وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَـٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا ﴾٤٥﴿ الكهف
(നബിയേ) ഐഹിക ജീവിതത്തിന്റെ ഉപമ അവര്‍ക്കു വിവരിച്ചു കൊടുക്കുക: (അത്) ഒരു വെള്ളം പോലെയാണ്: ആകാശത്തുനിന്നു നാം അതു (മഴയായി) ഇറക്കുന്നു; എന്നിട്ട്, ഭൂമിയിലെ സസ്യവര്‍ഗ്ഗം അതുമൂലം (തഴച്ചു വളര്‍ന്നു) ഇടതിങ്ങി വരുന്നു: എന്നിട്ട് അത്, കാറ്റുകള്‍ പാറ്റിക്കളയുന്ന തുരുമ്പായിത്തീരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
പ്രപഞ്ച സൃഷ്ടിയിൽ ഏറ്റവും കൂടുതൽ ജൈവികമായ ഘടകമാണ് വെള്ളം. എന്തുകൊണ്ടാണ് സർവ്വശക്തനായ നാഥൻ ഈ ലോകത്തെ വെള്ളത്തോട് ഉപമിച്ചത് എന്ന ചിന്തയാണ് പങ്കുവെക്കുന്നത്.
1- വെള്ളം ഒരിടത്ത് സ്ഥായിയായി തങ്ങിനിൽക്കാത്തത് പോലെ ഈ ലോകം അതേ അവസ്ഥയിൽ നിലനിൽക്കില്ല എന്ന് സാരം.
2- വെള്ളം ഇല്ലാതായാൽ ലോകം നശിക്കുന്നത് പോലെ ഭൗതിക സൗകര്യങ്ങൾ ഇല്ലാതായാലും ജീവൻ നിലനിൽക്കാൻ കഴിയില്ല എന്ന സംഗതി വ്യക്തമാണ്.
3- വെള്ളത്തിൽ പ്രവേശിച്ചാൽ പിന്നെ നനയാതിരിക്കാൻ കഴിയില്ല എന്നു പറയും പോലെ ഈ ലോകത്തിന്റെ അനുഗ്രഹങ്ങളിലേക്കിറങ്ങിയാൽ അതിന്റെ പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ബോധപൂർവ്വം ശ്രമിച്ചില്ലെങ്കിൽ ആർക്കും രക്ഷയില്ല എന്നർഥം.
4- വെള്ളം കൃത്യമായ അനുപാതത്തിലാണെങ്കിൽ, പ്രയോജനകരവും ചെടികൾ മുളപ്പിക്കുന്നതുമാണ്, അതാണ് കണ്ണിന് കുളിർമ നൽകുന്ന കാഴ്ച; വെള്ളത്തിന്റെ അളവ് കവിഞ്ഞാൽ അത് ദോഷകരവും വിനാശകരവുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
ഒരു ഹദീസിൽ ഇങ്ങിനെ കാണാം :
ഒരാൾ അദ്ദേഹത്തോട് വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ വിജയികളിൽ ഒരാളാകാൻ ആഗ്രഹിക്കുന്നു. നബി (സ) പ്രതിവചിച്ചു:
ലോകത്തെ എറിഞ്ഞുകളയുക. വെള്ളം പോലെ മാത്രം അതിൽ നിന്ന് എടുക്കുക.കാരണം നിന്റെ ഉപയോഗത്തിന് അതിൽനിന്നും കുറച്ച് മാത്രം മതി, അതധികമായാൽ അതിരു കടക്കും.