Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 18

قَدْ أَفْلَحَ الْمُؤْمِنُونَ… എന്ന മുഅ്മിനൂൻ ആദ്യം മുതൽ തുടങ്ങി , സൂറ: നൂർ മുഴുവനും, സൂറ: ഫുർഖാൻ 20 ആയതും അടങ്ങിയതാണ് 18-ാം ജുസുഅ്. നൂർ മദനിയ്യയും ബാക്കിയുള്ളവ മക്കിയ്യുമാണ്. മുഅ്മിനൂൻ മക്കയിൽ അവതരിച്ചതാണ് – വചനങ്ങൾ 118 [75,76,77 എന്നീ ആയത്തുകൾ മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്] . പാരത്രിക വിജയത്തിന് പറയുന്ന പദമാണ് ഫലാഹ് . ആ ഫലാഹ് വിശ്വാസികൾക്കാണെന്ന് ആദ്യസൂക്തത്തിൽ പറഞ്ഞ പോലെ അവസാനത്തിൽ നിഷേധികൾക്ക് അതൊരിക്കലും പ്രാപ്യമല്ല എന്ന് പ്രഖ്യാപിക്കുന്നു കൂടിയുണ്ട്.

പേരും പൊരുളും ഒത്ത അപൂർവ്വം ചില സൂറകളിലൊന്നാണ് സൂറ: മുഅ്മിനൂൻ. ആത്മാക്കളിലും ദിഗന്തങ്ങളിലും വിശ്വാസം വരുത്തുന്ന മാറ്റം സൂറ: യുടെ മുഖ്യ അച്ചുതണ്ടാണ്.മറ്റ് പ്രഭാഷണങ്ങളെല്ലാം ഈ കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് എന്നു വേണം പറയാൻ . ഈ പ്രവാചകന്റെ ആദർശങ്ങളിൽ വിശ്വസിക്കുന്നവരിൽ ആന്തരികമായി ഒട്ടേറെ ഗുണങ്ങൾ ഉണ്ടായിത്തീരുന്നു; അവർനിശ്ചയമായും ഇഹപരവിജയത്തിനർഹരാകുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആദ്യ 11 സൂക്തങ്ങൾ .

അനന്തരം മനുഷ്യ സൃഷ്ടിപ്പിലേക്കും ആകാശഭൂമികളുടെ സൃഷ്ടിപ്പിലേക്കും സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും സൃഷ്ടിപ്പിലേക്കും മറ്റ് പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കും തൊട്ടടുത്ത 11 സൂക്തങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നു. ( 22 വരെ) പ്രവാചകൻ നിങ്ങളോട് വിശ്വസിക്കണമെന്നാവശ്യപ്പെടുന്ന തൌഹീദിന്റെയും പുനരുത്ഥാനത്തിന്റെയും യാഥാർഥ്യങ്ങൾക്ക് നിങ്ങളുടെ ആസ്തിക്യവും പ്രാപഞ്ചികവ്യവസ്ഥയഖിലവും സാക്ഷ്യംവഹിക്കുന്നുവെന്ന് ഓർമിപ്പിക്കുകയാണിതിന്റെ ഉദ്ദേശ്യം. പിന്നീട് 50 വരെ ആയതുകൾ നൂഹ് , മൂസാ, ഈസാ (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും ചരിത്രങ്ങൾ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തിൽ അവ കഥാകഥനങ്ങളായിത്തോന്നുമെങ്കിലും യഥാർഥത്തിൽ അതിലൂടെ ശ്രോതാക്കളെ ചില വസ്തുതകൾഗ്രഹിപ്പിക്കുകയാണ് ചെയ്യുന്നത്: ഒന്ന്: മുഹമ്മദി(സ)ന്റെ പ്രബോധനത്തിനെതിരായി നിങ്ങൾഉന്നയിക്കുന്ന സംശയങ്ങളും ആരോപണങ്ങളുമൊന്നും ഒട്ടും പുതിയതല്ല. ദൈവത്താൽ അയക്കപ്പെട്ടവരെന്ന് നിങ്ങൾതന്നെ വിശ്വസിക്കുന്ന പ്രവാചകന്മാർ മുമ്പ് ഇവിടെ ആഗതരായപ്പോൾഅവർക്കെതിരായി അവരുടെ കാലത്തെ അജ്ഞരായ ആളുകളും ഇതേ ആരോപണങ്ങൾഉന്നയിച്ചിട്ടുണ്ട്. ഇനി ചരിത്രത്തിന്റെ പാഠമെന്തെന്ന് ചിന്തിക്കുക. ആരോപണങ്ങളുന്നയിച്ചവരായിരുന്നുവോ സത്യവാന്മാർ, അതോ പ്രവാചകന്മാരോ?

രണ്ട്: ഏകദൈവത്വത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുഹമ്മദ്നബി (സ) അവതരിപ്പിക്കുന്ന അതേ അധ്യാപനങ്ങൾതന്നെയാണ് എല്ലാ കാലത്തുമുള്ള പ്രവാചകന്മാരും അവതരിപ്പിച്ചിട്ടുള്ളത്. അവരിൽനിന്നും വ്യത്യസ്തമായ, ലോകം ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ യാതൊരു കാര്യവും അദ്ദേഹം അവതരിപ്പിക്കുന്നില്ല.

മൂന്ന്: ഏതെല്ലാം സമുദായങ്ങൾപ്രവാചകന്മാരുടെ പ്രബോധനം ശ്രവിക്കാൻകൂട്ടാക്കാതിരിക്കുകയും എതിർക്കുകയും ചെയ്തിട്ടുണ്ടോ അവരെല്ലാം നാശത്തിൽപതിക്കുകയാണുണ്ടായിട്ടുള്ളത്.

നാല്: എല്ലാ കാലത്തും മനുഷ്യർക്ക് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഒരേ ദീൻതന്നെയാകുന്നു. എല്ലാ പ്രവാചകന്മാരും ഏകസമുദായത്തിലെ ആളുകളുമായിരുന്നു. ഈ ഏക ദീനൊഴിച്ച് ലോകത്ത് നിങ്ങൾകാണുന്ന വിവിധ മതങ്ങളെല്ലാം മനുഷ്യരുടെ സൃഷ്ടികളാണ്.

അവയിൽയാതൊന്നും അല്ലാഹുവിങ്കൽനിന്നുള്ളതല്ല. കഥാകഥനത്തിനു ശേഷം ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയാണ്. സന്താന സമ്പൽ സമൃദ്ധി ലഭിക്കുന്നവർ അല്ലാഹുവിന് ഇഷ്ടപ്പെട്ടവരാണെന്നും അതുകൊണ്ടാണ് അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് നല്കിയതെന്നും ധരിച്ചു പോകരുത്. അവ പലപ്പോഴും പരീക്ഷണോപാധി മാത്രമാണെന്നും നന്മ-തിന്മകൾ കൊണ്ടുള്ള പരീക്ഷണങ്ങൾ സ്വാഭാവികമാണെന്നും അതിൽ വിജയിക്കുന്നവർ വിശ്വാസികൾ മാത്രമാണെന്നുമാണ് 61 വരെ ആയതുകൾ പഠിപ്പിക്കുന്നത്. ഐഹികസൌഖ്യവും സമ്പത്തും കുടുംബങ്ങളും സന്താനങ്ങളും സേവകരും പരിവാരവും ശക്തിയും സ്വാധീനവും ഒന്നുംതന്നെ ഒരു വ്യക്തിയോ സമൂഹമോ സന്മാർഗം ലഭിച്ചവരാണെന്നു കുറിക്കുന്ന ഖണ്ഡിതമായ ലക്ഷണങ്ങളല്ല. അവർഅല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണെന്നതിനോ അവരുടെ നിലപാടിൽഅല്ലാഹു പ്രീതിപ്പെട്ടിരിക്കുന്നുവെന്നതിനോ തെളിവായും അത് പരിഗണിക്കപ്പെടാവതല്ല. അപ്രകാരം, ഒരു വിഭാഗത്തിന്റെ നിസ്സഹായതയും ദാരിദ്ര്യവും അവരുടെയും അവരുടെ നിലപാടിന്റെയും നേരെ അല്ലാഹു അതൃപ്തനാണെന്നതിനും തെളിവാക്കിക്കൂടാ.

അല്ലാഹുവിന്റെ പ്രീതിയും അപ്രീതിയും ബന്ധപ്പെട്ടിട്ടുള്ള യഥാർഥ സംഗതി മനുഷ്യന്റെ വിശ്വാസവും ദൈവഭക്തിയും കീഴ്വണക്കവുമാകുന്നു. അക്കാലത്ത് നബി(സ)യുടെ പ്രബോധനത്തെ എതിർത്തിരുന്നവരെല്ലാം മക്കയിലെ ധനാഢ്യരും പ്രമാണികളുമായിരുന്നു എന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളത്. അവർ അങ്ങനെ സ്വയം അഹങ്കരിച്ചിരുന്നു. പരിശുദ്ധ ഭവനത്തിന്റെ പരിപാലകന്മാരെന്ന നിലയിൽ തങ്ങൾക്ക് പ്രത്യേക പരിഗണന ദൈവത്തിങ്കൽ ഉണ്ടെന്നായിരുന്നു ഖുറൈശികളുടെ വാദമെന്നാണ് 67 വരെ ആയതുകൾ വ്യക്തമാക്കുന്നത്.

ഭൌതികമായ അനുഗ്രഹങ്ങൾലഭിക്കുകയും മുന്നോട്ടു ഗമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരിൽ അനിവാര്യമായും ദൈവത്തിന്റെയും ദേവതകളുടെയും പ്രീതിയുണ്ടെന്നും അവർ തങ്ങളുടെ സ്വാധീനത്തിന് വിധേയരായവരാണെന്നും സ്വയം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ കൂടെയുള്ള വിരലിലെണ്ണാവുന്നവരുടെ അവസ്ഥതന്നെ ദൈവം അയാളുടെ കൂടെയില്ലെന്നും ദേവതകൾഅയാളോട് കോപിച്ചിരിക്കുന്നുവെന്നും വിളിച്ചോതുന്നുണ്ടെന്ന് അവർപ്രചരിപ്പിച്ചു. തുടർന്ന് പലവിധത്തിലായി, മക്കാനിവാസികളെ നബി(സ)യുടെ പ്രവാചകത്വത്തിൽവിശ്വാസമുള്ളവരാക്കാൻശ്രമിച്ചിരിക്കുന്നു. പിന്നീട്, നിങ്ങളെ ബാധിച്ചിട്ടുള്ള ഈ ക്ഷാമം നിങ്ങൾക്ക് ഒരു താക്കീതാണെന്നും അതിൽനിന്ന് പാഠമുൾക്കൊണ്ട് സന്മാർഗത്തിലേക്ക് വരണമെന്നും അല്ലാത്തപക്ഷം നിങ്ങൾ വിലപിക്കേണ്ടി വരുന്നവിധം കഠിനമായ ശിക്ഷ വന്നുഭവിക്കുമെന്നും വിശദീകരിക്കുകയാണ് 77 വരെ സൂക്തങ്ങൾ .

അനന്തരം പ്രപഞ്ചത്തിലേക്കും സ്വന്തം ശരീരത്തിലേക്കും ജീവിത പരിസരങ്ങളിലേക്കും വീണ്ടും അവരുടെ ശ്രദ്ധ തിരിക്കുന്നു. അതിന്റെ താൽപര്യം ഇതാണ്: ഏതൊരു ഏകദൈവത്വത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും യാഥാർഥ്യത്തെക്കുറിച്ചാണ് ഈ പ്രവാചകൻനിങ്ങൾക്ക് മുന്നറിയിപ്പു തരുന്നതെന്ന് കണ്ണുതുറന്നൊന്നു നോക്കുക. നിങ്ങൾക്കു ചുറ്റും അതിനുള്ള സാക്ഷ്യങ്ങൾപരന്നുകിടക്കുന്നില്ലേ? നിങ്ങളുടെ പ്രകൃതിയും ബുദ്ധിയും അതിന്റെ സത്യതയ്ക്കും സാധുതയ്ക്കും തെളിവു തരുന്നില്ലേ? പിന്നെ, ഈ ജനങ്ങൾ എത്രതന്നെ ദുഷിച്ച നിലപാടാണ് നിങ്ങളോട് സ്വീകരിച്ചിട്ടുള്ളതെങ്കിലും നിങ്ങൾ നല്ല രീതിയിൽവേണം അതിനെ പ്രതിരോധിക്കാൻഎന്ന് നബി(സ)യോട് നിർദേശിച്ചിരിക്കുന്നു. പിശാച് എപ്പോഴെങ്കിലും താങ്കളിൽ രോഷം നിറച്ച് തിന്മയെ തിന്മകൊണ്ട് നേരിടാൻ ദുഷ്പ്രേരണ നൽകിയാൽ അതനുസരിച്ചുപോകരുതെന്നും നല്ലതെന്തോ അതുകൊണ്ടേ പ്രതിരോധം പാടുള്ളൂവെന്നും 96 വരെ ആയതുകൾ പഠിപ്പിക്കുന്നു. സത്യനിഷേധികളെ പരലോകവിചാരണയെ സംബന്ധിച്ച് ഭയപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്തവിധം മരണത്തിന്റെ തിരശ്ശീലക്ക് പിന്നിൽ അവർ മറഞ്ഞുപോവുന്നതാണെന്നും ഉയിർത്തെഴുന്നേല്പിന്റെ നാൾ വരെ ബർസഖ്/മറയിലായിരിക്കും അവരെന്നും തുടർന്ന് ഓരോരുത്തരും അവരവരുടെ ഭാവിയെപ്പറ്റി അത്യന്തം ഉത്കണ്ഠയും ആകാംക്ഷയുമുള്ളവരായിരിക്കുമെന്നും മറ്റുള്ളവരുടെ കാര്യത്തെപ്പറ്റി ചിന്തിക്കാൻ പോലും മനസ്സ് വരികയില്ല എന്നുമാണ് 101 വരെ ആയതുകളിൽ പറയുന്നത്.

സത്യപ്രബോധനത്തോടും അതിന്റെ വാഹകരോടും അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പേരിൽ നിങ്ങൾ ഭയങ്കരമായ വിചാരണയെ നേരിടേണ്ടിവരുമെന്ന് അവരെ താക്കീതു ചെയ്യുകയും സൂറ: തുടങ്ങിയതിന്റെ നേരെ വിപരീതമായി അത്തരക്കാർക്ക് യാതൊരുവിധ ഫലാഹും ഉണ്ടാവുകയില്ലെന്നും രക്ഷിതാവിന്റെ പാപമോചനവും കാരുണ്യവും പ്രത്യേകം തേടണമെന്നുമുണർത്തി സൂറ: സമാപിക്കുന്നു.

സൂറതുന്നൂർ മദീനായിലാണവതരിച്ചത് . 64 ആയതുകളാണതിലുള്ളത്. 35ാം ആയതിൽ നൂർ / ദിവ്യപ്രകാശത്തെ കുറിച്ച് പരാമർശമുള്ളതാണ് സൂറ: യുടെ പേരിന് നിദാനം. സ്ത്രീകൾ പ്രത്യേകമായി പഠിക്കേണ്ടതുണ്ടെന്ന് ഉമർ (റ) സർക്കുലറിൽ പറഞ്ഞത് സൂറ: തൗബയുടെ ആമുഖത്തിൽ നാം വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 627 CE /ശഅ്ബാൻ 6AH ൽ നടന്ന ബനുൽ മുസ്ത്വലിഖ് യുദ്ധത്തിനു ശേഷമാണ് ഈ അധ്യായം അവതരിച്ചതെന്ന കാര്യം സർവാംഗീകൃതമാകുന്നു. അപവാദസംഭവത്തെ (രണ്ടും മൂന്നും ഖണ്ഡികകളിൽ അതിന്റെ വിശദീകരണം വന്നിട്ടുണ്ട്) തുടർന്നാണ് ഇത് അവതരിച്ചതെന്ന് ഖുർആന്റെ വിവരണത്തിൽനിന്നുതന്നെ വ്യക്തമാവുന്നു. ബനുൽ മുസ്ത്വലിഖ് യുദ്ധ യാത്രയിലാണ് സംഭവം നടന്നതെന്ന് ആധികാരികമായ റിപ്പോർട്ടുകളെല്ലാം പറയുന്നു. യഥാർഥ സംഭവമെന്തെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, പർദയുടെ വിധികൾ വിശുദ്ധ ഖുർആനിൽ രണ്ട് അധ്യായങ്ങളിൽ മാത്രമേ വന്നിട്ടുള്ളൂ. ഒന്ന്: ഈ അധ്യായം. രണ്ട്: അഹ്സാബ് യുദ്ധാവസാനത്തിൽ അവതരിച്ചതാണെന്ന് സുസമ്മതമായ സൂറതുൽ അഹ്സാബ്.

മനശാസ്ത്രപരവും കുടുംബപരവുമായ മര്യാദകളും ധാർമ്മിക സദാചാര പാഠങ്ങളാണ് ഈ സൂറയുടെ രത്നചുരുക്കം. വ്യഭിചാരികൾക്ക് 100 അടി , വിവാഹിതരാണെങ്കിൽ എറിഞ്ഞു കൊല്ലൽ ആണ് ഇസ്ലാമിക വിധി എന്നാണ് മുഅ്തസിലുകളല്ലാത്തവരുടെ വാദം. രണ്ടു കൂട്ടർക്കും ഖുർആൻ പറയുന്ന ശിക്ഷയേ ബാധകമാവൂ എന്നും മാഇസ് / ഗാമിദിയ്യ വിഷയത്തിൽ നബി (സ) എടുത്ത തീരുമാനം ഭരണാധികാരി എന്ന നിലക്ക് അദ്ദേഹത്തിന്റെ വിവേചനാധികാരമായിരുന്നു എന്നാണവരുടെ വാദം. അതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കർമശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കുന്നത് നന്നായിരിക്കും.

ധർമനിഷ്ഠയുള്ളവർ സാധാരണ ഗതിയിൽ അസാന്മാർഗികളെ സ്വീകരിക്കാറില്ലെന്നും വിശ്വാസികളുടെ വിവാഹ ബന്ധങ്ങൾ മതവും സ്വഭാവവും തജ്ജന്യ സംസ്കാരവും പരിഗണിച്ചായിരിക്കണമെന്നും ചാരിത്രവതികളെ കുറിച്ച വ്യഭിചാരാരോപണത്തിന് (ഖദ്ഫ്) തെളിവില്ലെങ്കിൽ 80 അടിയാണ് ശിക്ഷ എന്നും അഭിമാന സംരക്ഷണമെന്ന ശരീഅതിന്റെ അത്യുന്നത ലക്ഷ്യത്തിന്റെ പൂർത്തീകരണമാണിതെന്നും സ്വന്തം ഇണകളെ കുറിച്ചാണ് ഇത്തരം ആരോപണമുണ്ടാവുന്നതെങ്കിൽ അവിടെയാണ് ”ലിആൻ” എന്ന ത്വലാഖ് രീതിയുടെ പ്രസക്തി എന്നും ആയത് വ്യക്തമാക്കുന്നുണ്ട്.

രണ്ട് പേരും ബുദ്ധിയുള്ളവരും പ്രായപൂർത്തി എത്തിയവരും ലിആൻ നടത്തുന്നതിൽ ഇടപെടാൻ ഒരു വിധികർത്താവ് സന്നിഹിതനാവുകയും ചെയ്ത് കൊണ്ട് പിരിച്ചയക്കപ്പെട്ടാൽ സാധാരണ വിവാഹ മോചനത്തിലുണ്ടാകുന്ന സാമ്പത്തികമായ യാതൊരു അവകാശവും അവശേഷിക്കുകയില്ലായെന്നും മഹ്‌റ് തിരിച്ച് വാങ്ങാൻ ഭർത്താവിനോ ഇദ്ദ: കാലത്ത് കിട്ടുമായിരുന്ന ആനുകൂല്യങ്ങൾ അവകാശപ്പെടാൻ ഭാര്യക്കോ പറ്റുകയില്ല. ഇബ്‌നു ഉമറിൽ നിന്ന്- നബി(സ): നിനക്ക് സമ്പത്തൊന്നും ലഭിക്കുകയില്ല. നീ കൊടുത്ത വിവാഹ മൂല്യം കൊണ്ട് നീ അവളെ അനുവദനീയമാക്കിയല്ലോ, അവളെ സംബന്ധിച്ച് നീ പറഞ്ഞത് കളവാണെങ്കിലോ ആ സ്വത്ത് നിനക്ക് ഒന്നുകൂടി അകലുകയാണല്ലോ ചെയ്യുക (ബുഖാരി- ത്വലാഖ്: 5312, മുസ്‌ലിം ലിആൻ നമ്പർ: 5). ദമ്പതികൾക്കിടയിൽ വ്യഭിചാരാരോപണമുണ്ടായാൽ അത് ത്വലാഖാവുമെന്ന് തന്നെയാണ് പണ്ഡിതമതം. (വിശദ വിവരങ്ങൾ കർമ ശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട് )

പ്രവാചകപത്നി ആഇശ (റ) യെ പറ്റിയുള്ള ലൈംഗികാപവാദവും അതിന്റെ പ്രചരണത്തിന് നേതൃത്വം നൽകിയ ഇബ്നു ഉബയ്യുമാണ് 11 വരെ സൂക്തങ്ങളിൽ വരുന്നത്. സത്യവിശ്വാസികളെ കുറിച്ച് നല്ല വിചാരമേ ഉണ്ടാവാൻ തരമുള്ളൂവെന്നും ഏതു വിഷയമായാലും നാവുകൾ കൊണ്ട് അതേറ്റെടുത്ത് കിംവദന്തികൾ പരത്തൽ വിശ്വാസികൾക്ക് ചേർന്നതല്ലെന്നും വിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്ന കപടർക്ക് ഇരുലോകത്തും ശിക്ഷയുണ്ടെന്നും റബ്ബിന്റെ കാരുണ്യമില്ലായിരുന്നെങ്കിൽ നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു എന്നുമാണ് 20 വരെ ആയതുകൾ സംസാരിക്കുന്നത്.

പിശാചിന്റെ പിടിയിൽ പെട്ടുപോവരുതെന്നും മാപ്പ് , വിട്ടുവീഴ്ച എന്നിവ വിശ്വാസികൾക്ക് ഏത് നിമിഷവും അഭിലഷണീയമാണെന്നും ഒരാരോപണത്തിന്റെ പേരിൽ ബന്ധങ്ങളും സൗഹൃദങ്ങളും മുറിച്ചു കളയരുതെന്നും സഹജീവികൾക്ക് മാപ്പു നല്കണമെന്നും ഉണർത്തുകയാണ് 22 വരെ സൂക്തങ്ങൾ . ആരോപകരിൽ മിസ്ത്വഹ് എന്ന ചെറുപ്പക്കാരൻ അബൂബക്ർ (റ ) ന്റെ ആശ്രിതനായിരുന്നു. അയാൾക്കുള്ള സഹായമെല്ലാം നിർത്തിയെന്ന ആത്യന്തിക നിലപാട് സ്വീകരിക്കരുതെന്നും ഉണർത്തുകയാണീ കല്പനകൾ. അന്യരുടെ വ്യക്തി ജീവിതത്തിലോ കുടുംബ ജീവിതത്തിലോ അവിഹിതമായി ഇടപെടാതിരിക്കുകയും , സമ്പർക്കങ്ങളിൽ മാന്യത പുലർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായുള്ള ചില നിർദ്ദേശങ്ങളാണ്.
1-നിരാപധികളെ കുറിച്ച ആരോപണങ്ങൾ.
2 – അന്യവീടുകളിൽ അനുമതി ഇല്ലാതെ ചെല്ലൽ.

എന്നാൽ പൊതു ഉപയോഗത്തിനു വേണ്ടി നിർമിക്കപ്പെട്ട കെട്ടിടങ്ങളിൽ പ്രത്യേകാനുവാദം വേണ്ടതില്ലെങ്കിലും ആൾപാർപ്പുള്ള ഇടങ്ങളിൽ അനുമതി ഇല്ലാതെ പ്രവേശിക്കരുതെന്നും അന്യ സ്ത്രീ/പുരുഷ ഇടപെടലുകളും നോട്ടങ്ങളും ഒഴിവാക്കുകയും ലൈംഗിക സംയമനവും സംശുദ്ധ ജീവിതവും കൃത്യമായി പുലർത്തണമെന്നുമാണ് 31-ാമത് ആയത് സംസാരിക്കുന്നു. സൗന്ദര്യം പ്രകടിപ്പിക്കാൻ കാലമർത്തി ഒച്ചയുണ്ടാക്കിയുള്ള നടത്തവും ശരീര ഭാഗങ്ങൾ പ്രകടിപ്പിച്ചു കൊണ്ടുള്ള വേഷവിധാനങ്ങളും ഈ ആയതുകളുടെ വെളിച്ചത്തിൽ നിഷിദ്ധമാണ്.

സൂറ: അഹ്സാബ് 59ാം ആയതും ഈ ആയതും ചേർത്ത് വായിച്ചാൽ ഇസ്ലാമിലെ ഹിജാബ് സങ്കല്പത്തെ ആധാരമാക്കിയുള്ള അന്തിമ രൂപം ലഭ്യമാവും. വിവാഹത്തിന് സമ്പന്നത ഉപാധിയാക്കരുതെന്നും അവിവാഹിതരോ വിധവകളോ വിഭാര്യരോ ആയവരുടെ വിവാഹങ്ങൾക്ക് പരിരക്ഷ നല്കണമെന്നും തീരെ കഴിവ് കുറവായവർ വിവാഹച്ചെലവുകളിൽ നിന്നകന്ന് പാതിവ്രത്യം കാത്തുസൂക്ഷിക്കണമെന്നും മോചനക്കരാറിലേർപ്പെട്ടവരെ സഹായിക്കണമെന്നും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഇപ്പറഞ്ഞവ ധർമനിഷ്ഠ പാലിക്കുന്നവർക്കുള്ള നിർദേശങ്ങളാണെന്നുമാണ് 34 വരെ സൂക്തങ്ങളുൾകൊള്ളുന്ന പാഠം.

തുടർന്ന് റബ്ബ് ദിവ്യ പ്രകാശത്തെ വർണിക്കുന്ന 35-ാം സൂക്തം വായിക്കൂ. അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവൻറെ പ്രകാശത്തിൻറെ ഉപമയിതാ: ( ചുമരിൽ വിളക്ക്‌ വെക്കാനുള്ള ) ഒരു മാടം അതിൽ ഒരു വിളക്ക്‌. വിളക്ക്‌ ഒരു സ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതിന്‌ ( വിളക്കിന്‌ ) ഇന്ധനം നൽകപ്പെടുന്നത്‌. അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ്‌ വൃക്ഷത്തിൽ നിന്ന്‌. അതിൻറെ എണ്ണ തീ തട്ടിയില്ലെങ്കിൽ പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിൻമേൽ പ്രകാശം. അല്ലാഹു തൻറെ പ്രകാശത്തിലേക്ക്‌ താൻ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങൾക്ക്‌ വേണ്ടി ഉപമകൾ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളിൽ നിന്ന് സന്മാർഗത്തിന്റെ വെളിച്ചം പ്രസരിക്കുന്നുവെന്നും ദൈനംദിന ജീവിത വ്യവഹാരങ്ങൾക്കിടയിലും ആ ഭവനങ്ങൾ സജീവമാക്കാനും മനസുകളെ പ്രകാശപൂരിതമാക്കാനും സമയം കണ്ടെത്തുന്നവർക്ക് അതിന്റെ പ്രതിഫലവും അനുഗ്രഹങ്ങളും കണക്ക് നോക്കാതെ ലഭ്യമാവുമെന്നും അതേ സമയം നിഷേധികൾക്ക് അവരുടെ ജീവിതവിജയത്തിന് നിദാനമായി കരുതിയിരുന്ന പ്രവർത്തനങ്ങളൊക്കെ തീർത്തും പ്രയോജന രഹിതമായിപ്പോയെന്ന് പരലോകത്ത് ബോധ്യപ്പെടുമുന്നുമുണർത്തി വലിയ ഒരു ശാസ്ത്രീയ യാഥാർഥ്യമാണ് ഇവിടെ ( 39 ) ചിത്രീകരിക്കുന്നത്. തുടർന്നുള്ള സൂക്തവും ( 40 ) കാണുക:

അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു. ( അവരുടെ പ്രവർത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവൻറെ കൈ പുറത്തേക്ക്‌ നീട്ടിയാൽ അതുപോലും അവൻ കാണുമാറാകില്ല. അല്ലാഹു ആർക്ക്‌ പ്രകാശം നൽകിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല. ഈ സൂക്തത്തിലെ ഉപമ പ്രവാചകന്റെ കാലത്തെ ആളുകൾക്ക് അജ്ഞമായിരുന്നുവെന്നും പിന്നീട് ശാസ്ത്രം ഇതിനെ കൃത്യമായി കണ്ടെത്തുകയായിരുന്നുവെന്നും നമുക്ക് കാണാം. കടലിൽ വിവിധ തരത്തിലാണ് ഇരുട്ട് രൂപ്പെടുന്നതെന്നും വളരെ ആഴത്തിൽ സ്വന്തം ശരീരം പോലും കാണാനാകാത്തവണ്ണം ഇരുൾ മൂടുകയും ചെയ്യും. ഓഷ്യാനോ ഗവേഷണങ്ങൾ പറയുന്നതനുസരിച്ച് കടലിനടിയിലും /deep sea തിരമാലകൾ ഉണ്ടാകുന്നുണ്ടെന്നും നാസ ഉൾപ്പടെയുള്ള ശാസ്ത്ര സംഘങ്ങൾ കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങൾ ഖുർആനിലെ ഈ വാക്യത്തിന് ഉപോല്ബലകമാണെന്നും നമുക്കിവിടെ ചേർത്ത് മനസ്സിലാക്കാം.

തുടർന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളിലെ ഭൂമി, ആകാശം, പക്ഷികൾ , അവയുടെ പ്രകീർത്തനങ്ങൾ , കാർമേഘം, മഴ , ജലചംക്രമണം എന്നിവ ശരിയായ രീതിയിൽ വർണിച്ച് രാത്രി – പകൽ , ജന്തു വൈവിധ്യങ്ങൾ എന്നിവയെല്ലാം ആകാശ ഭൂമികളുടെ ആധിപത്യം വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങളാണെന്നും അല്ലാഹുവിനാണ് ആത്യന്തിക സന്മാർഗം നല്കാനുള്ള കഴിവുള്ളതെന്നും വ്യക്തമാക്കുന്നു 46 വരെ സൂക്തങ്ങൾ . അല്ലാഹുവാണ് സ്രഷ്ടാവും കല്പനാധികാരിയെന്നും മുഹമ്മദ് നബി (സ) അവന്റെ ദൂതനാണെന്നും അവരെ അനുസരിക്കുന്നെന്നും പ്രഖ്യാപിച്ചതിന് ശേഷം പിന്മാറി തിരിഞ്ഞുകളയുന്ന ഹൃദയത്തിൽ രോഗമുള്ള കൂട്ടർ , ന്യായം അവർക്കനുകൂലമാവുമ്പോൾ വിധേയപ്പെട്ട് വരുന്ന ചിത്രമാണ് 50 വരെ ആയതുകളിലുള്ളത്.

തങ്ങൾക്കിടയിൽ റസൂൽ തീർപ്പുകൽപിക്കുന്നതിനെ അംഗീകരിക്കുകയും അനുസരിക്കുകയും സകല കാര്യങ്ങളിലും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവരാണ് വിജയം നേടുന്ന വിശ്വാസികളെന്നാണ് 52 വരെ സൂക്തങ്ങൾ ഉണർത്തുന്നത്. സൂറ: മുനാഫിഖീനിൽ പറഞ്ഞ സ്വന്തം ശപഥങ്ങളെ പരിചകളാക്കിയവർ സത്യം ചെയ്യാൻ കഴിയുന്ന രീതിയിലെല്ലാം ചെയ്യുന്നവരോട് ന്യായമായ അനുസരണമേ തല്ക്കാലം നിങ്ങളിൽ നിന്നും വേണ്ടതുള്ളൂവെന്ന് ഓർമപ്പെടുത്തി അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുന്നതും ധിക്കരിക്കുന്നതും നിങ്ങളുടെ സന്മാർഗവുമായി ബന്ധപ്പെട്ടതാണെന്ന് ഓർമപ്പെടുത്തുകയാണ് 54 വരെ സൂക്തങ്ങൾ .

സൂറ: തൗബ മുതൽ നൂർ വരെയുള്ള അധ്യായങ്ങൾ ഇസ്ലാമിന്റെ ഭാവിയുടെ സൂചനകളും സന്തോഷവാർത്തകളു (مبشرات) മുള്ളതാണെന്നും അതിന്റെ ഏറ്റവും കൂടുതൽ പ്രകടമായ വാഗ്ദാനമാണ് ഈ സൂറയിലെ 55ാം സൂക്തവുമെന്നാണ് സുപ്രസിദ്ധ തഫ്സീർ തദബ്ബുറെ ഖുർആന്റെ കർത്താവ് മൗലാനാ അമീൻ അഹ്സൻ ഇസ്‌ലാഹിയുടെ അഭിപ്രായം.

ആയത് ഇങ്ങിനെ : നിങ്ങളിൽ നിന്ന്‌ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക്‌ പ്രാതിനിധ്യം നൽകിയത്‌ പോലെതന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക്‌ പ്രാതിനിധ്യം നൽകുകയും, അവർക്ക്‌ അവൻ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിൻറെ കാര്യത്തിൽ അവർക്ക്‌ അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവർക്ക്‌ നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ.

ഹീറ , കിസ്റാ , ഖൈസർ രാജാക്കന്മാർ, ഈജിപ്റ്റ് തുടങ്ങി കോൺസ്റ്റാന്റിനോപ്പിൾ, റൂമിയ്യ എന്നിവയുടെ വരാനിരിക്കുന്ന വിജയങ്ങളെ കുറിച്ചുള്ള ചർച്ചകൾ തഫ്സീറുകളിൽ കാണാം. കുടിലുതൊട്ട് കൊട്ടാരം വരെ ഈ സന്ദേശമെത്തുമെന്നും ഭൂമിയെല്ലാം നിവർത്തി കാണിക്കപ്പെട്ടുവെന്നും അവിടെയെല്ലാം ഈ സന്ദേശമെത്തുമെന്നും സ്വേഛാധിപത്യത്തിനും അക്രമ ഭരണത്തിനും ശേഷം നീതിയിലധിഷ്ഠിതമായ പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത് ഉണ്ടാവുമെന്നും മറ്റും ഹദീസുകളിൽ കാണാം.

ഈയൊരു സൗകര്യവും (തംകീൻ) മാറ്റവും ( തബ്ദീൽ) സംഭവിക്കണമെന്നുണ്ടെങ്കിൽ ബഹുദൈവ ആചാരങ്ങളിൽ നിന്നും മുക്തരായി നമസ്കാരം, സകാത് , പ്രവാചകാനുസരണം എന്നിവയുടെ ശരിയായ രീതിയിലുള്ള നിർവ്വഹണം അനിവാര്യമാണെന്നും അതേ സമയം നിഷേധികളുടെ വാസസ്ഥലം വളരെ മോശമാണെന്നും ഉണർത്തുകയാണ് 57 വരെ സൂക്തങ്ങൾ . 27-ാം സൂക്തത്തിൽ വ്യക്തമാക്കിയ അന്യരുടെ വീട്ടിൽ മാത്രമല്ല സ്വന്തം വീട്ടിൽ പോലും സ്വകാര്യ സമയങ്ങളിൽ അനുമതി വാങ്ങണമെന്നും ഭൃത്യന്മാർ, ചെറിയമക്കളടക്കം അത്തരം മര്യാദകൾ പാലിക്കണമെന്നും പ്രായപൂർത്തിയെത്തിയവർ സ്വന്തം മാതാപിതാക്കളുടെ അടുത്ത് പോലും അനുവാദം കൂടാതെ കയറരുതെന്നും ഇരുത്തം വന്ന വൃദ്ധരായ സ്ത്രീകൾ അവരുടെ മേൽവസ്ത്രം മാറ്റിവെക്കുന്നതിൽ കുറ്റമില്ലെന്നുമാണ് 60 വരെ സൂക്തങ്ങൾ നല്കുന്ന പാഠം. ഏതെല്ലാം വീടുകളിൽ നിന്നും ആരുടെയെല്ലാം കൂടെയും എങ്ങനെയെല്ലാം ഭക്ഷണം കഴിക്കാൻ ഇസ്ലാമിൽ അനുമതി ഉണ്ടെന്നും അതിന്റെ social etiquette/ സഭാമര്യാദകളെന്തെന്നും ആർക്കൊകെ എങ്ങിനെയൊക്കെ അനുവാദം നല്കാമെന്നും നേതാവ് എന്ന നിലയിൽ പ്രവാചകനെ അംഭിസംബോധന ചെയ്യേണ്ടതിന്റെ മര്യാദകൾ എന്തെന്നും ഉണർത്തിക്കൊണ്ട് സകലലോകങ്ങളുടേയും അധികാരവും അവകാശവും അറിവും അല്ലാഹുവിന് മാത്രമാണെന്നുണർത്തി 64ാം ആയതിൽ സൂറ: സമാപിക്കുന്നു.

ശേഷം സൂറ: ഫുർഖാൻ : 1-20 ആയതുകളും ഈ ജുസ്ഇലുണ്ട്. ബാക്കിയുള്ള 57 ആയതുകൾ അടുത്ത ഭാഗത്ത് വരും ഇ. അ. സത്യാസത്യ വിവേചനം എന്നാണ് ഫുർഖാൻ എന്ന പദത്തിന്റെ അർത്ഥം. ആദ്യ ആയതിൽ തന്നെ ഖുർആന്റെ വിശേഷണമായി ഉപയോഗിച്ചിരിക്കുന്ന പദമാണത്. ഭാഷാർഥത്തിലും ബദ്ർ യുദ്ധത്തെ കുറിച്ചുമെല്ലാം അതേ പദം ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്.
മക്കയിൽ അവതരിച്ചതാണ് ഈ സൂറ:

ഖുർആൻ, മുഹമ്മദീയ പ്രവാചകത്വം, അദ്ദേഹം നടത്തിയ അധ്യാപനങ്ങൾ എന്നിവയെ സംബന്ധിച്ച് മക്കയിലെ സത്യനിഷേധികൾ ഉന്നയിച്ച സംശയങ്ങളും വിമർശനങ്ങളും അവക്കുള്ള സമുചിതമായ മറുപടിയുമാണ് ഈ ഭാഗത്ത് വരുന്നത്. എല്ലാ മനുഷ്യർക്കും ദൈവത്തിന്റെ പൊതു സന്ദേശമാണ് ഖുർആനെന്നും ഖുർആൻ ഇറക്കിയ നാഥൻ സമ്പൂർണ്ണനും ഏകനുമാണെന്നും അവന്ന് പുറമേ അവർ സ്വീകരിച്ചിരിക്കുന്ന ദൈവങ്ങൾക്ക് യാതൊരു കഴിവോ അധികാരമോ ഇല്ലെന്നും ആദ്യ 3 സൂക്തങ്ങളിൽ ആമുഖമായുണർത്തുന്നു.

നിഷേധികൾ ഖുർആൻ കളവെന്നും പൂർവികന്മാരുടെ കെട്ടുകഥകളെന്നും ആരോപിക്കുന്നുവെങ്കിലും ആകാശ ഭൂമികളുടെ രഹസ്യങ്ങറിയുന്ന നാഥനാണ് ഇതിറക്കിയതെന്നും തുടർന്നു (4-6 )പറയുന്നു. അവർ പ്രവാചകന്റെ മനുഷ്യത്വത്തെ കളവാക്കുന്നതും പ്രവാചകന്മാരായി മലക്കുകൾ ഇറക്കപ്പെടാത്തതെന്തെന്നും നിധിയോ തോട്ടമോ സാമ്പത്തിക വളർച്ചയോ ഇല്ലാത്ത മാരണം ബാധിച്ചയാളോ നിങ്ങളുടെ പ്രവാചകനെന്ന ആക്ഷേപത്തിനുള്ള (7-8) മറുപടിയാണ് തുടർന്ന് വരുന്നത്.

അവരെങ്ങിനെയാണ് ദൈവിക സങ്കല്പം കെട്ടിപ്പണിതിരിക്കുന്നതെന്നും പ്രവാചകനെ തേജോവധം ചെയ്യാൻ ഇത്തരം ദുരാരോപണങ്ങളല്ലാതെ മറ്റൊന്നും അവരുടെ കയ്യിലില്ലെന്നും അടിസ്ഥാനപരമായി കത്തിജ്വലിക്കുന്നതും ക്ഷോഭിക്കുന്നതും ഇരമ്പുന്നതുമായ നരകത്തേയും വ്യക്തമായ പരലോകത്തേയും നിഷേധിക്കുന്നതു മൂലമാണ് അവരങ്ങിനെ പുലമ്പുന്നതെന്നും അതിലെങ്ങാനും അവർ പെട്ടാൽ സ്വന്തം നാശത്തിന്റെ പേരിൽ അലറി അട്ടഹസിച്ച് രക്ഷതേടുന്ന നിഷേധികളെയാണ് 14 വരെ സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്.

തുടർന്ന് സ്വർഗത്തിന്റെ വിശേഷണങ്ങളും പരലോകത്തെ സംബന്ധിച്ച ചിലചിത്രീകരണങ്ങളുമാണ് 17 വരെ ആയതുകളിൽ . ദൈവേതരരോട് നിങ്ങൾ ഈ ഭക്തരെ വഴികേടിലാക്കിയോ എന്ന് ചോദിക്കുമെന്നും ആരാധ്യർ അവരുടെ ഭക്തരുടെ ആരാധന നിഷേധിക്കുകയും ഭാഗധേയത്തെ തള്ളിക്കയയുകയും ചെയ്യുമ്പോൾ ആ ബഹുദൈവാരാധകരായ അക്രമികളോട് നിങ്ങളുടെ ശിക്ഷ തിരിച്ചു വിടാനോ മറ്റു വല്ല സഹായവും തേടാനോ സാധ്യമല്ലാത്ത രീതിയിൽ ഗുരുതര ശിക്ഷക്ക് അർഹരായിരിക്കുന്നു എന്ന സത്യം വെളിപ്പെടുത്തുമെന്നും 19 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് മുൻകാല പ്രവാചകന്മാരും മുഹമ്മദ് നബി (സ)യെ പോലെ തന്നെയായിരുന്നുവെന്നുള്ള ചരിത്ര സത്യം പ്രഖ്യാപിക്കുന്നതോടൊപ്പം റബ്ബ് എല്ലാം കാണുന്നുണ്ട് എന്ന പ്രവാചക ഹൃദയ സാന്ത്വന വാചകത്തോടെ ജുസ്അ് സമാപിക്കുന്നു.

Related Articles