Current Date

Search
Close this search box.
Search
Close this search box.

കോടിപതിയുടെ കഥ

hospitlized.jpg

എനിക്ക് നല്ല ഒരു കൂട്ടുകാരനുണ്ടായിരുന്നു. രോഗചികിത്സയായി അനുവദനീയമായ മന്ത്രങ്ങളുപയോഗിക്കുന്നതിനെക്കുറിച്ച് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഒരു ദിവസാം അദ്ദേഹമെന്നോട് പറഞ്ഞു: വലിയ ഒരു കച്ചവടക്കാരന്റെ മകന്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചു. അയാള്‍ പറഞ്ഞു: എന്റെ ഉപ്പ രോഗിയാണ്, നിങ്ങള്‍ ഇവിടെ വന്ന് അദ്ദേഹത്തിന് വേണ്ടി മന്ത്രിക്കണം. ഞാന്‍ അവിടെ പോയി.. വലിയ ഒരു കൊട്ടാരം തന്നെയായിരുന്നുവത്.. ചുമരുകളില്‍ നിന്ന് ഐശ്വര്യം ചൊരിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.. മക്കളായിരുന്നു എന്നെ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്….. അവരുടെ മുഖത്തും കുലീനത്വം പ്രകടമായിരുന്നു.. പിതാവിന്റെ രോഗത്തെകുറിച്ച് ഞാനവരോടന്വേഷിച്ചു. കരള്‍ വീക്കമാണ് അദ്ദേഹത്തിന് ബാധിച്ചിരുന്നതെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് രക്താര്‍ബുദത്തിന്റെ തുടക്കമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഡോക്ടറോട് ഞങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥിതിഗതിയെക്കുറിച്ച് അന്വേഷിച്ചു. ഇനി എണ്ണപ്പെട്ട നാളുകള്‍ മാത്രമേ അദ്ദേഹത്തിന് അവശേഷിക്കുന്നുള്ളൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

അതിനെകുറിച്ച് സൂക്ഷ്മമായ അറിവ് അല്ലാഹുവിന് മാത്രമാണ്. അവരോടൊപ്പം ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു. അടുത്തെത്താറായപ്പോള്‍ അവരില്‍ ഒരാള്‍ എന്നെ പിന്നോട്ട് വലിച്ച് പറഞ്ഞു: ‘അങ്ങ് ക്ഷമിക്കണം, ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഉപ്പാക്ക് തന്റെ രോഗത്തെകുറിച്ച് അറിയില്ല. യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ അദ്ദേഹത്തിന്റെ ദുഖം അധികരിക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. അതിലൂടെ രോഗവും വര്‍ദ്ധിച്ചേക്കും. വളരെ പെട്ടെന്ന് സുഖപ്പെടാവുന്ന വയറെരിച്ചില്‍ മാത്രമാണ് അദ്ദേഹത്തിനുളളതെന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്.’

അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ഞാന്‍ മുറിയില്‍ പ്രവേശിച്ചു. ആഢംബരം നിറഞ്ഞ ഒരു മുറി. കട്ടിലില്‍ അന്‍പത് വയസ് കഴിഞ്ഞ ഒരാള്‍. അയാളിലും ഐശ്വര്യത്തിന്റെ അടയാളങ്ങളുണ്ട്. രോഗിയാണെങ്കിലും ശരീരം അതറിയിക്കുന്നില്ല. ഞാന്‍ കൈ കൊടുത്തതിന് ശേഷം അദ്ദേഹത്തിന്റെ തലക്കടുത്ത് ഇരുന്നു. അദ്ദേഹത്തിന്റെ മക്കളും ചുറ്റിലുമായി ഇരുന്നു. ഞാന്‍ അവരോട് പുറത്ത് പോകാന്‍ കല്‍പ്പിച്ചു. ഞാന്‍ വാതിലച്ചു. ഇപ്പോള്‍ മുറിയില്‍ ഞാനും അദ്ദേഹവും മാത്രം. അപ്പോള്‍ അദ്ദേഹം തലതാഴ്ത്തി കുറച്ച് നേരം മൗനിയായി. പിന്നെ കരയുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ കണ്ണുനീരൊഴുകുന്നത് ഞാന്‍ നോക്കി നിന്നു. എന്താണ് താങ്കള്‍ക്ക് പറ്റിയതെന്ന് ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: ‘മുപ്പത് വര്‍ഷമായി ഞാന്‍ ശേഖരിച്ചതാണ് ഈ കാണുന്നതെല്ലാം. ഖുര്‍ആന്‍ പാരായണത്തില്‍ നിന്നും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്ന് പോലും അവയെന്നെ അശ്രദ്ധനാക്കി. നിന്റെ പരലോകത്തിലേക്ക് നീ തിരിഞ്ഞ് നോക്കുക, ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കുക, സുന്നത്ത് നോമ്പുകള്‍, സന്താനപരിപാലനം ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക എന്നൊക്കെ എന്നെ ഒരാള്‍ ഉപദേശിക്കാറുണ്ടായിരുന്നു. ഞാന്‍ അയാളോട് പറഞ്ഞു: ‘ഞാന്‍ അറുപത് വയസാകുന്നത് വരെ സമ്പാദിക്കും. അറുപതായാല്‍ ജോലിയില്‍ വിരമിച്ച് എന്റെ ശരീരത്തിന് വിശ്രമം നല്‍കും. പിന്നെ ബാക്കിയുള്ള കാലം ഞാന്‍ സമ്പാദിച്ചത് ചെലവഴിക്കുകയും ആരാധനകളില്‍ മുഴുകി ജീവിക്കുകയും ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന പോലെ എനിക്ക് രോഗം ബാധിച്ചിരിക്കുന്നു. ഓരോ ദിവസവും അത് മൂര്‍ഛിച്ച് വരികയാണ്.’ അപ്പോഴേക്കും അദ്ദേഹത്തിന്റെ കരച്ചില്‍ ശക്തമായി. ഞാന്‍ പറഞ്ഞു: ‘ഞാനൊരു സന്തോഷവാര്‍ത്ത അറിയിക്കുകയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ താങ്കള്‍ സുഖപ്പെടും. മരണം വരെ ആരാധനകളനുഷ്ഠിക്കാനും കഴിയും. നിങ്ങളുടെ ധനം മരണശേഷവും നിങ്ങള്‍ക്കുപകരിക്കും. മക്കള്‍ നിങ്ങളെ മറക്കില്ല. നിങ്ങള്‍ക്ക് വേണ്ടി അവര്‍ പള്ളികള്‍ നിര്‍മിക്കുകയും അനാഥകളെ സംരക്ഷിക്കുകയും ദാനധര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും.’

അപ്പോള്‍ അയാള്‍ ഉറക്കെ പറഞ്ഞു: ‘മതി, താങ്കള്‍ നിര്‍ത്തിയാലും’ എന്നിട്ട് എന്റെ കൈപിടിച്ച് ചെറിയ കുട്ടിയെ പോലെ കരഞ്ഞു. ‘മക്കള്‍ നിങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്യും, പള്ളിയുണ്ടാക്കും…. ആ വൃത്തികെട്ടവന്‍മാരെ താങ്കള്‍ക്കറിയില്ല’ ഞാന്‍ പറഞ്ഞു: ‘ഇല്ല’ അയാള്‍ തുടര്‍ന്നു: ‘എന്റെ മക്കളായ ഇവര്‍ സ്‌നേഹവും അനുകമ്പയും നടിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്നലെ അവര്‍ എന്റെ അടുത്ത് കുറേ നേരം ഇരുന്നു. അവരുടെ ഉള്ളിലിരിപ്പ് അറിയുന്നതിനായി ഞാന്‍ ഉറക്കം നടിച്ചു. കണ്ണുകളടച്ച് അവരുടെ വാക്കുകള്‍ക്കായി ഞാന്‍ കാതോര്‍ത്തു. ഞാന്‍ ശരിക്കും ഉറങ്ങുകയാണെന്ന് അവര്‍ ധരിച്ചു. നിമിഷങ്ങള്‍ക്കകം അവരുടെ സംസാരം എന്റെ സമ്പത്തിനെ കുറിച്ചായി. ഓരോരുത്തരും തനിക്കെത്ര കിട്ടുമെന്നതിനെകുറിച്ചാണ് വാചലനായത്. അനന്തരസ്വത്തിലെ വിഹിതത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാത്തവരാണവരെല്ലാം. അവര്‍ ഭിന്നിക്കുകയും ചര്‍ച്ച മൂര്‍ച്ചയേറുകയും ചെയ്തു. എത്രത്തോളമെന്നാല്‍ ഒരു സ്ഥലത്തുള്ള എന്റെ കെട്ടിടത്തിന്റെ കാര്യത്തില്‍ വരെ അവര്‍ തര്‍ക്കിച്ചു. ഓരോരുത്തര്‍ക്കും അതിലും അവരുടെ വിഹിതം വേണം.’ അയാളുടെ കരച്ചില്‍ കേട്ട് എനിക്ക് അലിവ് തോന്നി. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പോന്നിട്ടും എന്റെയുള്ളില്‍ അത് തേട്ടിവന്നു: ‘എന്റെ ധനം എനിക്കുപകാരപ്പെട്ടില്ല, എന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു.’ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ മരിച്ചതിന് ശേഷം വീട്ടില്‍ ഒരുമിച്ച് കൂടുന്നത് സമ്പത്ത് ഓഹരി വെക്കാനാണ്. ഒരാള്‍ മരിക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ അവശേഷിപ്പിക്കുന്നു. കുടുംബം, ധനം, കര്‍മം. അവനുണ്ടാക്കിയ ധനവും കുടുംബവും മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനുള്ളതാണ്. കര്‍മങ്ങള്‍ മാത്രം അവശേഷിക്കും. ഏത് കര്‍മമായിരിക്കും അവശേഷിക്കുക? എന്തൊക്കെയായിരിക്കും ഖബറില്‍ അയാളോടൊപ്പം ഉണ്ടാവുക? രാത്രി നമസ്‌കാരം, ദാനധര്‍മങ്ങള്‍… അതോ ദീനിനോട് കാണിച്ച അവഗണന.. കണ്ടുതീര്‍ച്ച ചാനലുകള്‍… തെമ്മാടികളുടെ സദസ്സുകള്‍.. നിന്റെ നാഥന്‍ ആരോടും അതിക്രമം പ്രവര്‍ത്തിക്കുകയില്ല. ‘ആരെങ്കിലും നേര്‍വഴിയിലാകുന്നുവെങ്കില്‍ അതവനു തന്നെയാണ്. ആരെങ്കിലും വഴിപിഴച്ചാല്‍ അവന്‍ തന്നെയാണ് അതിനുത്തരവാദിയും. ആരും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം അവരെ ശിക്ഷിക്കുയുമില്ല.’

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles