Current Date

Search
Close this search box.
Search
Close this search box.

കടം നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ പരലോകമാണ്

borrow.jpg

ഈ കാലഘട്ടത്തില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ കൊടിയ വിപത്തും, ശാപവുമായി തീര്‍ന്ന ഒന്നാണ് കടബാധ്യത. ബാങ്കുകളില്‍ നിന്നും ബ്ലേഡുകാരില്‍ നിന്നും കടമെടുത്ത് ആവശ്യങ്ങള്‍ നിറവേറ്റുകയും അതിന്റെ ബാധ്യതകള്‍ കുമിഞ്ഞു കൂടുമ്പോള്‍ ആ കടക്കെണിയില്‍ അകപ്പെടുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും എണ്ണം നാള്‍ക്കു നാള്‍ ഏറിവരികയാണ്. പലിശക്കെണിയില്‍ അകപ്പെട്ട് വീടും മറ്റ് സ്വത്തുക്കളുമെല്ലാം ജപ്തിക്ക് വിധേയമാകുമ്പോള്‍ കണ്ണീരോടു കൂടി നോക്കി നില്‍ക്കുന്ന മാതാപിതാക്കളും, മക്കളും, പറക്കമുറ്റാത്ത പൈതങ്ങളും, സാധുക്കളായ സ്ത്രീകളും നമ്മുടെ സമൂഹത്തില്‍ ഒരു ചോദ്യചിഹ്നമായി തീര്‍ന്നിരിക്കുകയാണ്. കടം അത്ര വലിയ ഒരു പ്രശ്‌നമല്ലാതായി തീര്‍ന്ന ഒരു സാഹചര്യമാണിന്നുള്ളത്. ആവശ്യത്തിനും അനാവശ്യത്തിനും കടമെടുത്ത് തെരുവിലായ നിരവധി കുടുംബങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.

വിശുദ്ധ ഖുര്‍ആനും തിരുചര്യയും എത്ര ഗൗരവത്തില്‍ കൈകാര്യം ചെയ്ത വിഷയമാണ് കടം എന്നത് മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഉള്‍ക്കൊണ്ടിട്ടില്ല. തിരിച്ചടക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കാതെ കടക്കെണിയില്‍ വീഴുന്നതും ആഢംബരത്തിനും ധൂര്‍ത്തിനുമായി വായ്പയെടുക്കുന്നതും ഒരു മുസ്‌ലിം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അവന്‍ സ്വയം അതിനെ കുറിച്ച് ചിന്തിക്കുക മാത്രമല്ല മറ്റുള്ളവരെ അക്കാര്യത്തില്‍ ബോധവല്‍കരിക്കേണ്ടത് കൂടി അവന്റെ ബാധ്യതാണ്.

പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂറത്താണ് സൂറത്തുല്‍ ബഖറയിലെ ഏറ്റവും നീണ്ട ആയത്ത് കടത്തെ സംബന്ധിച്ചായത് അതിന്റെ ഗൗരവത്തെയാണ് കുറിക്കുന്നത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഐഹിക പ്രശ്‌നം മാത്രമല്ലിത്. ജനങ്ങളോടുള്ള ബാധ്യതകള്‍ അവര്‍ വിട്ടുവീഴ്ച്ച ചെയ്യാത്തിടത്തോളം കാലം അവസാനിക്കുകയില്ലെന്നതാണ് ഇസ്‌ലാമിന്റെ സിദ്ധാന്തം. അല്ലാഹുവോടുള്ള മനുഷ്യന്റെ ബാധ്യതകള്‍ പശ്ചാത്താപം കൊണ്ടും ഐശ്ചിക കര്‍മങ്ങള്‍ കൊണ്ടും പരിഹരിക്കപ്പെടും. എന്നാല്‍ അവക്കൊന്നും വ്യക്തികളുടെ ബാധ്യകളെ പരിഹരിക്കാനാവില്ല. മനുഷ്യന്റെ ബാധ്യതകള്‍ പലിശയില്‍ അധിഷ്ഠിതമായി തീരുമ്പോള്‍ എന്തെല്ലാം കൊടിയ ശാപങ്ങളും വിപത്തുകളുമാണ് സംഭവിക്കുന്നത് എന്ന് ഇസ്‌ലാമിന് വ്യക്തമായിട്ട് അറിയാം. ഇവിടെ താല്‍ക്കാലികമായി പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ തന്നെയും ഭൗതികമായ ലോകത്ത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിച്ചുവെന്ന് വരാം. പക്ഷെ മനുഷ്യന്റെ അഭിമാനം, സാമ്പത്തികമായ ബന്ധങ്ങള്‍ എന്നിവയില്‍ ഭവിക്കുന്ന വിപത്തുകളും, അന്യായങ്ങളും, സങ്കടങ്ങളും അല്ലാഹുവിന്റെ കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും, എല്ലാം തീര്‍ത്തു കൊണ്ട് ആ ബാധ്യതകള്‍ അവസാനിപ്പിക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍ മാത്രമാണ് സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങള്‍ വിശ്വാസിയുടെ മുമ്പില്‍ തുറന്ന് തരിക എന്ന് നബി തിരുമേനി(സ) വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.

ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥ്. പണത്തിന്റെയും, അഭിമാനത്തിന്റെയും ഏതെങ്കിലും ബാധ്യതകള്‍ ആരുടെയെങ്കിലും പേരില്‍ ഉണ്ടെങ്കില്‍, ആര്‍ക്കെങ്കിലും നിങ്ങളെ സംബന്ധിച്ച് ഈ വിഷയത്തില്‍ പരാതികളുണ്ടെങ്കില്‍, ദീനാറും ദിര്‍ഹമും ഗുണം ചെയ്യാത്ത ഒരു ദിവസം വരുന്നതിന് മുമ്പ് ആ ബാധ്യതകളും കടങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. അവിടെ ദീനാറുണ്ടാകില്ല, ദിര്‍ഹമുണ്ടാകില്ല, അവിടെ കോടിക്കണക്കിന് സ്വത്തുകള്‍ ഉണ്ടാകില്ല. അല്ലാഹു എങ്ങനെയാണ് തീരുമാനം കല്‍പ്പിക്കുക എന്നത് നിങ്ങള്‍ക്കറിയുമോ? സാമ്പത്തികമായ യാതൊരു ബാധ്യതകളും പരലോകത്ത് വെച്ച് തീര്‍ക്കാന്‍ കഴിയില്ല എന്ന അടിസ്ഥാനത്തില്‍ ഞാന്‍ മറ്റൊരാള്‍ക്ക് കടങ്ങള്‍ കൊടുത്ത് തീര്‍ക്കാന്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍, എന്റെ സ്വാലിഹായ സല്‍ക്കര്‍മ്മങ്ങള്‍ എടുത്തു കൊണ്ട്, ആര്‍ക്കാണോ ഞാന്‍ വാസ്തവത്തില്‍ കടങ്ങള്‍ വീട്ടി നല്‍കാനുള്ളത്, ആ വ്യക്തിക്ക് അല്ലാഹു കൊടുക്കും. കടബാധ്യതകള്‍ തീര്‍ക്കുവാന്‍ പാകത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ അവശേഷിക്കുന്നില്ലെങ്കില്‍, അയാളുടെ കുറ്റങ്ങളും പാപങ്ങളും തെറ്റുകളും അധര്‍മവൃത്തികളും എല്ലാം ഇയാളുടെ മേല്‍ക്ക് ചാര്‍ത്തി കൊണ്ട് അല്ലാഹു കണക്കുകള്‍ തീര്‍ക്കും.

ആരെയാണ് നാം കാത്തുനില്‍ക്കുന്നത? പ്രശ്‌നങ്ങള്‍ ഇവിടെ വെച്ച തന്നെ അവസാനിപ്പിക്കാന്‍ നമുക്കൊരു ബാധ്യതയുമില്ലേ? ലക്ഷങ്ങളുടെയും കോടിയുടെയും സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്ക് വിട്ടുകൊടുത്ത് ഖബറില്‍ ശിക്ഷയേറ്റുവാങ്ങി പരലോകത്ത് അല്ലാഹുവിന്റെ കോടതിയില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണോ ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഭൂഷണമായിട്ടുള്ളത്. അല്ലെങ്കില്‍ വിശുദ്ധമായ ശരീരത്തോടും, പ്രകൃതിയോടെയും, മനസ്സോടും കൂടി അല്ലാഹുവിന്റെ സന്നിധിയില്‍ ആര്‍ക്കുമാര്‍ക്കും ഒരുനയാ പൈസ പോലും കൊടുക്കാനില്ലാത്ത അവസ്ഥയില്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ സന്തോഷത്തോടെ തുറക്കപ്പെടുകയും, മന്ദഹാസത്തോടും പുഞ്ചിരിയോടും കൂടി അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെട്ട് സ്വര്‍ഗത്തിലേക്ക് തെളിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണോ വാസ്തവത്തില്‍ കരണീയമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ശുഹദാക്കള്‍ വിചാരണയൊന്നും കൂടാതെ സ്വര്‍ഗത്തില്‍ പോകുമെന്നാണ് നബി വചനം. ശുഹദാക്കള്‍ ഏത് രൂപത്തിലാണോ കൊല്ലപ്പെട്ടത് ആ കൊല്ലപ്പെട്ട അവസ്ഥയില്‍ സുഗന്ധം വമിക്കുന്ന രക്തത്തിന്റെ മണത്തോടു കൂടി സ്വര്‍ഗത്തിന്റെ വാതില്‍ ശുഹദാക്കള്‍ക്ക് വേണ്ടി തുറക്കപ്പെടും എന്ന് പറഞ്ഞ നബി തിരുമേനി, മദീനയിലെ പള്ളിയില്‍ ഒരു സന്ദര്‍ഭത്തില്‍ പ്രസംഗിക്കുകയായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദും, സത്യവിശ്വാസവുമാണ് വാസ്തവത്തില്‍ ശ്രേഷ്ഠമായ പ്രവര്‍ത്തിയെന്ന് നബി തിരുമേനി ഉല്‍ബോധിപ്പിച്ചപ്പോള്‍, ഒരു സ്വഹാബി എഴുന്നേറ്റ് നിന്ന് റസൂലിനോട് ചോദിച്ചു ‘അല്ലാഹുവിന്റെ റസൂലെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് എന്നെ സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കുമോ? നബി തിരുമേനി മറുപടിയായി പറഞ്ഞു. ‘ക്ഷമാശാലിയായി, സഹനത്തോടു കൂടി, അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ച് മുന്നോട്ട് കുതിച്ചു കൊണ്ട്, പിന്തിരിയാതെ, പരാജയത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാതെ ധീരനായി മുന്നേറി കഴിഞ്ഞാല്‍ തീര്‍ച്ചയായും നിനക്ക് സ്വര്‍ഗമുണ്ട്’. അല്‍ഹംദുലില്ലാ, എന്ന് പറഞ്ഞ് കൊണ്ട് ആ സ്വഹാബി ആനന്ദബാഷ്പങ്ങള്‍ പൊഴിച്ച് തിരിച്ചു പോകുമ്പോള്‍ നബി തിരുമേനി അല്‍പ്പം നേരം മൗനിയായി നിന്നു. എന്നിട്ട് ചോദ്യകര്‍ത്താവിനെ തിരികെ വിളിച്ചു കൊണ്ട് നബി (സ) പറഞ്ഞു ‘ഈ പറഞ്ഞത് കടബാധ്യതയുള്ളവര്‍ക്ക് ബാധകമല്ല. സ്വര്‍ഗത്തിലേക്ക് ജിഹാദ് ചെയ്തും, അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു കൊണ്ടും പോകാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ കടബാധ്യതയുള്ളവര്‍ക്കത് ബാധകമല്ല. കാരണം നീ പിരിഞ്ഞു പോയപ്പോള്‍ ജീബ്‌രീല്‍ (അ) തിരിച്ചു വന്ന് എന്നോടിപ്പോള്‍ പറഞ്ഞ വാക്കാണ് നിന്നോടിപ്പോള്‍ ഞാന്‍ പറഞ്ഞത്’. രക്തസാക്ഷിക്ക് എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കും, പക്ഷെ കടബാധ്യതയുടെ വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയും അല്ലാഹു കാണിക്കാന്‍ പോകുന്നില്ല. ആരുടെയെങ്കിലും മയ്യിത്ത് നബി തിരുമേനിയുടെ സന്നിധിയില്‍ നമസ്‌കരിക്കുവാന്‍ വേണ്ടി കൊണ്ടുവരപ്പെട്ടാല്‍ നബി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ‘അയാള്‍ക്ക് ചെറുതാകട്ടെ വലുതാകട്ടെ കടബാധ്യത വല്ലതുമുണ്ടോ?’ റസൂലെ കടബാധ്യതയുണ്ട് എന്നാണ് മറുപടിയെങ്കില്‍ നബി പറയും ‘നിങ്ങളുടെ കൂട്ടുകാരന് നിങ്ങള്‍ നമസ്‌ക്കരിച്ചാല്‍ മതി. ഞാന്‍ നമസ്‌ക്കരിക്കാന്‍ തയ്യാറല്ല’.  കടബാധ്യതയുള്ള വ്യക്തിയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് പോലും പ്രവാചകന്‍(സ) വിട്ടു നിന്നത് അതിന്റെ ഗൗരവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇബ്‌നു മാജ റിപോര്‍ട്ട് ചെയ്ത് ഒരു ഹദീസ് വ്യക്തമാക്കുന്നു. റസൂലിന്റെ കാലത്ത് ഒരാള്‍ മരിച്ചു. ഞങ്ങള്‍ അയാളെ കുളിപ്പിച്ചു. കഫന്‍ പുടവ പുതപ്പിച്ചു. സുഗന്ധദ്രവ്യങ്ങള്‍ പൂശി. അയാളെ മറമാടാന്‍ തയ്യാറാക്കി കഴിഞ്ഞപ്പോള്‍, നമസ്‌ക്കരിക്കാന്‍ വേണ്ടി നബി തങ്ങളെ സമീപിച്ചു. ‘റസൂലെ അങ്ങ് ഇമാം നില്‍ക്കണം’. നബി തിരുമേനി നമസ്‌ക്കരിക്കാന്‍ വേണ്ടി ഒരു ചുവട് മുന്നോട്ട് വെച്ചു. എന്നിട്ട് നബി (സ) തിരിഞ്ഞ് നിന്ന് ഞങ്ങളോട് ചോദിച്ചു ‘ഇയാള്‍ വല്ല കടവും ബാക്കി വെച്ചിട്ടാണോ മരണപ്പെട്ടത്’. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഈ വ്യക്തിക്ക് രണ്ട് ദീനാര്‍ കടബാധ്യതയുണ്ടെന്ന്. ഇതു കേട്ട നബി തിരുമേനി നമസ്‌ക്കരിക്കാതെ മാറി നിന്നു. അബൂ ഖത്താദ (റ) മുന്നോട്ട് വന്നിട്ട് നബിയോട് പറഞ്ഞു ‘അല്ലാഹുവിന്റെ റസൂലെ അദ്ദേഹം കൊടുക്കാനുള്ള രണ്ട് ദീനാര്‍ ഞാന്‍ കൊടുത്ത് വീട്ടിക്കൊള്ളാം, അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’. ഇത് കേട്ടപ്പോള്‍ നബി തിരുമേനി പറഞ്ഞു. ‘കടക്കാരന്റെ ബാധ്യതകള്‍ ഈ വാക്കോടു കൂടി അല്ലാഹു നിറവേറ്റി കഴിഞ്ഞു. മയ്യിത്ത് ആ ബാധ്യതതയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു’. അപ്പോള്‍ മാത്രമാണ് നബി(സ) നമസ്‌കരിക്കാന്‍ തയ്യാറായത്.

ഇനിയുള്ള കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. നബി തിരുമേനി നമസ്‌ക്കരിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നബി (സ) ഖത്താദയെ (റ) വിളിച്ച് ചോദിക്കുന്നു ‘ആ മയ്യിത്ത് കൊടുത്ത് വീട്ടാനുണ്ടായിരുന്ന രണ്ട് ദീനാര്‍ നീ കൊടുത്തു വീട്ടിയോ?’. ഖത്താദ (റ) പറയുന്ന മറുപടി കേള്‍ക്കുക. ‘റസൂലെ അയാള്‍ ഇന്നലെയല്ലെ മരിച്ചത്. ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടല്ലോ’. നബി തങ്ങള്‍ പിറ്റേന്ന് രാവിലെയും ഇതേ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഖത്താദ(റ) ആ കടം കൊടുത്ത് വീട്ടിയതായി അറിയിച്ചു. അപ്പോള്‍ നബി പറയുകയാണ് ‘ഇപ്പോഴാണ് ആ മനുഷ്യന്റെ ശിക്ഷാ നടപടികള്‍ അല്ലാഹു പിന്‍വലിച്ചത്’. ഖബറില്‍ കിടക്കുന്ന ആ മനുഷ്യന്‍ രണ്ട് ദീനാര്‍ ബാക്കി വെച്ച് മരിച്ചു പോയി എന്നതിന്റെ പേരില്‍ അല്ലാഹു കൈകൊള്ളുന്ന നടപടിയില്‍ നിന്ന് നീ ആ രണ്ടു ദീനാര്‍ കൊടുത്തു വീട്ടിയപ്പോള്‍ മാത്രമാണ് മോചനം നേടിയതെന്ന് നബി പറഞ്ഞു. മരിച്ച് കിടക്കുന്ന മയ്യിത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കുന്നു എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ ഓര്‍ക്കണം ഉത്തരവാദിത്ത ബോധത്തോടു കൂടി മാത്രമേ ആ വാക്കുകള്‍ പറയാന്‍ പാടുള്ളു എന്ന കാര്യം. മരിച്ച് കിടക്കുന്ന മനുഷ്യന്‍ മരിച്ച് പോയി. കര്‍മ്മങ്ങളില്ലാത്ത ലോകത്തേക്കാണ് അദ്ദേഹം പോയത്. ഏകാന്തതയുടെ തീരങ്ങളില്‍ അല്ലാഹുവിന്റെ മുന്നില്‍ അമലുകളുമായി മാത്രം ജീവിക്കുന്ന, ഭീകരമായ ആ അവസ്ഥയില്‍, തന്റെ കടബാധ്യതകള്‍ വിട്ടേച്ച് ആ മനുഷ്യന്‍ പോകുമ്പോള്‍ അറിയണം, അനന്തരാവകാശികള്‍ അറിയണം ഖബറിടത്തില്‍ ആ മനുഷ്യന്‍ കഠിനമായ ശിക്ഷകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന കാര്യം.

‘അല്ലാഹുവേ ദുഃഖത്തില്‍ നിന്നും, സങ്കടത്തില്‍ നിന്നും, വ്യഥയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുകയാണ്. അല്ലാഹുവേ ഭീരുത്വം, ദൗര്‍ബല്യം എന്നിവയില്‍ നിന്നും ഒഴിവാക്കി തരേണമേ. അല്ലാഹുവേ കടക്കെണിയില്‍ നിന്നും, കടപ്പെരുപ്പത്തില്‍ നിന്നും, ജനങ്ങള്‍ വിലമതിക്കാത്ത അവസ്ഥയില്‍ നിന്നും, നമ്മുടെ ഗതികേടോര്‍ത്ത് ശത്രുക്കള്‍ സന്തോഷിക്കുന്ന ഒരവസ്ഥയില്‍ നിന്നും കാത്തു രക്ഷിക്കേണമേ’ എന്ന് നബി തിരുമേനി എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ നബി(സ)യോട് ചോദിച്ചു ‘അല്ലയോ റസൂലേ, താങ്കള്‍ എപ്പോഴും ധാരാളമായി കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ടല്ലോ’. അപ്പോള്‍ നബി തിരുമേനി പറഞ്ഞു ‘നിങ്ങള്‍ക്ക് അറിയാമോ ഒരു വ്യക്തി കടബാധ്യതയുള്ളവനായാല്‍ അയാള്‍ സംസാരിക്കും പക്ഷെ കളവു പറയും, എന്റെ കടങ്ങള്‍ ഞാന്‍ വീട്ടിക്കൊള്ളാം, ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് വെച്ച് ഞാന്‍ കടം വീട്ടി കൊള്ളാം എന്ന് പറയുമെങ്കിലും അയാള്‍ ആ വാഗ്ദാനം ലംഘിക്കുകയും ചെയ്യും’. അപ്പോള്‍ കടബാധ്യത വ്യക്തിയുടെ സ്വഭാവം നശിപ്പിക്കുമെന്നാണ് നബി തിരുമേനി പഠിപ്പിക്കുന്നത്. ഇമാം ശാഫിഈ(റ) പലപ്പോഴും പറയാറുള്ളത് ‘കടം പകലുകളില്‍ അപമാനമാണ്, രാത്രികളില്‍ തീരാ ദുഃഖമാണ്’. പകലുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ നട്ടെല്ല് നിവര്‍ത്തി നടക്കാന്‍ സാധിക്കാതെ അപമാനഭാരം സഹിച്ച് കൊണ്ടേ ജീവിക്കാന്‍ കഴിയുകയുള്ളു. രാത്രിയാവുമ്പോള്‍ പിറ്റേന്ന് കൊടുത്ത് തീര്‍ക്കാനുള്ള കടബാധ്യതകളെ കുറിച്ചുള്ള ബോധം അയാളുടെ ഉറക്കം കെടുത്തും. സമാധാനത്തോടെ ജീവിക്കാന്‍ ആ മനുഷ്യന് സാധിക്കുകയില്ല. ഇതാണ് ഇമാം ശാഫിഈ(റ)  കടത്തെ സംബന്ധിച്ച് ഉണര്‍ത്തിയിട്ടുള്ളത്.

കടം വാങ്ങുമ്പോള്‍ അത് കൊടുത്ത് വീട്ടാനുള്ള മനസ്സ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. കടബാധ്യകള്‍ വരുത്തി വെച്ചിട്ട് താന്‍ മരിച്ച് പോയാല്‍ മറ്റുള്ളവര്‍ വീട്ടിക്കൊള്ളട്ടെ, പിന്നീട് തനിക്കതിന്റെ ബാധ്യതയില്ലല്ലോ എന്ന് ചിന്തിച്ച് കടം വാങ്ങുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നബി(സ) നല്‍കിയിട്ടുള്ളത്. ‘ജനങ്ങളുടെ മുതലും, സമ്പത്തും, പണവും വായ്പ്പയോ കടമോ ആയി വാങ്ങിയിട്ട് അവരെ തുലക്കാനും, തനിക്കാര്‍ഭാടമായിട്ട് ജീവിക്കാനും ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അറിയുക, അല്ലാഹു അവനെ തുലക്കുക തന്നെ ചെയ്യും’. ആ സമ്പത്ത് കൊണ്ട് അവന് അഭിവൃദ്ധി പ്രാപിക്കുവാന്‍ സാധിക്കുകയില്ല. അതില്‍ അല്ലാഹു ഒരിക്കലും അവന് അനുഗ്രഹം നല്‍കില്ല.

എന്താണ് ഈ ലോകത്തില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത്. ‘വ ബാരിക് ലനാ ഫീ മാ അഅ്ത്വയ്ത്ത്’ (അല്ലാഹുവേ നീ നല്‍കിയ ധനത്തില്‍ നീ ഞങ്ങള്‍ക്ക് ബര്‍ക്കത്ത് നല്‍കേണമേ). ബര്‍ക്കത്ത് ലഭിച്ചാല്‍ നൂറ് രൂപ നമ്മുടെ പക്കല്‍ ഉണ്ടെങ്കില്‍ ആയിരം രൂപയുടെ ഫലം ചെയ്യും. ബര്‍കത്ത് ഇല്ലെങ്കില്‍ ആയിരം രൂപ ലഭിച്ചാലും പത്ത് രൂപയുടെ ഫലം ചെയ്യില്ല. അതാണ് അല്ലാഹുവിന്റെ ബര്‍കത്തിന്റെ സവിശേഷത. കച്ചവടത്തിലാകട്ടെ, സാമ്പത്തികമായ ഇടപാടുകളിലാവട്ടെ ഒരാള്‍ ബര്‍ക്കത്ത് നേടണം എന്ന മനസ്സോടു കൂടി നന്മയുടെ മാര്‍ഗം തേടിയാല്‍, അയാള്‍ക്ക് അല്ലാഹു ബറകത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കും. സത്യസന്ധമല്ലാത്ത രീതികള്‍ അവലംബിച്ചാല്‍, വ്യാജ സത്യങ്ങള്‍ മുഖേന, കള്ള വാക്കുകള്‍ മുഖേന ഒരാള്‍ തന്റെ ചരക്കുകള്‍ ചെലവഴിക്കാമെന്ന് തീരുമാനിക്കുകയാണെങ്കില്‍ അതിലുള്ള ബറകത്ത് അല്ലാഹു മായ്ച്ചു കളയും. ഖിയാമത്ത് നാള്‍ വരെ അയാള്‍ സമ്പാദിച്ചാലും അയാള്‍ക്കോ അയാളുടെ മക്കള്‍ക്കോ, അനന്തരാവകാശികള്‍ക്കോ ഒരു ഗുണവും ചെയ്യാത്ത സമ്പത്തായിരിക്കും അതെന്ന് നബി തിരുമേനി പറഞ്ഞു.

കടം വാങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമൂഹ്യജീവിയായ മനുഷ്യന് അത് ഒരിക്കലും ഒഴിവാക്കാന്‍ കഴിയുകയില്ല. അപ്പോള്‍ നാം സ്വീകരിക്കേണ്ട രീതി ശാസ്ത്രം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. വാങ്ങിയ വായ്പയും കടവും വീട്ടണം എന്ന മനസ്സോടെയാണ് ഒരാള്‍ വാങ്ങിയിരുന്നത് എങ്കില്‍ അയാള്‍ക്കത് വീട്ടാനുള്ള വഴികള്‍ അല്ലാഹു തുറന്ന് കൊടുക്കും. അതില്‍ യാതൊരു സംശയവുമില്ല. വീട്ടാനുള്ള വഴികള്‍ തുറന്ന് കൊടുക്കുമെന്ന് അല്ലാഹുവാണല്ലോ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് കാര്യങ്ങള്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അല്ലാഹു അവരെ സഹായിക്കും എന്ന കാര്യം തീര്‍ച്ചയാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കടബാധ്യതകളില്‍പെട്ടവന്‍ അത് വീട്ടാന്‍ ആഗ്രഹിക്കുമ്പോള്‍ അല്ലാഹു അതിന് വഴികള്‍ തുറന്നു കൊടുക്കും. ജീവിത വിശുദ്ധിയോടു കൂടി കഴിയണം എന്ന ആഗ്രഹത്തോടെ കല്ല്യാണം കഴിക്കുന്ന പുരുഷനാവട്ടെ, സ്ത്രീയാവട്ടെ അല്ലാഹു അവരെ സഹായിച്ചിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരെയും അല്ലാഹു തീര്‍ച്ചയായും സഹായിക്കും.

എങ്ങനെയാണ് ബാധ്യതകള്‍ വന്നു ചേരുന്നത്. അയല്‍വാസികള്‍ ആര്‍ഭാടമായി ജീവിക്കുമ്പോള്‍ ഇണ പറയുന്നു അവര്‍ക്കുള്ള കാറും, വീടും, സംവിധാനവും നമുക്കും വേണ്ടതില്ലെ?  തന്റെ സാമ്പത്തികമായ പരിധികളും, പരിമിതികളും മനസ്സിലാക്കാതെ കടവും വായ്പയും കൊടുക്കുവാന്‍ കാത്തിരിക്കുന്ന ഷൈലോക്കുമാരുടെ പടിവാതില്‍ക്കല്‍ ചെന്നുനിന്ന് വായ്പ വാങ്ങി കൊണ്ടിരിക്കുന്ന ആള്‍ അറിയുന്നില്ല നരകത്തിലേക്കുള്ള പാതയിലൂടെയാകുന്നു താന്‍ നടക്കുന്നതെന്ന്. സാമ്പത്തികശാസ്ത്രം മനുഷ്യന്റെ ജീവിതാവശ്യങ്ങളെ ആവശ്യം, അത്യാവശ്യം, ആഡംബരം, ധൂര്‍ത്ത് എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. മനുഷ്യന്റെ അത്യാവശ്യങ്ങളായ കാര്യങ്ങളെ കുറിച്ച് നമുക്ക് അറിയാം. എന്നാല്‍  75 ശതമാനം ആളുകളും കടം വാങ്ങുന്നത് അനാവശ്യങ്ങളായ ആഢംബരത്തിനും, ധൂര്‍ത്തിനുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അബൂബക്കര്‍ സിദ്ദീഖ്(റ) ഒരിക്കല്‍ ഒരു പ്രാര്‍ത്ഥന നടത്തുകയുണ്ടായി. അത് കേട്ട് കൊണ്ട് റസൂല്‍ (സ) പറഞ്ഞു. ‘ആ പ്രാര്‍ത്ഥന അല്ലാഹു കേട്ടാല്‍ തീര്‍ച്ചയായും ആ പ്രാര്‍ത്ഥന അതേപടി സ്വീകരിക്കും. ആ പ്രാര്‍ത്ഥന നടത്തി കഴിഞ്ഞാല്‍ അല്ലാഹു കടങ്ങള്‍ വീട്ടി കൊടുക്കും’. എന്താണ് ആ പ്രാര്‍ത്ഥന എന്ന അറിയേണ്ടെ. ‘അല്ലാഹുമ്മ യാ റഹ്മാനു യാ റഹീം, റഹ്മാനു ദുന്‍യാ വല്‍ ആഖിറത്തി വ റഹീമഹുമാ, അന്‍ത്ത തര്‍ഹംനാ ഫര്‍ഹംനാ റഹ്മത്തന്‍ മിന്‍ ഇന്‍ദിക്, തുഅ്‌നീനാ അമ്മന്‍ സീവാക്ക്’ (കരുണാവാരിധിയായ റബ്ബുല്‍ ആലമീനായ തമ്പുരാനെ, ഇഹലോകത്തും പരലോകത്തും റഹ്മത്ത് ചൊരിയുന്ന അല്ലാഹുവെ, പാവമായി ഞാന്‍ നിന്നോട് പറയുന്നു എന്റെ ആവശ്യങ്ങളെല്ലാം നീ പൂര്‍ത്തീകരിച്ചു തരണമേ, മറ്റാരെയും ആശ്രയിക്കാത്ത രൂപത്തില്‍ സംതൃപ്തമായ മനസ്സിന്റെ ഉടമയായി നീ എന്നെ മാറ്റേണമെ). അല്ലാഹുവിന്റെ അര്‍ശിന്റെ കവാടത്തില്‍ മുട്ടിവിളിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിച്ചിരിക്കും എന്നാണ് നബി തിരുമേനി പറഞ്ഞത്. അലി(റ)  ഈ ഹദീഥിന് അനുബന്ധമായി പറയുന്നു, ‘ഒരു പ്രാര്‍ത്ഥന കൂടി നിങ്ങള്‍ നടത്തൂ. ‘അല്ലാഹുമ്മ ഇക്ഫിനീ ബി ഹലാലിക്ക അന്‍ ഹറാമിക്ക്’ (പടച്ചവനേ, ഹറാമിന്റെ വഴികള്‍ വിട്ട്, ഹലാലിന്റെ വഴികള്‍ മാത്രം അവലംബിക്കുന്ന മനസ്സ് എനിക്ക് നീ തരേണമെ). ഹറാമിന്റെ ഒരുപാട് വഴികള്‍ ഉണ്ട്. ലോട്ടറിയുടെ മാര്‍ഗമുണ്ട്, പലിശയുടെ മാര്‍ഗമുണ്ട്, വ്യഭിചാരത്തിന്റെ മാര്‍ഗമുണ്ട്, മദ്യത്തിന്റെ മാര്‍ഗമുണ്ട്, മറ്റുള്ളവരെ പറ്റിക്കുന്നതിന്റെ മാര്‍ഗവുമുണ്ട്. ആ ഹറാമിന്റെ വഴികളെല്ലാം ഞാന്‍ നിന്നെ മാത്രം മനസ്സില്‍ ധ്യാനിച്ച്, നിന്നെ മാത്രം മുന്നില്‍ കണ്ട് ഹലാലിന്റെ വഴികള്‍ മാത്രം അവലംബിക്കുമ്പോള്‍ ‘വ അഅ്‌നിനീ ബി ഫള്വ്‌ലിക്ക അമ്മന്‍ സിവാക്ക്’ (അല്ലാഹുവേ നിന്റെ മഹത്തായ ഔദാര്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ) നീയല്ലാത്ത മറ്റാരെയും ആശ്രയിക്കാത്ത അവസ്ഥയില്‍, സ്വയം പര്യപര്യപ്തമായ അവസ്ഥയില്‍, സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിക്കാന്‍ എനിക്ക് നീ തൗഫീക്ക് തരണമേ. നബി തങ്ങള്‍ പറഞ്ഞു തന്ന പ്രാര്‍ത്ഥന. ഉഹ്ദ് മലയോളം കടമുണ്ടെങ്കില്‍ ഈ പ്രാര്‍ത്ഥന കൊണ്ട് അല്ലാഹു കടങ്ങളെല്ലാം വീട്ടി തരും എന്ന് അലി (റ) സംഭവങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് പറയുന്നു. നബി (സ) സന്തോഷ വാര്‍ത്ത അറിയിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും എന്ന് വിശ്വസിക്കുന്ന സത്യവിശ്വാസികളാണ് നാം എല്ലാവരും. നമുക്ക് പണമുണ്ടാകാം, സമ്പത്തുണ്ടാകാം, പക്ഷെ അനന്തരാവകാശികള്‍ സ്വത്തു വീതിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാവേണ്ട ചിത്രം അവര്‍ സ്വത്തുക്കള്‍ വീതിച്ചു കൊള്ളട്ടെ, പക്ഷെ തന്റെ കടബാധ്യതകള്‍ തന്റെ കടബാധ്യതകള്‍ വീട്ടി കൊണ്ടാകണം അവര്‍ സ്വത്തുകള്‍ വീതിക്കേണ്ടത്. നബി തിരുമേനി പറയുന്നു. ‘ഉഹുദ് മലയോളം സ്വര്‍ണ്ണം കൈയ്യില്‍ കിട്ടി കഴിഞ്ഞാല്‍, മൂന്ന് ദിനം കടക്കുമ്പോള്‍ അതില്‍ നിന്നും ഒരു ചില്ലി കാശ് പോലും എന്റെ കൈയ്യില്‍ ഉണ്ടാകാന്‍ പാടില്ല. പക്ഷെ നാളെ വരാവുന്ന കടത്തിന് വേണ്ടി കരുതി വെക്കുന്ന അല്‍പ്പം ചില തുക മാത്രമെ അവശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളു’. അപ്പോള്‍ കടം വീട്ടുവാന്‍ ഒരു കരുതല്‍ വേണം എന്ന സാമ്പത്തികശാസ്ത്രമാണ് നബി (സ) പഠിപ്പിക്കുന്നത്.

സ്വര്‍ഗത്തിലേക്ക് എളുപ്പം പ്രവേശിക്കാമെന്ന് ആരും കരുതേണ്ടതില്ല. സ്വര്‍ഗത്തിലേക്കുള്ള വാതിലില്‍ വ്യക്തികളെ തടഞ്ഞു വെക്കും. ജാബിര്‍(റ) ഉഹുദ് യുദ്ധത്തില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല വന്ന് നബി തിരുമേനിയോട് പറയുന്നു. ‘അല്ലയോ റസൂലേ, എന്റെ പിതാവ് ഇന്നലെ മരണപ്പെട്ടു. താങ്കള്‍ എന്റെ പിതാവിന് വേണ്ടി നമസ്‌ക്കരിച്ചുവല്ലോ. പാപമോചനത്തിന് വേണ്ടി നമസ്‌ക്കരിക്കുകയും ചെയ്തുവല്ലോ. പക്ഷെ ഒരുപാട് കടങ്ങള്‍ ബാക്കി വെച്ചു കൊണ്ടാണ് എന്റെ പിതാവ് ഇഹലോക ജീവിതം വെടിഞ്ഞത്. പരലോകത്ത് വെച്ച് അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്താണ്? എന്റെ പിതാവ് ആകെ വിട്ടേച്ച് പോയത് മദീനയിലുള്ള ഒരു കാരക്ക തോട്ടം മാത്രമാണ്’. കടക്കാരെയെല്ലാം വിളിച്ചു കൂട്ടികൊണ്ട് അബ്ദുല്ല പറയുന്നു. എന്റെ പിതാവ് കടബാധ്യതയുള്ള അവസ്ഥയിലാണ് മരണപ്പെട്ടത് എന്നെനിക്കറിയാം. അത് വീട്ടണമെന്നും, ഖബര്‍ ജീവിതത്തില്‍ അദ്ദേഹത്തിന് സന്തോഷം പകരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഈ വിറ്റ് കടം വീട്ടുക എന്ന വഴി മാത്രമെ എന്റെ മുന്നിലുള്ളു. ഈ തോട്ടത്തിന്റെ വില നിങ്ങള്‍ക്ക് വീതിച്ചെടുക്കാം. അപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചു. എന്നാലും കടബാധ്യത അവസാനിക്കുകയില്ലല്ലോ അബ്ദുല്ല. ഈ തോട്ടത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് നിന്റെ പിതാവിന്റെ കടബാധ്യത. കണ്ണീര്‍ വാര്‍ത്തു കൊണ്ട് നബി തങ്ങളുടെ സന്നിധിയില്‍ അബ്ദുല്ല ചെന്ന് നിന്നു. അപ്പോള്‍ നബി (സ) പറഞ്ഞു. ‘അബ്ദുല്ല, നിന്റെ മനസ്സിലുള്ള സങ്കടങ്ങളും, വേദനകളും, പരിദേവനങ്ങളും അല്ലാഹു കേട്ടു കഴിഞ്ഞിരിക്കുന്നു. ആ തോട്ടം നീ വില്‍ക്കരുതെന്ന് പറയാന്‍ അല്ലാഹു എനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’. പിറ്റേന്ന് രാവിലെ കടക്കാരെയെല്ലാം ഒരുമിച്ച് കൂട്ടുവാന്‍ നബി തിരുമേനി ആജ്ഞാപിച്ചു. അങ്ങനെ കടക്കാരെല്ലാം സന്നിഹിതരായി. അതേസമയം നബി ജാബിര്‍ (റ) ന്റെ തോട്ടത്തില്‍ പ്രവേശിച്ച് ആ തോട്ടത്തില്‍ ബറകത്ത് ചൊരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നബി തിരുമേനിയുടെ പ്രാര്‍ത്ഥന അല്ലാഹു അതേപടി സ്വീകരിച്ചു. തോട്ടത്തില്‍ നിന്നും സമൃദ്ധമായി വിളകള്‍ ലഭിച്ചു. എത്ര തന്നെ ദാനം ചെയ്താലും അവസാനിക്കാത്ത വിധത്തില്‍ വിളവെടുപ്പ് നടന്നു. കടക്കാര്‍ക്കെല്ലാവര്‍ക്കും കൊടുത്തു. ജാബിര്‍ (റ) ന്റെ കുടുംബത്തിനും വേണ്ടുവോളം കൊടുത്തു. അനന്തരാവകാശികള്‍ക്ക് കൊടുത്തു. എന്നിട്ടും ആ തോട്ടത്തിലെ ഫലങ്ങല്‍ ബാക്കിയുണ്ടായിരുന്നു എന്ന് പിതാവിനോട് സ്‌നേഹമുണ്ടായിരുന്നു ആ പുത്രന്‍ അനുസ്മരിക്കുന്നു. കടങ്ങള്‍ ബാക്കി വെച്ച് കൊണ്ട് മരണപ്പെട്ട മാതാപിതാക്കള്‍ക്ക് വേണ്ടി കടം വീട്ടുവാന്‍ മക്കള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെങ്കില്‍, ആ കടങ്ങള്‍ വീട്ടുവാന്‍ അല്ലാഹു തൗഫീഖ് നല്‍കും, സമൃദ്ധി തരും. ജാബിര്‍ (റ) ന്റെ വിഷയത്തില്‍ അല്ലാഹു ഇടപെട്ടതു പോലെ. എന്നിട്ട് നബി (സ) പറഞ്ഞു. ‘നിങ്ങളുടെ കൂട്ടുകാരന്‍ സ്വര്‍ഗത്തിന്റെ കവാടത്തില്‍ തടയപ്പെട്ടിരിക്കുകയാണ്. അയാളുടെ കടങ്ങള്‍ വീട്ടുന്നത് വരെ സ്വര്‍ഗപ്രവേശനം അയാള്‍ക്ക് സാധ്യമല്ല’.

നാം കടബാധ്യതകള്‍ വീട്ടും. കുറേ കഴിഞ്ഞ് കുറച്ച് ആളുകള്‍ വരും. ഇത്രയും കടം അയാള്‍ ഞങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട് എന്ന് അവര്‍ പറയും. അവരുടെ കൈയ്യില്‍ പക്ഷെ അതിന് രേഖകള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. വിശ്വാസത്തിന്റെ പേരിലാണ് അവര്‍ അയാള്‍ക്ക് കടം കൊടുത്തത്. നബി തങ്ങളുടെ കാലത്ത് നടന്ന ഒരു സംഭവം. ഒരു സ്വഹാബി പറയുന്നു. എന്റെ സഹോദരന്‍ മരണപ്പെട്ടു. മുന്നൂറ് ദിര്‍ഹമാണ് അദ്ദേഹം ബാക്കി വെച്ചത്. അദ്ദേഹത്തിന് കുറേ മക്കളുണ്ട്. മക്കളുടെ ഭാവി ഓര്‍ത്ത് ഈ മുന്നൂറ് ദിര്‍ഹം അദ്ദേഹത്തിന്റെ മക്കള്‍ക്ക് വീതിച്ചു കൊടുക്കാന്‍ ഞാന്‍ തുനിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു. ‘നിന്റെ സഹോദരന്‍ സ്വര്‍ഗത്തിന്റെ കവാടത്തില്‍ തടയപ്പെട്ടിരിക്കുന്നു. സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ മലക്കുകള്‍ അനുവദിക്കുന്നില്ല. കാരണം അവന്റെ കടബാധ്യതയാണ്. അതു കൊണ്ട് പോയി അവന്റെ കടങ്ങള്‍ വീട്ടുക’. അങ്ങനെ ഞാന്‍ പോയി ആ മുന്നൂറ് ദിര്‍ഹമെടുത്ത് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം വീട്ടി. തിരിച്ച് വന്നപ്പോള്‍ റസൂലേ, എന്റെ കൈയ്യില്‍ ആകെ രണ്ട് ദീനാര്‍ മാത്രമെ ബാക്കിയുള്ളു. ഒരു സ്ത്രീ അവിടെ വന്നിട്ടുണ്ട്. എന്റെ സഹോദരന്‍ അവര്‍ക്ക് രണ്ട് ദീനാര്‍ കൊടുക്കാനുണ്ടെന്ന് അവര്‍ പറയുന്നു. പക്ഷെ അവരുടെ പക്കല്‍ തെളിവൊന്നും ഇല്ല. തെളിവൊന്നും ഹാജറാക്കാനില്ലാത്ത ആ സ്ത്രീയുടെ കാര്യത്തില്‍ റസൂലെ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ആ സ്വഹാബി ചോദിച്ചപ്പോള്‍ നബി തിരുമേനി പറഞ്ഞു ‘തെളിവില്ലെങ്കിലും ആ സ്ത്രീക്ക് അത് കൊടുത്തേക്കുക. അവള്‍ സത്യമാണ് പറയുന്നത്’. സാഹചര്യത്തെളിവുകള്‍ നോക്കി നാം അറിയണം. ഈ കൊടുക്കാനുള്ള കാശ് തന്റെ കൂടപ്പിറപ്പുകള്‍ കൊടുക്കാനുള്ളതാണോ എന്ന് അന്വേഷിക്കണം. തെളിവില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വരും. അതാണ് നബി തിരുമേനി പറഞ്ഞത് ‘നീ മനസാക്ഷിയോടാണ് തീരുമാനം ചോദിക്കേണ്ടത്. ഫത്‌വ ചോദിക്കേണ്ടത് അവിടെയാണ്. നിന്റെ ഹൃദയത്തോട് ചോദിക്ക്. ജനങ്ങള്‍ നിനക്ക് ആയിരക്കണക്കിന് ഫത്‌വകള്‍ നല്‍കിയാലും നിന്റെ മനസാക്ഷിയോടാണ് നീ ചോദിക്കേണ്ടത്’ എന്ന് നബി (സ)  പഠിപ്പിക്കുന്നു.

‘ഒരു മനുഷ്യന്റെ ആത്മാവ് ശരീരത്തെ പിരിഞ്ഞാല്‍, മൂന്ന് കാര്യങ്ങള്‍ ഇല്ലെങ്കില്‍ സ്വര്‍ഗപ്രവേശം ഉറപ്പാണയാള്‍ക്ക്. ഒന്ന് അഹങ്കാരം ഇല്ലാതിരുന്നാല്‍, രണ്ട് കടബാധ്യത ഇല്ലാതിരുന്നാല്‍, മൂന്ന് ജീവിതത്തില്‍ ആരെയും വഞ്ചിക്കാതിരുന്നാല്‍’ ഇങ്ങനെയുള്ള മൂന്ന് സവിശേഷതകള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഇതെല്ലാം ഇസ്‌ലാമിന്റെ അദ്ധ്യാപനങ്ങളാണ്. റസൂല്‍ തിരുമേനി കടബാധ്യതയുള്ളവന് വേണ്ടി നമസ്‌ക്കരിക്കുകയില്ല എന്ന് പറഞ്ഞത് മദീന ജീവിതത്തിലെ ആദ്യ കാലഘട്ടങ്ങളിലാണ്. വിജയങ്ങള്‍ ഉണ്ടായി, ഗനീമത്ത് സമ്പത്ത് കിട്ടി, ബൈത്തുല്‍മാല്‍ സമ്പുഷ്ടമായി. ആ ഘട്ടത്തില്‍ നബി തിരുമേനി പറഞ്ഞ വാക്കുള്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എത്രമാത്രം ജനങ്ങളില്‍ സമ്പന്നതയുണ്ടാക്കി എന്നതിന്റെ മഹത്തായ നിദര്‍ശനമാണ്. മയ്യിത്ത് കൊണ്ടുവന്നാല്‍ നബി ചോദിക്കും ‘ഇയാള്‍ക്ക് കടമുണ്ടോ?’ ഉണ്ടെന്ന് പറഞ്ഞാല്‍ നബി (സ) പറയും ‘ആ കടങ്ങളെല്ലാം ഇസ്‌ലാമിക രാഷ്ട്രം വീട്ടിക്കൊള്ളും’. അതാണ് ഇസ്‌ലാമിക ഭരണം. അതാണ് ഇസ്‌ലാമിന്റെ സാമൂഹിക സംവിധാനം. ആ സാമൂഹിക സംവിധാനം ഈ ഭൂമുഖത്ത് തിരിച്ചു വന്നെങ്കില്‍ മാത്രമെ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ മോചനം, രാഷ്ട്രീയമായ മോചനം, സാംസ്‌കാരികമായ മോചനം ഉണ്ടാവുകയുള്ളു എന്ന് ഖുര്‍ആനിന്റെയും നബി തിരുമേനിയുടെ സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ് നാമെല്ലാവരും. കഴിഞ്ഞ, നബി തിരുമേനി പറയുന്നു ‘ കടമുണ്ടെങ്കില്‍ ഞാന്‍ വീട്ടിക്കൊള്ളാം. സ്വത്തുക്കള്‍ ബാക്കിവെച്ചു കൊണ്ടാണ് മരിച്ചതെങ്കില്‍ അത് അനന്തരാവകാശികള്‍ വീതിച്ചെടുത്തു കൊള്ളട്ടെ. കടങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം വീട്ടിക്കൊള്ളും’ എന്ന് നബി (സ) ഉറപ്പ് നല്‍കുകയാണ്.

എത്രമാത്രം സമ്പന്നമായ സമൂഹമാണ്. എത്രമാത്രം സുദൃഢമായ സാമ്പത്തിക ഘടനയാണ്. ഒരു സമൂഹത്തിന്റെ ജീവിതം ഇസ്‌ലാമിന്റെ ബൈത്തുല്‍മാല്‍ ഏറ്റെടുക്കുകയാണെങ്കില്‍, ആ ബൈത്തുല്‍മാല്‍ സംവിധാനം തിരിച്ചു വരുന്നതിന് വേണ്ടി പരിശ്രമിക്കുവാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥരല്ലേ? ഹൃദയത്തില്‍ കൈവെച്ചു കൊണ്ട് ചിന്തിക്കുക. അതാണ് ഇസ്‌ലാമിന്റെ നന്മ, അതാണ് ഇസ്‌ലാമിന്റെ പ്രതാപം. അല്ലാതെ തീവ്രവാദത്തിന്റെയും, ഉഗ്രവാദത്തിന്റെയും പേരില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ വാചാടോപങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കുന്ന സാമ്രാജത്വ കോളോണിയലിസ്റ്റ് ഗൂഢാലോചനകള്‍ തിരിച്ചറിയാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഖിലാഫത്ത് എവ്വിധത്തില്‍ സ്ഥാപിക്കപ്പെടണം എന്നതിന് ഖുര്‍ആനിന്റെ വെളിച്ചത്തില്‍ നബി തിരുമേനി മാതൃക കാണിച്ചു തന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു ഖലീഫയും നിലനില്‍ക്കില്ല. അതിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു ഇസ്‌ലാമിക ഭരണകൂടവും സ്ഥാപിക്കപ്പെടുകയില്ല. ഇസ്‌ലാമിനെ വെച്ച് ചൂതാടുന്ന, ഇസ്‌ലാമിനെ വ്യഭിചരിക്കുന്ന, വിറ്റ് കാശാക്കുന്ന ഇത്തരം പ്രവണതകളെ മനസ്സിലാക്കാന്‍ മുസ്‌ലിം ജനസാമാന്യത്തിന് സാധിക്കേണ്ടതുണ്ട്.

നബി തിരുമേനി പറയുന്നു. ‘ഒരാള്‍ മരിച്ചു. അയാള്‍ ഒരു നന്മയും ചെയ്തിട്ടില്ല. പക്ഷെ ഒരു കാര്യം അയാള്‍ ചെയ്തിരുന്നു. ആളുകള്‍ക്ക് അയാള്‍ കടം കൊടുക്കുമായിരുന്നു. എന്നിട്ട് കടം കൊടുത്ത സംഖ്യ പിരിച്ചെടുക്കാന്‍ പോകുന്ന തന്റെ ആളോട് അയാള്‍ പറയും ‘ബുദ്ധിമുട്ടുകളും, പരാധീനതകളും ഇല്ലാത്ത ആളുകളില്‍ നിന്നും പണം പിരിച്ചെടുക്കണം. വിഷമങ്ങളും, സങ്കടങ്ങളും ഉള്ള ആളുകളുടെ കാര്യം വിട്ടു കൊടുത്തേക്കുക. കഴിയാവുന്നിടത്തോളം ആളുകളോട് വിട്ടു വീഴ്ച്ച ചെയ്യുക. നാളെ പടച്ചവന്‍ ഒരുപക്ഷെ നമ്മളോട് ആ രൂപത്തില്‍ പെരുമാറിയേക്കാം’. ഖിയാമത്ത് നാളില്‍ ഈ മനുഷ്യന്‍ വരുമ്പോള്‍ അല്ലാഹു അയാളോട് ചോദിക്കും ‘നീ വല്ല നന്മയും ചെയ്തിട്ടുണ്ടോ?’ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അയാള്‍ മറുപടി പറയും. ഒന്നു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ചെയ്തിരുന്നു. ജനങ്ങള്‍ പ്രയാസപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വായ്പ നല്‍കിയിരുന്നു. ആ വായ്പയുടെ അവധിയാകുമ്പോള്‍ എന്റെ ദൂതനോട് ഞാന്‍ പറയാറുണ്ടായിരുന്നു ‘പ്രയാസമുള്ള ആളുകള്‍ക്ക് വിട്ടു കൊടുക്കണം. അവരോട് കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കേണ്ടതില്ല’. അല്ലാഹു ആ പ്രസ്താവനയില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് പറയും ‘നിന്റെ എല്ലാ തെറ്റുകളും ഞാന്‍ പൊറുത്തു തന്നിരിക്കുന്നു. നിന്റെ എല്ലാ പാപങ്ങളും അക്രമങ്ങളും ഞാനിതാ വിട്ടു തന്നിരിക്കുന്നു’. ഇത് ഇസ്‌ലാം മനുഷ്യന്റെ മുന്നില്‍ വെക്കുന്ന മഹത്തായ മൂല്യമാണ്. കടബാധ്യതകള്‍ എത്രമാത്രം ഗൗരവമുള്ള സംഗതിയാണെന്ന് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കി ഉത്തരവാദിത്തബോധത്തോടെ കൂടിയുള്ള സമീപനം സ്വീകരിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലാഹു നമ്മെയെല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
(2014 ഒക്ടോബര്‍ 31-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : ഇര്‍ഷാദ് കാളാചാല്‍

Related Articles