Current Date

Search
Close this search box.
Search
Close this search box.

പ്രവാചക പാദമുദ്രകളെ പിന്‍പറ്റുന്നവരാണ് നാം

umri.jpg

അല്ലാഹു നിങ്ങള്‍ക്കായി ഒരു ദീന്‍ നല്‍കിയിരിക്കുന്നു. നേരത്തെ നൂഹിന് നല്‍കിയതും അതേ ദീനായിരുന്നു. വിവിധ പ്രവാചകന്‍മാര്‍ക്ക് നല്കിയ ദീനിന്റെ വഴിതന്നെയാണത്. ഇബ്രാഹിമിനോട് കല്‍പിച്ചതും ഈസാക്കും മൂസാക്കും നല്‍കിയതും ഇതേ ദീന്‍ തന്നെ. അവന്റെ അന്തിമ ദൂതരോടും അതേ ദീന്‍ സംസ്ഥാപിക്കണമെന്നാണ് കല്‍പിച്ചത്. അതിനാണ് ഇഖാമത്തുദീന്‍ എന്ന് പറയുന്നത്. ഇതേ ലക്ഷ്യത്തിന് വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നത്.

അല്ലാഹുവിന്റെ പ്രവാചകന്‍മാരായി ലോകത്ത് വന്നവരുടെയൊക്കെയും ദീന്‍ അടിസ്ഥാനപരമായി ഒന്ന് തന്നെയായിരുന്നു. അല്ലാഹുവിന് വഴിപ്പെടുകയും അവനെ അനുസരിക്കുകയും ചെയ്യുക. ജീവിതത്തിന്റെ ഒരു മേഖലയിലും അതിന് വിപരീതം പ്രവര്‍ത്തിക്കാതിരിക്കുക. എന്നാല്‍ അവരുടെ ശരീഅത്തുകള്‍ കാലത്തിനനുസരിച്ച് വ്യത്യസ്തമായിരുന്നു. അതില്‍ ഏറ്റവം അവസാനത്തേതായ മുഹമ്മദ് നബി(സ)ക്ക് നല്‍കപ്പെട്ട ശരീഅത്ത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു.

ദീനിനെ പൂര്‍ണമായി പ്രയോഗവല്‍ക്കരിക്കുകയെന്നതാണ് ഇഖാമത്തുദീനിന്റെ വിവക്ഷ. അതിന്റെ വിധികള്‍ യാതൊരു കുറവുമില്ലാതെ നടപ്പിലാക്കുക. അങ്ങിനെയല്ലാതെ പ്രസ്തുത ബാധ്യത പൂര്‍ണമാവില്ല. അഹ്‌ലുല്‍ കിതാബിനോട് ഖുര്‍ആന്‍ പറഞ്ഞു. ദീനനുസരിച്ച് പ്രവര്‍ത്തിക്കുക. അത് സ്ഥാപിക്കാനായി പരിശ്രമിക്കുക എന്നത് കൂടി ഇതില്‍ ഉള്‍പ്പെടുന്നു.

അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവും ഉടമയും യഥാര്‍ഥ ആരാധ്യനുമാണ്. അവന്‍ അവതരിപ്പിച്ച മതം ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായല്ല മാനവകുലത്തിനാകമാനമാണ്. ജീവിതത്തിന്റെ നിലവിലെ പ്രശ്‌നങ്ങളിലും അത് നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. അതിലൂടെ നമ്മുടെ വ്യക്തിഗതവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന് നാം വിശ്വസിക്കുന്നു. പരലോക മോക്ഷവും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത ജീവിതത്തില്‍ സമാധാനവും പരലോകത്ത് സന്തോഷവും ലഭിക്കാന്‍ ഈ ദീന്‍ അനിവാര്യമാണ്. ഈയടിസ്ഥാനത്തില്‍ ഇതൊരു ലോകമതമാണ്. മനുഷ്യനെന്ന നിലക്ക് ഓരോരുത്തരും സംബോധിതനാണ്. അയാള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്നവനാണെങ്കിലും, ഏത് ഗോത്രക്കാരനും സമുദായക്കാരനുമാണെങ്കിലും ശരി. ഈ വിധത്തില്‍ ഇസ്‌ലാം മനുഷ്യന് വിശാലമായ ഒരു കാഴ്ചപ്പാടാണ് നല്കുന്നത്. ചിന്തകളുടെയും വീക്ഷണങ്ങളുടെയും എല്ലാ സങ്കുചിതത്വത്തില്‍ നിന്നും മോചിപ്പിച്ച് മനുഷ്യകുലത്തന്റെയാകെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ അവനെ സജ്ജമാക്കുന്നു.

പ്രവാചകന്‍മാരുടെ ഈ ലക്ഷ്യം തെരഞ്ഞെടുത്തവരാണെന്നതില്‍ നമുക്ക് അത്യധികം സന്തോഷവും സമാധാനവുമുണ്ട്. പ്രവാചകന്‍മാരുടെ പാദമുദ്രകളെയാണ് നാം പിന്തുടരുന്നത്. അതിന്റെ ഫലമായി നമ്മിലും പ്രവാചകന്‍മാരുടെ ഗുണങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അതേ ധാര്‍മികത, അതേ ഹൃദയശുദ്ധി, അതേ വൈകാരികത തന്നെ നമ്മളിലുണ്ടാവണം. എതിര്‍പ്പുകളെ നേരിടുന്നതില്‍ അതേ വികാരവും ആവേശവും മനോധൈര്യവും തീവ്രപരിശമവും നമ്മളിലുമുണ്ടാവണം. അല്ലാഹു തന്റെ ദൂതനോട് പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ ജീവിത വ്യവസ്ഥകള്‍ക്ക് പകരം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയെന്ന നിലക്ക് ഇസ്‌ലാമിനെ സമര്‍പ്പിക്കുമ്പോള്‍, പലഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ആരംഭിക്കുന്നതായി കാണാം. ചിലര്‍ അത് രാഷ്ട്രീയത്തില്‍ മതത്തിന്റെ കടന്നുകയറ്റമാണെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും പറയും. മറ്റു ചിലര്‍ അതിനു ചിന്താ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന തീവ്രവാദത്തിന്റെ വഴിയിലാണെന്ന് ആക്ഷേപിക്കും. അതിനവര്‍ ഇസ്‌ലാമിന്റെ പേരില്‍ ഉയര്‍ന്നുവന്നവരാണെങ്കിലും സ്വന്തം ലക്ഷ്യപ്രാപ്തിക്കായി തെറ്റായ വഴികള്‍ സ്വീകരിക്കുന്ന സംഘടനകളെയും ഗ്രൂപ്പുകളെയും ഉദാഹരണമായി സമര്‍പ്പിക്കും. എന്നിട്ട് പറയും ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇതേരീതിയാണ് പിന്‍തുടരുകയെന്ന്.

പൊതുജനാഭിപ്രായത്തിലൂടെ മാത്രമേ ഇസ്‌ലാമിക പരിവര്‍ത്തനം സാധ്യമാകൂ എന്ന് വിശ്വസിക്കുന്നവരാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം. ഈ യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഈ ആക്ഷേപങ്ങളും ആശങ്കളും ഉയര്‍ത്തുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് അല്‍ജീരിയും ഈജിപ്തും. എന്നാല്‍ ഇസ്‌ലാമിന്റെ പ്രചാരത്തിന് ഒരു വിധത്തിലുള്ള തീവ്രവാദവും നിര്‍ബന്ധവും ബലാല്‍കാരവും അനുവദനീയമല്ല അല്ലെന്ന് ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. ഇക്കാര്യം ഇന്നത്തെ സാഹചര്യത്തില്‍ പറയുന്നതല്ല. വിശുദ്ധഖുര്‍ആന്‍ അധ്യാപനമാണ്. ഇഖാമത്തുദീനിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. ഇഖാമത്തുദീനിന് പ്രബോധനത്തിന്റെ മാര്‍ഗമാണ് അവലംബിക്കപ്പെടുന്നതെന്ന് അത് വ്യക്തമാക്കുന്നു. പക്ഷേ ബഹുദൈവ വിശ്വാസത്തിന് ചിന്തയും കാഴ്ചയും അടിപ്പെട്ടുപോയവരെ തൗഹീദിന്റെ സന്ദേശം അസ്വസ്ഥപ്പെടുത്തുക സ്വാഭാവികമാണ്.

ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യം നേടാനായി സമാധാനപരവും രചനാത്മകവുമായ രീതികള്‍മാത്രമെ അവലംബിക്കൂ. അത് പ്രബോധനത്തിലൂടെയും ചിന്താ പ്രചാരണത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഹൃദയങ്ങളെയും ജീവിതരീതിയെയും സംസ്‌കരിക്കാന്‍ ശ്രമിക്കും. രാജ്യത്തെ പൊതു ജീവിതത്തില്‍ നല്ല മാറ്റത്തിനായി പൊതുജനാഭിപ്രായം രൂപീകരിക്കും. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇസ്‌ലാമിക ജീവിതവ്യവസ്ഥിതി പരിചയപ്പെടുത്തും. ഉദ്ദിഷ്ട പരിവര്‍ത്തനം സാധിക്കാന്‍ ബഹുജനാഭിപ്രായം രൂപീകരിക്കും.

ജമാഅത്തെ ഇസ്‌ലാമി വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്താവനയിലും പ്രമേയങ്ങളിലും ഈ നയം വ്യക്തമാക്കിയതാണ്. ഇതനുസരിച്ച് മാത്രമേ അത് ഇതുവരേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിനെതിരെ പ്രവര്‍ത്തിച്ചതായി ഒരാള്‍ക്കും കാണിച്ചുതരാനാവില്ല.

ജമാഅത്ത് ഒരു ദീനിപ്രസ്ഥാനമാണ്. ഇസ്‌ലാം പഠിപ്പിച്ച എല്ലാ ധാര്‍മിക പരിധികളും എല്ലാ പ്രവര്‍ത്തനങ്ങളിലും അത് പാലിക്കുന്നു. അല്ലാഹുവുമായുള്ള ബന്ധം, പരലോകത്തെക്കുറിച്ചുള്ള ഭയം, സൃഷ്ടികളോടുള്ള സഹാനുഭൂതി, സത്യസന്ധത, കാരുണ്യം, ദയ തുടങ്ങിയ ഗുണങ്ങള്‍ അതിലെ ഓരോ വ്യക്തിക്കും നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. അതില്‍ വീഴ്ചവരുത്തുന്നത് ശക്തമായി വിചാരണക്ക് വിധേയമാക്കുന്നു. മറ്റൊരു പ്രസ്ഥാനവും ഇവ്വിധം അണികളെ വിലയിരുത്തലിന് വിധേയമാക്കാറില്ല. ഏതെങ്കിലും ലക്ഷ്യസാധ്യത്തിനായി ധാര്‍മികമൂല്യങ്ങളോട് ഒത്തുതീര്‍പ്പാകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നത് ജമാഅത്തിന്റെ സവിശേഷതയാണ്.

നമ്മുടെ രാജ്യത്തെ 80%ലേറെ ആളുകള്‍ ഇസ്‌ലാമിനെ മുസ്‌ലിംകളുടെ മതമായി മനസിലാക്കിയിരിക്കുന്നു. ഇസ്‌ലാമിനെപ്പറ്റി വളരെയേറെ തെറ്റിധാരണകളും സംശയങ്ങളും അവര്‍ക്കുണ്ട്. ഈ തെറ്റിധാരണകള്‍ നീക്കലും ഇസ്‌ലാം ദൈവികമതമാണെന്ന് ബോധ്യപ്പെടുത്തലും നമ്മുടെ കര്‍ത്തവ്യമാണ്. മുഹമ്മദ് നബിയുടെ ദൗത്യവും വിശുദ്ധ ഖുര്‍ആനും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം സര്‍വമനുഷ്യര്‍ക്കുമുള്ളതാണ്. ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ സംരക്ഷണത്തിനോ എതിര്‍പ്പിനോ വേണ്ടി രൂപീകരിച്ചതല്ല. അത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയുമാണ് അഭിസംബോധന ചെയുന്നത്. അക്കൂട്ടത്തില്‍ ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്താത്തവരും അതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരുമുണ്ട്. ഈ കൂട്ടത്തില്‍ ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിച്ചവരും അത് നാടിനും നാട്ടാര്‍ക്കും ദോഷകരമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്ക് ഈ രാജ്യത്തെ എല്ലാ തരം വ്യക്തികളോടും വിവിധ മതക്കാരോടും രാഷ്ട്രീയക്കാരോടും ബന്ധം സ്ഥാപിക്കുകയും ഇസ്‌ലാമിന്റെ ശരിയായ ചിത്രം അവര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുകയും വേണം. അത് ഒരു വിഭാഗത്തെയും ശത്രുക്കളായി കാണുന്നില്ല. എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അത് താത്വികവും പ്രത്യയശാസ്ത്രപരവുമാണ്. അതില്‍ ഗ്രൂപ്പിസമോ രാഷ്ട്രീയ പക്ഷപാതിത്വമോ ഇല്ല.

അതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംകളെയും അഭിസംബോധന ചെയുന്നു. ഈ സമുദായത്തിന്റെ ഭാഗമാണ് ജമാഅത്തും. ദീനിന്റെ അടിത്തറകളെക്കുറിച്ച് ഈ സമുദായത്തിന് യാതൊരഭിപ്രായ വ്യത്യാസവുമില്ല. താത്വികമായി ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തോട് ആര്‍ക്കും വിരോധമുണ്ടാവില്ല. ജമാഅത്തെ ഇസ്‌ലാമിക്ക് പ്രവര്‍ത്തകരെ ലഭിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ നേടുന്നതും ഈ സമുദായത്തില്‍നിന്ന് തന്നെയാണ്. സമുദായത്തിന്റെ ഭാഗമെന്ന നിലക്ക് അതിനോട് കൂടുതല്‍ പ്രതിബദ്ധതയും പ്രസ്ഥാനത്തിനുണ്ട്. അതിന്റെ സുഖത്തിലും ദുഖത്തിലും നാം പങ്കാളികളാണ്. അതിന്റെ മതപരവും ധാര്‍മികവുമായ പുരോഗതിക്കും പ്രശ്‌നങ്ങളുടെ പരിഹാരത്തിനും സാധ്യമാവുന്ന എല്ലാം നാം ചെയ്യും. അല്ലാഹു ഈ ഉമ്മത്തില്‍ നിക്ഷേപിച്ച സാഹോദര്യത്തിന്റെ അനിവാര്യഫലമാണ് ഇതൊക്കെയും.

ദേശീയപ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാവില്ല. ദാരിദ്യം, അജ്ഞത, അന്തരീക്ഷമലിനീകരണം, ദുര്‍ബലരോടും സ്ത്രീകളോടുമുള്ള അതിക്രമം, മനുഷ്യാവകാശ ധ്വംസനം, അസമത്വം, തീവ്രവാദം, ചികിത്സയുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. രാജ്യത്തോടും ജനതയോടുമുള്ള കടപ്പാടിന്റെ ഭാഗമാണിത്. അതുവഴി പ്രബോധനദൗത്യവും നമുക്ക് നിറവേറ്റാനാവും.

മാനവസേവയുടെ വിവിധ വശങ്ങള്‍ക്ക് ഇസ്‌ലാം ഊന്നല്‍ നല്‍കിയതായി കാണാം. ദുര്‍ബലര്‍, അഗതികള്‍, ദരിദ്രര്‍, ആവശ്യം നേരിടുന്നവര്‍ എന്നിവരെ സേവിക്കല്‍ വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ്. ഇതൊരു ദീനി ബാധ്യതയയാണ് ജമാഅത്ത് മനസിലാക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ദൈവത്തെ മറന്നവനും പരലോക ചിന്തയില്ലാത്തവനും മാത്രമേ അനാഥകളെയും അഗതികളെയും ആട്ടിയകറ്റുകയുള്ളൂ എന്നാണ് ഖുര്‍ആന്റെ പാഠം. ഉത്തമരായ ദൈവദാസന്മാരില്‍ നിന്ന് ഇത് പ്രതീക്ഷിക്കാവതല്ല.

പ്രബോധന പ്രവര്‍ത്തനങ്ങള്‍, സമുദായ പരിഷ്‌കരണം, ജനസേവനം, മനുഷ്യാവകാശസംരക്ഷണം തുടങ്ങി എന്തൊക്കെ നാം പ്രവര്‍ത്തിക്കുന്നുവോ അതൊക്കെയും ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കൂടിയാണ്. ഇസ്‌ലാമിന്റെ അധ്യാപനമനുസരിച്ചും ദൈവപ്രീതി കാംക്ഷിച്ചുമാണ് ജമാഅത്ത് ഇതൊക്കെ ചെയുന്നത്. ഒരു കേവല എന്‍.ജി.ഒ എന്ന നിലക്കല്ലെന്ന് നാം മനസിലാക്കുക.

ഈ രാജ്യത്ത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് ആഗ്രഹിക്കുന്ന മാറ്റം സമൂലമായ, സമഗ്രമായ മാറ്റമാണ്. അത് വിശ്വാസം, ചിന്ത, ധര്‍മം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങി എല്ലാ ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇസ്‌ലാമിന്റെ സമഗ്രമായ പരിചയവും രാജ്യത്തിന് അതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയെന്ന ദീര്‍ഘവും ക്ഷമയാവശ്യമുള്ളതുമായ ദൗത്യം ഏതവസ്ഥയിലും തുടരേണ്ടതുണ്ട്. അതിന് രാജ്യത്ത് ജനാധിപത്യം പുലരേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും മതഭ്രാന്തിനും വര്‍ഗീയതക്കും വശംവദരാകാതെ പരസ്പരം കേള്‍ക്കാനും മനസിലാക്കാനുമുള്ള അന്തരീക്ഷവും ഉണ്ടാവേണ്ടതുണ്ട്.

ജമാഅത്തെ ഇസ്‌ലാമി നേര്‍ക്കുനേരെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഭാഗവാക്കാവാറില്ല. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തെ അതംഗീകരിക്കുന്നു. രാജ്യത്തെ ഓരോ പൗരനും ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കണം. അത് ഫാഷിസത്തിനും ഏകശിലാ സംസ്‌കാര സ്ഥാപനത്തിനും എതിരാണ്. നമ്മുടെ രാജ്യം ജനാധിപത്യരാജ്യമാണ്. ഓരോ വ്യക്തിക്കും സംഘടനക്കും തങ്ങളുടെ ചിന്തകള്‍ പ്രചരിപ്പിക്കാനും പൊതുജനാഭിപ്രായം രൂപീകരിക്കാനും ഭരണഘടന അനുവാദം നല്‍കുന്നു. മനുഷ്യന്റെ പരമാധികാരം പ്രഖ്യാപിക്കുന്ന വ്യവസ്ഥയാണ് ജനാധിപത്യം. അതിന് പകരം ദൈവത്തിന്റെ പരമാധികാരമെന്ന കാഴ്ചപ്പാട് തെളിവുകള്‍ സഹിതം രാഷ്ട്രത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുളള അവകാശം നമുക്കുണ്ട്. അത് പ്രയോജനപ്പെടുത്തുകയും അതിനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ സെക്യുലറിസമാണെന്ന് പറയുന്നു. മതാധിഷ്ടിത വ്യവസ്ഥിതി പ്രചരിപ്പിക്കാന്‍ അനുവാദമില്ല. ഈ തടസ്സം മാറ്റാന്‍ നാം ശ്രമിക്കണം. ഇത് ജനാധിപത്യത്തിന്റെ ചിന്താ സ്വാതന്ത്രത്തിന്റെയും അന്തസത്തക്ക് നിരക്കുന്നതല്ല. ഇതൊരു ഭരണഘടനാ പ്രശ്‌നമാണ്. ഇതെ പറ്റി ചര്‍ച്ചചെയ്യാന്‍ നമുക്ക് അവകാശമുണ്ട്.

ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാരുണ്യമോ, ഔദാര്യമോ അല്ല. അവരുടെ നിര്‍ണ്ണിതമായ അവകാശമാണ്. നമ്മുടെ ഭരണഘടനയിലും അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ന്യൂനപക്ഷത്തിന് അവ ലഭിക്കുന്നില്ല. അതിനുളള ശ്രമങ്ങളും നാം നടത്തേണ്ടതുണ്ട്. ഒരു ന്യൂനപക്ഷത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. ഭരണഘടനാനുസൃതമായി മുസ്‌ലീംകള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ട്. അവരുടെ വ്യക്തിനിയമവും സംരക്ഷിപ്തമാണ്. അവരുടെ എല്ലാ കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടത് പ്രസ്തുത നിയമങ്ങള്‍ അനുസരിച്ചാവണം. കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുക, വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയൊക്കൊ അവരുട അവകാശമാണ്. പക്ഷേ തുടര്‍ച്ചയായുള്ള കയ്യേറ്റങ്ങളാണ് ഈ അവകാശങ്ങളുടെ മേല്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഭരണ ഘടന ഉറപ്പ്‌നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കയ്യേറ്റങ്ങള്‍ക്ക് എതിരെയായിരിക്കും നമ്മുടെ പ്രതിരോധം.

ഫാസിസ്റ്റ് ശക്തികള്‍ എക്കാലത്തും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. എന്നാല്‍ നിലവിലുളള ഭരണകൂടത്തില്‍ അവരുടെ സാന്നിദ്ധ്യം ആശങ്കാ ജനകമാണ്. ന്യൂനപക്ഷത്തോടുള്ള അതിക്രമം എല്ലാ സീമകളും ലംഘിക്കുന്നു. മുസ്‌ലിംകളെ അവരുടെ ദീനില്‍നിന്നും സംസ്‌കാരത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ അവരാഗ്രഹിക്കുന്നു. സൂര്യ നമസ്‌കാരം, വന്ദേമാതരം, യോഗ എന്നിവയിലൂടെ അത് പശുമാംസത്തിലെത്തിനില്‍ക്കുന്നു. ഭാരതത്തെ ഇസ്‌ലാം മുക്തമാക്കാനാഗ്രഹിക്കുന്നു എന്നുവരെ അത് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സാംസ്‌കാരികമായ കടന്നാക്രമണമാണ്. രാജ്യത്തെ വര്‍ഗ്ഗീയ സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന നിലപാടാണ്. ഫാസിസത്തെ ജമാഅത്തെ ഇസ്‌ലാമി ഏറ്റവും വലിയ ആപത്തായി മനസ്സിലാക്കുന്നു. അതിനെ ഉപരോധിക്കാനുള്ള ശ്രമം കുറച്ചുകൂടി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. രാജ്യത്തെ ഉദ്ബുദ്ധരായ വ്യക്തികളും സംഘടനകളും ഇതിന്റെ ഭയാനകമായ സ്ഥിതി വിശേഷം മനസ്സിലാക്കിയിട്ടുണ്ട്. അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്നുണ്ട്. നമുക്കവരുടെ സഹകരണം തേടേണ്ടത് അത്യാവശ്യമാണ്.

Related Articles