Current Date

Search
Close this search box.
Search
Close this search box.

ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം ; തെറ്റുപറ്റിയതെവിടെ?

dress.jpg

ഹദീസുകളുടെ ആശയം ശരിയായി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ഒന്നാണ് ഒരു വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കുക എന്നുള്ളത്. ഒരു റിപോര്‍ട്ടില്‍ വളരെ ചുരുക്കി പറഞ്ഞത് വിശദീകരിക്കുന്ന വേറെ റിപോര്‍ട്ടുകളുണ്ടാവും. ഒരിടത്ത് നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാധികള്‍ മറ്റൊന്നിലായിരിക്കും വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവയെ ചേര്‍ത്ത് വെച്ചു വായിക്കുകയാണ് അവയുടെ ശരിയായ ആശയം ലഭിക്കാനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക ചര്യയെ വിശദീകരിക്കുന്നുണ്ട്. അപ്രകാരം സുന്നത്തും പരസ്പരം വിശദീകരിക്കുന്നവയാണ്.

ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട ഒരു വിഷയമാണ് വസ്ത്രം വലിച്ചിഴക്കല്‍. ശക്തമായ താക്കീത് അതിനെ കുറിച്ച് സുന്നത്തില്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ഞെരിയാണിക്ക് താഴെ പോവാതിരിക്കുന്നതില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന യുവാക്കളെയും നമുക്ക് കാണാം. എത്രത്തോളമെന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായും ചിഹ്നമായും വരെ അവര്‍ ഞെരിയാണിക്ക് മുകളിലുള്ള വസ്ത്രത്തെ എണ്ണി. അവര്‍ ചെയ്യുന്നതിന് വിരുദ്ധമായി ഒരു പ്രബോധകന്റെയോ പണ്ഡിതന്റെയോ വസ്ത്രം അല്‍പം താഴ്ന്ന് കണ്ടാല്‍ ദീനീനിഷ്ഠ പുലര്‍ത്താത്തവന്‍ എന്ന് പരസ്യമായി വരെ ആക്ഷേപിക്കാനും അത്തരക്കാര്‍ മടിക്കുന്നില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന എല്ലാ ഹദീസുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു കാര്‍ക്കശ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും. അല്ലാഹു വിശാലത അനുവദിച്ചിട്ടുള്ള കാര്യത്തിന്റെ പേരില്‍ സൃഷ്ടികളെ പ്രയാസപ്പെടുത്തേണ്ടിയും വരില്ല.

നബി(സ) പറഞ്ഞതായി അബൂദര്‍റ്(റ)ല്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു : ‘മൂന്നു കൂട്ടരോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍, എടുത്തു പറഞ്ഞിട്ടല്ലാതെ അവന്‍ ഒരു വസ്തുവും നല്‍കുകയില്ല. കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍. വസ്ത്രം വലിച്ചിഴക്കുന്നവന്‍.’ അബൂദര്‍റ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് അല്ലാഹു അവരിലേക്ക് നോക്കുക പോലും ഇല്ല എന്നാണ്.

ഇവിടെ ആരാണ് വസ്ത്രം വലിച്ചിഴക്കുന്നവന്‍?
അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാതെ നാട്ടിലെ രീതിയനുസരിച്ച് ഇറക്കമുള്ള വസ്ത്രം ധരിക്കുന്നവനെയാണോ പ്രസ്തുത ഹദീസ് ഉദ്ദേശിക്കുന്നത്? ‘ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്’ എന്ന അബൂഹുറൈറ(റ)യുടെ ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം. സമാന അര്‍ഥമുള്ള ഹദീസ് ഇമാം നസാഇയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞെരിയാണിക്ക് താഴെ ഇറക്കി വസ്ത്രം ധരിക്കുന്നത് ഒരാളെ നരകാവകാശിയാക്കും എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍ ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും പരിശോധിക്കുന്ന ആള്‍ക്ക് ഇമാം നവവിയും ഇബ്‌നു ഹജറും മുന്‍ഗണന നല്‍കിയ അഭിപ്രായത്തിലെത്താന്‍ സാധിക്കും. ഹദീസിലെ ‘വസ്ത്രം വലിച്ചിഴക്കുന്ന’ നിരുപാധിക പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് മറ്റിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരെ കുറിച്ചാണ് ഈ ഭീഷണി എന്നതില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.

ഇവ്വിഷയകമായി വന്ന മറ്റ് ചില ഹദീസുകള്‍ നമുക്ക് നോക്കാം. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്നു : ‘അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അറിയാതെ എന്റെ വസ്ത്രത്തിന്റെ ഒരറ്റം നിലത്തിഴയുകയാണെങ്കിലോ? അപ്പോള്‍ നബി(സ) പറഞ്ഞു: നീ അഹങ്കാരികളുടെ കൂട്ടത്തിലല്ല.’

ബുഖാരിയുടെ അതേ അധ്യായത്തില്‍ കാണുന്ന മറ്റൊരു ഹദീസാണ്, ‘ഞങ്ങള്‍ പ്രവാചകന്‍(സ) അടുക്കലായിരിക്കെ സൂര്യഗ്രഹണം ഉണ്ടായി, അദ്ദേഹം ധൃതിപ്പെട്ടു എഴുന്നേറ്റു, അപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രം ഇഴയുന്നുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെത്തുന്നത് വരെയും…’
അബൂഹുറൈറയില്‍ നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: ‘പൊങ്ങച്ചത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല.’
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു. ഇബ്‌നു ഉമര്‍ പറയുന്നു പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു : ‘ഒരാള്‍ വസ്ത്രം വലിച്ചിഴക്കുന്നു, അഹങ്കാരമല്ലാതെ മറ്റൊന്നും അതുകൊണ്ടുദ്ദേശിക്കുന്നില്ല, അന്ത്യദിനത്തില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല.’ വസ്ത്രം വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് വളരെ വ്യക്തമായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇതില്‍ പഴുതുകളില്ല.

അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നത് വലിയ തെറ്റാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ നിലത്തിഴയുന്ന വസ്ത്രം ഹദീസുകളുടെ ബാഹ്യാര്‍ത്ഥ പ്രകാരം നിഷിദ്ധമാണ്. എന്നാല്‍ അത് അഹങ്കാരത്തോടു കൂടിയുള്ള വലിച്ചിഴക്കാലാണെന്ന ഉപാദിയുള്ളതായി മറ്റു ഹദീസുകള്‍ വിശദമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു : അഹങ്കാരത്തോടു കൂടിയല്ലാതെ വസ്ത്രം വലിച്ചിഴക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ താക്കീത്. എന്നാല്‍ ഏതവസ്ഥയിലും വസ്ത്രം വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നു തന്നെയാണ്.

ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച്ചകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. എന്നാല്‍ വസ്ത്രത്തിന്റെ നീളം കുറക്കുക എന്നത് കേവലം അലങ്കാരവും മര്യാദയുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഇറക്കം കൂട്ടി വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ബാഹ്യ പ്രകടനങ്ങള്‍ക്കുപരിയായി ഉദ്ദേശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതുപോലുള്ള ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളെയും ഇസ്‌ലാം ചികിത്സിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ ഒരു തരി മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് അത് പഠിപ്പിക്കുന്നത്.

വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് നാട്ടിലെ സമ്പ്രദായം, കാലാവസ്ഥ, സാമ്പത്തികാവസ്ഥ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ ചില പരിധികള്‍ നിശ്ചയിക്കുക മാത്രമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ലെന്നതും അഹങ്കാരത്തിനാവരുതെന്നും അത്തരം നിബന്ധനകളാണ്.

ഹദീസുകളുടെ ബാഹ്യമായ രൂപത്തില്‍ മാത്രം വായന അവസാനിപ്പിക്കുമ്പോഴാണ് തെറ്റിധാരണകള്‍ രൂപപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും പരിശോധിച്ചാല്‍ തെറ്റിധാരണ നീങ്ങുകയും ചെയ്യും. അതിലൂടെയാണ് ഹദീസുകളുടെ യഥാര്‍ത്ഥ ആശയത്തിലെത്താന്‍ സാധിക്കുക.

വിവ : അഹ്മദ് നസീഫ്‌

Related Articles