന്റെ സകാത്താണ് നോമ്പ്. അത് ശരീരത്തിന്റെ ശുദ്ധീകരണ കാലം കൂടിയാണ്. 6. മുസ്‌ലിം സമൂഹത്തില്‍ സമത്വ സന്ദേശം പ്രചരിക്കുന്നു. പണക്കാരനും പാവപ്പെട്ടവനും പണ്ഡിതനും പാമരനുമൊക്കെ ഒരേ വിധി അനുസരിക്കണം. ഇങ്ങനെ ഏറെ പ്രയോജനങ്ങള്‍ നോമ്പില്‍ ദര്‍ശിക്കാനാവും.

റമദാനിനെ ഉപയോഗിക്കുന്നവര്‍ നാല് തരക്കാരായിരിക്കും
1. റമദാന്‍ പ്രത്യേകിച്ച് ജീവിത്തില്‍ ഒരു ചലനവും ഉണ്ടാക്കാത്തവര്‍. അവര്‍ക്ക് റജബും ശഅ്ബാനും റമദാനും ശവ്വാലും എല്ലാം ഒരു പോലെ. 2. രണ്ടാമത്തെ കൂട്ടര്‍ മഴക്കാലത്തിന്റെ തുടക്കത്തിലെ തവളകളെ പോലെയാകുന്നു. മഴക്കാലത്തിന്റെ തുടക്കത്തില്‍ തവളകള്‍ക്ക് വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായിരിക്കും. മഴ കുറേകൂടി ശക്തിപ്പെട്ട് കോരിച്ചൊരിയുന്ന ദിനങ്ങള്‍ എത്തുമ്പോള്‍ ആദ്യത്തെ ആവേശമൊന്നും ആ തവളകള്‍ കാണിക്കാറില്ലത്രെ. എന്നതുപോലെ റമദാന്റെ ആദ്യ പത്തിലെ ആവേശം അവസാനം വരെ നിലനിര്‍ത്താന്‍ കഴിയാത്തവരാണ് ഇക്കൂട്ടര്‍. 3. റമദാനിന്റെ ഗുണങ്ങളെ പെരുന്നാളോട് കൂടി നഷ്ടപ്പെടുത്തുന്നവര്‍. 4. റമദാന്റെ ഗുണങ്ങള്‍ അടുത്ത റമദാന്‍ വരെ കാത്തുസൂക്ഷിക്കുന്നവര്‍. അവസാനം പറഞ്ഞ സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ. തൗബ, ഇസ്തിഗ്ഫാര്‍, വര്‍ധിച്ച ഖുര്‍ാന്‍ പാരായണം, ദുആ-ദിക്‌റുകളിലെ നിഷ്ഠ, ആരാധനകളില്‍ ഔത്സുക്യം, ജനങ്ങളുമായി സദ്‌പെരുമാറ്റം, പുസ്തകവായന, പഠനക്ലാസ്സുകള്‍ ശ്രവിക്കുക എന്നിവയാണ് അതിനുള്ള മാര്‍ഗം.

Related Articles