Current Date

Search
Close this search box.
Search
Close this search box.

പഠിക്കാനും പകര്‍ത്താനുമുള്ളതാണ് ഖുര്‍ആന്‍

hajj8.jpg

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ تَعَالَى، يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: ഒരു സംഘം ആളുകള്‍ അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ഭവനത്തില്‍ സംഗമിച്ച് ആശയം ഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം നടത്തുകയും അത് ചര്‍ച്ച ചെയ്ത് പഠിക്കുകയുമാണെങ്കില്‍ അവരുടെ മേല്‍ ശാന്തി വര്‍ഷിക്കും. ദിവ്യകാരുണ്യം അവരെ മൂടും. മലക്കുകള്‍ അവരെ ആവരണം ചെയ്യും. അല്ലാഹു അവരെ കുറിച്ച് തന്റെയടുക്കലുള്ളവരോട് പറയും. (അബൂദാവൂദ്)

اجْتَمَعَ : ഒരുമിച്ചുകൂടി
قَوْمٌ : ജനത, സംഘം
بَيْت (ج) بُيُوت : വീട്
يَتْلُون : അവര്‍ പാരായണം ചെയ്യുന്നു
يَتَدَارَسُون : ചര്‍ച്ച ചെയ്ത് പഠിക്കുന്നു
نَزَلَ : ഇറങ്ങി
سَكِينَة : ശാന്തി
غَشِيَ : മൂടി
رحمة : കാരുണ്യം
حَفَّ : വലയം ചെയ്തു, പൊതിഞ്ഞു
ذَكَرَ : പറഞ്ഞു, പ്രസ്താവിച്ചു

ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷകാഘോഷത്തില്‍ നാം പല തവണ പങ്കെടുത്തു. പക്ഷേ ഈ കാലയളവിനുളളില്‍ നാം ഖുര്‍ആനെ എത്രത്തോളം അടുത്തറിഞ്ഞിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമല്ലേ? ആശയം ഗ്രഹിക്കാതെയുള്ള കേവലപാരായണം ഖുര്‍ആനോടുള്ള പരിഗണനയുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. അല്ലാഹു പറയുന്നു: (നബിയേ) താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന ഗ്രന്ഥം അനുഗ്രഹീതമാണ്. ആളുകള്‍ ഇതിലെ ആയത്തുകളെ കുറിച്ച് പഠിക്കാനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകുന്നതിനും വേണ്ടിയാണിത് (സ്വാദ്: 29). ഖുര്‍ആന്റെ ഈ അവതരണ ലക്ഷ്യത്തോട് നാം നീതി പുലര്‍ത്തുന്നുണ്ടോ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ആ ഗണത്തില്‍ ഞാന്‍ വേണ്ടതില്ല എന്നാണോ നാം തീരുമാനിക്കേണ്ടത്?

ചിന്തിക്കാനും പഠിക്കാനും ആലോചിക്കാനും ഗ്രഹിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍. എന്നാല്‍ ഖുര്‍ആനല്ലാതെ ഏതും പഠിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. എത്ര വര്‍ഷം/സമ്പത്ത് വേണമെങ്കിലും അതിന് ഞാന്‍ ചെലവഴിക്കും. പക്ഷേ ഖുര്‍ആന്‍ ഓതിയാല്‍ തന്നെ ധാരാളമല്ലേ. പിന്നെയെന്തിന് വെറുതെ റിസ്‌ക് എടുക്കണം. അതിനാല്‍ അത് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല; ഈ ചിന്ത പൈശാചികമല്ലേ എന്തുകൊണ്ടാണ് ഖുര്‍ആന്‍ പഠനം നാം പ്രാഥമിക ഘട്ടത്തില്‍ അവസാനിപ്പിക്കുന്നത് അത് യഥാര്‍ഥത്തില്‍ ഖുര്‍ആനെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ 23 വര്‍ഷം ആട്ടും തുപ്പും പരിഹാസവും പീഡനങ്ങളും സഹിച്ച് ഈ ഖുര്‍ആനിക പ്രകാശം നമുക്ക് പകര്‍ന്ന് തന്ന പ്രവാചകന്‍ അത് സഹിക്കുമോ? അദ്ദേഹം അല്ലാഹുവിനോട് പരാതിപ്പെടുകയില്ലേ എന്റെ നാഥാ എന്റെ ഈ ജനത ഈ ഖുര്‍ആനിനെ അവഗണിച്ചു എന്ന് (അല്‍ഫുര്‍ഖാന്‍: 30) ഖുര്‍ആന്‍ തന്നെയും നമുക്കെതിരെ സാക്ഷി നില്‍ക്കുകയില്ലേ. നബി(സ) പറഞ്ഞു: ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷിയാണ് (മുസ്‌ലിം). പത്രം വായിക്കാനെടുക്കുന്നതിന്റെ പത്ത് ശതമാനം സമയം പോലും ഖുര്‍ആന്‍ പഠിക്കാന്‍ വിനിയോഗിക്കാത്തവര്‍ അതിനെ അവഗണിക്കുകയല്ലേ ചെയ്യുന്നത്?

ഖുര്‍ആന്‍ ഗ്രഹിക്കേണ്ടതില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടോ മൂന്നില്‍ കുറഞ്ഞ നാളുകള്‍ക്കകം ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നത് പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു. അതിന് നബി(സ)പറഞ്ഞ ന്യായം അത്രവേഗത്തില്‍ ഓതിയാല്‍ അത് ഗ്രഹിക്കാനാവില്ല എന്നാണ്. (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി).
ഖുര്‍ആന്‍ 4 തവണ ചോദിക്കുന്നു: തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ (അല്‍ഖമര്‍). എന്താണ് ഈ ചോദ്യത്തിന് താങ്കളുടെ മറുപടി?

ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കാത്തവരെ അല്ലാഹു വിമര്‍ശിക്കുന്നതുനോക്കൂ: അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ? (മുഹമ്മദ്: 24)

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സത്യവിശ്വാസിയുടെ ചിത്രം നോക്കിയാല്‍ തന്നെ ഖുര്‍ആന്‍ ഇഷ്ടമുള്ളവര്‍ പഠിച്ചാല്‍ മതി എന്ന ചിന്തയുടെ പൊള്ളത്തരം മനസ്സിലാവും. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും (അന്‍ഫാല്‍: 2), ചര്‍മങ്ങള്‍ രോമാഞ്ചമണിയും (അസ്സുമര്‍: 23) സ്വര്‍ഗനരകങ്ങളെ കുറിച്ചും വിവിധ തരത്തിലുള്ള ശിക്ഷകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ ഒരേ താളത്തില്‍ നിര്‍വികാരതയോടെ ഓതിപ്പോകാന്‍ സത്യവിശ്വാസിക്ക് സാധിക്കില്ല എന്നര്‍ഥം. എങ്കില്‍ നമ്മുടെ അവസ്ഥയോ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് നിങ്ങള്‍ എന്ന മുന്നറിയിപ്പിന്റെ അര്‍ഥമെന്തായിരിക്കും?
ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത ഉപരിസൂചിത ഹദീസില്‍ നിന്ന് സുവ്യക്തമാണ്. അത്ര പ്രാധാന്യമുള്ള മറ്റൊരു പഠനവുമില്ല. പക്ഷേ നമുക്ക് മറ്റു പലതും പഠിക്കാനുണ്ട്; തിരക്കാണ്; സമയമില്ല. ഖുര്‍ആന്‍ പഠിക്കാന്‍ ബഹുമുഖ സംവിധാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പഠനത്തിന് തടസ്സം നില്‍ക്കുന്ന വിധമുള്ള ശാരീരികമോ ബുദ്ധിപരമോ ആയ അവശതകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇക്കാലത്ത് ഖുര്‍ആന്‍ പഠനത്തില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ മാത്രം വിഹരിച്ച് കാലം കഴിക്കുന്നത് ഒരു ആപത്‌സൂചനയായിട്ടാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: നിങ്ങളിലൊരു വിഭാഗം വരും. അവരുടെ നമസ്‌കാരം, നോമ്പ്, മറ്റു കര്‍മങ്ങള്‍ എന്നിവയുമായി തുലനം ചെയ്തുനോക്കുമ്പോള്‍ നിങ്ങളുടേത് വളരെ നിസ്സാരമായി തോന്നും. അവര്‍ ഖുര്‍ആന്‍ ഓതും. അത് അവരുടെ തൊണ്ടക്കപ്പുറത്തേക്ക് കടക്കുകയില്ല. വില്ലില്‍ നിന്ന് അമ്പ് പോകുന്നതുപോലെ അവര്‍ ദീനില്‍ നിന്ന് പുറത്തുപോകും.(ബുഖാരി, മുസ്‌ലിം)

ഖുര്‍ആനെ ഹൃദയത്തിന്റെ വസന്തമാക്കാന്‍, മനസ്സിന്റെ പ്രകാശമാക്കാന്‍, മനോവ്യഥകളുടെ സാന്ത്വനമാക്കാന്‍ നാം പ്രാര്‍ഥിക്കുന്നു. പക്ഷേ പ്രവര്‍ത്തനമോ അതിനാല്‍ ഖുര്‍ആന്‍ പഠനം നമ്മുടെ നിത്യജീവിതത്തിന്റെ അജണ്ടകളില്‍ നാം ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അത് ഖുര്‍ആനോടുള്ള നീതി പുലര്‍ത്തലിന്റെ ഭാഗവും ഒപ്പം, അതുല്യമായ പുണ്യകര്‍മവുമാണ്.

വരുന്ന റമദാനെങ്കിലും ഖുര്‍ആന്‍ പഠനത്തിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആ പഠനം മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് പ്രചോദനമാവട്ടെ.

Related Articles