Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലെ സാമൂഹ്യശാസ്ത്ര തത്വങ്ങള്‍

മനുഷ്യ സമൂഹങ്ങളിലെ സംഭവങ്ങള്‍, പ്രവണതകള്‍, ബന്ധങ്ങള്‍ എന്നിവയുടെ പഠനമാണ് സോഷ്യോളജി. അത്തരം പഠനങ്ങളിലൂടെ സമൂഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തത്വങ്ങള്‍, അവ എങ്ങനെ വികസിക്കുന്നു, ഏതൊക്കെ ഘടകങ്ങള്‍ അവയെ ശക്തിപ്പെടുത്തുന്നു അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. മനുഷ്യരാശിയ്ക്ക് ആവശ്യമായ ദൈവിക മാര്‍ഗനിര്‍ദേശം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ മനുഷ്യജീവിതത്തിന്‍റെ സാമൂഹിക മാനങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടാണ് യൂറോപ്പില്‍ ഔപചാരിക വിജ്ഞാനശാഖയായി സാമൂഹ്യശാസ്ത്രം അംഗീകരിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ മുസ്ലിം പണ്ഡിതന്മാര്‍ സാമൂഹ്യശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കുകയും എഴുതുകയും ചെയ്തത്. ഇസ്ലാം ആജ്ഞാപിക്കുന്ന വ്യക്തിഗത ആരാധനകള്‍ക്ക് പോലും അടിസ്ഥാനപരമായി സാമൂഹികമായതും സമൂഹത്തിന് പ്രയോജനകരമായതും പരസ്പര പരിചരണവും ഐക്യദാര്‍ഢ്യവും സ്വത്വവും ഐക്യവും പ്രാപ്തമാക്കുന്നതുമായ ഒരു വശമുണ്ട്.

ആരാധനകളിലെ തത്വങ്ങള്‍
ഏകദൈവത്തിന് കീഴടങ്ങാന്‍ വ്യക്തികളെ പരിശീലിപ്പിച്ച് സാമൂഹിക ക്രമം നിലനിര്‍ത്തുക എന്നതാണ് ഖുര്‍ആന്‍ സ്ഥാപിച്ച ആരാധന എന്ന കടമയുടെ പിന്നിലെ യുക്തിയുടെ ഒരു ഭാഗം. ആരാധനയെക്കുറിച്ചുള്ള ഖുര്‍ആനിന്‍റെ ആശയം ഇന്‍ക്ലൂസിവ് (ഉള്‍പ്പെടുത്തല്‍) കോണ്‍സെപ്പ്റ്റാകുന്നു. ‘അല്ലാഹു കല്‍പ്പിച്ചിരിക്കുന്നവ നിറവേറ്റുക, നിരോധിച്ചിരിക്കുന്നവ ഒഴിവാക്കുക’ എന്നാകുന്നു ഇത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒരു മുസ്ലിം ജീവിതത്തിന്‍റെ ആരാധനയെ അടിസ്ഥാനമാക്കിയുള്ള എല്ലാ വശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അല്‍-ബഖറ അധ്യായത്തിലെ 21-22 വാക്യങ്ങള്‍ ആരാധനയ്ക്ക് മനുഷ്യരെ വിളിക്കുന്നതിനുള്ള കാരണം വിശദീകരിക്കുന്നു:
“അല്ലയോ ജനങ്ങളേ… ദൈവ ഭയമുള്ളവരായിത്തീരുന്നതിന്നു വേണ്ടി നിങ്ങളെയും മുമ്പുകഴിഞ്ഞുപോയവരെയും സൃഷ്ടിച്ച നാഥനെ ആരാധിക്കുക. ഭൂമിയെ വിരിപ്പായും ആകാശത്തെ മേല്‍ക്കൂരയായും നിങ്ങള്‍ക്കു സൃഷ്ടിച്ചുതരികയും അന്തരീക്ഷത്തില്‍ നിന്നു മഴവര്‍ഷിച്ച് അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തവനാണവന്‍. ഇതെല്ലാം അറിഞ്ഞുകൊണ്ട് നിങ്ങള്‍ അവന്ന് പങ്കാളികളെ സ്ഥാപിക്കരുത്”

ഇസ്ലാമിക ആരാധനാ വ്യവസ്ഥ മനുഷ്യജീവിതത്തെ ആശ്രയിച്ചിരിക്കുന്നതും എല്ലായ്പ്പോഴും ആവശ്യമുള്ളതുമായ ദൈവിക ഗുണങ്ങളുടെ സമഗ്രതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആനിലെ മഹത്തായ ഉദ്ഘാടന അധ്യായമായ അല്‍-ഫാത്തിഹയില്‍ ഇത് വ്യക്തമാണ്. ഞങ്ങള്‍ നിന്നെ ആരാധിക്കുന്നുവെന്നും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നുവെന്നും പറയുന്നതിനുമുമ്പ്, എല്ലാ സൃഷ്ടികളുടെയും സൃഷ്ടിയുടെയും കര്‍ത്താവും സംരക്ഷകനുമായി ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഖുര്‍ആന്‍ പല വാക്യങ്ങളിലും ഊന്നിപ്പറയുന്നതുപോലെ, ആരാധന മനഃസാക്ഷിയെ ശക്തിപ്പെടുത്തുകയും പക്വത പ്രാപിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ഇസ്ലാമിക സദ്ഗുണങ്ങള്‍ മുസ്ലിം എന്ന വ്യക്തിയുടെയോ അവരുടെ സമുദായങ്ങളുടെയോ സാധാരണ സ്വഭാവത്തിന്‍റെ ഭാഗമാകുന്നില്ല. മറിച്ച്, ഇസ്ലാമിക ആരാധന വ്യവസ്ഥ അവഗണിക്കപ്പെട്ടാല്‍, കുടുംബങ്ങളും സമൂഹങ്ങളും പരസ്പര അവിശ്വാസം, വൈരാഗ്യം, ആഭ്യന്തര യുദ്ധങ്ങള്‍ എന്നിവയിലേക്ക് വീഴുകയും അവരെ ബാഹ്യ കൃത്രിമത്വത്തിന് ഇരയാക്കുകയും അതുവഴി അവരെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്ന ലോകത്തെ മുസ്ലിംകളുടെ ഇന്നത്തെ അവസ്ഥയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

Also read: കെട്ടടങ്ങാത്ത സമര വീര്യം

ഈ ലോകത്തിലും പരലോകത്തും സംതൃപ്തി നേടാനുള്ള മാര്‍ഗമാണ് ആരാധന. ആരാധന ലൗകികവും പരലൗകികവുമായ അഭിലാഷങ്ങളേയും പ്രവര്‍ത്തനങ്ങളേയും സമന്വയിപ്പിക്കുന്നു, കാരണം ഇത് ഓരോരുത്തരും ഏകദൈവത്തിന്‍റെ സൃഷ്ടികളായി പരസ്പരം ആരാധിക്കുന്നതിലൂടെ കര്‍ത്താവുമായുള്ള ഊര്‍ജ്ജസ്വലവും മാന്യവുമായ ഒരു ബന്ധം നിലനിര്‍ത്തുന്നു, വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു കമ്പനിയ്ക്കോ എന്‍റര്‍പ്രൈസസിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ അവരുമായുള്ള ബന്ധം പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതുപോലെ, എന്നല്ല, അതിനേക്കാള്‍ ആത്മാര്‍ഥമായി ആരാധനയിലൂടെ തങ്ങള്‍ ദൈവത്തിന്‍റേതാണെന്ന് ഇന്നാ ലില്ലാഹി (ഞങ്ങള്‍ അല്ലാഹുവിന്‍റേതാണ്) എന്ന വചനം കൊണ്ട് പ്രഖ്യാപിക്കുന്നതില്‍ മുസ്ലിംകള്‍ അഭിമാനിക്കുന്നു.

പരിശ്രമത്തിന്‍റെ തത്വം
പ്രപഞ്ചത്തില്‍ ദൈവം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളിലൊന്ന് പ്രവൃത്തി അല്ലെങ്കില്‍ പരിശ്രമമാണ്. ദൈവം എപ്പോഴും പ്രവര്‍ത്തനനിരതനാണ്(ഖുര്‍ആന്‍, 85.16) മനുഷ്യരോടും അപ്രകാരം സദാസമയം സജീവമായിരിക്കാനും ഓജസ്സുള്ളവനാവാനും അല്ലാഹു കല്‍പ്പിക്കുന്നു. മുഴുവന്‍ സൃഷ്ടിയും ദൈവത്തെ മഹത്വപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും നിരന്തരം തിരക്കിലാണ് (ഖുര്‍ആന്‍. 59.1). ജീവജാലങ്ങളുടെ ലോകം അധ്വാനത്തിന്‍റെ താളത്തിനൊത്ത് മുഴങ്ങുന്നു: അങ്ങയുടെ നാഥന്‍ തേനീച്ചക്ക് ഇങ്ങനെ ബോധനം നല്‍കുകയുണ്ടായി: പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ കെട്ടിയുണ്ടാക്കുന്നവയിലും നീ കൂടുകളുണ്ടാക്കുകയും എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും ആഹരിക്കുകയും നിന്‍റെ നാഥന്‍റെ വഴികളില്‍ വിനയപൂര്‍വം പ്രവേശിക്കുകയും ചെയ്യുക. (സൂറത്ത് നഹല്‍, 68)

ഖുര്‍ആനിലെ പലവാക്യങ്ങളും പറയുന്നത് രാവും പകലും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മുതലായവ മനുഷ്യന്‍റെ സേവനത്തിനും മനുഷ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും പരിശ്രമിക്കാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചഘടനയുടെ ഒരു ഭാഗമാണ് പരിശ്രമം, അതിനെ ചെറുക്കുക അതിനോടൊപ്പം പോകുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസകരമാണ്. അത് കൊണ്ടാണ് ദിനേന പരിശ്രമിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവന്‍ പരിശ്രമിക്കാതെ മെത്തയില്‍ കിടക്കുന്നവനേക്കാള്‍ സന്തോഷിക്കുന്നതും

Also read: ഇവയൊന്നും എന്ത് കൊണ്ട് നമ്മെ ആശങ്കപ്പെടുതുന്നില്ല

സത്യസ്ഥിരതയുടെ തത്വം
സത്യമാര്‍ഗത്തില്‍ സ്ഥിരമായി നിലകൊള്ളുന്നവനെയും വിശ്വാസത്തിനായി പരിശ്രമിക്കുന്നവനെയും അല്ലാഹു സഹായിക്കുമെന്ന് അവന്‍റെ ഖുര്‍ആന്‍ പ്രഖ്യാപ്പിക്കുന്നു. നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആകരുത്, സത്യവിശ്വാസിയാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതന്മാര്‍.(,സൂറത്ത്, ആലു ഇമ്രാന്‍, 139).
വാഗ്ദാന ചെയ്യപ്പെട്ട സഹായങ്ങള്‍ സോപാധികമാകുന്നു:

1. ശരീഅത്തിന്‍റെ നിയമങ്ങളുടെ അനുസരണത്തിനോ അനുസരണക്കേടിനോ ഉള്ള പ്രതിഫലം പരലോകത്താണെന്നാണ് ഖുര്‍ആനില്‍ കാണപ്പെടുന്നത്, അതേസമയം പ്രപഞ്ചത്തില്‍ നല്‍കിയിരിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നതിനുള്ള പ്രതിഫലം ഈ ലോകത്ത് വെച്ച് നല്‍കപ്പെടും എന്നാണ് ഖുര്‍ആനില്‍ ധാരാളമായും പ്രതിപാദിക്കുന്നത്. ഉദാഹരണത്തിന്, ശരീഅത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ അതിനുള്ള പ്രതിഫലം ആത്യന്തിക വിജയമാണ്, മറിച്ച് പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കുന്നതിലോ പ്രയോഗിക്കുന്നതിലോ വീഴ്ച്ച വരുത്തിയാല്‍ അതിനുള്ള പ്രതിഫലം ഇഹലോകത്തുള്ള ദുരിതങ്ങളാണ്. സത്യസന്ധനായ ഒരാള്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അയാള്‍ വിജയിക്കില്ലെന്നും അസത്യവാനായ വ്യക്തി ശരിയായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അയാള്‍ വിജയിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

2. ഒരു മുസ്ലിം എല്ലാ ഇസ്ലാമിക ഗുണങ്ങളും വഹിക്കുന്നവനാണെങ്കിലും അത് എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല: ചിലപ്പോള്‍ ഒരു അമുസ്ലിം ഒരു ഇസ്ലാമിക ഗുണത്തിന്‍റെ മികച്ച ഉദാഹരണമായിരിക്കാം. അതുകൊണ്ടാണ് ഒരു അമുസ്ലിമിന്‍റെ ഇസ്ലാമിക ഗുണം ഒരു മുസ്ലീമിന്‍റെ ഇസ്ലാമികമല്ലാത്ത ഗുണത്തിനെ മറികടക്കുന്നത്.

‘പ്രാകൃത’ ജനത എന്ന സങ്കല്പത്തിന്‍റെ അഭാവം
മനുഷ്യചരിത്രത്തിന്‍റെ തുടക്കത്തില്‍ മനുഷ്യരും സമൂഹങ്ങളും ‘പ്രാകൃത’ മായിരുന്നുവെന്നും ഇന്നത്തെപ്പോലെ സമൂഹത്തിന്‍റെ ‘പരിഷ്കൃത’ മായ അവസ്ഥയില്‍ എത്തുന്നതുവരെ ക്രമേണ വികസിക്കുകയും പുരോഗമിക്കുകയും ചെയ്തു എന്ന സങ്കല്‍പത്തെ പടിഞ്ഞാറന്‍ സാമൂഹ്യ-നരവംശശാസ്ത്ര സിദ്ധാന്തം ഇപ്പോഴും വിശ്വസിക്കുന്നു. ഖുര്‍ആന്‍ ഒരിക്കലും ‘പ്രാകൃതത്തം’ എന്ന ആശയം പഠിപ്പിച്ചിട്ടില്ല. എല്ലാ മനുഷ്യരും ആദം നബിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യ ഹവ്വായുടെയും വംശജരാണെന്നാണ് ഖുര്‍ആന്‍ നിരന്തരം പല സൂക്തങ്ങളിലായി വിശദീകരിക്കുന്നത്. അവരുടെ ജീവിതരീതിയോ ബന്ധങ്ങളോ മതാരാധനയോ ഒരിക്കലും ‘പ്രാകൃതം’ ആയിരുന്നില്ല.

Also read: ഹിന്ദുത്വ: സത്യവും മിഥ്യയും-1

ഏക ദൈവത്തെ ആരാധിക്കുക, നന്മയിലേക്ക് നയിക്കാന്‍ അയക്കപ്പെട്ട പ്രവാചകരെയും ദൂതന്മാരെയും അംഗീകരിക്കുക എന്ന അവസ്ഥയില്‍ നിന്ന് മനുഷ്യര്‍ നിരന്തരം വ്യതിചലിച്ച് കൊണ്ടിരുന്നു. ചരിത്രത്തിലുടനീളം, ‘ഉയര്‍ന്ന നാഗരികത’ എന്ന് വിളിക്കപ്പെട്ടിരുന്ന നിരവധി സമൂഹങ്ങളും രാഷ്ട്രങ്ങളും അവരുടെ ആത്മീയവും ധാര്‍മ്മികവുമായ തകര്‍ച്ച കാരണം നശിപ്പിക്കപ്പെട്ടു, ഖുര്‍ആന്‍ അവരെക്കുറിച്ച് നിരവധി മുന്നറിയിപ്പുകളും വിവരണങ്ങളും നല്‍കുന്നു. ‘പ്രാകൃതം’ എന്ന സങ്കല്പത്തിന്‍റെ അഭാവം മൂലമാണ് പൊതുവെ പാശ്ചാത്യ ഭരണം അക്ഷമയും ക്രൂരവും വിനാശകരവുമാകുന്നിടത്ത് ലോകത്തെ വിവിധ ജനതകളെ ഇസ്ലാമിക ഭരണം സഹിഷ്ണുതയോടെയും ക്ഷമയോടെയും വൈവിധ്യത്തോടെ സ്വാംശീകരിക്കുകയും ചെയ്തത്. ഒരു മനുഷ്യജീവിതത്തിന് നിശ്ചിത കാലയളവ് ഉള്ളതുപോലെ എല്ലാ നാഗരികതകള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒരു ആയുസ്സ് ഉണ്ട്: ഓരോ ഉമ്മത്തിനും ഓരോ അവധിയുണ്ട്, അത് ആസന്നമായാല്‍ ഒരിത്തിരി നേരം മുന്നോട്ടോ പിന്നോട്ടോ അവര്‍ നീങ്ങുകയില്ല. (സൂറത്ത് അഅ്റാഫ്,34)

പാശ്ചാത്യ നാഗരികതയുമായി ഒരു താരതമ്യം
താങ്കള്‍ പ്രഖ്യാപിക്കുക: വേദക്കാരേ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു തത്ത്വത്തിലേക്കു നിങ്ങള്‍ വരൂ-അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കരുത്; അവനോടു യാതൊന്നിനെയും നാം പങ്കാളികളാക്കരുത്; അവനു പുറമെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ സംരക്ഷകരാക്കരുത്. (സൂറത്ത് ആലു ഇംറാന്‍. 64)
ഇപ്പോള്‍ അവിശ്വസനീയമാണെങ്കിലും, ഇസ്ലാമിന്‍റെ ഉയര്‍ച്ചയുടെ സമയത്ത് അന്നത്തെ ക്രിസ്ത്യന്‍ പ്രദേശങ്ങളായിരുന്ന തെക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ ലോകത്തിലെ ബൗദ്ധികമായും സാംസ്കാരികമായും സാമ്പത്തികമായും സമ്പന്നമായിരുന്നു. ഈ ഭൂമി മുസ്ലിംകള്‍ കീഴടക്കിയപ്പോള്‍ കാലക്രമേണ ധാരാളം ക്രിസ്ത്യാനികള്‍ ഇസ്ലാമിനെ സ്വീകരിക്കുക വഴി പല പുരോഹിതന്മാരും ഇസ്ലാമിനോടുള്ള മനോഭാവത്തില്‍ തികച്ചും യുക്തിരഹിതമായിത്തീരുകയും ചരിത്രങ്ങള്‍ വളരെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇസ്ലാമിനോടുള്ള യുക്തിരഹിതമായ ഈ വിദ്വേഷത്തിന്‍റെ ആദ്യ പാരമ്യം നീണ്ട കുരിശുയുദ്ധങ്ങളായിരുന്നു. ഇസ്ലാമിനെതിരായ ഈ ഭയാനകമായ പ്രചാരണം ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഔദ്യോഗികമായി ഉപേക്ഷിക്കപ്പെട്ടു. എന്നിരുന്നാലും, അതിന്‍റെ ഒരു പ്രധാന ഭാഗം യൂറോപ്യന്‍ ജനതയുടെ സാംസ്കാരിക മനോഭാവത്തിലും (ഭാഷകളിലും) ആഴത്തില്‍ ബാക്കി നിന്നിരുന്ന ചിത്രങ്ങളുടെ ഉള്‍ച്ചേര്‍ക്കലായിരുന്നു. ചരിത്രപരമായ എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും, നൂറ്റാണ്ടിലെ സഭാ പ്രചാരണങ്ങള്‍, ദുരാചാരങ്ങള്‍  എന്നിവ സൃഷ്ടിച്ച പ്രതിച്ഛായയില്‍ മാറ്റം വരുത്തുന്നത് അസാധ്യമായത് പോലെ ജനകീയമായ പാശ്ചാത്യ ബോധത്തില്‍ മുസ്ലിംകളുടെയും ഇസ്ലാമിന്‍റെയും നിഷേധാത്മക പ്രതിച്ഛായ മാറ്റുന്നത് അസാധ്യമാണെന്ന് തോന്നുന്നു.

നവോത്ഥാനത്തിനുശേഷം യൂറോപ്പിലെ നാഗരികത ക്രൈസ്തവ മതത്തില്‍ നിന്നും മാറി ഭൗതികവാദത്തിലേക്കും മാനവികതയിലേക്കും നീങ്ങി. യൂറോപ്യന്‍ നാഗരികത ഗ്രീക്ക് തത്ത്വചിന്തയില്‍ നിന്നും റോമന്‍ രാഷ്ട്രീയ, ഭരണപരമായ ക്രമത്തില്‍ നിന്നും മാത്രമാണ് പ്രചോദനം ഉള്‍ക്കൊണ്ടത്, ക്രിസ്ത്യാനിസത്തില്‍ നിന്ന് വളരെ കുറച്ച് മാത്രമേ ഉള്‍കൊണ്ടിട്ടുള്ളു. വെളിപാടിനെ സംരക്ഷിക്കുന്ന ഇസ്ലാമിക നാഗരികത നവോത്ഥാന-പ്രബുദ്ധ കാലഘട്ടങ്ങളിലുടനീളം യൂറോപ്യന്‍ നാഗരികതക്ക് വലിയ ഭീഷണിയായി തുടര്‍ന്നു. യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്ന് സൈനികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ ഇസ്ലാമിക ലോകത്തിനെതിരായപ്പോള്‍, യൂറോപ്യന്മാര്‍ മുസ്ലീങ്ങളെ ഭയത്തേക്കാള്‍ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. ഇപ്പോള്‍, കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയ്ക്കുശേഷം ചില ആധികാരിക പാശ്ചാത്യ വ്യക്തികള്‍ പാശ്ചാത്യരുടെ ഏക ശത്രു ഇസ്ലാം ആണെന്ന്  പ്രഖ്യാപിച്ചു.

വിവ. ശാദുലി പള്ളിപ്പുഴ

Related Articles