Current Date

Search
Close this search box.
Search
Close this search box.

മരിച്ചാലും തീരാത്ത കടപ്പാട്

respect-parent.jpg

عَنْ أَبِي أُسَيْدٍ مَالِكِ بْنِ رَبِيعَةَ قَالَ : بَيْنَا نَحْنُ عِنْدَ رَسُولِ اللهِ صلى الله عليه وسلم : إِذْ جَاءَهُ رَجُلٌ مِنْ بَنِي سَلَمَةَ ، فَقَالَ : يَا رَسُولَ اللهِ ، هَلْ بَقِيَ مِنْ بِرِّ أَبَوَيَّ شَيْءٌ أَبَرُّهُمَا بِهِ بَعْدَ مَوْتِهِمَا ؟ قَالَ : نَعَمْ الصَّلاَةُ عَلَيْهِمَا ، وَالاِسْتِغْفَارُ لَهُمَا ، وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا ، وَصِلَةُ الرَّحِمِ الَّتِي لاَ تُوصَلُ إِلاَّ بِهِمَا ، وَإِكْرَامُ صَدِيقِهِمَا(أبوداود)

മാലിക് ബിന്‍ റബീഅയില്‍ നിന്നും അബൂ ഉസൈദ് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ റസൂലിനെ അടുക്കലായിരിക്കുമ്പോള്‍ ബനൂ സലമ ഗോത്രത്തിലെ ഒരാള്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കളുടെ മരണശേഷം അവര്‍ക്കായി ഞാന്‍ നിര്‍വഹിക്കേണ്ടതായ എന്തെങ്കിലും കടപ്പാടുകള്‍ അവശേഷിക്കുന്നുണ്ടോ? നബി(സ) പറഞ്ഞു: ഉണ്ട്, അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുക. അവര്‍ക്ക് പാപമോചനം തേടുക, അവരുടെ വിയോഗാനന്തരം അവരുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, അവരുടെ കുടുംബവുമായി ബന്ധം തുടരുക, അവരുടെ സുഹൃത്തുക്കളെ ആദരിക്കുക. (അബൂദാവൂദ്)

بَقِيَ : അവശേഷിച്ചു  
إِنْفَاذٌ : നടപ്പിലാക്കല്‍, പാലിക്കല്‍   
عَهْدٌ : വാഗ്ദാനം, കരാര്‍
صِلَةٌ : ചേര്‍ക്കല്‍
رَحِمٌ : കുടുംബബന്ധം  
تُوصَلُ : ചേര്‍ക്കപ്പെടുന്നു  
إِكْرَامٌ : ആദരിക്കല്‍   
صَدِيقٌ : സുഹൃത്ത്

മാതാപിതാക്കളുടെ സേവനങ്ങള്‍ മഹത്തരവും വിശാലവുമാണ്. മാതാപിതാക്കളിലൂടെയാണല്ലോ പുതിയ മനുഷ്യര്‍ ജന്മം കൊള്ളുന്നത്. അവരുടെ പരിചരണത്തിലൂടെയാണ് അവന്റെ ശരീരം പുഷ്ടിപ്പെടുന്നത്. അവന്റെ വ്യക്തിത്വം വളര്‍ച്ച പ്രാപിക്കുന്നത്. ഉദാരനായ അല്ലാഹുവിന്റെ സമ്മാനമാണ് അവരിരുവരും. സ്‌നേഹവാല്‍സല്യങ്ങളുടെ പ്രതീകവും ഒരാളുടെ സ്വര്‍ഗത്തിലേക്കുള്ള പാതയുമാണവര്‍. അവരോട് ഉല്‍കൃഷ്ടമായി പെരുമാറുക എന്നത് അല്ലാഹു കല്‍പിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണമെന്നും നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. (അല്‍ഇസ്‌റാഅ്: 23)

ഇതൊരു കല്‍പനയും കരാറും പ്രതിജ്ഞയുമാണ്. അല്ലാഹു പറയുന്നു: അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്, മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം എന്ന് നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം ഓര്‍ക്കുക (അല്‍ബഖറ: 83). മാതാപിതാക്കളോട് നന്മ ചെയ്യുക എന്നത് തന്നെ അനുസരിക്കുന്നതിനോട് ചേര്‍ത്തുകൊണ്ട് അല്ലാഹു പ്രസ്താവിച്ചതും ഖുര്‍ആനില്‍ കാണാം: നിങ്ങള്‍ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കളോട് നന്മയോടെ പെരുമാറുകയും വേണം. (അന്നിസാഅ്: 36)

പ്രവാചകന്‍ കഴിഞ്ഞാല്‍ ഒരാള്‍ക്ക് ഏറ്റവുമധികം സ്‌നേഹമുണ്ടാകേണ്ടത് മാതാപിതാക്കളോടാണ്. ഒരാള്‍ പ്രവാചകന്റെയടുക്കല്‍ വന്നു ചോദിച്ചു: ജനങ്ങളില്‍ എന്റെ നല്ല സഹവാസത്തിന് ഏറ്റവും അര്‍ഹതയുള്ളയാള്‍ ആരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്. അയാള്‍ ചോദിച്ചു പിന്നെയാരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്.  അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെയാരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്.  അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെയാരാണ് നബി(സ) പറഞ്ഞു: പിന്നെ നിന്റെ പിതാവ്.(1)

അതേ സഹോദരാ, ഗര്‍ഭകാലത്തും പ്രസവവേളയിലും വിവരണാതീതമായ പ്രയാസങ്ങളും കഷ്ടപ്പാടുകളും വേദനകളും സഹിച്ച സ്‌നേഹനിധിയായ നിന്റെ മാതാവിനേക്കാള്‍ നിന്റെ ഏറ്റവും മികച്ച പെരുമാറ്റത്തിനും സഹവര്‍ത്തനത്തിനും അര്‍തയുള്ള വേറെയാരാണുള്ളത്? അല്ലാഹു പറയുന്നു: തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. വന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. (അല്‍അഹ്ഖാഫ്: 15)

അവളുടെ ശക്തി നീ ക്ഷയിപ്പിച്ചു. അവള്‍ പ്രയാസപ്പെടാന്‍ നീ കാരണമായി. രണ്ട് വര്‍ഷം അവള്‍ നിന്നെ മുലയൂട്ടി. നിനക്ക് വേണ്ടി അവള്‍ തന്റെ സന്തോഷങ്ങളും സുഖങ്ങളും മാറ്റിവെച്ചു. നിന്നെ പരിചരിക്കേണ്ടതിനാല്‍ പലപ്പോഴും അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നീ രോഗിയായപ്പോഴും അവള്‍ ഉറക്കമൊഴിവാക്കി നിന്നെ ശുശ്രൂഷിച്ചു. ഒരുപക്ഷേ നിന്നേക്കാള്‍ വേദന അവള്‍ക്കനുഭവപ്പെട്ടിട്ടുണ്ടാവും. ഇതാണ് ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോഴുള്ള ഒരു മാതാവിന്റെ അവസ്ഥ. അതിനാല്‍ നീ അവരോട് ഏറ്റവും നന്നായി പെരുമാറുക. സ്വര്‍ഗം അവളുടെ കാല്‍കീഴിലാണ്. നബി(സ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലെത്തിയതായി ഒരു സ്വപ്‌നം കണ്ടു. അവിടെ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു. ഞാന്‍  ചോദിച്ചു ആരാണത്? അവിടെയുള്ളവര്‍ പറഞ്ഞു:  അത് ഹാരിസതുബ്‌നുന്നുഅ്മാനാണ്. നബി(സ) പറഞ്ഞു:  അങ്ങനെയാണ് നന്മ (ബിര്‍റ്). അങ്ങനെയാണ് നന്മ (ബിര്‍റ്). ജനങ്ങളുടെ കൂട്ടത്തില്‍ മാതാവിനോട് വളരെ നന്നായി പെരുമാറിയിരുന്ന ആളായിരുന്നു അദ്ദേഹം.(2)

ഇബ്‌നു അബ്ബാസ് പറഞ്ഞു: മാതാവിനോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കലേക്കടുക്കാന്‍ സാധിക്കുന്ന മറ്റൊരു കര്‍മവും എനിക്കറിയില്ല.(3)

അതുപോലെത്തന്നെ നിന്റെ ആഗമനം നിന്റെ പിതാവിനെ ഏറെ സന്തോഷിപ്പിച്ചു. നിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി അദ്ദേഹം അത്യധ്വാനം ചെയ്തു. നീ ദുര്‍ബലനായിരുന്ന കാലത്ത് നിനക്കുവേണ്ടി പലതും ചെയ്തുതന്നു. നിനക്കുവേണ്ടി സമ്പത്തും സമയവും ചെവഴിച്ചു. ആ പിതാവിന്റെ ഇഷ്ടം സമ്പാദിക്കുക എന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. നബി(സ) പറഞ്ഞു: സ്വര്‍ഗത്തിന്റെ മധ്യത്തിലുള്ള വാതിലാണ് പിതാവ്. അതിനാല്‍ ഒന്നുകില്‍ ആ വാതില്‍ നീ സംരക്ഷിക്കുക. അല്ലെങ്കില്‍ ഉപേക്ഷിക്കുക.(4) നബി(സ) പറഞ്ഞു: പിതാവിന്റെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. പിതാവിന്റെ അതൃപ്തിയിലാണ് അല്ലാഹുവിന്റെ അതൃപ്തി.(5)

മാതാപിതാക്കളോടുള്ള മികച്ച പെരുമാറ്റത്തിന് പ്രവാചകന്‍മാരുടെ ജീവിതത്തില്‍ മഹത്തായ സ്ഥാനമുണ്ടായിരുന്നു. ഇബ്‌റാഹീം നബി തന്റെ പിതാവുമായി നടത്തിയ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നതു നോക്കൂ: വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ വന്ദ്യ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്കു ലഭിച്ചിട്ടില്ലാത്ത അറിവ് എനിക്ക് ലഭിച്ചിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. വന്ദ്യപിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. വന്ദ്യപിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്നും അങ്ങനെ താങ്കള്‍ പിശാചിന്റെ മിത്രമായിത്തീരുമെന്നും ഞാന്‍ ആശങ്കിക്കുന്നു. (മര്‍യം: 41 – 45)

യഹ്‌യ നബിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു:  അദ്ദേഹം തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനുമായിരുന്നു. അദ്ദേഹമൊരിക്കലും നിഷ്ഠൂരനും ധിക്കാരിയുമായിട്ടില്ല. (മര്‍യം: 14)

ഈസാ നബിയുടെ ചരിത്രവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ വാക്കുകളെ അല്ലാഹു ഇപ്രകാരം നമുക്ക് പരിചയപ്പെടുത്തുന്നു: (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. (മര്‍യം: 32)

അനുസരണവും കൃതജ്ഞതയുമാണ് മാതാപിതാക്കളോടുള്ള നല്ല പെരുമാറ്റത്തിന്റെ മുഖ്യവശം. ഒരാള്‍ തന്റെ മാതാപിതാക്കളോട് നന്ദി കാണിച്ചാല്‍ അതിനര്‍ഥം അവന്‍ അല്ലാഹുവിനോട് നന്ദി കാണിച്ചിരിക്കുന്നുവെന്നാണ്. അല്ലാഹു പറയുന്നു:  എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കണം. എന്നിലേക്കാണ് എല്ലാവരുടെയും മടക്കം. (ലുഖ്മാന്‍: 14) സുഫ്‌യാനുബ്‌നു ഉയയ്‌ന പറഞ്ഞു: നമസ്‌കാരാന്തരം ഒരാള്‍ തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ അവന്‍ അവര്‍ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമ്പത്തുകൊണ്ടും മാതാപിതാക്കളെ പരിചരിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം നന്ദി തന്നെയാണ്. മൃദുലവും സ്‌നേഹമസൃണവുമായ വാക്കുകളിലൂടെ മാത്രമേ അവരോട് സംസാരിക്കാവൂ. പരുഷമോ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ ആയ സംസാരങ്ങള്‍ പാടില്ല. അല്ലാഹു പറഞ്ഞു: അവരോട് ഛെ എന്ന് നീ പറയരുത്. അവരെ ആട്ടിയകറ്റുകയും അരുത്. അവരോട് മാന്യമായ വാക്ക് പറയുക. (അല്‍ഇസ്‌റാഅ്: 23)

നാം അവരെ സേവിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും നിരതരാവണം. സന്മനസ്സോടും പൂര്‍ണതൃപ്തിയോടും കൂടി അവര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കണം. നാം എത്ര തന്നെ നന്നായി പെരുമാറിയാലും അവരോടുള്ള നമ്മുടെ ബാധ്യതകള്‍ പൂര്‍ണമാവുകയില്ല. അല്ലെങ്കിലും അമ്മിഞ്ഞപ്പാലിന് പകരം കൊടുക്കാന്‍ നമ്മുടെ കയ്യിലെന്താണുള്ളത്. ചെറുപ്പത്തില്‍ നമുക്ക് കിട്ടിയ സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനാവുമോ? പിതാവ് എന്റെ സമ്പത്തെടുക്കുന്നു/സമ്പത്ത് ആവശ്യപ്പെടുന്ന എന്ന പരാതിയുമായി തന്റെയടുക്കലെത്തിയ ഒരാളോട് പ്രവാചകന്‍ പറഞ്ഞു: നീയും നിന്റെ മുതലും നിന്റെ പിതാവിന്റേതാണ്. (6)

അവരുടെ വാര്‍ധക്യത്തില്‍ ഒരാള്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹപൂര്‍ണമായ പരിചരണങ്ങള്‍ അയാളുടെ സ്വര്‍ഗപ്രവേശത്തിന് കാരണമാണ്. അതില്‍ വീഴ്ച വരുത്തിയവന് സ്വര്‍ഗം നഷ്ടപ്പെടുകയും ചെയ്യും. നബി(സ) പറഞ്ഞു: അവന്‍ നശിച്ചിരിക്കുന്നു. അവന്‍ നശിച്ചിരിക്കുന്നു. അവന്‍ നശിച്ചിരിക്കുന്നു. ഒരാള്‍ ചോദിച്ചു ആരെക്കുറിച്ചാണ് റസൂലേ താങ്കള്‍ പറയുന്നത്? നബി(സ)പറഞ്ഞു: വാര്‍ധക്യകാലത്ത് മാതാപിതാക്കളിലൊരാളോ ഇരുവരുമോ തന്റെയടുക്കലുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന്‍.(7)

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ അവരുടെ ജീവിതകാലത്ത് മാത്രം പരിമിതമല്ല. മരണശേഷവും തുടരേണ്ടതാണത് എന്ന് ആദ്യം ഉദ്ധരിച്ച തിരുവചനം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ മരിക്കുന്നതോടെ അവര്‍ വഴിയുള്ള കുടുംബങ്ങളുമായോ അവരുടെ സുഹൃത്തുക്കളുമായോ ഉള്ള ബന്ധം വിഛേദിക്കപ്പെടുന്ന അവസ്ഥ നമ്മുടെ സമൂഹത്തിലും  ദൃശ്യമാണ്. എന്നാല്‍ പ്രവാചകന്‍ അത് വിലക്കുന്നു.

മാതാപിതാക്കളുടെ തൃപ്തി നേടുക എന്നത് നമ്മുടെ പരലോകവിജയത്തിന് അനിവാര്യമായ കാര്യമാണ്. നബി(സ) പറഞ്ഞു: അവര്‍ നിന്റെ സ്വര്‍ഗവും നരകവുമാണ്.(8) മാതാപിതാക്കളെ വെറുപ്പിക്കല്‍ (عقوق الوالدين) വന്‍പാപമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. (9)

പിന്‍കുറി: മാതാവിനെ അനുസരിക്കാത്തതിന്റെ പേരില്‍ മരണാസന്നനായി കിടക്കവെ ശഹാദത്ത് കലിമ ഉച്ചരിക്കാന്‍ സാധിക്കാതിരുന്ന അല്‍ഖമയുടെ കഥ പലരും ഉദ്ധരിക്കാറുണ്ടെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

……………………………
1.    عَنْ أَبِى هُرَيْرَةَ قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِى قَالَ « أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أَبُوكَ » (متفق عليه).
2.    عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « نِمْتُ فَرَأَيْتُنِى فِى الْجَنَّةِ فَسَمِعْتُ صَوْتَ قَارِئٍ يَقْرَأُ فَقُلْتُ مَنْ هَذَا قَالُوا هَذَا حَارِثَةُ بْنُ النُّعْمَانِ ». فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « كَذَاكَ الْبِرُّ كَذَاكَ الْبِرُّ ». وَكَانَ أَبَرَّ النَّاسِ بِأُمِّهِ (أحمد).
3.    عَنِ ابْنِ عَبَّاسٍ ، أَنَّهُ أَتَاهُ رَجُلٌ فَقَالَ : إِنِّي خَطَبْتُ امْرَأَةً ، فَأَبَتْ أَنْ تَنْكِحَنِي ، وَخَطَبَهَا غَيْرِي ، فَأَحَبَّتْ أَنْ تَنْكِحَهُ ، فَغِرْتُ عَلَيْهَا فَقَتَلْتُهَا ، فَهَلْ لِي مِنْ تَوْبَةٍ ؟ قَالَ : أُمُّكَ حَيَّةٌ ؟ قَالَ : لاَ ، قَالَ : تُبْ إِلَى اللَّهِ عَزَّ وَجَلَّ ، وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ . فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ : لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ ؟ فَقَالَ : إِنِّي لاَ أَعْلَمُ عَمَلًا أَقْرَبَ إِلَى اللَّهِ عَزَّ وَجَلَّ مِنْ بِرِّ الْوَالِدَةِ (الأدب المفرد للبخاري).
4.    قَالَ أَبُو الدَّرْدَاءِ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ، فَاحْفَظْ ذَلِكَ الْبَابَ أَوْ دَعْهُ ” (أحمد)
5.    عَنْ عَبْدِ اللهِ بْنِ عَمْرٍو ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : رِضَى الرَّبِّ فِي رِضَى الوَالِدِ ، وَسَخَطُ الرَّبِّ فِي سَخَطِ الْوَالِدِ (الترمذي)  
6.    عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: إِنَّ أَبِي اجْتَاحَ مَالِي، فَقَالَ: «أَنْتَ وَمَالُكَ لِأَبِيكَ» (ابن ماجة)
7.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ». قِيلَ مَنْ يَا رَسُولَ اللَّهِ قَالَ « مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ » (مسلم)
8.    عَنْ أَبِي أُمَامَةَ ، أَنَّ رَجُلاً قَالَ : يَا رَسُولَ اللهِ ، مَا حَقُّ الْوَالِدَيْنِ عَلَى وَلَدِهِمَا ؟ قَالَ : هُمَا جَنَّتُكَ وَنَارُكَ (ابن ماجة)
9.      عَنْ عَبْدِ اللَّهِ بْنِ عَمْرٍو – رضى الله عنهما – قَالَ جَاءَ أَعْرَابِىٌّ إِلَى النَّبِىِّ – صلى الله عليه وسلم – فَقَالَ يَا رَسُولَ اللَّهِ مَا الْكَبَائِرُ قَالَ « الإِشْرَاكُ بِاللَّهِ » . قَالَ ثُمَّ مَاذَا قَالَ « ثُمَّ عُقُوقُ الْوَالِدَيْنِ » . قَالَ ثُمَّ مَاذَا قَالَ « الْيَمِينُ الْغَمُوسُ » . قُلْتُ وَمَا الْيَمِينُ الْغَمُوسُ قَالَ « الَّذِى يَقْتَطِعُ مَالَ امْرِئٍ مُسْلِمٍ هُوَ فِيهَا كَاذِبٌ »  (بخاري)

Related Articles