قدموا لأنفسكم
നിങ്ങൾ നിങ്ങൾക്കുതന്നെ മുൻകൂട്ടി ചെയ്തുവെക്കുക 2: 223
വിശ്വാസി തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവനല്ല;
തന്റെ സംരക്ഷത്തിലുള്ളവരുടെയെങ്കിലും ഇഹപര വിജയങ്ങൾ ഉറപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്.
അവനൊറ്റക്കു പോവുന്ന സ്വർഗം അവനചിന്ത്യമാവണം
‘തന്നാൽ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്‌ചേറിലമർന്നിരിക്കെ
താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തു ചാരിതാർഥ്യം!’
എന്ന കവി വാചകത്തെ താഴെ പറയുന്ന ഖുർആനിക സൂക്തവുമായി ഒന്ന് ചേർത്ത് വായിച്ചു നോക്കൂ :-
ഹേ, വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും അഗ്നിയിൽ നിന്ന് കാത്തു കൊള്ളുവിൻ! അതിൽ കത്തിക്കപ്പെടുന്നത് മനുഷ്യരും, കല്ലുമാകുന്നു. അതിന്റെ മേൽ പരുഷ സ്വഭാവക്കാരും കഠിനൻമാരുമായ മലക്കുകളുണ്ടായിരിക്കും. അവരോടു കൽപിച്ചതിൽ അവർ അല്ലാഹുവിനോട് അനുസരണക്കേട് കാട്ടുകയില്ല; അവരോടു കൽപിക്കപ്പെടുന്നത് (ഏതും) അവർ ചെയ്യുകയും ചെയ്യും. 66:6
നാം സമ്പാദിക്കുന്നതിലും സ്വരുക്കൂട്ടുന്നതിലും അവയുടെ സ്വാധീനങ്ങളിലും നമ്മുടെ മക്കളും നമ്മുടെ കീഴിൽ ജീവിക്കുന്നവരുമെല്ലാമുൾപ്പെടും.
സൂറ യാസീൻ ( 12 )പറഞ്ഞ
ما قدموا وآثارهم
നാം നമസ്കാരത്തിൽ ചൊല്ലുന്ന പ്രാർഥനയിലും
നമ്മിൽ നിന്നും കൈവിട്ട പോയ കർമ്മങ്ങളുടെ പരിധിയിലും നമ്മുടെ മഹാ സമ്പാദ്യമായ മക്കളുൾപ്പെടും
اللهم اغفر لي ما قدمت وما أخرت
അത് കൊണ്ടാണ് നൂഹ് നബി (അ)യുടെ പുത്രനെ കുറിച്ച്
അത് നിന്റെ മോശം പ്രവർത്തനമായിപ്പോയിയെന്ന് റബ്ബ് ഉണർത്തുന്നത് (11:46). തനിക്ക് അനന്തരമായി സൗഭാഗ്യമാവേണ്ട പരമ്പര ഇല്ലാതെയാവുമോയെന്ന് ആശങ്കപ്പെടുന്ന ഒരു പ്രവാചകനെയാണ് സൂറ: മർയം അഞ്ചാം സൂക്തം വ്യക്തമാക്കുന്നത്.
എൻറെ പിന്നീടുണ്ടാകുന്ന പിൻ തുടർച്ചക്കാരെക്കുറിച്ചു ഞാൻ ഭയപ്പെടുന്നു എന്ന പ്രാർഥനയിലടങ്ങിയിരിക്കുന്ന ആശങ്കയതാണ്. അതിന്റെ മറുപടിയാണ് സകരിയ്യാ നബി (അ)ക്ക് യഹ്‌യ എന്ന പുത്രന്റെ സന്തോഷവാർത്തയായി ഏഴാനാകാശത്തു നിന്നും സന്തോഷ വാർത്ത പെയ്തിറങ്ങുന്നത്.
മക്കൾ മാത്രമല്ല; നമ്മുടെ കുടുംബം മുഴുവൻ നമ്മുടെ ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇടങ്ങളാവുന്ന സങ്കല്പമാണ് ഖുർആൻ നമുക്ക് നല്കുന്നത്.
“നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (60:21) ”
وَما المالُ وَالأَهلونَ إِلّا وَديعَةٌ وَلا بُدَّ يَوماً أَن تُرَدَّ الوَدائِعُ
(പണവും കുടുംബവും ഒരു നിക്ഷേപമല്ലാതെ മറ്റൊന്നുമല്ല, നിക്ഷേപങ്ങൾ ഒരു ദിവസം തിരികെ നൽകണം.)
എന്ന് ലബീദുബ്‌നു റബീഅഃ എന്ന പ്രവാചക കാലത്തെ ഏറ്റവും പ്രഗല്ഭനായ കവി പറഞ്ഞതിനെ ആ അർഥത്തിലെടുത്തു നോക്കൂ.
“നിങ്ങൾ നിങ്ങളുടെ കുടുംബബന്ധങ്ങളുമായി ഇണക്കിച്ചേർക്കുന്നവ നിന്റെ ബന്ധുക്കളിൽ നിന്ന് മനസ്സിലാക്കുക.കുടുംബബന്ധങ്ങളുമായി ഇണക്കിച്ചേർക്കൽ സ്നേഹം ,സമ്പത്തു,ആയുസ്സ് എന്നിവ വർധിപ്പിക്കാൻ നിമിത്തമാവു” മെന്ന പ്രവാചകാധ്യാപനം എത്രമാത്രം നമ്മുടെ കുടുംബ ജീവിതത്തിൽ പുലരുന്നുവെന്ന് നമുക്ക് അനുഭവിച്ചറിയാൻ കഴിയും.