عَنْ أَبِي الدَّرْدَاء (ر) قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ، وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ، وَإِنَّ طَالِبَ الْعِلْمِ يَسْتَغْفِرُ لَهُ مَنْ فِي السَّمَاءِ وَالْأَرْضِ، حَتَّى الْحِيتَانِ فِي الْمَاءِ، وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، إِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ»
سَلَكَ : പ്രവേശിച്ചു
طَرِيقٌ : വഴി
اِلْتَمَسَ : അന്വേഷിച്ചു
عِلْمٌ : വിജ്ഞാനം
سَهَّلَ : എളുപ്പമാക്കി
وَضَعَ : വെച്ചു, താഴ്ത്തി
جَنَاحٌ (ج) أَجْنِحَة : ചിറക്
رِضَى : തൃപ്തി
طَالِبٌ : തേടുന്നവന്‍, വിദ്യാര്‍ഥി
اِسْتَغْفَرَ : പാപമോചനം തേടി
حِيتَان : മല്‍സ്യം
فَضْل : ശ്രേഷ്ഠത, മഹത്വം
قَمَر : ചന്ദ്രന്‍
سَائِر : മുഴുവന്‍
كَوْكَبٌ (ج) كَوَاكِب : നക്ഷത്രം
وَارِثٌ (ج) وَرَثَة : അനന്തരാവകാശി
أخَذَ : സ്വീകരിച്ചു, എടുത്തു
حَظّ : വിഹിതം, ഐശ്വര്യം, വിജയം, സൗഭാഗ്യം
وَافِر : പൂര്‍ണമായ
അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് നിവേദനം. നബി (സ) പറയുന്നത് ഞാന്‍ കേട്ടു: അറിവ് ആഗ്രഹിച്ച് ആരെങ്കിലും ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള സരണി എളുപ്പമാക്കിക്കൊടുക്കും. വിദ്യാര്‍ഥിക്ക് അവന്റെ ഉദ്യമത്തില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് മലക്കുകള്‍ തങ്ങളുടെ ചിറകുകള്‍ വിരിച്ചുകൊടുക്കും. വെള്ളത്തിലെ മത്സ്യമുള്‍പ്പെടെ ആകാശഭൂമികളിലുള്ള സകലതും അറിവുള്ളവന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. ചന്ദ്രന് നക്ഷത്രങ്ങളേക്കാള്‍ ശ്രേഷ്ഠതപോലെ അറിവുള്ളവന് (ജ്ഞാനമില്ലാതെ) ആരാധനകളില്‍ മുഴുകിക്കഴിയുന്നവനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. തീര്‍ച്ചയായും അറിവുള്ളവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. ദൈവദൂതന്‍മാര്‍ ദീനാറും ദിര്‍ഹമും അനന്തരം നല്‍കിയിട്ടില്ല. മറിച്ച്, വിജ്ഞാനം മാത്രമാണ് അവര്‍ അനന്തരമായി വിട്ടത്. അതിനാല്‍, അത് ആര്‍ജിക്കുന്നവന്‍ അതീവ സൗഭാഗ്യവാനാകുന്നു. (ഇബ്‌നുമാജ, അബൂദാവൂദ്, തിര്‍മിദി)
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്. വിജ്ഞാനം വിവേകികള്‍ക്ക് വെളിച്ചമാണ്. അത് അവരുടെ ജീവിതത്തിന് തെളിച്ചവും വിശുദ്ധിയും നല്‍കുന്നു. അതുവഴി ജീവിത വിജയത്തിലേക്ക് അവര്‍ നടന്നടുക്കുന്നു. വ്യക്തിയില്‍ അന്തര്‍ലീനമായ വിവിധയിനം കഴിവുകളുടെ വികാസത്തിനുള്ള മാര്‍ഗമായിട്ടാണ് പലരും വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്നത്. വിദ്യ ദൈവത്തിന്റെ വരദാനമാണെന്നും അത് മനുഷ്യന്റെ നിയോഗ ദൗത്യം നിറവേറ്റാനുള്ള സഹായിയാണെന്നും ഇഹലോക ജീവിതത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് യഥാര്‍ഥ വിജയം കരസ്ഥമാക്കലാണ് അതിന്റെ പരമലക്ഷ്യമാകേണ്ടതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
എന്നാല്‍ വില്‍പനച്ചരക്കായതോടെ അതിന്റെ ലക്ഷ്യം ജോലി നേടുക എന്നതില്‍ പരിമിതപ്പെട്ടു. കുറെ വിജ്ഞാനങ്ങള്‍ കുത്തിനിറക്കലായി വിദ്യാഭ്യാസം മാറി. മോഹനവാഗ്ദാനങ്ങളാണ് ഇന്ന് വിദ്യാഭ്യാസത്തെ നയിക്കുന്നത്. പണം കായ്ക്കുന്ന മരങ്ങളാണ് ഓരോ കുട്ടിയെയും സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ സ്വപ്നം കാണുന്നത്. അതോടെ നൈതികയും സംസ്‌കാരസമ്പന്നതയും വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാതായി. കൊള്ള, കൊല, ബലാല്‍സംഗം, തട്ടിപ്പ്, പ്രകൃതി നശീകരണം തുടങ്ങിയ സകല തിന്‍മകളുടെയും പിന്നില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ കരങ്ങള്‍ നാം കാണുന്നതാണല്ലോ.
വിജ്ഞാനത്തിന് മറ്റൊരു ദര്‍ശനവും നല്‍കാത്തത്ര പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. ചിന്തിക്കാനും പഠിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്നു ഖുര്‍ആന്‍. ശുദ്ധവും ശരിയുമായ ഉറവിടത്തില്‍ നിന്നാവണം നാം വിദ്യ നേടേണ്ടത്. ഇല്ലായെങ്കില്‍ വെളിച്ചത്തിന് പകരം ഇരുട്ടായിരിക്കും അത് സമ്മാനിക്കുക. വെള്ളത്തിന്റെ രസതന്ത്രം പഠിക്കുമ്പോള്‍ അത് ഉണ്ടാക്കിത്തരാന്‍ അല്ലാഹുവിനേ കഴിയൂ എന്ന് കൂടി ചേര്‍ത്ത് വായിക്കണം. കാറ്റും മഴയും ഭൂമിശാസ്ത്രവും ജീവശാസ്ത്രവുമെല്ലാം നമ്മുടെ വിജ്ഞാന പരിസരത്ത് വരുമ്പോള്‍ അവയുടെ പിന്നിലുള്ള ദൈവിക കരങ്ങളെ തിരിച്ചറിയാനും അതുവഴി അവനിലേക്ക് കൂടുതല്‍ അടുക്കാനും സാധിക്കണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാവൂ.
ശരിയായ ജ്ഞാനം നേടിയവന്‍ മറ്റുള്ളവരുടെ ആദരണീയതകളെ അര്‍ഹമായ രൂപത്തില്‍ മാനിക്കും. ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയില്ല. പരിസ്ഥിതിക്ക് ക്ഷതമേല്‍പിക്കാന്‍ തയ്യാറാവുകയില്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുകയില്ല. അതിനാല്‍ എല്ലാ ജീവജാലങ്ങളും അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. ജനങ്ങളെ നന്‍മ പഠിപ്പിക്കുന്നവര്‍ക്ക് വേണ്ടി മാളത്തിലെ ഉറുമ്പുകളും വെള്ളത്തിലെ മത്സ്യങ്ങളും ഉള്‍പ്പെടെ ആകാശ ഭൂമികളിലെ സകല ചരാചരങ്ങളും മലക്കുകളും പ്രാര്‍ഥിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. (തിര്‍മിദി)
അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്നും എവിടെ കണ്ടാലും അതിന്റെ അവകാശി അവനാണെന്നും വിദ്യ നേടല്‍ ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.
ജീവിതയാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വിജയം വരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവാചകന്മാരുടെ അനന്തര സ്വത്ത് നേടാനുള്ള പരിശ്രമം എന്ന നിലയില്‍ വിജ്ഞാന സമ്പാദനത്തിനായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ തിരിച്ചെത്തും വരെ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാകുന്നു എന്നും അവന് മലക്കുകളുടെ ആശീര്‍വാദമുണ്ടാകുമെന്നുമുള്ള പ്രവാചക വചനങ്ങള്‍ വിദ്യാഭ്യാസം ഗൗരവപ്പെട്ട വിഷയമാണെന്ന് ഉണര്‍ത്തുന്നു.
ദുരുദ്ദേശ്യപരമായ വിജ്ഞാന സമ്പാദനം ദോഷകരമായി ഭവിക്കുമെന്നും ഒരാളുടെ പഠന പ്രധാനലക്ഷ്യം ഭൗതികമായ വല്ല ലാഭവും നേടുക എന്നതാണെങ്കില്‍ അന്ത്യനാളില്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവന് ആസ്വദിക്കാന്‍ കഴിയില്ലെന്നും നബി(സ) മുന്നറിയിപ്പ് നല്‍കുന്നു. (അഹ്മദ്)
മനുഷ്യനെ വഴിതെറ്റിക്കാന്‍ ഇന്ന് വിദ്യാഭ്യാസ സമ്പ്രദായത്തെ ചിലര്‍ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. എതിരാളികളെ കൊന്നൊടുക്കുന്നതിനേക്കാള്‍ ഉചിതമായ മാര്‍ഗമായി പലരും അതിനെ കാണുന്നു. പ്രസിദ്ധ ഇന്ത്യന്‍ കവിയായിരുന്ന അക്ബര്‍ ഹുസൈന്‍ പറയുന്നു: ഫിര്‍ഔന്‍ ഏതാനും കോളജുകളും സ്‌കൂളുകളും സ്ഥാപിച്ചിരുന്നെങ്കില്‍ ആണ്‍കുട്ടികളെ അറുകൊല ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗം അതാകുമായിരുന്നു. തന്‍മൂലം ചരിത്രത്തില്‍ തനിക്കുനേരെ ചീറിവരുന്ന കൂരമ്പുകളെ അദ്ദേഹത്തിന് സമര്‍ഥമായി പ്രതിരോധിക്കാന്‍ കഴിഞ്ഞേനെ.
അല്ലാമാ ഇഖ്ബാല്‍ പറയുന്നു: ജീവനുള്ള ഒരാളുടെ വ്യക്തിത്വത്തെ അലിയിക്കാനും തുടര്‍ന്ന് ഉദ്ദേശ്യാനുസൃതം രൂപഭേദം വരുത്താനും കഴിയുന്ന ഒരാസിഡാണ് പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം. മറ്റേതൊരു രാസപദാര്‍ഥത്തേക്കാളും വീര്യമുള്ളതാണ് ഈ ആസിഡ്. ഉന്നത മൂല്യങ്ങളുടെ ഒരു തലമുറയെ ഒരു മണ്‍കൂനയാക്കി മാറ്റാന്‍ ശേഷിയുള്ളതാണത്.
വിജ്ഞാനത്തെയും സമ്പത്തിനെയും താരതമ്യം ചെയ്ത് അലി(റ) പറയുന്നത് നോക്കൂ: വിജ്ഞാനം പ്രവാചകന്‍മാരുടെ അനന്തരസ്വത്താണ്; സമ്പത്ത് ഫറോവമാരുടെയും. വിജ്ഞാനം ചെലവഴിച്ചാല്‍ കുറയുകയില്ല; സമ്പത്ത് കുറയും. സമ്പത്തിന് സംരക്ഷകന്‍ വേണം; എന്നാല്‍ വിജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കും. ഒരാള്‍ മരിച്ചാല്‍ അയാളുടെ സമ്പത്ത് ഇവിടെ തന്നെ അവശേഷിക്കും; എന്നാല്‍ വിജ്ഞാനം മരണാനന്തരവും അയാളുടെ കൂടെ നില്‍ക്കും. വിജ്ഞാനം മനുഷ്യന് ശരിയായ പാതയിലൂടെ സഞ്ചരിക്കാനുള്ള ശക്തി നല്‍കുന്നു; എന്നാല്‍ സമ്പത്ത് (പലപ്പോഴും) അതിന് തടസ്സം നില്‍ക്കുന്നു.